പ്രിയ സുനില്‍ പി. ഇളയിടം, മാതൃഭൂമി ഏപ്രില്‍ 10 ലക്കത്തില്‍ താങ്കളുടെ അഭിമുഖം കാണാനിടയായി. ലോകം മുഴുവനായും നിരാകരിച്ചുകഴിഞ്ഞ മാര്‍ക്‌സിസ്റ്റ് തത്വചിന്തയേയും രാഷ്ട്രീയത്തേയും പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമമാണ് താങ്കളുടെ അഭിപ്രായപ്രകടനങ്ങളില്‍ മുഴുവനും കാണുന്നത്. കേരള സമൂഹത്തില്‍ താങ്കളെന്തോ വിജ്ഞാനം വിതരണം ചെയ്യുന്നുവത്രേ! എന്തു വിജ്ഞാനമാണ് താങ്കള്‍ വിതരണം ചെയ്യുന്നത്? എന്തിനെയൊക്കെയോ താങ്കള്‍ ജ്ഞാനം കൊണ്ടു പ്രതിരോധിക്കുന്നുവത്രേ! ഞങ്ങള്‍ മനസ്സിലാക്കിയിടത്തോളം താങ്കള്‍ പ്രതിരോധിക്കുന്നത് സത്യം, ധര്‍മ്മം, ദേശീയത, മനുഷ്യത്വം മുതലായവയാണ്. വിതരണം ചെയ്യുന്നതോ, അക്രമവാസന, മതതീവ്രവാദം, മാര്‍ക്‌സിസം എന്ന പേരില്‍ ദാരിദ്ര്യം പ്രദാനം ചെയ്യുന്ന തത്വശാസ്ത്രം, പിന്നെ നുണകളുടെ ഒരു കൂമ്പാരം തുടങ്ങിയവ. ഇതൊക്കെ ചെയ്യാന്‍ താങ്കള്‍ ഒരു കൂട്ടം പാശ്ചാത്യ സൈദ്ധാന്തികരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നു. താങ്കളീ ചെയ്യുന്ന കാര്യങ്ങള്‍കൊണ്ട് കേരളത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ? പ്രയോജനം ഇല്ലെന്നതോ പോകട്ടെ നമ്മളെ ഒരു നൂറുവര്‍ഷം പിറകിലേയ്ക്ക് നയിക്കാന്‍ താങ്കളുടെ ശ്രമങ്ങള്‍ക്കു കഴിയും എന്ന കാര്യമെങ്കിലും തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? എന്തു പുരോഗമനമാണ് താങ്കളും താങ്കളുടെ പ്രസ്ഥാനവും നടപ്പില്‍ വരുത്തുന്നത്? ലോകം മുഴുവന്‍ തള്ളിക്കളഞ്ഞ സോഷ്യലിസ്റ്റ് ഭരണം നടപ്പിലാക്കാനോ? സോഷ്യലിസ്റ്റ് എന്നു പേരിട്ടിരുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ഇനിയൊരു തിരിച്ചുപോക്കിനെക്കുറിച്ച് ഞെട്ടലോടെയാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. മറ്റേതൊരു ഭരണക്രമവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കീഴിലുള്ളതിനേക്കാള്‍ മെച്ചമാണെന്ന് അവര്‍ കരുതുന്നു.
സുനില്‍, താങ്കളുടെ വാദഗതികള്‍ ആ പഴഞ്ചന്‍ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തി കാണിക്കുക വഴി ചെയ്യുന്നത് കേരള സമൂഹത്തെ അര ശതാബ്ദമെങ്കിലും പിറകിലേയ്ക്ക് പിടിച്ചു വലിക്കുകയാണ്. ഈ തിരിച്ചറിവില്ലാത്ത താങ്കള്‍ എന്തു വിജ്ഞാനമാണ് വിതരണം ചെയ്യുന്നത്? മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, വാള്‍ട്ടര്‍, ബെഞ്ചമിന്‍, ടെറി ഈഗിള്‍ട്ടണ്‍, അല്‍ത്തൂസര്‍, അന്റോണിയോ ഗ്രാംഷി ഇവരെയൊക്കെ പഠിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഇനിയുള്ളത്? നമ്മുടെ സമയവും പ്രജ്ഞയും വെറുതെ പാഴാക്കുന്നുവെന്നല്ലേയുള്ളു. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ പര്യാപ്തമല്ലാത്ത ഈ പഴഞ്ചന്‍ ചിന്തകളെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട് എന്തു പ്രയോജനമാണുള്ളത്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരെ സൃഷ്ടിച്ച ബംഗാള്‍ മോഡല്‍ കേരളത്തില്‍ ആവര്‍ത്തിക്കണമെന്ന് ഏതെങ്കിലും വിഡ്ഢി പറയുമോ? മാര്‍ക്‌സിസം മാര്‍ക്‌സിസം എന്ന് ആവര്‍ത്തിക്കുക വഴി താങ്കള്‍ അതല്ലേ ചെയ്യുന്നത്. ഒന്നു ചിന്തിച്ചു നോക്കൂ!
ഇന്ത്യയില്‍ ഫാസിസം നിലനില്‍ക്കുന്ന ഒരേയൊരു പ്രദേശമാണ് കേരളം. അത്യന്തം അപകടകരമാണ് കേരളത്തിന്റെ അവസ്ഥ. ഇന്ത്യ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് കേരളത്തില്‍ കടന്നു പോയത്. താങ്കള്‍ അതിനെതിരെ ഒരക്ഷരം മിണ്ടിയില്ല. മാധ്യമങ്ങള്‍ ആ അഴിമതികളെ സമര്‍ത്ഥമായി മൂടിവെച്ചു. അതല്ലേ ഫാസിസം? എതിരഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയ വഴി കടന്നാക്രമിക്കുകയും ശാരീരികമായിപോലും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു. അതല്ലേ ഫാസിസം? ‘ഫാസിസം ഫാസിസം’ എന്ന് നാഴിയ്ക്ക് നാല്പതുവട്ടം ഉരുവിടുന്ന താങ്കളോ മാതൃഭൂമിയോ യഥാര്‍ത്ഥ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നതേയില്ല. പിന്നെന്തു പുരോഗമനം?
താങ്കള്‍ എല്ലാ കാര്യങ്ങളിലും പഴഞ്ചന്‍ നിലപാടുകളാണ് പിന്‍തുടരുന്നത്. അവയൊക്കെ വലിയൊരളവുവരെ ജനവിരുദ്ധവും രാജ്യദ്രോഹപരവുമാണ്. മതതീവ്രവാദത്തെ കലവറയില്ലാതെ പിന്‍തുണയ്ക്കുന്ന താങ്കള്‍ ജനത്തെപ്പറ്റിക്കാനായി അവരില്‍ നിന്നും ഭീഷണിയുണ്ടെന്നു തട്ടിവിടുന്നു. താങ്കള്‍ക്കു ഭീഷണിയുണ്ടാകും; ഇപ്പോഴല്ല ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍. അന്ന് രക്ഷിക്കാന്‍ ആരും ഉണ്ടാവുകയും ഇല്ല. തല്‍ക്കാലം ലഭിക്കുന്ന അവാര്‍ഡുകള്‍ക്കും പരിഗണനകള്‍ക്കും വേണ്ടി രാജ്യവിരുദ്ധശക്തികളെ പിന്‍താങ്ങുന്ന താങ്കള്‍ ധാര്‍മ്മികതയെക്കുറിച്ചൊക്കെ വാചാലനാകുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ജാതി സംവരണത്തെ പിന്‍താങ്ങുന്നതു എന്തോ വലിയ പുരോഗമന ചിന്തയാണത്രേ. ജാതിസംവരണം ഒരു സ്ഥിരം സംവിധാനമായി നിലനിര്‍ത്താനാവില്ല. അങ്ങനെയായാല്‍ അതു നമ്മുടെ ജനാധിപത്യവ്യവസ്ഥയെ തകിടം മറിക്കുകയും മത-ജാതി വിവേചനത്തിനു കാരണമാകുകയും ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ ദയനീയസ്ഥിതി കണക്കിലെടുത്ത് അവര്‍ക്കുവേണ്ടി മാത്രം താല്‍ക്കാലികമായി അംബേദ്കര്‍ നിര്‍ദ്ദേശിച്ച ഒന്നാണ് സംവരണം. പക്ഷെ ഇന്ത്യയില്‍ ഇന്നു സംഭവിക്കുന്നതോ, കൈയൂക്കുള്ള വിഭാഗങ്ങള്‍ സംവരണം പിടിച്ചുവാങ്ങുന്നു. അതിസമ്പന്നരായ മഹാരാഷ്ട്രയിലെ മറാത്തകളും ഹരിയാനയിലെ ജാട്ടുകളും ബലംപ്രയോഗിച്ച് സംവരണം നേടുന്നു. സുപ്രീംകോടതി സ്ഥിരമായി ജാതിസംവരണം നിലനിര്‍ത്തുന്നതിലെ അപകടം തിരിച്ചറിഞ്ഞതിനാല്‍ വൈകാതെ ഈ സംവരണരീതി അവസാനിപ്പിക്കാനും സാമ്പത്തിക സംവരണസംവിധാനം ഏര്‍പ്പെടുത്താനും നിയമം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ശക്തന്മാരുടേയും ഭൂരിപക്ഷത്തിന്റെയും ഓരത്തു ചേര്‍ന്നു നില്‍ക്കാന്‍ എളുപ്പമാണ്. എന്നാല്‍ ദുര്‍ബലന്മാരോടു ചേര്‍ന്നു നില്‍ക്കുകയാണ് ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന ബുദ്ധിജീവികള്‍ ചെയ്യേണ്ടത്. യൂറോപ്പില്‍ പല പ്രതിഭാശാലികളും ജയിലില്‍ കിടന്നാണ് സത്യത്തിനുവേണ്ടി പൊരുതിയത്. താങ്കളോ? ഫാസിസ്റ്റുകളോടൊപ്പം ചേര്‍ന്നുനിന്നിട്ട് വലിയ ധാര്‍മ്മിക ധീരത നടിക്കുന്നു.
പിന്നെ നിയമന വിവാദത്തില്‍ ഞാന്‍ താങ്കളുടെ പക്ഷത്താണ്. അക്കാദമിക് ബിരുദങ്ങളില്‍ ഒരു കാര്യവുമില്ല എന്നതാണ് എന്റെ അനുഭവം. നമ്മുടെ നാട്ടിലെ ചില പി.എച്ച്.ഡിക്കാരുടെ ദയനീയസ്ഥിതി പലപ്പോഴും കണ്ടു ഞെട്ടിപ്പോയിട്ടുണ്ട്. അക്കാദമിക് യോഗ്യത മാത്രം കണക്കാക്കി നിയമനം നടത്തണമെന്നു പറയുന്നതിനോടു യോജിക്കാനാവില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഇന്നു നമ്മള്‍ ആരാധിക്കുന്ന മഹാന്മാരായ വ്യക്തികള്‍ പലരും ഉണ്ടാകുമായിരുന്നില്ല. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരില്‍ (ലോകത്തിലെ ഇതര പ്രദേശങ്ങളിലും ഇതു തന്നെയാണു സ്ഥിതി) പലരും കാര്യമായ അക്കാദമിക് യോഗ്യതയുള്ളവരല്ല. കേരളത്തില്‍ പാര്‍ട്ടിയും ജാതി മതങ്ങളും നോക്കി തിരുകിക്കയറ്റല്‍ വ്യാപകമായതിനാല്‍ അക്കാദമിക് യോഗ്യതയില്‍ മുറുകപ്പിടിക്കുകയല്ലാതെ മറ്റൊരു ഗതിയില്ല (അതുകൊണ്ടാണ് അക്കാദമിക് യോഗ്യത നിര്‍ബന്ധമാക്കിയിരിക്കുന്നത്). പൊതുമേഖലയ്ക്ക് കൊടുക്കുന്ന അമിത പ്രാധാന്യമാണ് ഇത്തരം തിരുകിക്കയറ്റലിനുകാരണം. സ്വകാര്യമേഖലയില്‍ കഴിവുമാത്രമേ മാനദണ്ഡമാകാറുള്ളു.
മൗലികതയില്ലെങ്കിലും ഇത്രയും പുസ്തകങ്ങള്‍ എഴുതിയ താങ്കള്‍ക്കു യൂണിവേഴ്‌സിറ്റി അദ്ധ്യാപകനാകാനൊക്കെ യോഗ്യതയുണ്ട്. മറ്റ് അദ്ധ്യാപകരുടെ നിലവാരം വച്ചുനോക്കുമ്പോള്‍ താങ്കള്‍ മോശമാണെന്ന് ഇതെഴുതുന്നയാളിന് അഭിപ്രായമില്ല.
സുനിലെഴുതിയ ”വീണ്ടെടുപ്പുകള്‍ – മാര്‍ക്‌സിസവും ആധുനികതാവിമര്‍ശനവും” എന്ന പുസ്തകം ഇതെഴുമ്പോള്‍ എന്റെ തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. മാര്‍ക്‌സ് തുടങ്ങി സ്പിനോസവരെ അതിലുണ്ട്. ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് സുനിലിന്റെ തന്നെ പ്രിയങ്കരനായ ലെനിന്‍ കുട്ടിക്കാലത്തു പറഞ്ഞ ഒരു സംഗതിയാണ്. പിയാനോ വായിക്കാന്‍ തീരെ കഴിവില്ലാത്ത ലെനിന്റെ സഹോദരി അതില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതു കണ്ടപ്പോള്‍ കുട്ടിയായിരുന്നെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു പോയത്രേ”Her capacity to work is enviable” അതിലെ പരിഹാസം ഞാന്‍ വിവരിച്ചു നശിപ്പിക്കുന്നില്ല. അതുപോലെ കേരളസമൂഹത്തിന് എന്തു പ്രയോജനമാണ് പശ്ചാത്ഗമനത്തിനുപകരിക്കുന്ന ഈ വിജ്ഞാനം കൊണ്ട് ഉണ്ടാകുന്നത്.
കേരളത്തിന്റെ ബഡ്ജറ്റിന്റെ 5 ഇരട്ടി തുക പ്രതിവര്‍ഷം വിദേശ മലയാളികള്‍ കേരളത്തിലേയ്ക്ക് അയച്ചിട്ടും കേരളം ഇന്നും എല്ലാ മേഖലയിലും പിന്നാക്കമായിരിക്കുന്നതിനു കാരണം താങ്കളെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്ന പൊതുവിദ്യാഭ്യാസം, പൊതുമേഖല തുടങ്ങിയ അബദ്ധങ്ങളാണ്. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം, റോഡുവികസനം, കൃഷി, മത്സ്യ സംസ്‌കരണം, കരിമണല്‍ ഖനനം തുടങ്ങി അനേകം മേഖലകളില്‍ മുതല്‍ മടുക്കി മറ്റേതൊരു ലോകരാജ്യത്തേക്കാള്‍ പുരോഗതിയിലേക്ക് നീങ്ങാന്‍ കേരളം എന്ന ഈ ചെറിയ സംസ്ഥാനത്തിനു കഴിയും. അതിനൊക്കെ വിലങ്ങുതടിയായി നില്‍ക്കുന്നത് താങ്കളെപ്പോലുള്ളവരുടെ പഴഞ്ചന്‍ നിലപാടുകളാണ്. ആയതിനാല്‍ സ്വയം തിരിച്ചറിയുക. താങ്കള്‍ ഒരു പുരോഗമനവാദിയോ ചിന്തകനോ അല്ല. മറ്റുള്ളവര്‍ എഴുതിയ കാലഹരണപ്പെട്ട ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുകയല്ല ബുദ്ധിജീവികളുടെ ലക്ഷണം. സ്വന്തമായി സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന എന്തെങ്കിലുമൊക്കെ ആവിഷ്‌ക്കരിക്കുന്നതാണ്. ഡോ.എം.എസ്. സ്വാമിനാഥന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍, ലാറിബേക്കര്‍, ആനന്ദ്മില്‍ക് സൊസൈറ്റി ഗുജറാത്തില്‍ സ്ഥാപിച്ച ഡോ.വര്‍ഗ്ഗീസ് കുര്യന്‍, ആയുര്‍വ്വേദത്തില്‍ മൗലിക സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഡോ.ഹരിന്ദ്രന്‍ നായര്‍ ഇവരൊക്കെയാണ് മൗലിക ബുദ്ധിജീവികള്‍. അല്ലാതെ അറുപതുകളില്‍ കേരളത്തില്‍ ടൈലറിങ്ങ് ഷോപ്പുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ചായക്കടകളിലും വന്നിരിക്കുമായിരുന്ന മദ്യപന്മാരും അലസന്മാരുമായ ഒരു കൂട്ടത്തിനു മുന്‍പില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തിയ താടിയും ജൂബ്ബയും ധരിച്ച രാഷ്ട്രീയ ചിന്തകരെന്നു നടിച്ച, ഒരു കൂട്ടരെ ഇപ്പോഴും അനുകരിച്ചു നടക്കുന്ന താങ്കളെപ്പോലുള്ളവരല്ല. താങ്കളുടെ താടി, ജുബ്ബ, അലസമായ വേഷം ഇതൊക്കെ വളരെ പഴയ അടയാളങ്ങളാണ്. ഇപ്പോള്‍ ബുദ്ധിജീവികള്‍ക്കു ഇതിന്റെയൊന്നും ആവശ്യമില്ല. ബുദ്ധിമാത്രം മതി. വൃത്തിയായി വേഷം ധരിച്ചു നടന്നാലും ഇപ്പോള്‍ ബുദ്ധിജീവിയാകാം. താങ്കള്‍ക്കു പറ്റിയ പേര് മാര്‍ക്‌സ് തന്നെ ഏറ്റവും വെറുത്ത philistine (പണ്ഡിതമൂഡന്‍) എന്ന വാക്കാണ്. കേരള സമൂഹത്തെ പിറകോട്ടു നടത്തുന്ന മതമൗലിക ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന, മാധ്യമ പിന്‍തുണയുണ്ടെങ്കില്‍ എന്തു നുണയും പ്രചരിപ്പിക്കാന്‍ കഴിയും എന്നു വിശ്വസിക്കുന്ന താങ്കളെ കേരള സമൂഹം വൈകാതെ തിരിച്ചറിയും.
മാര്‍ക്‌സ് ഹെഗലില്‍ നിന്നും കടമെടുത്ത ഒരുദ്ധരണി ഞാന്‍ ഉപയോഗിക്കട്ടെ. History repeat itself first as tragedy second as farce, താങ്കള്‍ രണ്ടാംഘട്ടത്തില്‍പ്രവേശിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ചവറ്റുകുട്ടയിലെറിഞ്ഞുകളഞ്ഞ ഒരു തത്വസംഹിതയെ താലോലിക്കുന്ന താങ്കള്‍ ചരിത്രത്തിനു മുന്‍പില്‍ ഒരുതരം കോമാളിയാണെന്നു സ്വയം തിരിച്ചറിയുക. ഇത്തരം കാലഹരണപ്പെട്ട ബുദ്ധിജീവികള്‍ ശേഷിക്കുന്ന ലോകത്തിലെ ഒരേയൊരു പ്രദേശമാണ് കേരളം. താങ്കളുടെ പ്രിയപ്പെട്ട ഗ്രാംഷി ഇറ്റലിയില്‍ ജയിലിലാണു കിടന്നത്. അല്‍ത്തൂസര്‍ ഭ്രാന്താശുപത്രിയിലും. താങ്കള്‍ രണ്ടിടത്തും പെട്ടുപോകാത്തത് ഇന്ത്യയിലെ ഉദാരമായ ജനാധിപത്യബോധം മൂലമാണ്. അതിനു നന്ദി പറയുക. സുനില്‍.പി.ഇളയിടങ്ങളെ സൃഷ്ടിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന മാധ്യമ ഗുരുക്കന്മാരോടു കൂടി ഒരു വാക്ക്: ‘ഇത്തരം വൈകല്യങ്ങളെയല്ല, രാജ്യപുരോഗതിയ്ക്കുതകുന്ന മൗലിക ചിന്താധാരകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്’. സ്ഥലപരിമിതിമൂലം ഇവിടെ അവസാനിപ്പിക്കട്ടെ.