‘ഡെപ്റ്റ് -ട്രാപ് ഡിപ്ലോമസി’ അഥവാ പണം കടം കൊടുത്തു രാജ്യങ്ങളെ ചൊല്പടിയില്‍ കൊണ്ടുവരുന്ന ചൈനീസ് നയത്തെ അങ്ങനെ ആദ്യമായി വിളിച്ചത് 2017ല്‍ ബ്രഹ്മചെല്ലാനി എന്ന അന്തര്‍ദേശീയ വിദഗ്ദ്ധനാണ്. ചൈനയുടെ സമുദ്ര പട്ടുപാതയാണ് ഇതിനു മികച്ച ഉദാഹരണം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം, OBOR എന്നിങ്ങനെ നിരവധി പദ്ധതികളിലൂടെ ചൈന ഈ നയതന്ത്രം നടപ്പിലാക്കിവരികയാണ്. വായ്പ തിരിച്ചടവ് മുടങ്ങുന്നതോടെ ചൈനക്ക് അടിയറവു പറയുന്നത് മാലിദ്വീപിന്റെയും ബംഗ്ലാദേശിന്റെയും കാര്യത്തില്‍ അനുദിനം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ചൈന തായ്‌ലണ്ടുമായി ചേര്‍ന്ന് പുതിയൊരു സമുദ്ര ഇടനാഴി നിര്‍മിക്കുന്ന തിരക്കിലാണ്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് വളരെ അധികമില്ലാത്ത ക്രാ കനാല്‍ പദ്ധതിയുമായാണ് ചൈന മുന്‍പോട്ടു പോവുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹത്തില്‍ നിന്ന് അകലെയല്ലാത്ത ഈ സമുദ്ര പാത വരുന്നതോടെ ഇന്ത്യയെ ചുറ്റി വളയുക എന്ന ചൈനീസ് നയത്തിന് ഏറെ നേട്ടമാകും എന്നുറപ്പാണ്. ക്രാ കനാല്‍ തായ്‌ലണ്ടിനെയും രണ്ടായി മുറിക്കും. തെക്കന്‍ തായ്‌ലണ്ടിലെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ക്രാ കനാല്‍ വേര്‍തിരിക്കുന്നതിലൂടെ ദക്ഷിണ പൂര്‍വേഷ്യന്‍ പ്രദേശത്തും ചൈനക്ക് കടന്നുകയറാന്‍ കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തെ എളുപ്പത്തില്‍ പെസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ഈ പാതക്ക് പല മെച്ചങ്ങളുമുണ്ട്. 1,200 കിലോമീറ്ററുകള്‍ ലാഭിക്കാന്‍ അന്തര്‍ദേശീയ കപ്പല്‍ ഗതാഗത്തിന് സാധിക്കും എന്നതു തന്നെയാണ് ഏറെ മെച്ചം. ഇതിനകം തന്നെ ഗതാഗത കുരുക്കില്‍ വലയുന്ന മലാക്കാ ഉള്‍ക്കടല്‍ പാതക്ക് ഇതൊരു ആശ്വാസമാകും.
ലോക വ്യാപാരത്തിന്റെ 25% ഉം കടന്നുപോകുന്ന മലാക ചത്വരം ശാന്ത സമുദ്രത്തെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിടുക്കാണ്. ഇന്തോനേഷ്യ, മലേഷ്യ ഇവക്കു സമീപത്തുകൂടി കടന്നു പോകുന്ന 890 കിലോമീറ്റര്‍ വരുന്ന ഈ കപ്പല്‍ച്ചാല്‍ ആന്‍ഡമാന്‍ സമുദ്രാര്‍ത്തിക്കു വളരെ അടുത്താണ്. ക്രാ കനാല്‍ വരുന്നതോടെ 960 കിലോമീറ്റര്‍ ലാഭമാണ് അന്തര്‍ദേശീയ ചരക്കു നീക്കത്തില്‍ ഈ മേഖലയില്‍ ഉണ്ടാവാന്‍ പോവുന്നത്. സ്വാഭാവിക കപ്പല്‍ ചാലായ ഇവിടം ഒരുകാലത്ത് കടല്‍ കൊള്ളക്കാരുടെ വിഹാരരംഗം കൂടിയായിരുന്നു.
അറബിക്കടലില്‍ പാകിസ്ഥാന്റെ തന്ത്രപ്രധാന ഗ്വാദര്‍ തുറമുഖത്തിന്റെ നിയന്ത്രണം ചൈന ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ധാതുക്കള്‍,എണ്ണ, മറ്റ് പ്രകൃതിവിഭവങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ തെക്കന്‍ ചൈനക്കടലിലും കിഴക്കന്‍ ചൈനക്കടലിലും ജപ്പാന്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈ, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചൈന തര്‍ക്കത്തിലാണ്. തെക്കന്‍, പടിഞ്ഞാറ് ചൈന കടലില്‍ ഏകപക്ഷീയമായി ചശില ഉമവെ ഘശില തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുകയാണ്. ഇത് ജപ്പാന്‍, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, മലേഷ്യ ഇന്തോനേഷ്യ എന്നിവരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ചൈനയുടെ അവകാശവാദം 2016-ലെ സമുദ്രാന്തരീയ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ (UNCLAWS) ലംഘിക്കുന്നതുമാണ്.
ആന്‍ഡമാന്‍ കടല്‍, തൈലന്ദ് കടലിടുക്ക്, തെക്കന്‍ ചൈന കടല്‍ ഇവയുടെ നിയന്ത്രണം പൂര്‍ണ്ണമായി ഈ പദ്ധതിയിലൂടെ ചൈനക്ക് ലഭിക്കും. 450 മീറ്റര്‍ വീതിയിലും 25 മീറ്റര്‍ ആഴത്തിലും നിര്‍മ്മിക്കുന്ന ഈ കപ്പല്‍ ചാലിലൂടെ വലിയ എണ്ണക്കപ്പലുകള്‍ക്ക് യാത്ര സാധ്യമാവും. 128 കിലോമീറ്റര് നീളത്തിലുള്ള ഈ കപ്പല്‍ പാത തായ്‌ലാണ്ടിലെ രണ്ടു സംസ്ഥാനങ്ങളായ ക്രാബിയെയും സോങ്ഖലയെയും ബന്ധിപ്പിച്ചുള്ളതാണ്.
30 ബില്യണ്‍ ഡോളര്‍ കപ്പല്‍ പാതക്കും വേറൊരു 22 ബില്യണ്‍ ഡോളര്‍ പ്രത്യേക സാമ്പത്തിക മേഖല വികസനത്തിനുമായി ചൈന അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിക്ഷേപിക്കും. 30,000 പേര്‍ക്ക് ഈ പദ്ധതി മൂലം തൊഴില്‍ ലഭിക്കും എന്നത് തായ്‌ലണ്ടിനെയും സന്തോഷിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തായ് രാജാവായിരുന്ന നാരായ പതിനേഴാം നൂറ്റാണ്ടില്‍ തന്നെ വിഭാവനം ചെയ്തതാണ് ഈ കപ്പല്‍ചാല്‍. സാമ്പത്തിക പരാധീനതയും സാങ്കേതിക വിദ്യയുടെ അഭാവവുമാണ് തായ്‌ലണ്ടിനെ ഇതില്‍ നിന്ന് പിന്നോട്ട് വലിച്ചത്.
ചൈനയുടെ 80 ശതമാനം എണ്ണ ഇറക്കുമതി കടന്നുവരുന്നത് മലാക്കാ ഉള്‍ക്കടലില്‍ കൂടിയാണ് ഇപ്പോള്‍. ഇന്‍ഡോ-പസഫിക് മേഖലിയിലുണ്ടാകുന്ന ഏതൊരു സംഘര്‍ഷവും ചൈനക്ക് മുന്നില്‍ ഈ കപ്പല്‍ പാത അടക്കപ്പെട്ടേക്കാം എന്നൊരു ഭീതിയുണ്ട്. ചൈനീസ് പ്രസിഡന്റ് ആയിരുന്ന ഹുജിന്റായോ 2003ല്‍ ഇതിനെ മലക്കാ വിഷമസന്ധി എന്ന് വിളിക്കുകയും ചെയ്തു. ഇത് ചൈനക്ക് മുന്‍പില്‍ കൊട്ടി അടക്കുകയാണെങ്കില്‍ ചൈനയുടെ അന്തര്‍ദേശീയ വാണിജ്യം തന്നെ തകരും. ഈ കപ്പല്‍ച്ചാല്‍ അടഞ്ഞാല്‍ പട്ടിണി ആയിരിക്കും ഫലം എന്ന തിരിച്ചറിവാണ് പുതിയൊരു കപ്പല്‍ച്ചാല്‍ അതും പൂര്‍ണ്ണനിയന്ത്രണത്തില്‍ എന്ന ആശയത്തിലേക്ക് ചൈനയെ നയിച്ചത്.
ഡിജിബൗട്ടിയിലും ശ്രീലങ്കയിലും തുടക്കത്തില്‍ ഇതേ തന്ത്രമാണ് ചൈന നടപ്പിലാക്കിയത്. വായ്പ തിരിച്ചടവ് മുടങ്ങിയ ഇരുരാജ്യങ്ങളുടെയും പരമാധികാര പ്രദേശങ്ങള്‍ ചൈനക്ക് അടിയറവു വയ്‌ക്കേണ്ടി വന്നു. തായ്‌ലണ്ടിനെകാത്തിരിക്കുന്നതും മറ്റൊന്നല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപു സമൂഹങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നുണ്ട് ഈ പദ്ധതി. ചൈനീസ് സാമീപ്യം മൂലം സമുദ്രാതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ ഇന്ത്യക്കു നിയോഗിക്കേണ്ടതായും വരും. കാലാന്തരത്തില്‍ ഈ മേഖലയും ഇന്ത്യ-ചൈന സംഘര്‍ഷ മുനമ്പായി മാറിയേക്കാം. ഭാവിയില്‍ ഇന്ത്യയെ ലക്ഷ്യമാക്കി കപ്പല്‍ സേനയെ ഇവിടെ ചൈന വിന്യസിക്കുന്നത് അമേരിക്കയും മുന്‍കൂട്ടി കാണുന്നുണ്ട്. ആസിയാന്‍ രാജ്യങ്ങള്‍ക്കിടയില്‍ ക്രാപദ്ധതി സംബന്ധിച്ച് ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സിങ്കപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവര്‍ക്ക് ഈ പദ്ധതി ഏറെ നഷ്ടമുണ്ടാക്കും. സിംഗപ്പൂരിന് അതിന്റെ കപ്പല്‍ ഗതാഗതത്തിന്റെ 30% വരുമാനം ഈ പദ്ധതി മൂലം നഷ്ടപ്പെടും.
എന്നാല്‍ വിയറ്റ്‌നാം, തായ്‌ലണ്ട്, കംബോഡിയ എന്നിവര്‍ക്ക് മെച്ചമാണ്. തായ് ബുദ്ധമതക്കാരും തായ്‌ലണ്ടിലെ തന്നെ മലേഷ്യന്‍ വംശജരായ മുസ്ലിംങ്ങളും തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ക്ക് പുതിയൊരു മാനവും ക്രാപദ്ധതി നിമിത്തമായേക്കാം. തെക്കന്‍ തായ്‌ലണ്ടുകാര്‍ പുതിയൊരു രാജ്യത്തിനായി മുറവിളി കൂട്ടാനും ഇടയുണ്ട്. 2015 ല്‍ നിലവില്‍ വന്ന ചൈന-തായ്‌ലണ്ട് ക്രാ ഇന്‍ഫ്രാസ്റ്റ്‌സര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനി അതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റൊരു പോര്‍മുഖം കൂടി തുറക്കുമെന്നുറപ്പാണ്. ചൈനയെ സംബന്ധിച്ചിടത്തോളം സമയലാഭം, സാമ്പത്തിക മെച്ചം, ഊര്‍ജ സുരക്ഷ, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗിക നിയന്ത്രണം നേടല്‍ എന്ന ലക്ഷ്യങ്ങളൊക്കെ ക്രാപദ്ധതിക്ക് പിന്നിലുണ്ട്. ചൈനയുടെ കണക്കില്‍ അവര്‍ നിര്‍മ്മിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമുദ്ര പട്ടുപാതയാണ് തായ്കനാല്‍ എന്ന ക്രാഇസ്തമസ് കനാല്‍.