കേരളത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുവാന്‍ ഒരു കുറുക്കുവഴിയുണ്ട്. അത് ഫാസിസത്തെക്കുറിച്ച് ഒരു ലേഖനം എഴുതുക എന്നതാണ്; കവിതയോ കഥയോ ആയാലും മതി. പല എഴുത്തുകാരും ആ വഴി പയറ്റി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുക ഇപ്പോള്‍ പതിവാക്കിയിരിക്കുന്നു. ഫാസിസം അതെന്താണെന്നു ഒരിക്കലെങ്കിലും അനുഭവിച്ചുകഴിഞ്ഞ ഒരു ജനത അതിനെക്കുറിച്ച് മലയാളികള്‍ പറയുംപോലെ ഇത്ര ലാഘവത്തോടെ സംസാരിക്കില്ല. കലാകൗമുദിയില്‍ എസ്. ജയചന്ദ്രന്‍നായരും ഫാസിസത്തിനെതിരെ (ഏപ്രില്‍ 4) ലേഖനമെഴുതി ഒരു തിരിച്ചുവരവിനു ശ്രമിക്കുകയാണ്.
ഫാസിസം എന്നത് ഇവരൊക്കെ എഴുതുന്നതു കണ്ടാല്‍ തോന്നും മധുരനാരങ്ങയോ ആപ്പിളോ ഒക്കെപ്പോലെ രുചികരമായ എന്തോ ആണെന്ന്. അധികാരത്തിന്റെ സ്വാഭാവിക പരിണതിയാണ് അതെന്ന രീതിയിലാണ് ഇവരൊക്കെ അതിനെ സമീപിക്കുന്നത്. ഒരിക്കലും അങ്ങനെയല്ല. എല്ലാ അധികാരസ്ഥാനങ്ങളും ഫാസിസത്തിലേയ്ക്ക് അധഃപതിക്കും എന്നത് തെറ്റിദ്ധാരണയാണ്. ഹിറ്റ്‌ലറും മുസോളിനിയും ചരിത്രത്തിന്റെ യാദൃച്ഛികതകള്‍ ആണ്. അധികാരവും മനോരോഗവും ഒത്തുചേരുമ്പോഴാണ് ഫാസിസ്റ്റുകള്‍ ഉണ്ടാകുന്നത്. അത് ഒരു ജനതയുടെ സംസ്‌കാരവുമായും അസാധാരണമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ഒരു ഭരണാധികാരിക്ക് ഫാസിസ്റ്റ് ആകാന്‍ കഴിയുമോ? ~ഒരിക്കലും ഇല്ല എന്നതാണ് വാസ്തവം. അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും നമ്മുടെ മുന്നിലില്ലേ എന്ന ചോദ്യം സ്വാഭാവികമായുണ്ടാകും. എന്തുകൊണ്ട് അടിയന്തരാവസ്ഥ രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അവസാനിക്കുകയും തിരഞ്ഞെടുപ്പിനു വഴി മാറുകയും ചെയ്തു. ‘ഇന്ത്യന്‍ സൈക്കീ’ (psyche) അത്തരത്തിലുള്ള ഒന്നിനോടും പൊരുത്തപ്പെടുന്നതല്ല. ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്‌കാരം, പൂര്‍വ്വകാല ചരിത്രം, സര്‍വ്വോപരി മതബോധം എന്നിവയുമായൊക്കെ ഇഴചേര്‍ന്നു കിടക്കുന്നതാണ് അവിടെ രൂപപ്പെടുന്ന അധികാരത്തിന്റെ ഘടന. ഇന്ത്യയില്‍ അതിപൗരാണികകാലം മുതല്‍ തന്നെ ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ഒരു തരം ജനാധിപത്യബോധവും നീതിബോധവും ഉണ്ടായിരുന്നു. ഈ ധാര്‍മ്മികചിന്ത പാശ്ചാത്യ രാജ്യങ്ങളിലുണ്ടായിരുന്ന നീതിബോധത്തില്‍ നിന്നും വ്യത്യസ്തമാണ്. പാശ്ചാത്യനൈതികതയില്‍ ഭരണാധികാരി എക്കാലത്തും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഭാരതത്തില്‍ അതായിരുന്നില്ല സ്ഥിതി. സാധാരണ പൗരന്മാരെ പോലെ തന്നെ നിയമവ്യവസ്ഥയ്ക്കു വിധേയനായിരിക്കാന്‍ ഭരണാധികാരിയും നിര്‍ബ്ബന്ധിതനായിരുന്നു. അതുകൊണ്ടുതന്നെ സ്വേച്ഛാചാരികള്‍ക്ക് ഇന്ത്യയില്‍ അധികാരം കൈയാളുക എളുപ്പമല്ല. കൊടും ക്രൂരന്മാരും സ്വേച്ഛാധിപതികളുമായിരുന്ന മധ്യേഷ്യന്‍ വംശക്കാരായ ഭരണാധികാരികള്‍ പോലും ഇന്ത്യയില്‍ പലപ്പോഴും ഭാരതീയമായ ധാര്‍മ്മികബോധത്തിനു കീഴ്‌പ്പെട്ടു പോയിട്ടുണ്ട്.
അങ്ങനെയുള്ള ഭാരതത്തിന്റെ ജനാധിപത്യബോധത്തെ അപഹസിക്കുന്ന ഇത്തരം ഫാസിസ്റ്റ് വ്യാഖ്യാനങ്ങള്‍ വലിയ തമാശകളാണ് എന്നേ പറയാന്‍ കഴിയൂ. സാധാരണ വായനക്കാര്‍ക്കും സാമാന്യജനതയ്ക്കും ഈ ഫാസിസ്റ്റ് പ്രലപനങ്ങള്‍ ‘ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പുന്ന’ വിഡ്ഢിത്തമാണെന്നു മനസ്സിലായിക്കഴിഞ്ഞു. എങ്കിലും കേരളത്തില്‍ ഒരു കൂട്ടര്‍ തകൃതിയായി ഫാസിസ്റ്റ് ചര്‍ച്ച തുടരുന്നു. നാല്പതുകളില്‍ ജപ്പാന്‍ചാരന്മാരെ പിടിക്കാന്‍ നടന്ന പഴയ മാര്‍ക്‌സിസ്റ്റുകാരുടെ പിന്‍തുടര്‍ച്ചക്കാരാണ് ഈ ഫാസിസ്റ്റ് പേടിയുടെ വക്താക്കള്‍.
* * *
”ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമൊത്തവരൊന്നോ രണ്ടോ” എന്ന് കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതുപോലെയാണ് നമ്മുടെ നിരൂപകവൃന്ദത്തിന്റെ കഥ. നിരൂപണത്തെ തൊഴിലാക്കിക്കണ്ട എഴുത്തുകാര്‍ മലയാളത്തില്‍ കുറച്ചേയുള്ളു. അവരില്‍ത്തന്നെ ലക്ഷണമൊത്തവര്‍ വളരെ വിരളം. കേരളത്തിലെ നിരൂപകര്‍ക്ക് മറ്റു പ്രദേശങ്ങളിലെ നിരൂപകര്‍ക്കില്ലാത്ത ചില ഗുണങ്ങള്‍ ഉണ്ടായേ തീരൂ! അവ സ്വഭാഷാജ്ഞാനത്തിനു പുറമേ സംസ്‌കൃതം, ഇംഗ്ലീഷ് എന്നിവയില്‍ നല്ല അറിവ് സമ്പാദിക്കുക, സഹൃദയത്വം ഉണ്ടായിരിക്കുക, കഴിയുന്നതും നിഷ്പക്ഷത ആര്‍ജ്ജിക്കുക എന്നിവയാണ്.
ആംഗലഭാഷയില്‍ മാത്രം ജ്ഞാനമാര്‍ജ്ജിച്ച നിരൂപകര്‍ പകുതി നിരൂപകരേ ആകുന്നുള്ളൂ. സംസ്‌കൃതജ്ഞാനം മാത്രവും പോര. രണ്ടിലും നല്ല പരിജ്ഞാനമുണ്ടെങ്കിലേ മലയാളത്തില്‍ നിരൂപക കര്‍മ്മം നന്നായി നിര്‍വ്വഹിക്കാനാവൂ. മലയാളം രണ്ടു പൊയ്ക്കാലുകളിലാണ് നില്‍ക്കുന്നത്; ഭാഷാ പരമായി സംസ്‌കൃതത്തിന്റെയും സാഹിത്യപരമായി ഇംഗ്ലീഷിന്റെയും പൊയ്ക്കാലുകള്‍. ഇവയുടെ താങ്ങില്ലാതെ മലയാളത്തിനു ഇന്നും പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ല. റൊമാന്റിസിസം മുതല്‍ പ്രസ്ഥാനങ്ങളെല്ലാം സായിപ്പ് നിര്‍ണ്ണയിച്ചവയാണ്. അതുകൊണ്ടുതന്നെ അവയെക്കുറിച്ചൊക്കെ സമഗ്രമായി അറിഞ്ഞേ തീരൂ! ഭാഷയുടെ അലകും പിടിയും വ്യാകരണങ്ങളും സമസ്തപദനിര്‍മ്മിതിയും പദസമൂഹത്തില്‍ പകുതിയും വൃത്താലങ്കാരശാസ്ത്രങ്ങളും ഒക്കെ സംസ്‌കൃതത്തെ ആശ്രയിച്ചു നില്‍ക്കുന്നു. അതിനാല്‍ നിരൂപകര്‍ അവയും അറിയണം. സാധാരണ വായനക്കാരന്‍ അതൊന്നും അറിയണമെന്നില്ല. എന്നാല്‍ നല്ല ആസ്വാദകനാകാന്‍ അവയിലൊക്കെ കുറച്ച് അറിവു സമ്പാദിക്കുന്നത് നന്നായിരിക്കും. ഏതെങ്കിലും ഒരുപക്ഷത്തേയ്ക്കു ചാഞ്ഞ നമ്മുടെ നിരൂപകരില്‍ പലരും നിരൂപണത്തെ ‘രാമേശ്വരത്തെ ക്ഷൗര’മാക്കി.
പണ്ഡിതരായ നിരൂപകരില്‍ വേണ്ടത്ര സഹൃദയത്വം ഇല്ലാതെ പോയതും വലിയ വിനയായി. പാശ്ചാത്യ രാജ്യങ്ങളിലെ പ്രശസ്ത നിരൂപകരെല്ലാം പ്രസിദ്ധരായ സര്‍ഗ്ഗാത്മക രചയിതാക്കളും ആയിരുന്നു. കേരളത്തില്‍ വലിയ എഴുത്തുകാര്‍ നിരൂപണത്തിനു തുനിയാത്തത് ആ മേഖലയെ സാരമായി ബാധിച്ചു. കുമാരനാശാന്‍ വളരെ കുറച്ചേ നിരൂപണങ്ങള്‍ എഴുതിയുള്ളു. എങ്കിലും അവയൊക്കെ മേല്‍ സൂചിപ്പിച്ച ഗുണങ്ങള്‍ ഉള്ളവയായിരുന്നു. പല കവികളുടേയും ആത്മകഥകളും മറ്റും അവരുടെ സാഹിത്യസംബന്ധിയായ നിലപാടുകള്‍ കൂടി ഉള്‍ക്കൊള്ളുന്നവയാണ്. അവയിലെ പ്രധാന വിലയിരുത്തലുകള്‍ പഠനവിധേയമാക്കാന്‍ ശ്രമിക്കാതെ നിരൂപകര്‍ എന്നു പേരുകേള്‍പ്പിച്ചവരുടെ പിറകേ പോകാനാണ് പലരും തുനിഞ്ഞത്. പല എഴുത്തുകാരും അവരുടെ സ്മരണകളിലും ആത്മകഥകളിലും അസാധാരണ നിരീക്ഷണങ്ങള്‍ കോറിയിട്ടിട്ടുണ്ട്. സാഹിത്യലോകത്തിന് മുത്തുകള്‍ പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന ആ നിരീക്ഷണങ്ങളെ നമ്മള്‍ ശ്രദ്ധിക്കുന്നതേയില്ല. ഉദാഹരണത്തിന് ‘കാവ്യലോകസ്മരണ’കളില്‍ വൈലോപ്പിള്ളി എഴുതുന്നതു നോക്കൂ! ”ഓരോ തലമുറയും അതിന്റെ കവികളെയും പ്രവാചകന്മാരെയും മൂല്യങ്ങളെയും ശബ്ദപ്രപഞ്ചത്തെത്തന്നെയും രൂപപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ പഴയ കവികളെയും പഴയ സാഹിത്യത്തെയും വിമര്‍ശിക്കുന്നതു തന്നെ സൂക്ഷിച്ചുവേണം…..” ഈ തിരിച്ചറിവ് മലയാളത്തിലെ നിരൂപകരില്‍ എത്ര പേര്‍ക്കുണ്ട്?
നിഷ്പക്ഷത എന്നൊന്നില്ല എന്നും പക്ഷപാതപരമായ നിരൂപണമാണ് കൂടുതല്‍ മെച്ചപ്പെട്ടത് എന്നും മാരാര്‍ പറയുന്നുണ്ട്. മാരാര്‍ പറയുന്ന പക്ഷപാതിത്വം സര്‍ഗാത്മകതയോടുള്ള പക്ഷപാതിത്വമാണ്; വ്യക്തിയോടല്ല. സുകുമാര്‍ അഴിക്കോടിന്റെ ജി. വിമര്‍ശനവും ആശാനോടു ചിലര്‍ കാണിച്ച ബോധപൂര്‍വ്വമായ വിപ്രതിപത്തിയുമൊന്നും അനുകരണീയങ്ങളല്ല. പക്ഷപാതരഹിതനായിരിക്കുക എന്നത് ഒട്ടൊക്കെ അസാധ്യമാണ്. എന്നിരിക്കിലും നിരൂപകന്‍ പക്ഷപാതരാഹിത്യം ആര്‍ജിക്കാന്‍ പരമാവധി ശ്രമിക്കേണ്ടതു തന്നെയാണ്.
നിരൂപണത്തെക്കുറിച്ച് വീണ്ടും എഴുതേണ്ടി വന്നത് മാധ്യമം (മാര്‍ച്ച് 22) വാരികയില്‍ ഇ.പി. രാജഗോപാലന്‍ കുറ്റിപ്പുഴയെക്കുറിച്ച് എഴുതിയത് കണ്ടതുകൊണ്ടാണ്. കുറ്റിപ്പുഴ യുക്തിവാദിയായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനല്ലായിരുന്നെങ്കിലും മാര്‍ക്‌സിസത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നയാളാണ്. മഹാപണ്ഡിതനായിരുന്നു. മാര്‍ക്‌സിസ്റ്റായിരുന്നെങ്കിലും മൂലധനം പോലുള്ള കൃതികളുടെ തര്‍ജ്ജമക്കാരനായിരുന്നെങ്കിലും പൗരാണിക ചിന്തയും സാഹിത്യവും നന്നായി പഠിച്ചുറപ്പിച്ച നിരൂപകനായിരുന്നു. പാശ്ചാത്യ സാഹിത്യത്തിലും നല്ല അവഗാഹം ഉണ്ടായിരുന്നു. ഇടതുപക്ഷക്കാരനായിരുന്നെങ്കിലും സാഹിത്യത്തിലെ പ്രചരണാംശത്തെ എതിര്‍ത്തു. ആത്മീയവാദികളെക്കാള്‍ പൗരാണിക സാഹിത്യം അറിഞ്ഞു. ഉപനിഷത്തുക്കളും കാവ്യമീമാംസാകൃതികളും ശരിക്കും വായിച്ച് അവയുടെ മഹത്വം തിരിച്ചറിഞ്ഞു. യുക്തിവാദനിലപാടുകളില്‍ നിന്നുകൊണ്ട് അവയെ വിമര്‍ശിച്ചുവെങ്കിലും അവയെ മനസ്സിലാക്കിയശേഷമാണ് വിമര്‍ശിച്ചത്. ഇക്കാലത്തെ ചില നിരൂപകരെപ്പോലെ അവ ‘കടലാണോ കടലാടിയാണോ’ എന്നറിയാതെയല്ല വിമര്‍ശിച്ചത്. ലീലാവതി ടീച്ചറെയും മുണ്ടശ്ശേരിയെയും സഞ്ജയനെയും ഒക്കെപ്പോലെ ഉഭയഭാഷാ പാണ്ഡിത്യവും നിരീക്ഷണപടുതയും പ്രദര്‍ശിപ്പിച്ച നിരൂപകനാണ് കുറ്റിപ്പുഴ. പുതിയകാലത്ത് അദ്ദേഹം കൂടുതല്‍ പഠനവിധേയനാകട്ടെ. അദ്ദേഹത്തിലെ ഇടതുപക്ഷത്തെ ചോര്‍ത്തിക്കളഞ്ഞ് സത്തയെ പഠനവിധേയമാക്കട്ടെ.
മാധ്യമത്തില്‍ അരുണ ആലഞ്ചേരിയുടെ കഥ ‘ചോരക്കുമിള്‍’ വായനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ‘പൗര്‍ണമിയോ അല്ല ഇടദിവസമായിരുന്നു. വാക്കത്തി പോലെ കൂര്‍ത്തതലപ്പുമായി ചന്ദ്രന്‍ അവര്‍ക്കൊപ്പം നടന്നു’. ‘പെരുവഴിയിലായ ഭാര്യയും മക്കളും രാഘവന്‍ നായരെ ഓര്‍മ്മയില്‍ നിന്നും ഇറക്കി വിട്ടിരുന്നു’. ‘പാപത്തിന്റെ നൈരന്തര്യം പോലെ കറങ്ങുന്ന ഫാന്‍’ – ഇങ്ങനെ ആഖ്യാനത്തെ കവിതയോട് അടുപ്പിക്കുന്ന ഭാഷാപ്രയോഗങ്ങള്‍; പോരാത്തതിന് കഥാകാരിയുടെ തന്നെ ചിത്രീകരണവും. നല്ല ചിത്രകാരികൂടിയായ അരുണ അഭിനന്ദനം അര്‍ഹിക്കുന്നു. കഥ മെച്ചപ്പെട്ടതുതന്നെ. പക്ഷെ മാധ്യമത്തില്‍ തന്നെയുള്ള ഒ.അരുണ്‍കുമാറിന്റെ കവിത, വായനക്കാരനോട് ഒരു രീതിയിലും സംവദിക്കുമെന്നു തോന്നുന്നില്ല. പത്രാധിപര്‍ക്കും ഒന്നും മനസ്സിലായിട്ടുണ്ടാവാനിടയില്ല. പനങ്കള്ളിനെക്കുറിച്ചൊക്കെയാണ് കവിതയില്‍ പറയുന്നതെങ്കിലും പേരിട്ടിരിക്കുന്നത് ‘അണുക്കളുടെ സമാഹാരം’ എന്നാണ്. ഇത്തരം രചനാകാപട്യങ്ങളെ ഒഴിവാക്കാന്‍ പത്രാധിപര്‍മാര്‍ ശ്രമിക്കുന്നത് ഭാഷയ്ക്ക് ചെയ്യുന്ന സേവനമായിരിക്കും.