സ്വാതന്ത്ര്യാനന്തരം ഹിന്ദുക്കളുടെ പുരോഗതി ലക്ഷ്യമാക്കി നാലു നിയമ നിര്‍മ്മാണങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തിയിരുന്നു.
1. 1956-ലെ ഹിന്ദു വിവാഹനിയമം
(Hindu Marriage Act, 1956)
2. 1956-ലെ ഹിന്ദുപിന്‍തുടര്‍ച്ചാവകാശനിയമം
(Hindu Succession Act, 1956)
3. 1956-ലെ ഹിന്ദു ദത്തെടുക്കല്‍ / പരിപാലനനിയമം (Hindu adoption and Maintence Act, 1956)
4. 1956ലെ ഹിന്ദു രക്ഷാകര്‍ത്തൃ നിയമം
(Hindu Gaurdianship Act, 1956)
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു പെണ്‍കുട്ടി വിവാഹിതയായി ഭര്‍തൃഗൃഹത്തിലേയ്ക്കു പോകുമ്പോള്‍ അവള്‍ക്ക് അര്‍ഹതപ്പെട്ട കുടുംബ സ്വത്തില്‍ അവള്‍ക്കുള്ള അവകാശങ്ങള്‍ ആഭരണങ്ങളായോ, പണമായോ നല്‍കി വരുന്നതായിരുന്നു പൊതുവേ ചെയ്തു വന്നിരുന്നത്. പിന്നീട് ആ പെണ്‍കുട്ടിക്ക് മാതാവിന്റെയോ, പിതാവിന്റെയോ സ്വത്തിന് യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. ഈ മത നിയമത്തെയാണ് മേരി റോയി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത് അനുകൂലമായ വിധി സമ്പാദിച്ചത്.
ക്രിസ്ത്യാനികള്‍ക്ക് കാനോനിക നിയമങ്ങളാണ് പിന്‍തുടരേണ്ടതെന്ന് അവര്‍ കരുതുന്നു. കാനോന്‍ എന്ന ഗ്രീക്കു പദത്തിന് നിയമം, അളവുകോല്‍ എന്നിങ്ങനെയാണ് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. ഈ നിയമാവലിയില്‍ ക്രൈസ്തവ സഭയിലെ ഭരണസംവിധാനം, ശിക്ഷണം, ആത്മീയവും ലൗകികവുമായ കാര്യങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളുമാണുള്ളത്. എ.ഡി. 325ല്‍ റോമില്‍ വെച്ചു നടത്തപ്പെട്ട നിഖ്യാസുനഹദോസോടു കൂടിയാണ് ക്രിസ്തുമതത്തിന് ആരംഭം കുറിച്ചത്. ഈ സുനഹദോസില്‍ രൂപപ്പെടുത്തിയ നിയമസംഹിതയാണ് ആദ്യത്തെ കാനോന്‍ നിയമം. കാനോന്‍ നിയമം സിവില്‍ നിയമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. റോമന്‍ കത്തോലിക്കാ സഭയ്ക്കും ഓര്‍ത്തഡോക്‌സ് സഭകള്‍ക്കും പ്രത്യേകം പ്രത്യേകം കാനോന്‍ നിയമങ്ങളുണ്ട്. ആദ്ധ്യാത്മിക ഉയര്‍ച്ചയാണ് കാനോന്‍ നിയമങ്ങള്‍ കൊണ്ട് ക്രിസ്ത്യാനികള്‍ ലക്ഷ്യമിടുന്നത്.
ഗോവയിലെ ആര്‍ച്ചു ബിഷപ്പായിരുന്ന ഡോ.അലക്‌സി മെനേസിസ്സിന്റെ നേതൃത്വത്തില്‍ 1599 ജൂണ്‍ 20ന് എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ വിളിച്ചു ചേര്‍ത്ത വൈദികരുടെയും പളളി പ്രതിനിധികളുടെയും യോഗമാണ് ഉദയംപേരൂര്‍ സുനഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിലേയ്ക്കുള്ള അറിയിപ്പു നോട്ടീസില്‍ മലങ്കര നസ്രാണി സഭയിലെ ഗീവര്‍ഗീസ് അര്‍ക്കദിയോക്കനും ഒപ്പു വെച്ചിരുന്നു. 153 വൈദികരും 660 പള്ളി പ്രതിനിധികളും പങ്കെടുത്ത ഈ യോഗത്തില്‍ 200ല്‍ പരം കാനോനുകളാണ് മെനേസിസ്സ് ഏകപക്ഷീയമായി പാസ്സാക്കി എടുത്തത്. അതോടെ മലങ്കര സുറിയാനി സഭയെ പോപ്പിന്റെ നുകത്തിനുകീഴില്‍ ബന്ധിച്ചു. ജൂണ്‍ 20ന് ആരംഭിച്ച സുനഹദോസ് 26നാണ് സമാപിച്ചത്. മലങ്കര സഭയുടെ വിശ്വാസം, ആചാരം, പാരമ്പര്യം, ആരാധനാക്രമം, സാമൂഹ്യബന്ധങ്ങള്‍ എന്നിവയില്‍ സമൂലമായ മാറ്റം വരുത്തുന്ന നിര്‍ദ്ദേശങ്ങളായിരുന്നു പ്രതിനിധികളെ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു വാങ്ങിയത്. 1653-ലെ കൂനംകുരിശു സത്യം വരെ ഈ നില തുടര്‍ന്നുപോന്നു.
ഉദയംപേരൂര്‍ സുനഹദോസ് നിയമാനുസൃതം നടത്തപ്പെട്ട ഒന്നല്ല എന്ന നിലപാടിലാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയും സീറോ മലബാര്‍ സഭയും. കാനോനുകള്‍ ഒന്നുപോലും ചര്‍ച്ച ചെയ്യാതെ പ്രതിനിധികളെ ഭീഷണിപ്പെടുത്തിയാണ് ഒപ്പിടുവിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. മാത്രവുമല്ല സമ്മേളനശേഷവും മെനേസിസ് തങ്ങള്‍ക്ക് അനുകൂലമാകത്തക്കവിധം പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പൗരസ്ത്യ കാനോന്‍ നിയമങ്ങള്‍ ഒന്നും തന്നെ പോപ്പ് അംഗീകരിക്കുന്നില്ല. സീറോ മലബാര്‍ സഭയില്‍ ഈയിടെ പൊന്തിവന്നിട്ടുള്ള സ്വത്ത് തര്‍ക്കത്തിന്റെ പ്രധാന കാരണം സീറോ മലബാര്‍ സഭയിലെ ലത്തിന്‍/മലങ്കര വിഭാഗീയതയാണെന്ന് മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കാനോന്‍ നിയമങ്ങള്‍ അനുസരിച്ച് പള്ളികളുമായി ബന്ധപ്പെട്ടിട്ടുള്ള സകല സ്വത്തുക്കള്‍ക്കും അവകാശികള്‍ പോപ്പും അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായ ബിഷപ്പുമാരുമാണ്. അല്‍മായര്‍ക്ക് പള്ളി സ്വത്തുക്കളില്‍ യാതൊരു അവകാശവുമില്ല. ഇതും പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്.
മുസ്ലിം സുദായത്തിലാകട്ടെ ശരീഅത്ത് നിയമങ്ങളാണ് പിന്തുടരുന്നത്. തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ രേഖകളായി പരിശുദ്ധ ഖുറാനും ഹദീസുകളുമാണ് ആധികാരിക രേഖകളായി പരിശോധിക്കപ്പെടുക. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രവാചകനായ മുഹമ്മദ് നബി പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ആധികാരിക രേഖയായി ഹദീസുകള്‍ എന്ന പേരില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. നബി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പലരും കേട്ട് എഴുതിയതുകൊണ്ട് അതില്‍ എഴുതിയെടുത്തവരുടെ ഭാവനയും അഭിപ്രായങ്ങളും കടന്നുകൂടിയിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു കാര്യത്തിന് വിവിധ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളതായികാണാം. പിന്നീട് ഹദീസുകള്‍ എഡിറ്റു ചെയ്ത് ക്രോഡീകരിച്ച് പ്രസിദ്ധം ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്താണ് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപീകരിച്ചത്(Muslim Personal Law-Board). ഇതില്‍ ഉള്‍പ്പെട്ട പണ്ഡിതരാണ് മുസ്ലിം സമുദായത്തിലെ വിവാദ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നത്. ഈ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കെതിരെ സുപ്രീം കോടതി പലപ്പോഴും എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ദാറുല്‍ ഖുദായും മതപരമായ വിധികള്‍ പുറപ്പെടുവിക്കുന്ന ദാറുല്‍ ഇഫ്തയും ഒത്തുതീര്‍പ്പു വേദികളാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുന്നു. വിവാഹം, വിവാഹമോചനം, അനന്തരാവകാശസ്വത്ത് മുതലായവ ഉള്‍പ്പെടുന്ന മതനിയമങ്ങള്‍ ശരീഅത്തില്‍ പറയുന്ന പ്രകാരം പിന്‍തുടരാന്‍ മുസ്ലിങ്ങള്‍ക്ക് അവകാശമുണ്ടെന്ന് 1937 ല്‍ ബ്രിട്ടീഷ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിധി ഉള്‍ക്കൊണ്ട് ബീഹാറില്‍ ദാറുല്‍ ഖുദകള്‍ അന്ന് നിലവില്‍ വന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്തരം കോടതികള്‍ രൂപം കൊണ്ടില്ല. മതകോടതികള്‍ നിര്‍ത്തലാക്കണമെന്ന് ചൂണ്ടിക്കാട്ടി വിലോചന മദനന്‍ എന്ന അഭിഭാഷകനാണ് സുപ്രീംകോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തത്. ഫത്‌വ നിരപരാധികളെ ശിക്ഷിക്കാന്‍ ഉപയോഗിക്കരുതെന്നും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
വിവിധ മതവിഭാഗങ്ങള്‍ ഇടപഴകി ജീവിച്ചു വരുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് സിവില്‍ നിയമങ്ങള്‍ ഏകീകരിക്കേണ്ടത് അത്യാവശ്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്ലിങ്ങള്‍ ഭരണം നടത്തുന്ന രാജ്യങ്ങളിലും ഉള്ള ഇതര മതസ്ഥര്‍ അതാതിടത്തെ സിവില്‍ നിയമങ്ങളാണ് അനുസരിക്കാറുള്ളത്. പാകിസ്ഥാനിലുള്ള ഹിന്ദുക്കള്‍ പാകിസ്ഥാനിലെ സിവില്‍ നിയമങ്ങളാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും എന്നാണ് ഭീഷണി മുഴക്കുന്നത്. മുസ്ലിം രാജ്യങ്ങളില്‍ പോലും നിരോധിച്ച മുത്തലാഖ് ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ എന്നുള്ളകാര്യം മറന്നുകൂട. ഏക സിവില്‍ കോഡിന്റെ അഭാവം കൊണ്ടാണ് സംസ്ഥാന കോടതികളിലും സുപ്രീംകോടതിയിലും ഇത്രയേറെ കേസ്സുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ മറ്റൊരു മതവിഭാഗത്തില്‍പ്പെട്ടവരെ ശത്രുക്കളായി കാണുന്നതും ഒരു പക്ഷേ പൊതുനിയമങ്ങളുടെ അപര്യാപ്തത കൊണ്ടാകാം. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകസിവില്‍കോഡിന്റെ കാര്യം നരേന്ദ്രമോദി സര്‍ക്കാര്‍ വൈകാതെ പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം.