സച്ചിദാനന്ദന്‍ രാജ്യാന്തര പ്രശസ്തിയുള്ള മലയാള കവിയാണ്. മാധവിക്കുട്ടിയ്ക്കുശേഷം മറ്റു രാജ്യങ്ങളില്‍ കുറച്ചൊക്കെ അറിയപ്പെടാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ഈ ലേഖകന്റെ കൗമാരകാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സിവിക് ചന്ദ്രന്‍ തുടങ്ങിയ തീവ്ര ഇടതുപക്ഷ കവികള്‍ ആയിരുന്നു. കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നുവെങ്കിലും തീവ്ര ഇടതുപക്ഷ നിലപാടുകളില്‍ ഉറച്ചുനിന്നവര്‍ ആദ്യം പറഞ്ഞ മൂന്നുപേരായിരുന്നു. സച്ചിദാനന്ദന്റെ ആരാണുശത്രു, അതാണ് പ്രശ്‌നം, വിശപ്പ്, സത്യവാങ്മൂലം, കെ.ജി.ശങ്കരപിള്ളയുടെ നിശ്ശബ്ദത, അയോദ്ധ്യ, ബംഗാള്‍, സിവിക് ചന്ദ്രന്റെ കബനി തുടങ്ങിയ കവിതകള്‍ വായിച്ച് അന്നത്തെ മറ്റു ചെറുപ്പക്കാരെപ്പോലെ ഞാനും വിപ്ലവാഭിമുഖ്യം പുലര്‍ത്തിയിരുന്നു.
സിവിക്ചന്ദ്രന്റെ കബനിയില്‍ സൂചിപ്പിക്കുന്നതുപോലെ ‘കബനി വീണ്ടും ചുവക്കുമെന്നുതന്നെ’ ഞാനും വിശ്വസിച്ചിരുന്നു. പക്ഷെ പിന്നീടാണ് മനസ്സിലായത് കവിതയും ജീവിതവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന്. കഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഇത്രയും വലിയ സൈദ്ധാന്തിക ചര്‍ച്ചകളൊന്നും ആവശ്യമില്ലെന്ന്. എന്തെല്ലാമാണ് ചര്‍ച്ച ചെയ്തു കൂട്ടിയത്- ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഗ്ഗഘടന, ബൂര്‍ഷ്വാസിയുടെ സൂക്ഷ്മസ്വഭാവം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഘടന, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിലെ വ്യതിയാനങ്ങള്‍, യാന്ത്രിക ഭൗതികവാദത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ അങ്ങനെയങ്ങനെ. ഇതൊക്കെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ലോകത്തെ കുറച്ചെങ്കിലും മുന്നോട്ടു നയിച്ചവര്‍ ഇതൊന്നും അറിഞ്ഞുകൂടാത്തവരായിരുന്നു. പട്ടിണി കിടക്കുന്നവന്റെ വിശപ്പു മാറ്റാന്‍ ഇതൊന്നും അറിയേണ്ട ആവശ്യമില്ല. അറിഞ്ഞതുകൊണ്ട് പ്രയോജനമേതുമില്ല. ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതുകൊണ്ടു വലിയ ദോഷങ്ങള്‍ ഉണ്ടുതാനും. ചര്‍ച്ചകള്‍ മാത്രമേ നടക്കൂ. ജീവിതവുമായി അതിനൊന്നും ഒരു ബന്ധവുമുണ്ടാകില്ല. ഇതൊക്കെ തലനാരിഴ കീറിപ്പരിശോധിച്ചു നേരം കളഞ്ഞവരാണ് അക്കാലത്തെ തീവ്ര ഇടതുപക്ഷക്കാര്‍.
ജീവിതത്തെ രൂപപ്പെടുത്താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനോ ഇടതുപക്ഷ സാഹിത്യത്തിനോ സാധിക്കുകയില്ലെങ്കിലും ജീവിതത്തെ സൗന്ദര്യവല്‍ക്കരിക്കാന്‍ ഈ കവികളുടെ കവിതകള്‍ക്കു കഴിഞ്ഞു. ”വാക്കിന്റെ പൊരുളറിഞ്ഞുകൂടാത്തവരെ ഞങ്ങള്‍ക്കു തോക്കിന്റെ കുഴലിലൂടെ പഠിപ്പിക്കേണ്ടിവന്നു” എന്നു വായിക്കുമ്പോള്‍ അതിന്റെ സൗന്ദര്യം നമ്മെ ആകര്‍ഷിക്കും. പക്ഷെ അതു ഹിംസയ്ക്കുള്ള ആഹ്വാനമാണെന്ന തിരിച്ചറിവ് വളരെ വൈകിയേ നമ്മളിലുണ്ടാവൂ. ആ തിരിച്ചറിവിലെത്തുമ്പോഴേയ്ക്കും ജീവിതം പലര്‍ക്കും കൈവിട്ടുകഴിഞ്ഞിരിക്കും. ഇങ്ങനെ വിപ്ലവം എഴുതിയെഴുതി കവികളില്‍ മുന്തിയ സ്ഥാനം നേടിയ ആളാണ് സച്ചിദാനന്ദന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പൂര്‍ണ്ണമായും രാജ്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെങ്കിലും കവിയെന്ന നിലയിലെ സിദ്ധിവിശേഷങ്ങള്‍ക്കു കുറവൊന്നുമില്ല. ഗദ്യത്തിലും പദ്യത്തിലും ഒരുപോലെയെഴുതുന്ന ഉഭയകവിത്വത്താല്‍ അനുഗൃഹീതനാണദ്ദേഹം.
ആനന്ദതുഹിനം വറ്റി
ജ്ഞാനമാം വെയ്‌ലുറയ്ക്കവേ
എന്ന് അക്കിത്തവും (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)
അറിവിന്‍ വെളിച്ചമോ ദൂരെപ്പോ ദൂരെപ്പോ നീ
വെറുതെ സൗന്ദര്യത്തെ കണ്ടൊരാ കണ്‍പൊട്ടിച്ചു
എന്ന് ജിയും (ശൈശവം)
അറിവിന്‍ മുറിവുകള്‍ ആത്മാവില്‍ നിറകയാല്‍
മരുന്നും വച്ചുകെട്ടി മൗനിയായിരിക്കുന്നു
എന്നിങ്ങനെ പി.ഭാസ്‌കരനും (ഉത്തരം ലഭിക്കാത്ത ചോദ്യം).
ദര്‍ശനങ്ങളുടെ ഋതുഭേദത്താല്‍
എന്റെ കൗമാരം പിച്ചിച്ചീന്തപ്പെട്ടിട്ടുണ്ട് (പീഡനകാലം) എന്നിങ്ങനെ ഗദ്യത്തില്‍ സച്ചിദാനന്ദനും ഏകദേശം ഒരേ ആശയത്തെ കാവ്യവല്‍ക്കരിച്ചിട്ടുണ്ട്. (ഇതില്‍ പി.ഭാസ്‌കരന്റെ വരികള്‍ മാത്രം കൗമാരത്തെയല്ല വാര്‍ദ്ധക്യത്തെയാണു സൂചിപ്പിക്കുന്നത്. എങ്കിലും അറിവിനോടുള്ള സമീപനം തന്നെയാണ് സൂചന). ഈ ലേഖകനെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വാധീനിച്ചത് സച്ചിദാനന്ദന്റെ ഗദ്യകവനമാണ് എന്നു പറയാതെ വയ്യ. കൂടുതല്‍ ധ്വന്യാത്മകം അക്കിത്തത്തിന്റേതാണെങ്കില്‍ കൂടുതല്‍ കാല്പനികം ‘ജി’യുടേതാണ്. എന്നാല്‍ ഈ പദ്യ കവനങ്ങളേക്കാള്‍ എന്നെ സ്വാധീനിച്ചത് സച്ചിദാനന്ദന്റെ ഗദ്യമാണ്. സ്വാനുഭവങ്ങളുമായി കൂടുതല്‍ താദാത്മ്യം അനുഭവപ്പെട്ടത് സച്ചിദാനന്ദന്റെ വരികള്‍ ആയതിനാലാവാം ഈ ഇഷ്ടം എന്നുതോന്നുന്നു. എങ്കിലും മാതൃഭൂമിയില്‍ സച്ചിദാനന്ദന്‍ എഴുതിയ ‘ആനപ്പാട്ട്’ (ഏപ്രില്‍ 4) വായിച്ചപ്പോള്‍ എല്ലാ ഇഷ്ടവും പോയി. വൈലോപ്പിള്ളി എത്ര ഉന്നതനായ കവിയാണെന്ന് തോന്നിപ്പോയി.
ഒരേ ഇതിവൃത്തം വ്യത്യസ്ത രീതിയില്‍ ആവിഷ്‌കരിക്കുന്ന അനേകം കവിതകള്‍ ഉണ്ടായിട്ടുണ്ട്. വിഷയം കൊടുത്തു നടത്തുന്ന കവിതാ രചനാ മത്സരങ്ങളിലൊക്കെ സംഭവിക്കുന്നത് അതാണല്ലോ. വൈലോപ്പിള്ളിയുടെ കണ്ണീര്‍പ്പാടവും ഒ.എന്‍.വിയുടെ ചോറൂണും വായിക്കുമ്പോള്‍ നമുക്ക് വലിയ സാദൃശ്യം അനുഭവപ്പെടും. ആശാന്റെ ‘കാവ്യകല അഥവാ ഏഴാമിന്ദ്രിയം’ എന്ന കവിതയും വള്ളത്തോള്ളിന്റെ സാഹിത്യമഞ്ജരി 6-ാം ഭാഗത്തിലെ ‘കവിത’ എന്ന കവിതയും ചര്‍ച്ച ചെയ്യുന്നത് ഒരേ വിഷയം തന്നെ. കവിതയെ തങ്ങള്‍ എങ്ങനെ കാണുന്നു എന്നാണ് രണ്ടു പേരും ഈ കവിതയില്‍ പറയുന്നത് (ഈ വിഷയം മലയാളത്തിലെ ഒട്ടുമിക്ക കവികളും എഴുതിയിട്ടുള്ളതു തന്നെയാണ്). വരികളുടെ സാദൃശ്യം നമ്മളെ അത്ഭുതപ്പെടുത്തും. വള്ളത്തോള്‍ എഴുതുന്നതു നോക്കൂ:
”മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും,
മാനഞ്ചുംമിഴിമാര്‍ തന്‍ മനോരമണനില്‍ ചായുന്ന കണ്‍കോണിലും
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപ്പൂങ്കവിള്‍ സ്ഥാനത്തും
നിഴലിച്ചു കാണ്‍മു കവിതേ നിന്മഞ്ചുരൂപത്തെ ഞാന്‍”
ആശാന്റെ വരികള്‍ നോക്കാം:
”മാനഞ്ചും മിഴിയുടെ ചാഞ്ഞചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരുഭിദയെന്നിദേവി, ഭക്തന്‍
പാനം ചെയ്‌വിതു ഭവദീയവാക്പ്രവാഹം” ആശാന്‍ എഴുതിയത് 1922-ല്‍ ആണ്. വള്ളത്തോള്‍ എന്നെഴുതിയെന്ന് തീയതി എങ്ങും കൊടുത്തിട്ടില്ല. യുഗപ്രഭാവന്മാരായ രണ്ടു കവികള്‍; ആര് ആരെ അനുകരിച്ചു എന്നത് പ്രസക്തമല്ല. എങ്കിലും സാദൃശ്യം ശ്രദ്ധിക്കാതിരിക്കാന്‍ പാടില്ല.
വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മക’ നെന്ന അതിപ്രശസ്തമായ രചനയെ അനുകരിച്ചാണ് സച്ചിദാനന്ദന്‍ ആനപ്പാട്ട് എഴുതിയിരിക്കുന്നത്. അനുകരിച്ചു എന്നു കവി പറഞ്ഞില്ലെങ്കിലും എല്ലാ വായനക്കാര്‍ക്കും അതു മനസ്സിലാകും. കാരണം അത്രമാത്രം പ്രശസ്തമായ രചനയാണല്ലോ ‘സഹ്യന്റെ മകന്‍’.
എത്ര വായിച്ചാലും കൊതിതീരാത്ത രചനയാണ് സഹ്യന്റെ മകന്‍. അതിനൊരു പാഠഭേദം നിര്‍ദ്ദേശിക്കുകയാണ് സച്ചിദാനന്ദന്‍. വൈലോപ്പിള്ളിയുടെ ആന വെടിയുണ്ടയേറ്റു വീഴുകയാണെങ്കില്‍ സച്ചിദാനന്ദന്റെ ആന വന്യജീവികളുടെ സംഘടനയുണ്ടാക്കി മനുഷ്യനോടു പക വീട്ടുകയാണ്. പ്രത്യേകിച്ച് ഒരു സംവേദനവും കവിത സൃഷ്ടിക്കുന്നില്ല. ഏതു കഠിനഹൃദയനേയും ആര്‍ദ്രനാക്കുന്ന വൈലോപ്പിള്ളിയുടെ കവനത്തിനപ്പുറം പോവുക അസാധ്യം. അതുകൊണ്ടാവണം ഇങ്ങനെയൊക്കെയങ്ങവസാനിപ്പിക്കാന്‍ സച്ചിദാനന്ദന്‍ തുനിഞ്ഞത്. പിന്നെ ഒരു വ്യത്യസ്തതയൊക്കെ വേണമല്ലോ. അല്ലെങ്കില്‍ തനിക്കോപ്പി എന്നൊരു തോന്നലുണ്ടാകുമല്ലോ! സഹ്യന്റെ മകനില്‍ കവിയാണ് വക്താവെങ്കില്‍ ആനപ്പാട്ടില്‍ ആന തന്നെയാണ് കഥിക്കുന്നത്. അതാണു ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന്.
സഹ്യന്റെ മകനില്‍ കവി തന്നെ പറഞ്ഞ ഒരു വലിയ വ്യംഗ്യമുണ്ട്. അത് പരിഷ്‌കൃതനെന്നു ഭാവിച്ച് കെട്ടിയൊരുക്കി നിര്‍ത്തുന്ന മനുഷ്യന്റെ മനസ് പലപ്പോഴും രതിയുടെ വന്യവികാരത്തിലേയ്ക്ക് വഴുതിപ്പോകുന്നതിനെക്കുറിച്ചാണ്. ഈ വ്യംഗ്യം കവി ഏറ്റു പറഞ്ഞിട്ടും അതുമായി ബന്ധിപ്പിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നതായി അറിവില്ല. പകരം ഉത്സവപ്പറമ്പുകളില്‍ കൂച്ചുചങ്ങലയിട്ടു നിര്‍ത്തുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ആനയുടെ ദുര്യോഗം തന്നെയാണ് എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ സച്ചിദാനന്ദന്റെ പാഠഭേദവും ആ ഒരു തലത്തില്‍ മാത്രമാണ്. വ്യംഗ്യമധുരമായ വൈലോപ്പിള്ളിയുടെ എഴുത്തിന്റെ ഓര്‍മ്മകളുണര്‍ത്താന്‍ പോലും പര്യാപ്തമായില്ല സച്ചിദാനന്ദന്റെ രചന. എങ്കിലും ചില വരികളില്‍ കവിത്വം നിറഞ്ഞു തൂവുന്നുമുണ്ട്.
”ആലവട്ടത്തില്‍ മയിലൊന്നിന്‍
നീലമരണം നിന്നാടുമ്പോള്‍”
”കാലുകഴച്ചൊന്നു മാറ്റുമ്പോള്‍
ഓതുന്നു നിങ്ങള്‍ ഹാ വാദ്യത്തിന്‍
കാലങ്ങള്‍ മാറുന്നതാരാണീ-
യാനയെപ്പോലെയറിയുന്നു.”
ഈ വരികളൊക്കെ കാവ്യസൗന്ദര്യം നിറഞ്ഞു തുളുമ്പുന്നവയും വൈലോപ്പിള്ളിയെ ഓര്‍മ്മിപ്പിക്കുന്നവയും തന്നെ.
**** **** ****
ഒ.എം.ശങ്കരന്‍, കെ.ടി.രാധാകൃഷ്ണന്‍, ഡോ. പി.വി. പുരുഷോത്തമന്‍ എന്നീ ത്രിമൂര്‍ത്തികള്‍ മാതൃഭൂമിയില്‍ പൊതുവിദ്യാഭ്യാസത്തെ സ്മാര്‍ട്ടാക്കിയതില്‍ അഭിമാനപുളകിതരായി ഒരു ലേഖനം എഴുതിയിരിക്കുന്നു. ശങ്കരനും കൂട്ടരും പൊതുസമൂഹത്തിനു ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ചാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? തിരുവനന്തപുരം നഗരത്തില്‍ ഒരു സ്‌കൂളില്‍ 21 കുട്ടികള്‍ക്കു പഠിക്കാന്‍ 15 ജീവനക്കാരുള്ളതും 6 കുട്ടികള്‍ക്കു പഠിക്കാന്‍ 12ലധികം ജീവനക്കാരുള്ളതും ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. ഈ സ്‌കൂളുകള്‍ക്കു സമീപം തൊട്ടടുത്തു തന്നെ മറ്റു സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടെന്നിരിക്കെ ഈ സ്‌കൂളുകള്‍ പൂട്ടുന്നതുകൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കുന്നില്ല. സര്‍ക്കാര്‍ ശമ്പളയിനത്തില്‍ ഒരു വര്‍ഷം വെറുതെ കളയുന്ന കോടിക്കണക്കിനു രൂപ ലാഭിക്കാം. മാത്രവുമല്ല ആ സ്‌കൂള്‍ ഇരിക്കുന്ന 3 എക്കറോളം സ്ഥലം ഗുണപരമായി പ്രയോജനപ്പെടുത്താനും അതുവഴി കോടികള്‍ സര്‍ക്കാര്‍ ഖജനാവിലെത്തിക്കാനും കഴിയും. പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ പേരു പറഞ്ഞ് പൂര്‍ണ്ണമായും അനാവശ്യമായി ആയിരക്കണക്കിനു സ്‌കൂളുകള്‍ കേരളത്തില്‍ ഈ കൂട്ടര്‍ നിര്‍ബന്ധിച്ചു നിലനിര്‍ത്തുന്നുണ്ട്. അതുവഴി അധ്യാപകരുടെ ശമ്പളമായി കോടികള്‍ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്നു. ആദായകരമല്ലാത്ത സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ ഒരു കുട്ടിക്കു പോലും പഠനസൗകര്യം നഷ്ടപ്പെടാന്‍ പാടില്ല എന്നതു ശരിതന്നെയാണ്. അതിനു ബദല്‍ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമുണ്ട്. നഗരങ്ങളില്‍ അടുത്തടുത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്ളതിനാല്‍ അതൊന്നും പ്രശ്‌നമാകുന്നതേയില്ല. എന്നിട്ടും അപ്രായോഗികമായ പൊതുവിദ്യാഭ്യാസത്തിന്റെ പേരും പറഞ്ഞ് വര്‍ഷം തോറും കോടികള്‍ സംസ്ഥാന ഖജനാവിനു നഷ്ടമുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഈ ത്രിമൂര്‍ത്തികള്‍.
വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കേണ്ട ഈ സാഹചര്യത്തില്‍ അതുമുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് കേരളത്തെ കടക്കെണിയിലാക്കുന്നതില്‍ ഈ ജനകീയവിദ്യാഭ്യാസ ധുരന്ധരന്മാര്‍ക്കു വലിയ ഒരു പങ്കുണ്ടെന്നത് നിസ്തര്‍ക്കമാണ്. അത്യന്തം പഴഞ്ചനായ ഇവരുടെ നിലപാടുകള്‍ തള്ളി നമ്മുടെ സംസ്ഥാനത്തെ രക്ഷിക്കാന്‍ ഏവരും മുന്നോട്ടുവരട്ടെ.