സ്‌കൂളില്ലാത്തതുകൊണ്ട് കണ്ണന്‍ പതിവിലും വൈകിയാണ് എഴുന്നേറ്റത്. വീടിന്റെ വടക്കുവശത്തുള്ള വരാന്തയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കിയ ചുരയ്ക്കാ കുടുക്കയില്‍ നിന്ന് ഉമിക്കരിയെടുത്ത് ഇടതു കൈവെള്ളയിലിട്ട് മുറുക്കിപ്പിടിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി. കണ്ണനെ മുറ്റത്തുകണ്ടപ്പോള്‍ കളപ്പുരയോടു ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്ന് നന്ദിനി ചില ശബ്ദമുണ്ടാക്കി. അവളുടെ അടുത്തേക്കു വിളിക്കുന്ന ശബ്ദമാണ് അത്. കളപ്പുരയില്‍ കയറി കുറച്ച് വൈക്കോല്‍ പുല്ലു കൂട്ടിലേയ്ക്ക് ഇട്ടുകൊടുത്തിട്ട് നന്ദിനിയുടെ തലയില്‍ അവന്‍ പതുക്കെ തലോടി.
തൊഴുത്തില്‍ കറുമ്പിപ്പശുവും കുട്ടിയും നിന്നസ്ഥലം ഒഴിഞ്ഞുകിടക്കുന്നതുകണ്ടപ്പോള്‍ അവന് സങ്കടം വന്നു. തലേദിവസം രാത്രിയില്‍ നന്ദിനി കരയുന്നത് കണ്ണന്‍ കേട്ടിരു ന്നു. അവളുടെ അമ്മ ഇല്ലാത്തതു കൊണ്ടാവും കരഞ്ഞതെന്ന് മനസ്സി ലായി. പല്ലുതേയ്ക്കാതെ ഉമിക്കരി യും കയ്യില്‍ പിടിച്ച് കളപ്പുരയില്‍ നിന്ന് ഉമ്മറത്തേയ്ക്കു വന്ന് അവന്‍ തിണ്ണയില്‍ ഇരുന്നു. കറുമ്പിയുടെ കുട്ടി ഇല്ലാത്തതാണ് അവനെ കൂടുതല്‍ സങ്കടപ്പെടുത്തിയത്.
മുറ്റം അടിച്ചുവാരുന്ന അമ്മയെ കണ്ണന്‍ ശ്രദ്ധിച്ചതേയില്ല. പല്ലു തേയ്ക്കാതെ സങ്കടപ്പെട്ടിരിക്കുന്ന കണ്ണനെ അമ്മ ശ്രദ്ധിക്കുന്നുണ്ടായി രുന്നു. തൊഴുത്തിലേയ്ക്കു നോക്കി യുള്ള കണ്ണന്റെ ഇരിപ്പു കണ്ടപ്പോള്‍ പ്രയാസത്തിനുള്ള കാരണമെന്തെന്ന് അവര്‍ക്ക് മനസ്സിലായി.
കറുമ്പിയില്ലാത്ത തൊഴുത്തി ലേക്ക് നോക്കിയപ്പോള്‍ അവര്‍ക്കും സങ്കടംവന്നു. മുറ്റമടി കഴിഞ്ഞ പ്പോള്‍ അമ്മ, കണ്ണന്റെ അടുത്തുവന്ന് നെറുകയില്‍ സ്‌നേഹത്തോടെ ഉമ്മവച്ചു. അമ്മയുടെ കണ്ണു നിറഞ്ഞത് അവന്‍ കണ്ടു.
”മോന്‍ വിഷമിക്കണ്ട. അച്ഛന്‍, കറുമ്പിയെക്കാള്‍ നല്ല പശുവിനെ യും കുട്ടിയേയും അടുത്ത ചന്തക്കുപോയി വാങ്ങും. കണ്ണന്‍ പോയി പല്ലുതേച്ചുവാ. ഇന്ന് അമ്മ കണ്ണന് ഇഷ്ടമുള്ള പലഹാരമാ ഉണ്ടാ ക്കുന്നത്.” അമ്മ ആശ്വസിപ്പിച്ചു. തലേദിവസം നടന്ന കാര്യങ്ങള്‍ അമ്മയ്ക്കും സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നുണ്ടെന്ന് അവനറിയാം.
”എന്താ പലഹാരം..?” അമ്മയുടെ മുഖത്തു നോക്കാതെ
ചോദിച്ചു.
”കൊഴക്കട്ട..” ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അമ്മ പറഞ്ഞു. അതുകേട്ട് കണ്ണനും അമ്മയെ നോക്കി ചിരിച്ചു.
കൊഴക്കട്ട അവന്
ഇഷ്ടമാണ്. കുതിര്‍ത്ത
ഉണക്കലരിയും പച്ചരിയും തേങ്ങയും ജീരകവും ഉപ്പുചേര്‍ത്ത് വെള്ളമില്ലാതെ ആട്ടുകല്ലിലിട്ട് അരച്ചെടുത്ത്, ചെറിയ പന്തിന്റെ വലിപ്പത്തില്‍ തിളച്ചവെള്ളത്തില്‍ ഉരുട്ടിയിട്ട് വേവിച്ചെടുക്കുന്ന കൊഴക്കട്ട, കഴിക്കാന്‍ നല്ല രുചിയാണ്. വേവിച്ചെടുത്തശേഷമുള്ള വെള്ളം കുടിക്കാനും ഒരു പ്രത്യേകസ്വാദാണ്.
”ശര്‍ക്കരകൊഴക്കട്ടയാണോ..?” അവന്‍ ചോദിച്ചു.
”ശര്‍ക്കര തീര്‍ന്നുപോയി. അത് പിന്നൊരുദിവസം ഉണ്ടാക്കാം. ഇന്ന് വെറും കൊഴക്കട്ട. മോന്‍ പല്ലു തേച്ചു വരുമ്പോഴേക്കും അച്ഛനും വരും. അപ്പോഴേയ്ക്കും അമ്മ കൊഴക്കട്ട ഉണ്ടാക്കാം.” കണ്ണനെ ആശ്വസിപ്പിച്ചിട്ട് അമ്മ, അടുക്കള യിലേക്കു പോയി.
ഇഡ്ഡലിതട്ടില്‍വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ശര്‍ക്കരയും തേങ്ങയുംവച്ച കൊഴക്കട്ടയാണ് അവനിഷ്ടം. പല്ലു തേയ്ക്കാനായി എഴുന്നേറ്റപ്പോള്‍ തൊഴുത്തില്‍ നില്‍ ക്കുന്ന നന്ദിനിയെ വീണ്ടും നോക്കി.
കറുമ്പി കാളക്കുട്ടനെ പ്രസവിച്ച തിന്റെ പിറ്റെദിവസംമുതല്‍ കാള ക്കുട്ടന്‍ അവന്റെ ചങ്ങാതിയായി മാറിയിരുന്നു. അതോടെ നന്ദിനിയെ മറന്ന് എപ്പോഴും കാളക്കുട്ടനോടാ ണ് കളിക്കാന്‍ കൂടിയത്. കയ്യിലി രുന്ന ഉമിക്കരി കൈവെള്ളയിലിട്ട് പൊടിച്ചപ്പോഴും തലേദിവസം കാളക്കുട്ടനുമായി കളിച്ച രംഗ ങ്ങളാണ് അവന് ഓര്‍മ്മവന്നത്.
പല്ലുതേയ്ക്കാനായി അവന്‍ കിണറിനടുത്തേക്കു നടന്നു. കിണറ്റില്‍നിന്ന് കോരിയെടുത്ത വെള്ളം ചെറിയ ഓട്ടുപാത്രത്തില്‍ അച്ഛന്‍ ആളോടിയില്‍* കണ്ണനു വേണ്ടി നിറച്ചുവച്ചിട്ടുണ്ട്. നാക്കു വടിക്കാനായി കീറിവച്ച ഈര്‍ക്കി ലും പാത്രത്തിന്റെ അടുത്തുണ്ട്.
കിണറിന്റെ ചുറ്റുവട്ടത്തായി പല തരത്തിലുള്ള വാഴകള്‍ അച്ഛന്‍ വച്ചു പിടിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒരു വാഴ കണ്ണന്റേതാണ്. അച്ഛനാണ് തടമെടുത്ത് അതില്‍ കണ്ണനെക്കൊണ്ട് തൈ വയ്പ്പിച്ചത്. മുഖം കഴുകുന്ന വെള്ളം തന്റെ വാഴയ്ക്കു തന്നെ കിട്ടാന്‍വേണ്ടി വാഴത്തടത്തി നടുത്തേയ്ക്കാണ് പാത്രമെടുത്ത് ഈര്‍ക്കിലുമായി പോയത്. അപ്പോഴും പശുക്കുട്ടി യുടെ കാര്യമാണ് മനസ്സില്‍ നിറഞ്ഞു നിന്നത്.
പല്ലുതേപ്പു കഴിഞ്ഞിട്ടും അടുക്കളയിലേക്ക് പോകാന്‍ കണ്ണനു തോന്നിയില്ല. അച്ഛന്‍ വരാതെ അമ്മ പലഹാരം തരില്ല. എന്തു കഴിക്കുന്ന തും വീട്ടിലെ എല്ലാവരും ഒരുമിച്ചാ യിരിക്കണം എന്നതാണ് വീട്ടിലെ നിയമം. ആ നിയമം ആരും തെറ്റിച്ചില്ല. പാടത്തുനിന്നുള്ള അച്ഛന്റെ വരവും കാത്ത് തിണ്ണയില്‍ വന്നിരുന്നപ്പോള്‍ പശുക്കുട്ടിയുടെ ഓരോ വികൃതിത്തരങ്ങള്‍ അവന്റെ മനസ്സിലേയ്ക്കുവന്നു.
(തുടരും)