Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സമത്വത്തിന്റെ പ്രചാരകന്‍ (ചട്ടമ്പിസ്വാമികള്‍ വിശ്വദര്‍ശനം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പി – തുടര്‍ച്ച)

കെ.ജി. രഘുനാഥ്

Print Edition: 16 April 2021

അദ്വൈതചിന്താപദ്ധതി എന്ന കൃതി മാത്രംമതി ചട്ടമ്പിസ്വാമികളുടെ ആഴത്തിലുള്ള പാണ്ഡിത്യത്തിനും സമഭാവനയ്ക്കും നിദര്‍ശനമായി ചൂണ്ടിക്കാട്ടാന്‍. സ്വാമികളുടെ സമഭാവന, ജീവജാലങ്ങളോടും ചരാചരങ്ങളോടും മാത്രമല്ല, തൂണിലും തുരുമ്പിലുമുള്‍പ്പെടെ ജഡവും അജഡവുമായ എല്ലാത്തിനോടുമുള്ള അദ്വൈതവേദാന്ത സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ സമ്പൂര്‍ണ്ണ സമഭാവന ആയിരുന്നു. പാമ്പ് എന്നു കേട്ടാലും, പട്ടി എന്നുകേട്ടാലും, ആദരണീയനായ മഹാപുരുഷന്‍ എന്നു കേട്ടാലും, ഒരുപോലെ അതിനെ സ്വീകരിക്കുന്ന ഒരു സവിശേഷ പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

‘ശുനി ചൈവ ശ്വപാകേ ച
പണ്ഡിതാഃ സമദര്‍ശിനഃ’ എന്ന ഗീതാവാക്യത്തെ ഉള്‍ക്കൊണ്ട മഹാനായിരുന്നു അദ്ദേഹം. എല്ലാജീവജാലങ്ങളെയും അദ്ദേഹം തുല്യമായി കണ്ടിരുന്നു എന്നതിന് തെളിവാണ് ‘ജീവകാരുണ്യനിരൂപണം’ എന്ന ഗ്രന്ഥം. വിഷമുള്ള പാമ്പിനെപ്പോലും ഭയക്കാത്തതിനു കാരണം ”ദ്വിതീയാതൈ്വഭയം ഭവതി” എന്ന ഉപനിഷത് വാക്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടതുകൊണ്ടായിരുന്നു. എല്ലാം ഒന്നായി കാണുന്ന ഒരാള്‍ക്ക് ഒന്നിനോടും ഭയം തോന്നുകയില്ല. മനുഷ്യനെക്കാള്‍ വിശ്വാസം അര്‍പ്പിക്കാവുന്നത് ജന്തുക്കളിലാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

കഴിക്കുന്ന ആഹാരം സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. ‘മനസ്സിനെ പരിശുദ്ധമാക്കാന്‍ ഉതകുന്നതാണ് ഭക്ഷിക്കേണ്ടതെന്നും, ആഹാരഭേദംകൊണ്ടുണ്ടാകുന്ന സ്വഭാവഭേദം ഒരു മൃഗശാലയില്‍ചെന്നു നോക്കിയാല്‍ പ്രത്യക്ഷമായും കാണാന്‍ കഴിയുമെന്നും’ സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടതും ഭക്ഷണം ചെലുത്തുന്ന സ്വാധീനത്തെ വ്യക്തമാക്കാനാണ്. ‘മാംസ ഭക്ഷണം ബുദ്ധിവികാസത്തിന് അനുകൂലമാണെന്ന് ഞാന്‍ ഒരിക്കലും അഭിപ്രായപ്പെടുകയില്ല’ എന്ന് ലോകപ്രസിദ്ധ ഗണിതജ്ഞനും, തത്വജ്ഞാനിയും സാഹിത്യാദി കലകളില്‍ ലോകം അംഗീകരിക്കുന്ന മഹാനുമായ പ്രൊഫസര്‍ ന്യൂമാനും പറഞ്ഞിട്ടുണ്ട്.

‘ജീവകാരുണ്യനിരൂപണം’ എന്ന ഗ്രന്ഥത്തില്‍ മനുഷ്യ ശരീരത്തെക്കുറിച്ച് വളരെ കൃത്യമായിട്ടാണ് സ്വാമികള്‍ വിശകലനം ചെയ്തിട്ടുള്ളത്. മാംസാഹാരം ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ഒരു വിദഗ്ദ്ധനായ ഭിഷഗ്വരന്റെ മട്ടിലാണ് എഴുതിയിട്ടുള്ളത്. ശരീരശാസ്ത്രത്തെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രംപോലും അംഗീകരിക്കുന്ന അദ്ദേഹത്തിന്റെ ജ്ഞാനത്തിനുമുന്നില്‍ കൈകൂപ്പി നില്‍ക്കാനെ നമുക്ക് കഴിയുകയുള്ളു. മനുഷ്യന്റെ ശരീരപ്രകൃതം മാംസം കഴിക്കുന്ന ജീവികളുടേതില്‍നിന്ന് ഭിന്നമാണെന്നും സസ്യാഹാരഘടനയാണ് മനുഷ്യനുള്ളതെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

വാക്കിന്റെ പൊരുള്‍ അറിഞ്ഞ ആളായിരുന്നു സ്വാമികള്‍. ആശയങ്ങളെ ശക്തമായ ആയുധമായിട്ടാണ് അദ്ദേഹം കണ്ടത്. വാക്കുകൊണ്ട് ഒരാളെ ആക്രമിക്കുമ്പോള്‍ കത്തിയെക്കാളും കല്ലിനെക്കാളും ശക്തി വാക്കിനുള്ളത്, വാക്കുകള്‍ ആശയത്തെ വഹിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ഭാരതത്തിലെ വലിയ ഒരു ജനവിഭാഗത്തെ വിദ്യയില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നതിന്റെ കാരണവും ആശയങ്ങള്‍ മനസ്സില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കും എന്നു മനസ്സിലാക്കിയതുകൊണ്ടാവണം എന്ന് അദ്ദേഹം മനസ്സിലാക്കി. ഇത്തരം വിലക്കുകള്‍ക്കെതിരെ കുട്ടിക്കാലം മുതല്‍ പോരാടിയ സ്വാമികള്‍ നാലു പതിറ്റുണ്ടുകാലം കേരളത്തിലുടനീളം ആശയസമരമാണ് നടത്തിയത്. എന്നാല്‍ ആ ആശയസമരത്തിന്റെ ആഴവും പരപ്പും അധികമാരും മനസ്സിലാക്കിയില്ല. പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍പോലും സ്വാമികളുടെ ആശയ പ്രചരണത്തെ വേണ്ടവിധം അംഗീകരിക്കാന്‍ മടികാണിച്ചു. ആരുടെയും അംഗീകാരത്തിനുവേണ്ടി ആയിരുന്നില്ല മറിച്ച് തന്റെ ജന്മോദ്ദേശ്യമാണ് ആശയപ്രചരണങ്ങളില്‍ ഏര്‍പ്പെട്ടതിലൂടെ അദ്ദേഹം നിറവേറ്റിയത്.

ജീവിതത്തിന്റെ ഏതാണ്ട് പൂര്‍ണ്ണസമയവും ആശയപ്രചാരണത്തിനായി വിനിയോഗിച്ച ആ ധീമാനെ എന്നാണ് കേരളം തിരിച്ചറിയുക? ഒരാശയത്തെ കണ്ണടച്ച് എതിര്‍ക്കുന്നതിനുപകരം കാര്യകാരണസഹിതം അത് വിശകലനം ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. എതിര്‍ക്കാന്‍ വേണ്ടിയുള്ള എതിര്‍പ്പല്ല, എതിര്‍ക്കേണ്ട വിഷയത്തെ ആഴത്തില്‍ അറിയുക എന്ന സദുദ്ദേശ്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു.

ക്ഷേത്രാചാരങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കിയതിനുശേഷമാണ് അതിനെ അദ്ദേഹം ചോദ്യം ചെയ്തത്. എല്ലാജാതികള്‍ക്കും ആചാര്യന്‍ ബ്രാഹ്മണന്‍ മാത്രമാണെന്ന് പറഞ്ഞിട്ടുള്ളതും ക്ഷേത്രാചാരങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളതും തന്ത്രസമുച്ചയത്തിലാണെന്ന് മനസ്സിലാക്കി തന്ത്രസമുച്ചയം തേടി അദ്ദേഹം കുറെ കഷ്ടപ്പെട്ടു. കൂവക്കര മഠത്തിലെ ഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനെ തക്കത്തില്‍ വശത്താക്കി തന്ത്രസമുച്ചയവും അവിടെയുള്ള മറ്റു പ്രാമാണിക ഗ്രന്ഥങ്ങളും രഹസ്യമായി വായിക്കുകയും ആവശ്യമുള്ളതെല്ലാം കുറിച്ചെടുക്കുകയും ചെയ്തു. തന്ത്രസമുച്ചയം നന്നായി പഠിച്ചതിനുശേഷം തയ്യാറാക്കിയ ഗ്രന്ഥമാണ് ‘ശ്രീകല്പപൂജാകല്‍പം’എന്ന കൃതി. ഈ കൃതിയിലൂടെ ചാതുര്‍വര്‍ണ്യത്തിലെ സങ്കുചിതങ്ങളായ വിധികളെയെല്ലാം ഇഴകീറി പരിശോധിച്ച് അതിലെ പൊള്ളത്തരങ്ങളെക്കുറിച്ച് ശിഷ്യന്മാരെ ബോധ്യപ്പെടുത്തി.

ചട്ടമ്പിസ്വാമികള്‍ അഭിപ്രായം പറയാത്ത മേഖലകളില്ല. ഏതൊക്കെ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ ആ വിഷയങ്ങളിലൊക്കെ ദീര്‍ഘകാലം അന്വേഷണവും പഠനവും മനനവും നടത്തിയിട്ടു മാത്രമാണ് അദ്ദേഹം അഭിപ്രായം പറഞ്ഞിട്ടുള്ളത്. വേദങ്ങളെല്ലാം ഇഴകീറി പരിശോധിച്ചതിന്റെ പിന്‍ബലത്തിലാണ് ‘വേദാധികാരനിരൂപണം’എന്ന ഗ്രന്ഥത്തിലൂടെ ശങ്കരാചാര്യരെ എതിര്‍ത്തത്.
സംസ്‌കൃതവും വേദവും വേദാന്തവുമെല്ലാം ബ്രാഹ്മണരുടെ കുത്തകയാക്കിവയ്ക്കാന്‍ ആദിശങ്കരന്‍ നടത്തിയ ശ്രമങ്ങളെ സ്വാമികള്‍ ചോദ്യം ചെയ്തത്, വേദങ്ങളും ഉപനിഷത്തുക്കളും ഉള്‍പ്പെടെയുള്ള സംസ്‌കൃത സാഹിത്യത്തിലെ പ്രൗഢഗ്രന്ഥങ്ങള്‍ എല്ലാം മനസ്സിലാക്കിയിട്ടായിരുന്നു. തികച്ചും യുക്തിപൂര്‍വ്വവും വൈദികവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കും ശൂദ്രന്മാര്‍ക്കും വേദാധികാരമില്ലെന്ന വാദത്തെ സ്വാമികള്‍ തകര്‍ത്തെറിഞ്ഞത്. ശൂദ്രര്‍ എന്നു മുദ്രകുത്തി വേദപഠനത്തില്‍നിന്ന് നായന്മാരെയും സാധാരണക്കാരെയും അകറ്റിനിര്‍ത്തിയതിനെ സ്വാമികള്‍ എതിര്‍ത്തു തോല്‍പിച്ചു. വേദം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ജ്ഞാനസമ്പാദനത്തിന് അവകാശമുണ്ടെന്ന് വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം സമര്‍ത്ഥിച്ചു.

ദീര്‍ഘ യാത്രകള്‍ക്കിടയില്‍ ഭൂമിശാസ്ത്രവും ചരിത്രവും സ്ഥലനാമങ്ങളും നാടന്‍പാട്ടുകളും നാടന്‍ശൈലികളും ഐതിഹ്യങ്ങളും നന്നായി മനസ്സിലാക്കി അതിന്റെ പൊരുള്‍തേടി ഭാഷയെയും അദ്ദേഹം ധന്യമാക്കിയിട്ടുണ്ട്. തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളോടും ശിഷ്യന്മാരോടും തനിക്ക് സംശയം തോന്നുന്ന വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എത്തിക്കാനാണ് അദ്ദേഹം അപേക്ഷിച്ചത്. വിദ്വാന്മാരായ ആളുകളുടെ വീടുകളില്‍ ചെന്നാല്‍ അവിടെ ഏതെങ്കിലും താളിയോല ഉണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുക. അങ്ങനെ ശേഖരിച്ച എഴുത്തോലകളില്‍നിന്ന് വിലപ്പെട്ട അറിവുകളാണ് അദ്ദേഹം കണ്ടെത്തിയത്. തന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി ശിഷ്യത്വം സ്വീകരിക്കാന്‍ എത്തിയവരെ ശിഷ്യന്മാരായിട്ടല്ല, സുഹൃത്തുക്കളായിട്ടാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇത്തരം സുഹൃത്തുക്കള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

‘ഏകജാതിബോധം’ എന്ന ആശയത്തെ പ്രചരിപ്പിക്കാന്‍ അദ്ദേഹം പലവിധ ശ്രമങ്ങളും നടത്തി. അബ്രാഹ്മണര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത മേഖലകളിലേയ്ക്ക് സാധാരണക്കാര്‍ക്ക് സധൈര്യം കടന്നുചെല്ലാനുള്ള വേദിയൊരുക്കിയതില്‍ സ്വാമികള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അതിനായി അവര്‍ക്ക് ധൈര്യം മാത്രമല്ല അറിവും നല്‍കി. മൂവാറ്റുപുഴ കേന്ദ്രമാക്കി ഏറ്റുമാനൂര്‍, മീനച്ചില്‍, വൈക്കം, പെരുമ്പാവൂര്‍, ഇടപ്പള്ളി, എറണാകുളം എന്നീ സ്ഥലങ്ങളില്ലെല്ലാം സഞ്ചരിച്ച് അദ്ദേഹം ആശയ പ്രചരണം നടത്തി.

ക്ഷേത്രകേന്ദ്രങ്ങളെ അറിവിന്റെ കേന്ദ്രങ്ങളാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രങ്ങളിലെ ഭജന മഠങ്ങള്‍ വേദാന്ത വിചാരത്തിനും, പണ്ഡിത ചര്‍ച്ചയ്ക്കുമുള്ള ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹം നടത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശ്രീനാരായണഗുരുവും അദ്ദേഹത്തോടൊപ്പം കൂടിയിരുന്നു. മലബാര്‍ മേഖലകളിലേക്ക് ശ്രീനാരായണഗുരുവിനെപ്പോലെ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വടക്കോട്ടുള്ള യാത്ര ഇരിങ്ങാലക്കുടകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. അമ്മയുടെ അസുഖത്തെക്കുറിച്ചറിഞ്ഞ് ഏറ്റുമാനൂരില്‍നിന്നും തിരുവനന്തപുരത്തേയ്ക്ക് അമ്മയെ ശുശ്രൂഷിക്കാന്‍ പോയ അദ്ദേഹം പിന്നീട് വടക്കോട്ടേയ്ക്ക് പോയില്ല.
അമ്മയുടെ മരണത്തോടെ ഐഹികം പൂര്‍ണ്ണമായും വെടിഞ്ഞ് ഒരു സന്യാസിയായി അദ്ദേഹം മാറി. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് തടസ്സമായില്ല. അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചശേഷം വീട്ടില്‍നിന്നിറങ്ങിയ അദ്ദേഹം സ്വന്തം വീട്ടിലേയ്ക്ക് പിന്നീട് മടങ്ങിയില്ല. ‘ലോകമേ തറവാട്’ എന്ന മട്ടിലുള്ള ഒരു ജീവിതമാണ് സ്വീകരിച്ചത്. ഞാനെന്നോ എന്റേതെന്നോ ചിന്തയില്ലാതെ ചെല്ലുന്ന വീടുകളെയെല്ലാം സ്വന്തം വീടായി സ്വീകരിച്ചു.

നീലകണ്ഠതീര്‍ത്ഥപാദര്‍ എന്ന പേരില്‍ കേരളത്തില്‍ അറിയപ്പെട്ടിരുന്ന മഹാവ്യക്തിത്വം ചട്ടമ്പിസ്വാമികളുടെ ശിഷ്യഗണത്തില്‍ പ്രധാനി ആയിരുന്നു. ഒരു ശിഷ്യനെയും കൂടുതല്‍ അദ്ദേഹം അടുപ്പിച്ചില്ല. വിഷവൈദ്യത്തില്‍ സ്വാമികള്‍ക്ക് നല്ല അറിവുണ്ടെന്ന് മനസ്സിലാക്കി അതു പഠിക്കാനായി എത്തിയ നീലകണ്ഠനോട് അദ്ദേഹം പറഞ്ഞത് ‘വിഷവൈദ്യം അറിഞ്ഞതുകൊണ്ടുമാത്രം ആയില്ല, അവനവന്റെ ഉള്ളിലുള്ള വിഷം ശമിപ്പാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്’ എന്നായിരുന്നു. ഗുരു പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കിയ ശിഷ്യന്‍ സ്വാമികളെ മനസ്സുകൊണ്ട് സര്‍വ്വാത്മനാ സ്വീകരിച്ചു. ആ ബാലനാണ് പിന്നീട് ശിഷ്യരില്‍ പ്രധാനിയായ നീലകണ്ഠ തീര്‍ത്ഥപാദരായി മാറിയത്.

നീലകണ്ഠ തീര്‍ത്ഥപാദര്‍

ചട്ടമ്പിസ്വാമികള്‍ ഒരു സര്‍വ്വകലാവല്ലഭനായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അസാധാരണമായ ഒട്ടനേകം സിദ്ധികള്‍ അദ്ദേഹം ആര്‍ജ്ജിച്ചത് കഠിനാധ്വാനത്തിലൂടെ ആയിരുന്നു. സര്‍വ്വ ജീവജാലങ്ങളെയും സഹോദര ഭാവത്തിലാണ് അദ്ദേഹം സ്‌നേഹിച്ചത്. ഏത് ജീവിയേയും സ്‌നേഹിച്ചാല്‍ അത് ഇണങ്ങുമെന്നും അത് സ്‌നേഹിക്കുന്ന ആളിനെ അനുസരിക്കുമെന്നും സ്വന്തം അനുഭവത്തിലൂടെ ശിഷ്യന്മാര്‍ക്ക് കാട്ടിക്കൊടുത്തു.

്രകിസ്തുമതത്തെക്കുറിച്ചും ഇസ്ലാംമതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെല്ലാം തേടിപ്പിടിച്ച് അതിലെ സൂക്ഷ്മാംശങ്ങള്‍വരെ അദ്ദേഹം സ്വാംശീകരിച്ചു. ഏതുമതത്തില്‍ വിശ്വസിക്കുന്ന ആളിനോടും അദ്ദേഹത്തിന് വിയോജിപ്പില്ലായിരുന്നു. എന്നാല്‍ അതിലെ ആത്മീയാംശങ്ങളെ യുക്തിപൂര്‍വ്വമേ സ്വീകരിക്കാവൂ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മതപാണ്ഡിത്യം മത സൗഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഏതു മത സമൂഹത്തിലെ അന്ധവിശ്വാസത്തെയും അദ്ദേഹം തുറന്ന് എതിര്‍ത്തു.

ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുള്ള സൗഹൃദം, ഹൃദയത്തെ ആഴത്തില്‍ അറിഞ്ഞ രണ്ടുപേരുടെ ആത്മബന്ധമായിരുന്നു. വാദപ്രതിവാദങ്ങളോ, അരോപണ പ്രത്യാരോപണങ്ങളോ അവരുടെ ബന്ധത്തെ ഉലച്ചില്ല. സാഹിത്യകാരന്മാര്‍, കവികള്‍, കലാകാരന്മാര്‍, വൈദ്യന്മാര്‍, ജോത്സ്യന്മാര്‍, കര്‍ഷകര്‍, കൂലിപ്പണിക്കാര്‍ ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലുള്ളവരുമായി വലിപ്പച്ചെറുപ്പമോ, പണ്ഡിത-പാമര ഭേദമോ ഇല്ലാത്ത അതിവിശാലമായ ഒരു സൗഹൃദ വലയം സ്വാമികള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തോട് എന്തും ചോദിക്കാനുള്ള അവസരം കുട്ടികള്‍ക്കും നല്‍കി.

സാഹിത്യം, ചരിത്രം, ഭാഷ എന്നിങ്ങനെയുള്ള വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ കൃതികള്‍. മലയാളം സംസ്‌കൃതജന്യമല്ലെന്നും രണ്ടും ഭിന്ന ഗോത്രങ്ങളിലെ ഭാഷയാണെന്നും ‘ആദിഭാഷ’ കൃതിയിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. താന്‍ ഉന്നയിക്കുന്ന വാദഗതികളെ ചോദ്യംചെയ്യാനുള്ള പഴുത് തെല്ലും നല്‍കാതെ കൃത്യതയോടെ കുശാഗ്രബുദ്ധിയോടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്

1903-ല്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി യോഗവും 1905-ല്‍, അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പുലയരുടെ ഉന്നമനത്തിനായി സാധുജനപരിപാലനയോഗവും 1910-ല്‍ കെ.പി.കറുപ്പന്റെ നേതൃത്വത്തില്‍ വാലയസമുദായ പരിഷ്‌കാരിണിസഭയും 1908-ല്‍ യോഗക്ഷേമസഭയും ഉണ്ടായതിനുശേഷമാണ് 1914-ല്‍ നായര്‍സമുദായഭൃത്യജനസംഘം ഉണ്ടാകുന്നത്. (നായര്‍സമുദായഭൃത്യജനസംഘമാണ് നായര്‍സര്‍വ്വീസ് സൊസൈറ്റിയായി പിന്നീട് മാറിയത്.)സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയും സമുദായോദ്ധാരണത്തിനുമായി അങ്ങനെ പലവിധ സംഘങ്ങളും ഉണ്ടായി.

ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി. യോഗത്തിന് സ്വീകാര്യത ലഭിച്ചപ്പോള്‍ നായര്‍ സമുദായത്തിന്റെ ആത്മീയാചാര്യനായി ചട്ടമ്പിസ്വാമികളെ കൊണ്ടുവരാന്‍ ചില നായര്‍ പ്രമാണിമാര്‍ അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ ജാതിതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. എന്നാല്‍ സ്വാമികളുടെ ശിഷ്യന്മാരെന്ന് അംഗീകരിക്കപ്പെട്ട നീലകണ്ഠതീര്‍ത്ഥപാദസ്വാമികളും തീര്‍ത്ഥപാദപരമഹംസസ്വാമികളും നായര്‍സമുദായത്തിന്റെ ആചാരങ്ങളില്‍ ഐകരൂപ്യം ഉണ്ടാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ശിഷ്യന്മാരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിമര്‍ശിച്ചില്ല.

എല്ലാ മനുഷ്യരും സര്‍വ്വതന്ത്ര സ്വതന്ത്രരാണെന്നും ജാതിമത രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍പോലും മനുഷ്യനിര്‍മ്മിതമായ വേലികളാണെന്നും അത് മാനവരാശിയുടെ വികാസത്തിന് തടസ്സം നില്‍ക്കുന്നുവെന്നുമുള്ള വിശാലമായ കാഴ്ചപ്പാടാണ് സ്വാമികള്‍ക്ക് ഉണ്ടായിരുന്നത്. കേരളം പരശുരാമന്റെ സൃഷ്ടിയാണെന്നും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതാണെന്നുമുള്ള കെട്ടുകഥകളെ പരിഹസിച്ചുകൊണ്ട് വരേണ്യാധിപത്യത്തെ ചോദ്യംചെയ്യാനുള്ള ശേഷി നായര്‍സമുദായത്തിന് നല്‍കിയത് ചട്ടമ്പിസ്വാമികളായിരുന്നു. അദ്ദേഹം നടത്തിയ ആശയസമരം ബ്രാഹ്മണരുടെ ഭൃത്യരായി കഴിഞ്ഞുകൂടിയിരുന്ന നായന്മാരില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അദ്വൈതസിദ്ധാന്തത്തിന്റെ ലോകമറിയുന്ന പ്രചാരകനായ ആദിശങ്കരന്റെ സിദ്ധാന്തത്തെ തന്നെയാണ്, ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അവലംബിച്ചത്. എന്നാല്‍ മൂന്നുപേരുടെയും വ്യാഖ്യാനങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. സകല ചരാചരങ്ങളെയും തുല്യമായിക്കാണുന്ന അദ്വൈത വേദാന്തദര്‍ശനം ലോകത്തിലെ ഏറ്റവും മഹത്തായ ദര്‍ശനം തന്നെയായിരുന്നു. എന്നാല്‍ ശങ്കരാചാര്യരുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെട്ടില്ല. വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്നതില്‍ ചട്ടമ്പിസ്വാമികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ ദുഷിപ്പുകളെ അംഗീകരിച്ചുകൊണ്ടാണ് ബാദരായണന്റെ ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികാരത്തിന് ശങ്കരാചാര്യര്‍ ഭാഷ്യം ചമച്ചത്. ശങ്കരാചാര്യര്‍ ഉന്നയിച്ച ഭാഷ്യത്തിന്റെ യുക്തിഹീനതയെ ‘വേദാധികാരനിരൂപണം’ എന്ന ഗ്രന്ഥത്തിലൂടെയും ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥത്തിലൂടെയും ഒരു ദാര്‍ശനികന്‍ എന്ന നിലയില്‍ ശങ്കരാചാര്യരോടുള്ള എല്ലാബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വാമികള്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ജൈന ബുദ്ധമതത്തോട് സന്ധിയില്ലാതെ സമരംചെയ്താണ്, പഴയ ബ്രാഹ്മണമതത്തെ ചാതുര്‍വര്‍ണ്യത്തിലൂടെ ശങ്കരാചാര്യര്‍ പുനഃസ്ഥാപിച്ചത്. ഇവിടെയാണ് ചട്ടമ്പിസ്വാമികളുടെ മഹത്വം നാം മനസ്സിലാക്കേണ്ടത്. വിലക്കപ്പെട്ട പൗരാണിക വിജ്ഞാനങ്ങളെല്ലാം സ്വായത്തമാക്കിയിട്ടാണ് ശങ്കരാചാര്യരുടെ അദ്വൈത വാദത്തെ കൂട്ടുപിടിച്ചുകൊണ്ട് ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ മനുഷ്യത്വ രഹിതങ്ങളായ കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് സമത്വത്തിനുവേണ്ടി സ്വാമികള്‍ വാദിച്ചത്.

കേരളീയ നവോത്ഥാനം ഏതാനും ചില വ്യക്തികളുടെ ശ്രമഫലമായിട്ടാണെന്ന് വാദിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭാരതീയമായ നവോത്ഥാനത്തിനുവേണ്ടി രാജാറാം മോഹന്റോയി സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചപ്പോഴും 1822-ല്‍ നടന്ന ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരവും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ജനിക്കുന്നതിനുമുമ്പ് വൈകുണ്ഠസ്വാമികള്‍ ജാതിക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ മഹത്വം വിളമ്പരം ചെയ്തുകൊണ്ട് നടത്തിയ ‘സമപന്തിഭോജനവും, കണ്ണാടി പ്രതിഷ്ഠയും’ ~ഒന്നുംതന്നെ ദേശീയശ്രദ്ധ ആകര്‍ഷിക്കാതെ പോയി. വൈകുണ്ഠസ്വാമികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം ചട്ടമ്പിസ്വാമികള്‍ക്കും ശ്രീനാരായണഗുരുവിനും പ്രചോദനം നല്‍കിയിട്ടുണ്ട്.

മനുഷ്യസമത്വം എന്നതിനപ്പുറം ജീവിതസമത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ചട്ടമ്പിസ്വാമികള്‍ നടത്തിയത്. ശ്രീനാരായണ പ്രസ്ഥാനത്തിന് നായന്മാരില്‍ ഭൂരിപക്ഷം പേരുടെയും പിന്‍തുണ ലഭിച്ചത് ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനഫലമായിട്ടായിരുന്നു. അക്കാലത്ത് അതൊരു ചെറിയ കാര്യമായിരുന്നില്ല. ജാതിവ്യത്യാസത്തിന്റെ നിരര്‍ത്ഥകതയെ സ്വാമികള്‍ നിരന്തരം ചോദ്യം ചെയ്തിരുന്നു. ജാതിവ്യത്യാസം അദ്വൈതസിദ്ധാന്തത്തിനു ചേര്‍ന്നതല്ലെന്ന് നായന്മാരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

വേദാധികാരനിരൂപണത്തിലൂടെയും സര്‍വ്വമത സാമരസ്യം എന്ന ഗ്രന്ഥങ്ങളിലൂടെയും ബ്രാഹ്മണനും അബ്രാഹ്മണനും ഹിന്ദുവിനും അഹിന്ദുവിനും ഭാരതീയനും ഭാരതീയനല്ലാത്തവനും ഉള്‍ക്കൊള്ളുന്ന ഒരു സാര്‍വ്വലൗകിക സാഹോദര്യം എന്ന ആശയമാണ് സ്വാമികള്‍ പ്രചരിപ്പിച്ചത്. ഹിന്ദുമതത്തിലെ കീഴ്ജാതിക്കാരെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ നാടെങ്ങും പ്രസംഗിച്ചുനടന്ന ഉപദേശിമാരുടെ ദുഷ്പ്രചരണങ്ങളെ നേരിടാന്‍ ഒരു ഗ്രന്ഥമെഴുതണമെന്ന ചില ശിഷ്യന്മാരുടെ താല്‍പര്യപ്രകാരമാണ് സ്വാമികള്‍ ക്രിസ്തുമത നിരൂപണം എഴുതിയത്. ബൈബിളില്‍ പറഞ്ഞ നല്ലകാര്യങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ അതില്‍ പറയുന്ന പൊരുത്തക്കേടുകളെ അദ്ദേഹം തുറന്നു കാട്ടി. അതിന് സ്വാമികളോട് എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് പ്രചരണം നടത്തിയവരോട് ‘ഞാന്‍ പറഞ്ഞതില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ നിങ്ങള്‍ക്കും പുസ്തകമെഴുതാമല്ലോ’ എന്നാണ് സ്വാമികള്‍ പറഞ്ഞത്.

നീലകണ്ഠതീര്‍ത്ഥപാദരുടെ ‘ദേവാര്‍ച്ചാപദ്ധതി’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ചട്ടമ്പിസ്വാമികള്‍ എഴുതിയിട്ടുള്ളത് ശ്രദ്ധേയമാണ്. ”അനേക സംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാണുഗുരുവെന്നു പറയുന്ന ആള്‍…” എന്ന പ്രസ്താവന, ചട്ടമ്പിസ്വാമികളെ ഗുരുവായി നാരായണഗുരു കണ്ടിരുന്നു എന്നതിന് തെളിവാണ്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുള്ള ബന്ധത്തെ ഗുരുശിഷ്യബന്ധമായി ഒതുക്കി ജാതിസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ നായന്മാരും ശ്രീനാരായണീയരും പോരടിക്കുന്നുവെങ്കില്‍ അതവരുടെ വികല വീക്ഷണമെന്നേ പറയാനുള്ളു. തൊഴുത്തില്‍ക്കുത്തുകൊണ്ട് നഷ്ടമല്ലാതെ ആര് എന്തു നേടിയെന്ന് ഇരുകൂട്ടരും ആലോചിക്കണം. ശ്രീനാരായണഗുരു ഒരു പ്രസ്ഥാനമുണ്ടാക്കി അതിന്റെ അമരക്കാരനായി നിന്നുകൊണ്ട് ഏതൊരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവിനും മുന്നിലേയ്ക്ക് എത്തുകയായിരുന്നു. ഒരു മഹാനെ മറ്റൊരു മഹാനോട് താരതമ്യപ്പെടുത്തുന്നത് ശരിയല്ല. വ്യത്യസ്ത ജനുസ്സില്‍പെട്ട രണ്ടുമഹാവൃക്ഷങ്ങളെ സാദൃശ്യപ്പെടുത്താനാവില്ല. ചട്ടമ്പിസ്വാമികളുടെ ആശയരംഗത്തെ പ്രവര്‍ത്തനങ്ങളും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളും പരസ്പരപൂരകങ്ങളായിരുന്നു.

മതത്തിനും ഈശ്വരനും മുകളില്‍ മനുഷ്യത്വത്തിനും സാഹോദര്യത്തിനും സമഭാവനയ്ക്കും സ്ഥാനം നല്‍കിക്കൊണ്ട് സര്‍വ്വജാതിമതത്തിനും അതീതമായി വിശ്വമാനവന്‍ എന്ന ചിന്തയിലൂന്നിയ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ച ചട്ടമ്പിസ്വാമികളെ മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെട്ടു.

തന്റെ ജീവിതം അന്വേഷണത്തിനും പഠനത്തിനും മാത്രമായി മാറ്റിവച്ച മഹാനായിരുന്നു സ്വാമികള്‍. അദ്ദേഹത്തിന്റെ ആശയങ്ങള്‍ സോഷ്യലിസം എന്ന വൈദേശികാശയത്തോട് ചേര്‍ന്നുനിന്നിരുന്നു. നമ്മുടെ സാംസ്‌കാരിക രംഗം ബഹുവിധത്തില്‍ വിഭജിക്കപ്പെട്ട് പിന്നോട്ടേയ്ക്ക് പായുമ്പോള്‍ ചട്ടമ്പിസ്വാമികളുടെ ദര്‍ശനങ്ങളാണ് നമുക്ക് വഴികാട്ടേണ്ടത്. ആശയസംഘര്‍ഷങ്ങളില്‍നിന്ന് ആശയ വ്യക്തതയാണ് ഉണ്ടാവേണ്ടത്. ചട്ടമ്പിസ്വാമികളുടെ ദര്‍ശനങ്ങളെന്തെന്ന് മനസ്സിലാക്കുമ്പോള്‍ ആ അമാനുഷിക സിദ്ധിയുടെ മുന്നില്‍ അഞ്ജലീബദ്ധരായി നില്‍ക്കാനെ നമുക്കു കഴിയു.
(അവസാനിച്ചു)

Share11TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies