ഹരിയാനയിലെ കുരുക്ഷേത്രം എന്ന സ്ഥലം കണ്ടപ്പോള്‍ മഹാഭാരതയുദ്ധത്തിന്റെ അറിവുകള്‍ മനസ്സില്‍ നിറഞ്ഞുനിന്നു. വളരെ വിശാലമായ സമനിരപ്പായ ഭൂമി. അത് കണ്ണെത്താദൂരത്തോളവും അതിന്നപ്പുറവും അതേപോലെ പരന്നു കിടക്കുന്നു. കൗരവരുടെ 11 അക്ഷൌഹിണി പടയും പാണ്ഡവരുടെ ഏഴ് അക്ഷൌഹിണിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സ്ഥലം. 1,09,350 കാലാള്‍ പടയും 65,610 കുതിരപ്പട്ടാളവും 21,870 ആനകളും അത്രതന്നെ രഥങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഒരക്ഷൌഹിണി. അങ്ങിനെ വരുമ്പോള്‍ 39,36,600 യോദ്ധാക്കളാണ് യുദ്ധത്തില്‍ പങ്കെടുത്തത് എന്ന് കാണാം. കുരുക്ഷേത്രത്തിന്റെ ഭൂപ്രകൃതി അതിന് തികച്ചും അനുയോജ്യം.
തീയതിയും സമയവും തീരുമാനിക്കുകയും യുദ്ധത്തില്‍ പാലിക്കേണ്ട സാമാന്യതത്വങ്ങള്‍ അഥവാ ധാര്‍മ്മികത പരസ്പരം അംഗീകരിക്കുകയും ചെയ്തു. രണ്ടുപക്ഷവും യുദ്ധസന്നാഹം തുടങ്ങി. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുന്ന തെക്ക് പടിഞ്ഞാറന്‍ കാശ്മീര്‍ മുതല്‍ കിഴക്ക് കലിംഗം, വിദേഹം മുതലായ രാജ്യങ്ങള്‍വരേയും, തെക്ക് വിദര്‍ഭ, സൗവീരം തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ വടക്ക് ഗാന്ധാരം കേകേയം, മാദ്രം എന്നീ രാജ്യങ്ങള്‍ വരേയും വ്യാപിച്ചു കിടക്കുന്ന വിശാലമായ രാജ്യങ്ങളുടെ സഹായം തേടാന്‍ ഇരുപക്ഷവും തിടുക്കം കൂട്ടി. ദ്വാരകാപുരിയുടെ രാജാവായ കൃഷ്ണന്റെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് ദുര്യോധനനും അര്‍ജുനനും ഒരേസമയം ദ്വാരകയില്‍ എത്തിപ്പെട്ടു. ധര്‍മ്മസങ്കടത്തിലായ കൃഷ്ണന്‍ ഒരുപായം മുന്നോട്ടു വെച്ചു. കൃഷ്ണന്‍ മാത്രം ഒരുപക്ഷത്തും സൈന്യം മുഴുവന്‍ മറുപക്ഷത്തും നിലയുറപ്പിക്കും. അര്‍ജുനന്‍ കൃഷ്ണനെ ആവശ്യപ്പെട്ടു. ശക്തമായ മുഴുവന്‍ സൈന്യത്തേയും കിട്ടുന്നതില്‍ ദുര്യോധനനും സന്തോഷിച്ചു. കൃഷ്ണന്റെ അമാനുഷിക ശക്തിയിലും പ്രതിഭയിലും അര്‍ജുനന് പൂര്‍ണ്ണവവിശ്വാസമായിരുന്നതിനാല്‍ അര്‍ജുനനും സന്തോഷമായി.
നിബന്ധനപ്രകാരം സൂര്യോദയം മുതല്‍ സൂര്യാസ്തമയംവരെയാണ് യുദ്ധം. അരങ്ങ് തയ്യാറായിക്കഴിഞ്ഞു. ശംഖുനാദവും പെരുമ്പറയും കുഴല്‍വിളിയുകൊണ്ട് രംഗം കൊഴുത്തു. യോദ്ധാക്കളില്‍ അങ്കക്കലി ഉറഞ്ഞുതുള്ളി. ഘോരയുദ്ധം 18 ദിവസം നീണ്ടുനിന്നു. ഏതാണ്ട് സര്‍വ്വനാശത്തിന്നു ശേഷം യുദ്ധം അവസാനിക്കുന്നു. 39,36,600 സൈന്യങ്ങള്‍ പങ്കെടുത്ത യുദ്ധത്തില്‍, പാണ്ഡവ പക്ഷത്ത് പ്രഗത്ഭരായ 12 പേരും കുറേ സൈന്യങ്ങളും മാത്രം അവശേഷിച്ചു. നൂറ്റവരെല്ലാം കൊല്ലപ്പെട്ടു. യുയുത്സു, യുദ്ധം തുടങ്ങുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ മുമ്പ് പാണ്ഡവ പക്ഷത്ത് ചേര്‍ന്നതിനാല്‍മാത്രം രക്ഷപ്പെട്ടു. ഗാന്ധാരിയുടെ തോഴിയില്‍ ധൃതരാഷ്ട്രര്‍ക്കുണ്ടായ മകനാണ് യുയുത്സു.
വിശാലമായ കുരുക്ഷേത്രം ശ്മശാനഭൂമിയായി മാറി. രാജ്യത്തുടനീളം സ്ത്രീകളുടെ രോദനങ്ങളും തേങ്ങലുകളും ഭീതി പരത്തി. 1945ലെ രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബിട്ടപ്പോള്‍ ആ പട്ടണങ്ങളും ശ്മശാനഭൂമിയായി മാറിയിരുന്നു. ഏറെ സമാനതകള്‍ ഇവിടെ കാണാം.
യുദ്ധം അന്നും ഇന്നും
യുദ്ധത്തിന്റെ പരമലക്ഷ്യം വിജയമാണ്. കുരുക്ഷേത്രത്തിലായാലും ലോകമഹായുദ്ധത്തിലായാലും ഇതിന് മാറ്റമില്ല. അതുകൊണ്ടാണ് ഭാരതയുദ്ധം മുറുകിയപ്പോള്‍ മുമ്പംഗീകരിച്ച ധാര്‍മ്മികതയില്‍ നിന്നും കൗരവരും പാണ്ഡവരും ബോധപൂര്‍വ്വം പലപ്പോഴും വ്യതിചലിച്ചത്. അതിന് അവര്‍ ന്യായീകരണവും കണ്ടെത്തിയിരുന്നു എന്നതാണ് കൗതുകകരം. ഭഗവാന്‍ കൃഷ്ണന്‍ പോലും സാന്ദര്‍ഭികമായി വ്യതിചലനത്തെ അംഗീകരിച്ചു എന്നു കാണാം. യുദ്ധമുണ്ടായാല്‍ കൗരവര്‍ മുച്ചൂടും നശിക്കുമെന്നും ആത്യന്തികമായി വിധവകളുടെ തേങ്ങലുകള്‍മാത്രം അവശേഷിക്കുമെന്നും ആര്‍ക്കും സന്തോഷമുണ്ടാവില്ലെന്നും കൗരവ സഭയില്‍ കൃഷ്ണന്‍ പലവുരു പറഞ്ഞിരുന്നു. അതുപോലെ സര്‍വ്വനാശമായിരിക്കും സംഭവിക്കുക എന്നറിഞ്ഞുകൊണ്ടുതന്നെയാണ് 1945ല്‍ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടത്. ദ്വാപരയുഗത്തിലെ ധര്‍മ്മയുദ്ധമായാലും കലിയുഗത്തിലെ ലോകയുദ്ധമായാലും പരമലക്ഷ്യം വിജയം മാത്രം.
സൈനികരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ഇന്ത്യന്‍ ആര്‍മിയിലെ ഒരു ‘കോറി’ ന്ന് സമമായിരുന്നു ധര്‍മ്മയുദ്ധകാലത്തെ ഒരക്ഷൌഹിണി. ആര്‍മി കോറും അക്ഷൌഹിണിയും ഒരു കമാണ്ടറുടെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിക്കുക. എല്ലാ അക്ഷൗഹിണിക്കും കൂടെ മൊത്തത്തില്‍ ഒരു ജനറല്‍ കമാണ്ടര്‍ ഉണ്ടായിരുന്നു. കൗരവരുടേത് തുടക്കത്തില്‍ ഭീഷ്മരും അദ്ദേഹത്തിന്റെ പതനത്തിന്നുശേഷം ദ്രോണാചാര്യരും, അദ്ദേഹത്തിന്റെ മൃത്യുവിന് ശേഷം കര്‍ണനുമായിരുന്നു. പാണ്ഡവരുടെ സര്‍വ്വ സൈന്യാധിപന്‍ ദ്രുപദ രാജാവിന്റെ മകനും പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടദ്യുമ്‌നനായിരുന്നു. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ഒരു ജനറല്‍ അഥവാ ചീഫ് ഓഫ് ആര്‍മി സ്റ്റാഫായിരിക്കും മൊത്തം ആര്‍മിയെ നയിക്കുന്നത്. ഇന്നത്തെ മന്ത്രിമാരുടെ സ്ഥാനത്താണ് അന്ന് രാജാക്കന്മാര്‍. പാണ്ഡവരുടെ പ്രധാനമന്ത്രി യുധിഷ്ഠിരനും കൗരവരുടേത് ദുര്യോധനനുമായിരുന്നു. അന്ന് കാലാള്‍ സൈന്യത്തെ വിന്യസിച്ചിരുന്നത് മുന്‍ നിരയിലായിരുന്നു. ഇന്നും അതിന് മാറ്റമില്ല. ഭാരതയുദ്ധത്തില്‍ കാലാള്‍ സൈന്യത്തിന് പിന്തുണയായി ഗജവീരന്മാരും അശ്വാരൂഢരായ ഖഡ്ഗധാരികളുമുണ്ടായിരുന്നു. ഇന്നത്തെ ഇന്‍ഫന്റി ഡിവിഷനില്‍ കാലാള്‍ സൈന്യത്തിന് പിന്തുണയായി വര്‍ത്തിക്കുന്നത് പീരങ്കി യൂണിറ്റും ചെറുകിട ടാങ്കുകളുമാണ്. കാലാള്‍ പടയ്ക്കും ഗജാശ്വവീരന്മാര്‍ക്കും പുറകിലാണ് അസ്ത്രാഭ്യാസ നിപുണരായ വില്ലാളി വീരന്മാരെ വിന്യസിച്ചിരുന്നത്. പ്രസ്തുത സ്ഥാനത്ത് ആധുനിക കാലത്ത് മിസൈല്‍ യൂണിറ്റിനെ വിന്യസിക്കുന്നു. അന്നത്തെ വില്ലാളിവീരന്മാര്‍ക്കും ഇന്നത്തെ മിസൈല്‍ യൂണിറ്റിനുമുള്ള മികവ് യുദ്ധത്തിന്റെ ജയപരാജയത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.
അന്നും ഇന്നും യുദ്ധതന്ത്രം ശാക്തിക സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയായിരുന്നു. അര്‍ജുനന്‍ കര്‍ണ്ണനേയും ഭീമന്‍ ദുര്യോധനനേയും ദുശ്ശാസനനേയും ലക്ഷ്യം വെച്ചു. ശത്രുവിന്റെ ഒരു പട്ടാള ഡിവിഷനെ നേരിടാന്‍ മികവുറ്റ മറ്റൊരു ഡിവിഷനെയാണ് ഇന്നും നിയോഗിക്കുന്നത്. ശക്തിമത്തായ ഡിവിഷനെ ആദ്യം തന്നെ വിന്യസിക്കുകയില്ല. കൂടുതല്‍ കരുത്തരെ റിസര്‍വ്വില്‍ വെക്കുകയാണ് പതിവ്. 18-ാം അടവെടുക്കേണ്ടി വരുമ്പോള്‍ മാത്രമാണ് റിസര്‍വ്വ് ഡിവിഷനെ പോര്‍മുഖത്തയക്കുന്നത്. 1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ ഫസ്റ്റ് ആര്‍മേഡ് ഡിവിഷനും മറ്റും റിസര്‍വ്വില്‍ നിലയുറപ്പിക്കുകയായിരുന്നു. പാകിസ്ഥാനും ഇതേ തന്ത്രം പ്രയോഗിച്ചു. അവരുടെ ടുഫാന്‍ ഡിവിഷനെ റിസര്‍വില്‍ നിര്‍ത്തുകയായിരുന്നു. ഇതത്രയും ഭാരതയുദ്ധത്തിലും കണ്ടു. 18 ദിവസത്തെ യുദ്ധത്തില്‍ വില്ലാളിവീരന്മാരായ അര്‍ജുനനും കര്‍ണ്ണനും യുദ്ധമുഖത്ത് സജീവമായത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ്. നൂറ്റുവരുടെ പക്ഷത്ത് ദ്രോണപുത്രനായ അശ്വത്ഥാമാവ്14-ാം ദിനത്തിലാണ് സജീവമായി രംഗത്ത് വരുന്നത്. 17-ാം ദിനത്തിലാണ് അര്‍ജുനന്‍ കര്‍ണ്ണനെ വധിക്കുന്നത്. 18-ാം ദിവസം ദുര്യോധനന്‍ ഗദായുദ്ധത്തില്‍ ഭീമസേനനാല്‍ വധിക്കപ്പെടുന്നു. അതോടെ യുദ്ധത്തിന് പര്യവസാനമായി.
അന്നത്തേയും ഇന്നത്തേയും യുദ്ധത്തില്‍ മറ്റൊരു പ്രധാന സമാനത കാണാം. ആധുനിക യുദ്ധങ്ങളില്‍ ആണവശക്തികള്‍ തമ്മിലായാല്‍പോലും ആറ്റംബോംബ് ഉപയോഗിക്കാറില്ല. കാരണം വ്യക്തം. അതുപോലെ സര്‍വ്വനാശിനിയായ പാശുപതാസ്ത്രം കയ്യിലുണ്ടെങ്കിലും അര്‍ജുനന്‍ അത് പ്രയോഗിച്ചിട്ടില്ലെന്ന് കാണാം. ലക്ഷ്യസ്ഥാനത്ത് പതിച്ചാല്‍ അഗ്നിയുണ്ടാവുകയും അവിടം മുഴുക്കെ ചുട്ടുകരിക്കുകയും ചെയ്യുന്ന ആഗ്നേയാസ്ത്രം അര്‍ജുനനും കര്‍ണ്ണനും വശമുണ്ടായിരുന്നുവെങ്കിലും രണ്ടുപേരും അതുപയോഗിച്ചില്ല എന്നും ഇവിടെ പ്രസ്താവ്യമാണ്. എന്നാല്‍ യുദ്ധാനന്തരം സൂര്യാസ്തമയത്തിനുശേഷം ധാര്‍മ്മികതയ്ക്ക് ഒട്ടും നിരക്കാത്ത ഒരു ദാരുണ സംഭവം കുരുക്ഷേത്രത്തില്‍ അരങ്ങേറിയിരുന്നു. ഏറെ ക്ഷീണിതരായിരുന്ന യോദ്ധാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍, ഓര്‍ക്കാപ്പുറത്ത് പ്രതികാരദാഹിയായ അശ്വത്ഥാമാവ് പാണ്ഡവരുടെ കൂടാരത്തില്‍ ഓടിയെത്തുകയും കണ്ണില്‍ കണ്ടവരെയൊക്കെ കൊന്നൊടുക്കുകയും ചെയ്തു. സര്‍വ്വസൈന്യാധിപന്‍ ധൃഷ്ടദ്യുമ്‌നനും കൊല്ലപ്പെട്ടു. പാണ്ഡവരും യുയുത്സുവും കുറച്ച് യോദ്ധാക്കളും മാത്രം അവശേഷിച്ചു. ഏതാണ്ട് സമാനമായൊരു സംഭവമാണ് 1945 ആഗസ്ത് 6നും 9നും രണ്ടാം ലോകയുദ്ധത്തിന്റെ ഒടുവില്‍ സംഭവിച്ചത്. ജര്‍മനി, ഇറ്റലി, ജപ്പാന്‍ മുതലായ അച്ചുതണ്ടു ശക്തികള്‍ എല്ലായുദ്ധമുഖങ്ങളിലും പരാജയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 1945 മെയ് 8ന് ജര്‍മനി അടിയറവ് പറഞ്ഞു. ഇറ്റലിയും തോല്‍വി ഏറ്റുപറഞ്ഞു കീഴടങ്ങിയിരുന്നു. ജപ്പാനും അധികം താമസിയാതെ തോല്‍വി സമ്മതിക്കേണ്ടിവരുമെന്ന് സഖ്യകക്ഷികള്‍ക്കറിയാമായിരുന്നു. എങ്കിലും, അമേരിക്ക പുതുതായി വികസിപ്പിച്ചെടുത്ത രണ്ടുതരം ആറ്റംബോംബുകള്‍ ജപ്പാന്റെമേല്‍ പരീക്ഷിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും പ്രസ്തുത ആറ്റംബോംബുകളിട്ടു. 2,26,000 ത്തിന്നടുത്ത് ജനങ്ങള്‍ വെന്തുമരിച്ചു. അതില്‍, കൂടുതലും സൈനികരല്ലാത്ത സാധാരണ ജനങ്ങളായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം റേഡിയേഷന്റെ മാരകപ്രഹരങ്ങള്‍ ഏറ്റുകൊണ്ടേയിരുന്നു. ഇപ്പോഴും പൂര്‍ണ്ണമായും മുക്തമായെന്നു പറഞ്ഞുകൂട. കുരുക്ഷേത്രത്തിലേതിനും ഗുരുതരമായ ദാരുണ സംഭവം!
യുദ്ധത്തിന്റെ ഫലം സര്‍വ്വനാശം തന്നെയായിരിക്കുമെന്ന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാത്രമാണ് ആധുനികലോകം തിരിച്ചറിഞ്ഞത്. എന്നാല്‍ ദ്വാപര യുഗത്തില്‍ തന്നെ ആര്‍ഷഭാരതം അത് തിരിച്ചറിയുകയും ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ മഹാഭാരതം എന്ന ഇതിഹാസത്തിലൂടെ സന്ദേശം പകരുകയും ചെയ്തു. മഹാഭാരതം ഇന്നലെകളുടേയും ഇന്നത്തേയും ചരിത്രത്തോടൊപ്പം നാളെ സംഭവിക്കാവുന്ന സര്‍വ്വകാര്യങ്ങളും പ്രതിപാദിച്ചു. വ്യക്തികളുടേയും സമൂഹത്തിന്റേയും ഒരു ജനസഞ്ചയത്തിന്റേയും മനഃശാസ്ത്രം അതില്‍ വിശകലനം ചെയ്തിരിക്കുന്നു എന്നു കാണാം. മനുഷ്യരാശി നിലനില്‍ക്കുന്ന കാലത്തോളം ഈ ഇതിഹാസത്തിന് പ്രസക്തിയും സ്വീകാര്യതയും ഉണ്ടായിരിക്കുക തന്നെ ചെയ്യും.