മഹാന്‍മാരുടെ ജീവത്യാഗം കൊണ്ടാണ് ഓരോ തീര്‍ത്ഥ സ്ഥലങ്ങളും ഉണ്ടാകാറുള്ളത് എന്ന് പറയാറുണ്ട്. വാസ്തവത്തില്‍ ജടായുപ്പാറയെന്ന പേര് കേട്ട തീര്‍ത്ഥ സ്ഥലം ഓര്‍മ്മിക്കപ്പെടുന്നത് രാമായണമെന്ന അത്യുത്കൃഷ്ടമായ ഇതിഹാസത്തിലെ ജടായുവെന്ന പക്ഷി ശ്രേഷ്ഠന്റെ ആത്മബലിയുടെ പേരിലാണ്.
രാമായണം എന്ന പേരില്‍ തന്നെ ഇരുട്ട് മാറ്റുകയെന്ന അര്‍ത്ഥവും അടങ്ങിയിട്ടുണ്ട്. മനുഷ്യന്റെ മനസ്സിലെ സാംസ്‌കാരിക ധാര്‍മ്മിക പരിസരങ്ങളില്‍ കടന്നുകയറിയ ഇരുട്ടിനെ ദൂരെയകറ്റുകയായിരുന്നുവല്ലോ ഇതിഹാസകാരന്റെ രാമന്‍ ജീവിതത്തിലുടനീളം ചെയ്തത്.
രാമായണത്തിലെ മനുഷ്യര്‍ മാത്രമല്ല കഥാപാത്രങ്ങളായ ജീവജാലങ്ങളെല്ലാം ഉയര്‍ന്ന ധാര്‍മ്മികചിന്തകൊണ്ട് സമൂഹത്തെയാകെ പരിവര്‍ത്തനം ചെയ്യാനുതകുന്നവയായിരുന്നു. അത്തരത്തില്‍ രാമായണത്തിലെ മഹത്തരമായ ഒരു സന്ദേശത്തിനാണ് ആരണ്യകാണ്ഡത്തിലെ ജടായുഗതി വേദിയാകുന്നത്.
സീതാമാതാവിനെ സന്യാസിവേഷം ധരിച്ചെത്തിയ ലങ്കാധിപതി രാവണന്‍ കടത്തിക്കൊണ്ടുപോകുന്നിടത്താണ് സൂര്യതേരാളിയായ അരുണന്റെ പുത്രനായ ജടായു എന്ന പക്ഷി ശ്രേഷ്ഠന്റെ രംഗപ്രവേശം. കുട്ടിക്കാലത്ത് മത്സരപ്പറക്കലില്‍ സൂര്യന്റെ ഉഗ്രതാപത്തില്‍പ്പെട്ട അനുജനെ രക്ഷിക്കാന്‍ സ്‌നേഹച്ചിറകുകള്‍ കൊണ്ട് പൊതിഞ്ഞ് രക്ഷപ്പെടുത്തി സ്വയം വൈകല്യം സ്വീകരിച്ച് പറക്കാന്‍ ശേഷി നഷ്ടപ്പെട്ട സമ്പാതിയുടെ അനുജനായിരുന്നു ധര്‍മ്മബോധത്തിന്റെ അത്യുത്കൃഷ്ട മാതൃകയായ ജടായു. ആകാശ മാര്‍ഗ്ഗത്തില്‍ സീതയെ കടത്തിക്കൊണ്ടുപോയ രാവണനെ ഭീമാകാരമായ തന്റെ ചിറകുകള്‍ ഉയര്‍ത്തി ജടായു നേരിട്ടു.
അതിശക്തനാണ് ദശമുഖരാവണനെന്നറിഞ്ഞുകൊണ്ടായിരുന്നു ചെറുത്തുനില്പ്. സീതയെന്ന സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിലുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്. അതിശക്തമായ യുദ്ധത്തിനൊടുവില്‍ രാവണന്റെ ചന്ദ്രഹാസ പ്രഹരമേറ്റ് ജടായു ഇടത് ചിറകറ്റ് ഭൂമിയില്‍ പതിച്ചു. എന്നാല്‍ പക്ഷം മുറിഞ്ഞറ്റ് വീണ ജടായുവിനെ സീത അനുഗ്രഹിച്ചു. ശ്രീരാമന്‍ വരുന്നത് വരെ ജീവന്‍ നിലനിര്‍ത്താനാകുമെന്നും ജീവജലത്തിനായി ഗംഗാദേവി അടുത്തെത്തുമെന്നും.
രാവണന്‍ അതിശക്തനാണെന്നറിഞ്ഞിട്ടും ധര്‍മ്മ ബോധത്തിന്റെ ഇരുചിറകുകളുമെടുത്ത് പോരാടുകയാണ് ജടായു ചെയ്തത്. അന്യന്റെ ഭാര്യയെ ബലമായി കടത്തിക്കൊണ്ടു പോകാമെന്ന് വ്യാമോഹിച്ച രാവണനെന്ന സര്‍വ്വ ശക്തനെ വെറുമൊരു പക്ഷിമാത്രമായിരുന്നിട്ടും വെല്ലുവിളിക്കുകയും നേരിടുകയും ചെയ്തുവെന്നതാണ് ജടായുവിന്റെ മഹത്വം. ഭാരത സംസ്‌കാരത്തില്‍ സ്ത്രീകളോടുള്ള മനോഭാവത്തിന്റെ മകുടോദാഹരണമാണ് ജടായു. രാവണന്റെ ചന്ദ്രഹാസമേറ്റ് നിലം പതിക്കുന്നത് വരെ സ്ത്രീസംരക്ഷണത്തിനായി പോരാടുകയാണ് ജടായു ചെയ്തത്. അങ്ങനെ മഹത്തായ ജീവത്യാഗം കൊണ്ട് ജടായു ചരിത്രത്തിലുടനീളം മരണമില്ലാത്തവനായി. ജടായു വെട്ടേറ്റ് വീണ ചടയമംഗലം ജടായുപ്പാറ പവിത്ര തീര്‍ത്ഥസ്ഥലിയായും മാറി.
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അനുജന്‍ ലക്ഷ്മണ കുമാരനുമൊന്നിച്ച് സീതയെ അന്വേഷിച്ചലയുന്നതിനിടയിലാണ് കേരളത്തിലുമെത്തുന്നത്. പാറയുടെ അടിവാരത്ത് ഒരു തേരിന്റെ ഭാഗങ്ങള്‍ ഉടഞ്ഞുകിടക്കുന്നത് ശ്രീരാമന്‍ കാണുന്നു. അങ്ങിങ്ങായി തേരിന്റെ ചക്രങ്ങളും അമ്പും വില്ലും കണ്ട് രാമന്‍ തെറ്റിദ്ധരിക്കുന്നു. സീതയെ തട്ടിക്കൊണ്ടുപോയ രാക്ഷസനെ മറ്റ് രാക്ഷസന്മാര്‍ ആരോ കൊന്ന് തിന്ന് കാണുമെന്നദ്ദേഹം ലക്ഷ്മണനോട് സംശയം പറയുന്നു.
അപ്പോഴാണ് പാറയ്ക്ക് മുകളില്‍ ഭീമാകാരമായ ഒരു രൂപം കാണുന്നത്. രാവണ ചന്ദ്രഹാസമേറ്റ് വീണ ജടായുവായിരുന്നു അത്.
ജാനകിയെ കൊന്നു തിന്ന് കിടക്കുന്ന രാക്ഷസനാകും ഇവന്‍. ഇവനെ ഇപ്പോള്‍ തന്നെ ഞാന്‍ കൊന്നുകളയുമെന്ന് രാമന്‍ ആക്രോശിച്ചപ്പോള്‍, വിറയ്ക്കുന്ന ഹൃദയത്തോടെ തൊഴുതു വണങ്ങി ജടായു പറഞ്ഞു തുടങ്ങി.
വധിക്കപ്പെടേണ്ടവനല്ല ഞാന്‍. അങ്ങയുടെ ദാസനും ദശരഥന്റെ സുഹൃത്തുമാണ്. ദുഷ്ടനായ രാവണന്‍ സീതയെ കട്ടുകൊണ്ട് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തുകയും രാവണന്റെ വില്ലും തേരും തകര്‍ത്തതും രാവണന്‍ ചന്ദ്രഹാസം പ്രയോഗിച്ചതുമായ സംഭവം ജടായു ധരിപ്പിച്ചു. രാമനെ കണ്ടുമാത്രമേ മരണം സംഭവിക്കു എന്ന് സീതാദേവിയില്‍ നിന്ന് വരവും വാങ്ങിയായിരുന്നു ജടായുവിന്റെ കിടപ്പ്. തുടര്‍ന്ന് ഭഗവാന്‍ ശ്രീരാമന്‍ ജടായുവിന്റെ ശിരസ്സെടുത്ത് മടിയില്‍ വച്ച് വത്സല്യത്തോടെ തലോടി. ഭഗവാന്റെ മടിയില്‍ കിടന്ന് ജടായു രാമനെ സ്തുതിക്കുന്നു. ഭൃഗുരാമനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രാര്‍ത്ഥന ഭഗവാന്റെ പാദങ്ങളിലര്‍പ്പിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയില്ലെന്നും ദക്ഷിണദിക്കിലേക്കാണ് സീതയെ കടത്തിക്കൊണ്ട് പോയതെന്നും ജടായു പറഞ്ഞു. ഭഗവാന്‍ ജടായുവിനെ അനുഗ്രഹിക്കുകയും രാമനെ കണ്ടുകൊണ്ട് ജടായു ഭഗവാനില്‍ ലയിക്കുകയും ചെയ്തു. ഭഗവാനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞ ജടായു ജീവന്‍ വെടിഞ്ഞ സ്ഥലമായതിനാലാണ് ജടായുപ്പാറയെന്ന് പില്‍ക്കാലത്ത് ഈ പാറക്കൂട്ടം പ്രശസ്തമായത്. പാറമുകളില്‍ തന്നെയാണ് ലക്ഷ്മണന്‍ ജടായുവിന്റെ അന്തിമ സംസ്‌കാര ക്രിയകള്‍ നിര്‍വ്വഹിച്ചത്. ശേഷം പാറയുടെ അടിവാരത്ത് ശിവപൂജയും ജടായുവിന് ശ്രാദ്ധവും നല്‍കിയാണ് രാമന്‍ ദക്ഷിണദിക്കിലേക്ക് യാത്രയായത്.
ഇവിടെ ഇന്ന് പ്രശസ്തമായ മഹാദേവര്‍ ക്ഷേത്രമുണ്ട്. ജടായുവിന് പൂജയുള്ള ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. പാറമുകളില്‍ ജടായുവിന്റെ കൊക്ക് ഉരഞ്ഞുണ്ടായ കുളമുണ്ട്. ഒരിക്കലും ഉറവ വറ്റാത്ത ഈ കുളം കൊക്കരുണി എന്നറിയപ്പെടുന്നു. അറുപത്തിയഞ്ചേക്കര്‍ വരുന്ന പാറയ്ക്ക് ആയിരം അടി ഉയരമുണ്ട്. ഇവിടെ സദാ രാമദാസന്‍മാരായ വാനരക്കൂട്ടവുമുണ്ട്.
ജടായുപ്പാറ അദ്വൈത ജ്ഞാനത്തിന്റെ ശിലാഖണ്ഡമായി സഹസ്രാബ്ദങ്ങളായി കരുതിപ്പോരുന്നു. ജടായുപ്പക്ഷി രാമനെ തപസ്സു ചെയ്തിടം എന്ന നിലയിലും, രാമദര്‍ശനത്തിലൂടെ ആത്മാരാമനായി മാറിയ ജടായുപ്പക്ഷി മോക്ഷം നേടിയയിടം എന്ന നിലയിലുമാണിവിടം സത്യാന്വേഷികളുടെ തീര്‍ത്ഥാടനയിടമായി മാറിയത്.
മകരവിളക്ക് ദിവസം ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രത്തിലെ മകരജ്യോതി തെളിയിക്കുന്നതും നൂറ്റാണ്ടുകളായി ഈ ഭഗവദ് സന്നിധിയിലാണ്.
കേരളത്തിനകത്തും പുറത്തുമുള്ള അവധൂതന്മാരും ആത്മാന്വേഷികളും ജടായുപ്പാറയില്‍ തപസ്സിനെത്തുമായിരുന്നു. 1974ലാണ് പ്രശസ്തനായ താപസനും ശ്രീരാമദാസ ആശ്രമം മഠാധിപതിയുമായ ജഗദ്ഗുരു സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ജടായുപ്പാറയില്‍ കോദണ്ഡരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.
കാലങ്ങള്‍ക്ക് മുമ്പേ ശിവലിംഗമായി കണ്ട് ജടായുപ്പാറയെ ഭക്തജനങ്ങള്‍ പ്രദക്ഷിണം ചെയ്യുമായിരുന്നു. ജടായുപ്പാറയ്ക്ക് മുകളിലുണ്ടായിരുന്ന പുരാതന രാമവിഗ്രഹവും ആരാധനാലയവും മണ്‍മറഞ്ഞ് പോയിരുന്നു. ഒരിക്കല്‍ അദ്ധ്യാത്മ രാമായണത്തിന് ഭാഷ്യം തയ്യാറാക്കുമ്പോള്‍ സത്യാനന്ദ സരസ്വതി സ്വാമിക്ക് ജടായുഗതി പൂര്‍ത്തിയാക്കാനായില്ല. രാത്രിയില്‍ സ്വപ്‌നത്തില്‍ ദര്‍ശനം നല്‍കിയ ഗുരു നീലകണ്ഠ ഗുരുപാദര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് അദ്ദേഹം ജടായുപ്പാറയില്‍ തപസ്സനുഷ്ഠിച്ചത്. കേരളത്തിലെ ആത്മീയ ഐക്യത്തിനായുള്ള പോരാട്ടത്തിന് സ്വാമിജിക്ക് ഊര്‍ജ്ജം ലഭിച്ചത് ജടായുപ്പാറയിലെ തപസ്സില്‍ നിന്നായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചരിത്രാതീത കാലത്ത് രാമവിഗ്രഹം നിലനിന്ന സ്ഥലത്തു തന്നെ വലിയ രാമപ്രതിഷ്ഠ നടത്താന്‍ സ്വാമിജി തീരുമാനിച്ചത്. നാവായിക്കുളം സ്വദേശിയും ശില്പിയുമായ എന്‍.പുഷ്‌കരക്കുറുപ്പ് വീട് പരിസരത്ത് നിര്‍മ്മിച്ച ആയിരം കിലോ തൂക്കവും പതിമൂന്നടി ഉയരവുമുള്ള ശ്രീരാമവിഗ്രഹം ലോറിയിലെത്തിച്ചു. 1974 ജനുവരി അവസാനവാരമായിരുന്നു ഇത്.
നൂറുകണക്കിന് ആളുകളുടെ കഠിന പ്രയത്‌നത്തില്‍ രണ്ട് ദിവസം കൊണ്ടാണ് ഇത്രയും തൂക്കമുള്ള പ്രതിമ ചെങ്കുത്തായ പാറമുകളിലെത്തിച്ചത്. ചടയമംഗലം ഹൈസ്‌കൂളിന് അന്ന് അവധി നല്‍കിയിരുന്നു. നൂറുകണക്കിന് ജനങ്ങള്‍ രാമമന്ത്ര ജപത്തോടെ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്തത് പ്രായമായവര്‍ ഇന്നും ഓര്‍ക്കുന്നു. ജടായുപ്പാറയിലെ കോദണ്ഡരാമ പ്രതിഷ്ഠയ്ക്ക് ശേഷമാണ് സത്യാനന്ദസരസ്വതി സ്വാമികള്‍ കേരളത്തിലെ ഹൈന്ദവ മുന്നേറ്റങ്ങളുടെ സാരഥ്യം ഏറ്റെടുക്കുന്നത്. കുന്നുള്ളിടത്തെല്ലാം കുരിശുനാട്ടുന്ന കയ്യേറ്റക്കാര്‍ക്ക് ജടായുപ്പാറയും ഇരയാകരുതെന്ന് സ്വാമി ഇടയ്ക്ക് പറയാറുണ്ടായിരുന്നു. പിന്നീട് സ്വാമിജി സാക്ഷാല്‍ ശ്രീരാമദാസ ഹനുമാനായി മാറുകയായിരുന്നു. അമ്പലധ്വംസനം, കൂട്ടമതംമാറ്റം, ഹിന്ദു അവഹേളനം തുടങ്ങിയവയ്‌ക്കെതിരെ ജാഗരൂകനാവുകയായിരുന്നു.
ശബരിമല ധര്‍മ്മശാസ്താവിനെ അപമാനിച്ചുകൊണ്ട് പൂങ്കാവനത്തിലുയര്‍ത്തിയ അധിനിവേശകുരിശുകള്‍ പിഴുതെറിയാനും പത്മനാഭ സ്വാമിയുടെ ആറാട്ടു കടവില്‍ ഉയര്‍ന്ന പാപ്പാവേദികള്‍ നിലംപരിശാക്കാനും അപമാനത്തിന്റെ ലങ്ക ഗോപുരങ്ങള്‍ വാക്കുകളില്‍ തീപടര്‍ത്തി വിട്ട് ചുട്ടുചാമ്പലാക്കാനും സ്വാമിജിക്ക് സാധിച്ചു. സ്വാമിജിക്ക് വലിയ ആഗ്രഹമായിരുന്നു ജടായുപ്പാറയില്‍ ഒരു ഭവ്യ ശ്രീരാമക്ഷേത്രമുണ്ടാകണമെന്നത്.
അയോദ്ധ്യയിലെ രാമന്റെ പട്ടാഭിഷേകത്തിനു മുന്നോടിയായി ജടായുവിന്റെ രാമന് ക്ഷേത്രം വേണമെന്ന ഇച്ഛയും നിശ്ചയവും അയോദ്ധ്യ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ പ്രമുഖ നേതാവ് കൂടിയായ സ്വാമിജി കൈമാറിയത് കയ്യേറ്റ രാവണന്മാര്‍ക്ക് എക്കാലവും എതിരാളിയായ ഹൈന്ദവ കേരളത്തിന്റെ നേതാവ് കുമ്മനം രാജശേഖരനായിരുന്നു. ഹിന്ദുസമൂഹത്തിന്റെ ആദ്ധ്യാത്മിക-നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് നേതൃത്വം നല്‍കുന്ന മുന്‍ മിസോറാം ഗവര്‍ണര്‍ കൂടിയായ കുമ്മനത്തിന്റെ നേതൃത്വത്തിലാണ് ജടായുപ്പാറയിലെ തീര്‍ത്ഥാടനങ്ങളും യജ്ഞങ്ങളും പതിറ്റാണ്ടുകളായി നടന്നുവരുന്നത്.
കര്‍ക്കിടകമാസത്തിലെ രാമായണ പരിക്രമണ യാത്രകള്‍, മഹാതീര്‍ത്ഥാടനം, വാനര ഊട്ട് എന്നിവ മുടക്കമില്ലാതെ നടന്നുവരുന്നു. കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന കോദണ്ഡ രാമക്ഷേത്ര ട്രസ്റ്റ് ഇന്ന് ജടായുവിന്റെ രാമന് യോജിച്ച ക്ഷേത്രം പുനര്‍ നിര്‍മ്മിച്ച് നിത്യപൂജ നടത്താനുള്ള പവിത്രമായ സന്നിധാനം നിര്‍മ്മിച്ചുകഴിഞ്ഞു.
പാറമുകളില്‍ ഭാരതീയ വാസ്തു വിദ്യയ്ക്ക് അഭിമാനമാകുന്ന ശില്പവിദ്യയില്‍ ജടായു പക്ഷി ശില്പത്തിന്റെ ശില്പിയും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലിന്റെ നിര്‍ദ്ദേശം അനുസരിച്ച് വലിയ ക്ഷേത്രസമുച്ചയം നിര്‍മ്മിച്ചു കഴിഞ്ഞു ഇവിടെ ശ്രീരാമഭഗവാന്റേയും സീതാ-ലക്ഷ്ണ-ആഞ്ജനേയ ക്ഷേത്രങ്ങള്‍ കൂടി വരുമ്പോള്‍ വലിയ ആരാധനാകേന്ദ്രമാകും.
ഒപ്പം സത്യാനന്ദസരസ്വതി സ്വാമികള്‍ക്കും നീലകണ്ഠഗുരുപാദര്‍ക്കും അനുയോജ്യ സ്മാരകങ്ങളും. ജടായുപ്പാറയെന്ന ആത്മാന്വേഷണത്തിന്റെ പവിത്ര സങ്കേതമെന്ന നിലയ്ക്ക് സന്യാസിമാരും തപസ്വികളും തങ്ങളുടെ സാധനാ കേന്ദ്രമായി പരിഗണിച്ച് തീര്‍ത്ഥാടനം നടത്തിക്കൊണ്ടിരിക്കുന്നു. പുരാതനമായ ജ്ഞാനാനന്ദാശ്രമം ജടായുപ്പാറയുടെ അടിവാരത്തുണ്ട്. ജ്ഞാനയജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വാമി ദയാനന്ദ സരസ്വതിയാണിപ്പോള്‍ മഠാധിപതി.
ജടായുപ്പാറയുടെ ആത്മീയ ഔന്നത്യം മനസ്സിലാക്കിയ മാതാഅമൃതാനന്ദമയീ ദേവി എല്ലാവര്‍ഷവും നടക്കുന്ന ജടായുപ്പാറ മഹാ തീര്‍ത്ഥാടനത്തിലേയ്ക്ക് സന്യസ്ഥ ശിഷ്യരേയും ബ്രഹ്മചാരികളേയും അയച്ചുവരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സന്യാസിമാരുടേയും രാമസാധകരുടേയും നിത്യസന്ദര്‍ശന കേന്ദ്രമാണ് ജടായുപ്പാറ കോദണ്ഡ രാമക്ഷേത്രം.
ജടായുപ്പാറ കോദണ്ഡരാമക്ഷേത്രം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത് പ്രകൃതി സംരക്ഷകനും ഹിന്ദുധര്‍മ്മ സംരക്ഷകനുമായ സ്വാമി സത്യാനന്ദസരസ്വതിയുടെ സ്വപ്‌നമാണ്. രാമവിഗ്രഹം വടക്ക് അഭിമുഖമായി നിത്യപൂജയേറ്റ് വാങ്ങുന്നതോടെ കേരളവും ഭാരതത്തിന്റെ ആത്മീയ പാതയിലേക്കുള്ള പ്രയാണത്തിന് വേഗം കൂട്ടും.
ക്ഷേത്രത്തിനോട് ചേര്‍ന്ന് ധ്യാനമണ്ഡപവും ഗോശാലയും മാതൃസംരക്ഷണ കേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും രാമായണ മ്യൂസിയവും രാമകഥാ പ്രദര്‍ശനവും ഒക്കെയായി ഭാവിയില്‍ ഒരു അന്തര്‍ദേശീയ രാമായണ കേന്ദ്രമായി ഈ പാറക്കെട്ടുകള്‍ മാറും.
അധികാരത്തിന്റേയും ആയുധത്തിന്റേയും കാര്യത്തില്‍ തട്ടിയെടുക്കാമെന്നും പൊട്ടിച്ചെറിയാമെന്നും അധിനിവേശ രാവണന്മാര്‍ വ്യാമോഹിച്ച ഒരു പാറക്കൂട്ടത്തിനാണ് രാമശബ്ദത്താല്‍ ജീവന്‍ വച്ചിരിക്കുന്നത്. കുന്നിടിച്ചും വെട്ടിനിരത്തിയും പ്രകൃതിമാതാവിനെ കരവലയത്തിലാക്കാന്‍ അധികാരത്തിന്റെ, പണക്കൊഴുപ്പിന്റെ ചന്ദ്രഹാസമുയര്‍ത്തുന്ന ദശമുഖരാക്ഷസന്മാര്‍ക്ക് മറുപടിയായി ഉയര്‍ന്നു നില്‍ക്കും ആത്മീയ ബോധത്തിന്റെ കാവിക്കൊടിപ്പാറിച്ച് ജടായുപ്പാറ.
കടന്നാക്രമണങ്ങള്‍ മുന്നേ മനസ്സില്‍ കണ്ട് രാമനെ പാറമുകളില്‍ കുടിയിരുത്തിയ സ്വാമിജിയും സ്വാമിജിയുടെ പാഞ്ചജന്യം കേട്ടുണര്‍ന്ന അഭിനവപാര്‍ത്ഥന്‍ കുമ്മനം രാജശേഖരനുമാണ് ഇന്നീ മുന്നേറ്റത്തിന്റെ വെട്ടിമാറ്റാനാകാത്ത ചിറകുകള്‍. എല്ലാറ്റിനും താങ്ങായി തണലായി ശിലപോലുറച്ച് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന മഹാപ്രസ്ഥാനവും; സേതുബന്ധനത്തിന് രാമസേനപോലെ.