ജാതിമതില്‍ തകര്‍ക്കുകയും മനുഷ്യമതില്‍ നിര്‍മ്മിക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇപ്പോള്‍ സംരക്ഷിക്കുന്നത് വര്‍ഗ്ഗീയ മതിലിനെയാണ്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവില്‍ ‘അമ്പലപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് തൂക്കിയാണ് സഖാക്കള്‍ വര്‍ഗ്ഗീയ മതിലിനെ സംരക്ഷിക്കുന്നത്. ഈ കാവ് സ്ഥിതിചെയ്യുന്ന ആറാം വാര്‍ഡില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 610 വോട്ടില്‍ 488 വോട്ടിന്റെ ഭൂരിപക്ഷം സി.പി.എമ്മിനുണ്ട്. ബാക്കി അവിടെയുള്ളത് കോണ്‍ഗ്രസ്സുകാരാണ്. മഷിയിട്ട് നോക്കിയാല്‍ പോലും ഒരു ആര്‍.എസ്.എസ്സുകാരനെ അവിടെ കണികാണാന്‍ സഖാക്കള്‍ സമ്മതിക്കില്ല. അവിടെയാണ് സഖാക്കളുടെ ക്ഷേത്രകമ്മറ്റി വര്‍ഗ്ഗീയമായ ബോര്‍ഡു സ്ഥാപിച്ചത്. മാധ്യമങ്ങളില്‍ ഇതു വാര്‍ത്തയായപ്പോള്‍ ചില ഡിഫിക്കാര്‍ ബോര്‍ഡ് നീക്കാന്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ‘അവരിങ്ങു വരട്ടെ’ എന്നു ക്ഷേത്രക്കമ്മറ്റിയിലെ സഖാക്കള്‍ പ്രഖ്യാപിച്ചതോടെ ഡിഫിക്കാര്‍ പ്രകടനം ഉപേക്ഷിച്ചു. ജാതിയമോ മതപരമോ ആയ അയിത്തം എന്നു കേട്ടാല്‍ വടിയും കൊടിയുമായി ഇറങ്ങുന്ന പുരോഗമന കലാസാഹിത്യ സംഘം തങ്ങളുടെ പ്രതിഷേധം ഒരു പത്രക്കുറിപ്പില്‍ ഒതുക്കി. പ്രതിഷേധമുയരണം എന്ന തണുപ്പന്‍ പ്രതികരണം മാത്രം. കഴിഞ്ഞ എഴുപതുവര്‍ഷമായി വിഷുവിളക്ക് സമയത്ത് ഈ ബോര്‍ഡ് വെക്കാറുണ്ട് എന്ന ക്ഷേത്ര കമ്മറ്റിയുടെ പ്രസ്താവനയാണ് പാര്‍ട്ടി പത്രം വാര്‍ത്തയാക്കിയത്. വിവാദം അനാവശ്യമാണ് എന്നാണ് പത്രറിപ്പോര്‍ട്ടിലുള്ളത്. വര്‍ഗ്ഗീയ വിവേചനം ആര്‍. എസ്.എസ്സുകാരന്റെ തലയില്‍ കെട്ടിവെക്കാനുള്ളത് മാത്രമല്ല സഖാക്കള്‍ക്ക് ആചരിക്കാന്‍ കൂടിയുള്ളതാണ് എന്നര്‍ത്ഥം. പാര്‍ട്ടിഗ്രാമങ്ങളില്‍ ഇതൊന്നും പുത്തരിയല്ല. ക്ഷേത്രത്തിലെ വരവ് ദളിതരുടെ വീട്ടില്‍ പോകാത്തതും സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം തടയുന്നതും അവിടെ നാട്ടുനടപ്പുമാത്രം. അതു വാര്‍ത്തയാക്കുന്നവര്‍ പാര്‍ട്ടിയെ അപമാനിക്കുന്നവരാണ് എന്നാണ് പാര്‍ട്ടിയുടെ നിലപാട്.