Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

സേതു എം നായര്‍ കരിപ്പോള്‍

Print Edition: 16 April 2021
മുജീബുര്‍ റഹ്മാന്‍

മുജീബുര്‍ റഹ്മാന്‍

രണ്ടായിരത്തി ഇരുപതിലേക്കുള്ള ഗാന്ധി സമാധാനപുരസ്‌കാരം ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ‘ബംഗബന്ധു’ മുജീബുര്‍ റഹ്മാനെ തേടിയെത്തിയിരിക്കുന്നത് ആ രാജ്യത്തിന്റെ അമ്പതാമത്തെ സ്വാതന്ത്ര്യദിനാഘോഷവേളയിലാണ്. ബംഗ്ലാദേശിന്റെ ആദ്യത്തെ രാഷ്ട്രപതിയും പിന്നീട് 1971 ഏപ്രില്‍ 17 മുതല്‍, 1975 ആഗസ്റ്റ്മാസം 15-ാം തീയതി, താന്‍ കൊല ചെയ്യപ്പെടുന്നതുവരെ അവിടത്തെ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. പടിഞ്ഞാറന്‍ പാകിസ്ഥാന്റെ വല്ല്യേട്ടന്‍ മനോഭാവത്തിനു നേരെ, വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടേ അദ്ദേഹം നിസ്തന്ദ്രം പോരാടി. തന്റെ തീക്ഷ്ണമായ സമരവീര്യത്തിലൂടെ കിഴക്കന്‍ പാകിസ്ഥാനെ സ്വതന്ത്രമാക്കി, അതിലൂടെ ‘ബംഗ്ലാദേശ്’ എന്ന പുതിയൊരു രാഷ്ട്രത്തിനുതന്നെ ജീവന്‍ കൊടുത്ത ത്യാഗശീലനായിരുന്നു മുജീബ്.

ബംഗാളിലെ ഗോപാല്‍ഗഞ്ച് ജില്ലയിലുള്ള തുംഗിപ്പാറ ഗ്രാമത്തില്‍, നാലു പെണ്‍കുട്ടികളും രണ്ടാണ്‍കുട്ടികളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ മൂന്നാമത്തെ മകനായാണ് ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍ പിറവിയെടുക്കുന്നത്. ഗോപാല്‍ഗഞ്ച് കോടതിയില്‍ വക്കീല്‍ ഗുമസ്തനായി ജോലി നോക്കിയിരുന്ന ഷെയ്ക്ക് ലൂത്തഫര്‍ റഹ്മാനായിരുന്നു പിതാവ്. സര്‍വ്വ വാത്സല്യങ്ങളും നല്കി അദ്ദേഹത്തെ വളര്‍ത്തി ആളാക്കിയ അമ്മ ഷെയ്ക്ക് സാറയാ ഖത്തൂണ്‍ യാഥാസ്ഥിതികയായ ഒരു വീട്ടമ്മയായിരുന്നു.

അഖിലേന്ത്യാ മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനിലെയും പിന്നീട് ബംഗാള്‍ മുസ്ലീം ലീഗിലെയും സജീവസാന്നിധ്യമായി സ്വയം അടയാളപ്പെടുത്തിക്കൊണ്ട് മുജീബ് ജനശ്രദ്ധയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിനിന്നു. തന്റെ ഗോഡ് ഫാദര്‍, ഹുസൈന്‍ ഷഹീദ് സുഹ്രാവാര്‍ദി എന്ന രാഷ്ട്രീയ നേതാവിന്റെ സ്‌നേഹസ്പര്‍ശം മുജീബിനെ ബംഗാള്‍ രാഷ്ട്രീയത്തിലെ നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തി. 1946-ല്‍ അരങ്ങേറിയ ‘കമ്മ്യൂണല്‍ വയലന്‍സി’നെതിരായ പ്രക്ഷോഭകാലത്താണ് മുജീബ്, സുഹ്രാവാര്‍ദിയുടെ ശ്രദ്ധയില്‍ പെടുന്നത്.

1947-ലെ ഭാരതവിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് പോവാനാണ് മുജീബ് ഇഷ്ടപ്പെട്ടത്. പിന്നീട് ധാക്ക യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം ബിരുദപഠനത്തിനായി ചേര്‍ന്നു. അക്കാലത്താണ,് ‘ഈസ്റ്റ് പാകിസ്ഥാന്‍ മുസ്ലീം സ്റ്റുഡന്റ്‌സ് ലീഗ്’ എന്ന വിദ്യാര്‍ത്ഥി സംഘടനയ്ക്ക് അദ്ദേഹം ഗണപതി കുറിക്കുന്നത്. ശ്രദ്ധേയരായ വിദ്യാര്‍ത്ഥി നേതാക്കളിലൊരാളായി മുജീബ് സഹപാഠികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു.
ആ കാലഘട്ടത്തിലാണ് കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍, പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സംസാരഭാഷയായ ഉര്‍ദു രാഷ്ട്രഭാഷയായി അംഗീകരിക്കണമെന്ന് മുഹമ്മദാലി ജിന്ന വിളംബരം പുറപ്പെടുവിക്കുന്നത്. 1948 മാര്‍ച്ച് 21-നായിരുന്നു അത്.

1952-ല്‍, അന്നത്തെ പാക് പ്രധാനമന്ത്രി ക്വാജാ നിസാമുദ്ദീന്‍, കിഴക്കന്‍ പാകിസ്ഥാനെന്നോ പടിഞ്ഞാറന്‍ പാകിസ്ഥാനെന്നോ വ്യത്യാസമില്ലാതെ ഉര്‍ദുതന്നെയായിരിക്കും പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ എന്നൂന്നിപ്പറഞ്ഞതോടെ, തങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം കേവലം ജലരേഖപോലെ നിഷ്ഫലമാവുകയായിരുന്നുവെന്ന് മുജീബ് ഖേദത്തോടെ തിരിച്ചറിഞ്ഞു. ഭരണകൂടത്തിനെതിരെ തന്റെ കൂട്ടാളികളോടൊപ്പം ചേര്‍ന്ന് അദ്ദേഹം നിരന്തരം സമരമുറകള്‍ അഴിച്ചുവിട്ടു.

മുജീബ് നര്‍ല്ലോഭം തൊടുത്തു വിടുന്ന ‘തലവേദനകള്‍’ സഹനത്തിന്റെ അതിരുകള്‍ ഭേദിച്ചു തുടങ്ങിയപ്പോള്‍ നിയമപാലകര്‍ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി. ജയിലില്‍ കിടന്ന് അദ്ദേഹം സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടിരുന്നു. സമരക്കാര്‍ക്കെതിരെ പോലീസ് അഴിച്ചുവിടുന്ന നരനായാട്ടുകളില്‍ പ്രതിഷേധിച്ച് അദ്ദേഹം ജയിലില്‍ നിരാഹാരമനുഷ്ഠിച്ചു. അക്ഷീണതീക്ഷ്ണമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്‍ ഗവണ്മെന്റിന് തങ്ങളുടെ കടുംപിടുത്തത്തില്‍നിന്ന് പിന്മാറേണ്ടി വന്നു.

അതിനു ശേഷം, 1955-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍, പ്രതിയോഗികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുജീബ് വിജയക്കൊടി പാറിച്ച് പാകിസ്ഥാന്‍ നിയമസഭയിലെത്തി. പിന്നീട്, 1956 -ല്‍ പാകിസ്ഥാന്റെ വ്യവസായ-വാണിജ്യ-തൊഴില്‍ മന്ത്രിയായി അദ്ദേഹം അവരോധിതനായെങ്കിലും സഹപ്രവര്‍ത്തകരോടുള്ള ആശയപരമായ വിയോജിപ്പു കാരണം ആ പദവി രാജിവെച്ചാഴിയുകയാണുണ്ടായത്.

തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറിയിലൂടെ അയ്യൂബ് ഖാന്‍ പാകിസ്ഥാന്റെ ഭരണമേറ്റെടുത്തു. അയ്യൂബ് ഖാന്റെ ഭരണപരമായ നടപടികളെ നഖശിഖാന്തം എതിര്‍ത്ത മുജീബിന് ജയിലഴികള്‍ക്കു പിന്നില്‍ത്തന്നെയാണ് അയ്യൂബ് ഭരണകൂടവും ഇടമൊരുക്കിക്കൊടുത്തത്.

ഏറെ നാളത്തെ ജയില്‍പീഡനങ്ങള്‍ക്കുശേഷം അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു. 1963-ല്‍ സുഹ്രാവാര്‍ദി മരിച്ചതോടെ മുജീബ് അവാമി ലീഗിന്റെ നേതൃസ്ഥാനത്തേക്കുയര്‍ന്നു. അതിനിടയ്ക്കുതന്നെ, ‘മതേരത്വം’ പോലുള്ള സിദ്ധാന്തങ്ങള്‍കൊണ്ട് ജനമനസ്സുകള്‍ കവര്‍ന്ന് അവാമി ലീഗ് കിഴക്കന്‍ പാകിസ്ഥാനിലെ പ്രമുഖമായ രാഷ്ട്രീയപ്പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരുന്നു.

നികുതി ഈടാക്കുന്നതിലും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ നിയമനത്തിലും സര്‍ക്കാരിന്റെ പ്രകടിതമായ ‘പക്ഷഭേദങ്ങള്‍’ അടയാളപ്പെടുത്തിക്കാണിച്ച്, പടിഞ്ഞാറന്‍ പാകിസ്ഥാന്റെ ‘വല്ല്യേട്ടന്‍ മനോഭാവ’ത്തെ വിമര്‍ശിച്ചുകൊണ്ട് മുജീബ്, അയ്യൂബിനെതിരെ അപ്പോഴും നിരന്തരം പോര്‍ക്കൊടിയുയര്‍ത്തിക്കൊണ്ടിരുന്നു. കിഴക്കന്‍ പാകിസ്ഥാന് സ്വയംഭരണാവകാശം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് മുജീബ് തന്റെ സമരതന്ത്രങ്ങള്‍ തുടര്‍ന്നു. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് അദ്ദേഹം പലവട്ടം അറസ്റ്റു ചെയ്യപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലുടനീളം മുജീബിന്റെ ജനസമ്മിതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

ഭാരതത്തിന്റെ പക്ഷം ചേര്‍ന്നുകൊണ്ട് പാകിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ‘കുറ്റം’ ചുമത്തി അയ്യൂബ്, മുജീബിനെ വീണ്ടും തടവിലാക്കി. ഇത് ഒരു വന്‍ പ്രക്ഷോഭത്തിന്റെ വഴിയിലേക്കാണ് കിഴക്കന്‍ പാകിസ്ഥാനെ മൊത്തം തള്ളിവിട്ടത്. വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും തൊഴിലാളികളും എല്ലാം തോളോടു തോള്‍ ചേര്‍ന്നുകൊണ്ട് അവിടത്തെ തെരുവുകള്‍ മുദ്രാവാക്യങ്ങള്‍കൊണ്ട് മുഖരിതമാക്കി. ജനരോഷം കണ്ടു ഭയന്ന ഭരണകൂടം അദ്ദേഹത്തെ ജയിലില്‍ നിന്ന് തുറന്നുവിട്ടു. 1969 ഫെബ്രുവരിമാസം 22-ാം തീയതി ജയില്‍വിമുക്തനായി കിഴക്കന്‍ പാകിസ്ഥാനില്‍ തിരിച്ചെത്തുമ്പോഴേക്കും മുജീബുര്‍ റഹ്മാന്‍ അവിടത്തെ ജനങ്ങളുടെ എതിരില്ലാത്ത നേതാവായി മാനം മുട്ടെ വളര്‍ന്നു കഴിഞ്ഞിരുന്നു.

അയ്യൂബുമായുള്ള കൂടിക്കാഴ്ചകള്‍ ഫലപ്രദമാവാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കിയ മുജീബ,് 1969 ഡിസംബര്‍ മാസം 5-ാംതീയതി നടന്ന സുഹ്രാവാര്‍ദിയുടെ അനുസ്മരണസമ്മേളനത്തില്‍ വെച്ച് കിഴക്കന്‍ പാകിസ്ഥാന് ‘ബംഗ്ലാദേശ്’ എന്ന പുത്തന്‍പേരു ചാര്‍ത്തിക്കൊണ്ട് അയ്യൂബിനോട് തനിക്കുള്ള പ്രതിഷേധം രേഖപ്പെടുത്തി. കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങളൊന്നടങ്കം മുജീബിനു പിന്നില്‍ അണിനിരക്കുന്നതു കണ്ട് അയ്യൂബ് എന്ന പട്ടാള ഭരണാധികാരി എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നു നിന്നു. പ്രിയംകരനായ തങ്ങളുടെ നേതാവിനെ അതോടെ അവിടത്തെ ജനങ്ങള്‍ ‘ബംഗബന്ധു’വെന്ന് ഓമനപ്പേരിട്ടു വിളിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഏതു കാര്യവും സാക്ഷാത്കൃതമാവാന്‍ വഴിമരുന്നിട്ടുകൊണ്ട് ഒരു നിയോഗംപോലെ നിയതി ചില കാരണങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബംഗ്ലാദേശിന്റെ കാര്യത്തില്‍ അതുണ്ടായത് 1970 നവംബര്‍ 12-നുണ്ടായ ഭോലാ കൊടുങ്കാറ്റിലൂടെയായിരുന്നു. ആയിരക്കണക്കിനു ജനങ്ങള്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നിട്ടും ലക്ഷക്കണക്കിന് ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെട്ടിട്ടും ഫലപ്രദമായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവാതിരുന്ന പട്ടാള ഗവണ്മെന്റിനെതിരായി ജനമനസ്സുകളില്‍ പ്രതിഷേധഗര്‍ജ്ജനമിരമ്പി. അതിനെത്തുടര്‍ന്നുണ്ടായ, 1970 ഡിസമ്പര്‍ 7-ാം തിയതിയിലെ പൊതുതിരഞ്ഞെടുപ്പില്‍ മുജീബിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് വമ്പിച്ച ഭൂരിപക്ഷത്തോടെ കിഴക്കന്‍ പാകിസ്ഥാനിലെ സീറ്റെല്ലാം തൂത്തുവാരിക്കൊണ്ട് ജയിച്ചു. അപ്പോഴേക്കും പാകിസ്ഥാന്റെ രാഷ്ട്രപതിയായി യാഹ്യാഖാന്‍ അവരോധിതനായിക്കഴിഞ്ഞിരുന്നു.
പടിഞ്ഞാറന്‍ പാകിസ്ഥാനിലെ തിരഞ്ഞെടുപ്പിലാ കട്ടെ, തിളങ്ങിനിന്നത്, 1967-ല്‍ സ്ഥാപിതമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു. ആ പാര്‍ട്ടിയുടെ നേതാവ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ, മുജീബിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടാവുന്നതിനെ നഖശിഖാന്തം എതിര്‍ത്തു. ആരുമറിയാതെ അദ്ദേഹം തന്റെ വിശ്വസ്തനായ മുബാഷിര്‍ ഹസ്സനെ മുജീബിനടുത്തേക്ക് ദൂതിനയച്ചു. മുജീബിന്റെ അവാമി ലീഗുമായി കൈകോര്‍ത്തുകൊണ്ട് ഒരു കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള പരിശ്രമത്തിലായിരുന്നു ഭൂട്ടോ.

കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് ഒരു നേതാവ് ജനപ്രീതിയാര്‍ജ്ജിച്ച് പാകിസ്ഥാനെ ഭരിക്കാന്‍മാത്രം വളര്‍ന്നു നില്ക്കുന്ന കാഴ്ച, അയ്യൂബ് ഖാനില്‍ നിന്നും ഭരണത്തുടര്‍ച്ച ഏറ്റുവാങ്ങിയ ജനറല്‍ ആഗാ മുഹമ്മദ് യാഹ്യാഖാനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഭൂട്ടോയുടെ സ്വാധീനംകൊണ്ടുകൂടിയാണെന്നു പറയപ്പെടുന്നു, ഓരോ മുട്ടുന്യായങ്ങള്‍ പറഞ്ഞ് അദ്ദേഹം പുതിയ സര്‍ക്കാരിനു രൂപം കൊടുക്കാനുള്ള പ്രക്രിയകള്‍ക്ക് കല്പിച്ചുകൂട്ടിത്തന്നെ വിളംബം വരുത്തി. കുപിതനായ മുജീബ് ധാക്കയിലെ റെയ്‌സ് കോഴ്‌സ് ഗ്രൗണ്ടില്‍ തന്റെ അനുയായികളുമൊത്ത് തടിച്ചു കൂടി പാകിസ്ഥാന്‍ സര്‍ക്കാരിനോട് നിസ്സഹകരണ സമരം പ്രഖ്യാപിച്ചു. അവിടെ വച്ചാണ് മുജീബ്, രക്തം ചിന്തിക്കൊണ്ടാണെങ്കിലും കിഴക്കന്‍ പാകിസ്ഥാന്റെ വിമോചനത്തിനുവേണ്ടി യത്‌നിക്കാന്‍ തന്റെ അനുയായികളോട് ആദ്യമായി ആഹ്വാനം ചെയ്യുന്നത്.
മുജീബിന്റെ തീപ്പൊരിപ്രസംഗങ്ങളില്‍നിന്നും ആവേശം കൊണ്ട കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ പ്രക്ഷുബ്ധരായി തെരുവിലിറങ്ങി. നിയമവ്യവസ്ഥകളെ കാറ്റില്‍ പറത്തിക്കൊണ്ട് അവര്‍ നാട്ടിലെങ്ങും നിസ്സഹകരണത്തിന്റെ അസ്വസ്ഥത വിതച്ചു. അച്ചടക്കലംഘനമാരോപിച്ച് യാഹ്യാഖാന്‍ അവാമി ലീഗിനെ നിരോധിച്ചു. തെരുവിലിറങ്ങിയവരെ അടിച്ചൊതുക്കാന്‍ ‘ഓപ്പറേഷന്‍ സേര്‍ച്ച്‌ലൈറ്റ്’ എന്ന പേരില്‍ പട്ടാളക്കാരുടെ കൂട്ടമൊന്നിനെ യാഹ്യാ, കിഴക്കന്‍ പാകിസ്ഥാനിലേക്കയച്ചു. ജനറല്‍ ടിക്കാ ഖാനാണ് ഈ ഓപ്പറേഷന്‍ പ്രക്രിയയ്ക്ക് നേതൃത്വം കൊടുത്തത്. പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തെ ഏതു വിധേനയും എതിര്‍ക്കാന്‍ മുജീബ് തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. എങ്ങനെയും മുജീബിനെയും കൂട്ടാളികളെയും പിടിച്ച് കൂട്ടിലാക്കാന്‍ യാഹ്യാഖാന്‍ ടിക്കാഖാന്റെ നേതൃത്വത്തിലുള്ള പട്ടാളത്തിന് കല്പനയിട്ടു. അതനുസരിച്ച്, 1971 മാര്‍ച്ച് 25-ാംതീയതി രാത്രി പട്ടാളം മുജീബിന്റെ വസതി വളഞ്ഞു.

വീട്ടില്‍ വിശ്രമത്തിലായിരുന്ന മുജീബിനെ തോക്കിന്‍പാത്തികൊണ്ട് ഉന്തിത്തള്ളി ടിക്കാ ജീപ്പില്‍ കയറ്റി ധാക്കയിലെ തടവറകളൊന്നില്‍ എത്തിച്ചു. നിരവധി അവാമി ലീഗ് പ്രവര്‍ത്തകര്‍ മുജീബ് റഹ്മാനോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ടു. ‘ചെറിയ പക്ഷികള്‍ പലതും പറന്നുപോയെങ്കിലും വലിയ പക്ഷി കൂട്ടിനകത്തായിട്ടുണ്ട്’ എന്നു പോകുന്ന, ടിക്കാഖാന്‍ അയച്ച സന്ദേശം പാക്ക് ഭരണാധികാരികളുടെ കാതുകളില്‍ അമൃതമഴയായി പെയ്തിറങ്ങി. മുജീബിനെ ധാക്കയില്‍ത്തന്നെ തടവില്‍ വയ്ക്കുന്നത് അപകടമാണെന്നു മനസ്സിലാക്കിയ പട്ടാളം അദ്ദേഹത്തെ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി ഒമ്പതു മാസത്തോളം മിയാവാലിയിലെ കാരാഗാരത്തിലാക്കി.

ടിക്കാ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ പട്ടാളക്കാരുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി ധാക്കയും ചിറ്റാഗോങ്ങും അടക്കമുള്ള പ്രദേശങ്ങളില്‍ നിരവധി പച്ചജീവനുകള്‍ ദാരുണമായി പിച്ചിയെറിയപ്പെട്ടു. തടവുമുറിയിലെ ഏകാന്തതയില്‍ കിടന്നുകൊണ്ട് മുജീബ് തന്റെ ‘മാതൃഭൂമി’യെ രക്ഷിക്കാന്‍ ലോകരാഷ്ട്രങ്ങളോട് സഹായാഭ്യര്‍ത്ഥന നടത്തി. സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി മരണംവരെ പോരാടാന്‍ അദ്ദേഹം തന്റെ അനുയായികള്‍ക്ക് കല്പനയിട്ടു. കിഴക്കന്‍ പാകിസ്ഥാന്റെ തെരുവുകള്‍ രക്തപങ്കിലമായി. അനാഥമായ ശവശരീരങ്ങള്‍ വഴിയോരങ്ങളില്‍ നാഥനറ്റു ചിതറിക്കിടന്നു. ജനങ്ങള്‍ അഭയാര്‍ത്ഥികളായി കയ്യില്‍ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് ഭാരതത്തിലേക്ക് ഒഴുകി. അക്കൂട്ടത്തില്‍ അവാമി ലീഗിന്റ ഒട്ടനേകം നേതാക്കന്മാരുമുണ്ടായിരുന്നു.

മുജീബിനെതിരെ പാകിസ്ഥാന്‍ പട്ടാളക്കോടതി കുറ്റപത്രം തയ്യാറാക്കി വിചാരണയ്‌ക്കൊരുങ്ങി. അദ്ദേഹത്തിന്റെ കാരാഗൃഹവാസം ലയോള്‍പൂര്‍ (ഇന്നത്തെ ഫൈസല്‍ബാദ്) ജയിലിലേക്ക് മാറ്റി. മുജീബിനെതിരെയുള്ള കുറ്റവിചാരണയുടെ വാദം കേള്‍ക്കാന്‍ ഫൈസല്‍ബാദിലെ പട്ടാള കോടതിയില്‍ നിയമിതനായത് യാഹ്യയുടെ വിശ്വസ്തനായ, ജനറല്‍ റഹീമുദ്ദീന്‍ ഖാനായിരുന്നു. അന്നത്തെ കുറ്റവിചാരണയുടെ വിശദാംശങ്ങള്‍ ഇന്നും പുറംലോകമറിയാതെ ഒളിച്ചു വെച്ചിരിക്കുകയാണ് പാകിസ്ഥാന്‍!

പാകിസ്ഥാന്‍ പട്ടാളം, കിഴക്കന്‍ പാകിസ്ഥാനില്‍ തങ്ങളുടെ കിരാതവാഴ്ച തുടര്‍ന്നുകൊണ്ടിരുന്നു. ബംഗാളി ബുദ്ധിജീവികളുടെയും രാഷ്ട്രീയനായകന്മാരുടെയും നാവിന്റെ ബലം കുറയ്ക്കാന്‍ പാകിസ്ഥാന്‍ മിലിറ്ററി അവരെ അരിച്ചു പെറുക്കി പീഡിപ്പിച്ചു. കൂടാതെ, കിഴക്കന്‍ പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തെ തിരഞ്ഞുപിടിച്ച് വധിക്കാനും അവരിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പാക് പട്ടാളം പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. ‘ബംഗാളിലെ ഹിന്ദുജനങ്ങളുടെ ജനിതകഘടനയെ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ബംഗാളി ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത്’ എന്നാണ് പാക് പട്ടാളം ഈ ഹീനകൃത്യത്തിന് അന്ന് വിശദീകരണം നല്കിയത്. ഹിന്ദുക്കളടക്കമുള്ള പത്തു ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളുടെ ഒരു വന്‍പ്രവാഹമാണ് അക്കാലത്ത് ഭാരതത്തിലെ അസം, പശ്ചിമബംഗാള്‍, ത്രിപുര മുതലായ പ്രദേശങ്ങളിലേക്ക് ഉണ്ടായത്.
ഭാരതത്തിലെത്തിയ അവാമി ലീഗ് പ്രവര്‍ത്തകര്‍, കൊല്‍ക്കൊത്ത കേന്ദ്രമാക്കി, മുജീബിന്റെ വിശ്വസ്തനായ താജുദ്ദീന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവാസി സര്‍ക്കാര്‍ രൂപീകരിച്ച് സമാന്തര ഭരണം തുടങ്ങി. പാകിസ്ഥാന്‍ പട്ടാളത്തിന്റെ ക്രൂരതയെ ചെറുത്തു തോല്പിച്ച് ‘ബംഗ്ലാദേശി’നെ സ്വതന്ത്രമാക്കാന്‍ ജനറല്‍ ഒസ്മാനിയുടെ നേതൃത്വത്തില്‍ ‘മുക്തിബാഹിനി’ എന്ന പേരില്‍ ഒരു രക്ഷാസേനയെ ‘കിഴക്കന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍’ രൂപപ്പെടുത്തി നാടിന്റെ തെരുവുകളിലേക്കയച്ചു. അവര്‍ പാകിസ്ഥാന്‍ പട്ടാളത്തോട് ഏറ്റുമുട്ടി. പാകിസ്ഥാന്‍ പട്ടാളം അപ്പോഴും ‘ബംഗ്ലാദേശി’ന്റെ മണ്ണില്‍ കൂട്ടക്കുരുതികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടിരിക്കുന്ന മുജീബിനെയും വീട്ടു തടങ്കലിലുള്ള കുടുംബത്തെയും സ്വതന്ത്രരാക്കി മുജീബിനോട് ചര്‍ച്ചയ്ക്കു തയ്യാറാവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്തര്‍ദ്ദേശീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി യാഹ്യ ചെവിക്കൊണ്ടില്ല. അഭയാര്‍ത്ഥിപ്രവാഹംകൊണ്ട് പൊറുതിമുട്ടിയ ഭാരതം ഒടുവില്‍ പാകിസ്ഥാനോട് യുദ്ധം പ്രഖ്യാപിച്ചു.

ജനറല്‍ സാം മനേക് ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യം ‘മുക്തിബാഹിനി’യോട് കൈകോര്‍ത്തുകൊണ്ട് പാകിസ്ഥാന്‍ പട്ടാളത്തെ എതിരിടാന്‍ പോര്‍ക്കളത്തിലേക്ക് കുതിച്ചു. ജനറല്‍ മനേക് ഷായ്ക്ക് തുണയായി ജനറല്‍മാര്‍ ജഗ്ജിത്ത് അറോറയും ജെ എഫ് ആര്‍ ജേക്കബും സുജന്‍സിങ്ങ് ഉബാനും എല്ലാം അന്ന് കളത്തിലുണ്ടായിരുന്നു. ജനറല്‍ മനേക് ഷാ എന്ന പാഴ്‌സിയും ജഗ്ജിത്ത് അറോറ, സുജന്‍സിങ്ങ് ഉബാന്‍ എന്നീ രണ്ടു സിക്കുകാരും ജെ എഫ് ആര്‍ ജേക്കബ് എന്ന ക്രിസ്ത്യാനിയും ഭാരതത്തിന്റെ മതേതരമഹത്വം വിളംബരം ചെയ്തുകൊണ്ട് നാടിന്റെ കീര്‍ത്തി കാത്തു എന്നുള്ളത് തികച്ചും യാദൃച്ഛികമായിരുന്നിരിക്കണം.

നേര്‍ക്കുനേരുള്ള യുദ്ധത്തില്‍ പാകിസ്ഥാന്‍ പട്ടാളത്തിന് വമ്പിച്ച ആള്‍നഷ്ടവും ആയുധനഷ്ടവും ഉണ്ടാക്കിക്കൊണ്ട് ഇന്ത്യന്‍ സൈന്യം കിഴക്കന്‍ പാകിസ്ഥാന്റെ മണ്ണിലേക്ക് ഇരച്ചു കയറി. ജനറല്‍ സുജന്‍സിങ്ങ് ഉബാന്‍, ബംഗ്ലാദേശ് വിമോചനപ്പോരാളികളുടെ ഗറില്ലാ വിഭാഗമായ ‘ഗണോബാഹിനി’യെ അതിസമര്‍ത്ഥമായി ഉപയോഗിച്ച് പാകിസ്ഥാന്‍ പടയുടെ ആത്മവീര്യം തകര്‍ത്ത് അവരെ ഛിന്നഭിന്നമാക്കി. ഇന്ത്യന്‍സൈന്യത്തിന്റെ കടന്നുകയറ്റത്തിനുള്ള മാര്‍ഗ്ഗം അതോടെ താരതമ്യേന സുഗമമായി. പാകിസ്ഥാന്‍ പക്ഷത്ത് വമ്പിച്ച ആളപായമുണ്ടാക്കിക്കൊണ്ട് പോര്‍ക്കളത്തില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ചുണക്കുട്ടികള്‍ പൂഴിക്കടകന്‍ ചമച്ചു.

ഭാരതപട്ടാളം ഡാക്ക കീഴടക്കി

ജനറല്‍ മനേക്ഷാ യുദ്ധരംഗത്ത് സൈനികര്‍ക്കൊപ്പം

ജനറല്‍ മനേക്ഷാ യുദ്ധരംഗത്ത് സൈനികര്‍ക്കൊപ്പംഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് കിഴക്കന്‍ പാകിസ്ഥാന്‍ ഗവര്‍ണ്ണര്‍ ഡോ അബ്ദുള്‍ മുത്തലിബ് മാലിക്കിന്റെ ധാക്കയിലുള്ള ഔദ്യോഗിക വസതിയിലെ ഭൂഗര്‍ഭ അറകളിലൊന്നില്‍ വെച്ച് ഡിസംബര്‍ 14-ന് പന്ത്രണ്ടു മണിക്ക്, പുതിയ യുദ്ധതന്ത്രങ്ങള്‍ മെനയാന്‍ പട്ടാളത്തിലെ ഉന്നത അധികാരികള്‍ മാലിക്കിന്റെ നേതൃത്വത്തില്‍ യോഗം കൂടാന്‍ തുടങ്ങുന്നുണ്ടെന്ന വിവരം നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. മറ്റൊരാക്രമണത്തിനായി വിമാനപ്പടയെ ചാര്‍ട്ടര്‍ ചെയ്‌തൊരുക്കുന്ന തിരക്കിലായിരുന്നു അപ്പോള്‍ ഭാരതത്തിന്റെ വ്യോമസേന.

മണി 11 കഴിഞ്ഞിരിക്കുന്നു. മീറ്റീങ്ങ് തുടങ്ങാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് ഇനി മിനിറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഗവര്‍ണ്ണറുടെ വസതിയില്‍ എത്താനുള്ള റൂട്ട് മാപ്പോ മറ്റടയാളങ്ങളോ സൈന്യത്തിന്റെ പക്കലൊട്ടില്ലതാനും. മീറ്റിങ്ങ് തുടങ്ങാനുള്ള സന്നാഹങ്ങള്‍ എങ്ങനെയും മുളയില്‍ത്തന്നെ നുള്ളിയേ പറ്റൂ. അല്ലെങ്കില്‍ അതിന്റെ വരുംവരായ്കകള്‍ എവിടെയാണ് കൊണ്ടുപോയെത്തിക്കുക എന്ന് പറയാനാവില്ല. ശത്രുവിന്റെ ചെറിയ നീക്കങ്ങള്‍ പോലും മണത്തറിഞ്ഞ് നിര്‍വീര്യമാക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധിമാനായ യോദ്ധാവ്. മീറ്റിങ്ങ് മുടക്കാനുള്ള തന്ത്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാരഥികള്‍ നേരമൊട്ടും കളയാതെ ദ്രുതഗതിയിലുള്ള ചര്‍ച്ചകളിലൂടെ മെനഞ്ഞെടുത്തു.

എവിടെനിന്നോ സംഘടിപ്പിച്ചെടുത്ത ഒരു ടൂറിസ്റ്റ് മാപ്പ് നോക്കി, ഗവര്‍ണ്ണറുടെ വസതി നില്ക്കുന്ന സഥലം അവര്‍ അടയാളപ്പെടുത്തി. വിങ്ങ് കമാന്റര്‍ വിഷ്‌ണോയുടെ നേതൃത്വത്തില്‍, ബോംബുകളും റോക്കറ്റുകളും കയറ്റിയ ആറു മിഗ് 21 വിമാനങ്ങള്‍ ഗവര്‍ണ്ണറുടെ വസതി ലക്ഷ്യം വെച്ച് കുതിച്ചു പറന്നു.

കഷ്ടപ്പെട്ടിട്ടാണെങ്കിലും ധാക്കയിലെ മറ്റു െകട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഗവര്‍ണ്ണറുടെ വാസസ്ഥലം അരിച്ചു പെറുക്കി എടുക്കാന്‍ നമ്മുടെ വ്യോമസേനയുടെ കഴുകന്‍കണ്ണുകള്‍ക്ക് കഴിഞ്ഞു. പിന്നെ താമസമൊന്നുമുണ്ടായില്ല, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പോര്‍വിമാനങ്ങളില്‍ നിന്നും ആ കെട്ടിടത്തിനു മുകളില്‍ ബോംബുകളുടെ ഒരു കര്‍ക്കടകപ്പെരുമഴതന്നെ പെയ്തു തോര്‍ന്നു. ഗവര്‍ണ്ണറുടെ വീട്ടിലെ ഭൂഗര്‍ഭ അറയിലുള്ള ബില്യാര്‍ഡ് മുറിയില്‍ അപ്പോള്‍ മീറ്റിങ്ങ് തിരക്കു പിടിച്ച് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍നിന്ന് തൊടുത്തുവിട്ട ഒരു റോക്കറ്റ്, മീറ്റിങ്ങ് നടന്നുകൊണ്ടിരുന്ന ആ മുറിയുടെ തൊട്ടടുത്ത് അഗ്നിസ്ഫുലിംഗങ്ങള്‍ തുപ്പിക്കൊണ്ട് പൊട്ടിത്തെറിച്ചു. സ്‌ഫോടനവിവരം വാര്‍ത്തയായതോടെ പാകിസ്ഥാന്റെ പോര്‍വീര്യം വെള്ളം തളിച്ച കനല്‍ക്കൂട്ടംപോലെ മുച്ചൂടും കെട്ടടങ്ങി. പോര്‍മുനയില്‍ സജീവമായിരുന്ന ഭാരതത്തിന്റെ പടയാളികള്‍ തങ്ങളെ കാത്തിരിക്കുന്ന വിജയത്തിളക്കത്തിന്റെ താരപ്രഭ മനസ്സറിഞ്ഞ് ആഘോഷിച്ചു.

എങ്ങനെയെങ്കിലും ധാക്ക കൈപ്പറ്റി പാക് പടയെ ചുറ്റിവളയുക എന്നുള്ളതായിരുന്നു ഭാരതസൈന്യത്തിന്റെ പിന്നീടുള്ള ലക്ഷ്യം. അതിനിടം കൊടുക്കാതെ പാക് പടയാളികളും യുദ്ധമുഖത്ത് വീറോടെ പോരാടുന്നുണ്ടായിരുന്നു. അവരെ ഭേദിച്ചുകൊണ്ട് പെട്ടെന്നൊരു കടന്നുകയറ്റം അസാധ്യമാണെന്നു മനസ്സിലാക്കിയ ഭാരതസൈന്യം മറ്റൊരടവെടുത്തു. യുദ്ധമുഖത്ത് പാകിസ്ഥാന്റെ പടയാളികളെല്ലാം അവരുടെ നാടിന്റെ അതിര്‍ത്തി കാക്കാനുള്ള യുദ്ധത്തില്‍ ആമഗ്നമായിരുന്നപ്പോള്‍, ആരുമറിയാതെ ഇന്ത്യന്‍ സൈനികരില്‍ ഒരു വിഭാഗം, കുറെ പടകുകള്‍ സംഘടിപ്പിച്ച് കാവലില്ലാതെ കിടക്കുന്ന പദ്മ നദി വഴി തുഴഞ്ഞ് ധാക്കയിലെത്തി. പാകിസ്ഥാന്‍ പട ഒട്ടും പ്രതീക്ഷിക്കാത്ത ഒരു യുദ്ധനീക്കമായിരുന്നു ഇത്.

ധാക്ക പിടിക്കാനായതോടെ ഭാരതസൈന്യത്തിന്റെ ആത്മവിശ്വാസം ശതഗുണീഭവിച്ചു. ഇനി വിജയം കണ്‍മുന്നില്‍ത്തന്നെയാണെന്ന് തിരിച്ചറിഞ്ഞ അവര്‍ വര്‍ദ്ധമാനമായ സമരവീര്യത്തോടെ സമരമുഖത്ത് തീവിതച്ചുകൊണ്ട് മുന്നേറി. പാക്ക് പട്ടാളത്തെ ചുറ്റിവളയാന്‍ നമ്മുടെ സേനയ്ക്ക് പിന്നീട് അധികം ആയാസപ്പെേടണ്ടി വന്നില്ല. തൊണ്ണൂറായിരം പാക്പടയാളികളെ തടവുകാരാക്കിക്കൊണ്ട് മുക്തിബാഹിനിയോട് തോളോടു ചേര്‍ന്നു നിന്ന് ഭാരതസൈനികര്‍ യുദ്ധവിജയത്തിന്റെ ഉന്മാദാഹ്ലാദം പരസ്പരം പങ്കുവെച്ചു.

അന്ന് 1971, ഡിസംബര്‍മാസം 16-ാം തീയതിയായിരുന്നു. ‘ബിജോയ് ദിബോസ്’ (വിജയ് ദിവസ്) എന്ന ഓമനപ്പേരിട്ടു വിളിച്ചുകൊണ്ട് ആ ദിനത്തെ പുണ്യദിവസമായിക്കരുതി ബംഗ്ലാദേശിലെ ജനങ്ങള്‍ തെരുവുകളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി സുഭദ്രവും സുഗമവുമാക്കിക്കൊടുത്ത ഭാരതത്തെയും അതിന്റെ സൈന്യത്തെയും അവര്‍ ഹൃദയംകൊണ്ടാരാധിച്ചു.

മുജീബിന്റെ വിമോചനത്തിനു വേണ്ടി ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുറവിളികള്‍ അപ്പോഴും ഉയര്‍ന്നുകൊണ്ടിരുന്നു. അപ്പോഴേക്കും യാഹ്യാഖാന്‍ രാജിവച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ സുല്‍ഫിക്കര്‍ അലി ഭൂട്ടോ അന്തര്‍ദ്ദേശീയ സമ്മര്‍ദ്ദത്തിനു വഴങ്ങി, 1972 ജനുവരി മാസം 8-ാം തീയതി മുജീബിനെ ജയിലില്‍ നിന്നു പുറത്തു വിട്ടു.

ജയില്‍വിമുക്തനായ മുജീബ്, ലണ്ടനില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്‌വേഡ് ഹീത്തിനെ സന്ദര്‍ശിച്ച ശേഷം ബംഗ്ലാദേശിലെത്തി. ധാക്ക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വമ്പിച്ച സ്വീകരണമാണ് അവിടത്തെ ജനങ്ങളില്‍ നിന്നും ലഭിച്ചത്. അതിനുമുമ്പ് അദ്ദേഹം, അന്നത്തെ ഭാരത പ്രധാനമന്ത്രി ഇന്ദിരയെ സന്ദര്‍ശിച്ച് അവരോടും ഭാരതത്തോടുമുള്ള തന്റെയും പുതുതായി രൂപം കൊണ്ട തന്റെ രാജ്യത്തിന്റെയും കടപ്പാടറിയിക്കാന്‍ മറന്നില്ല. ‘ഇന്ത്യന്‍ ജനതയാണ് തന്റെ ജനങ്ങളുടെ ഉത്തമസുഹൃത്തുക്കള്‍’ എന്നാണ് മുജീബ് അന്ന് ഇന്ദിരാഗാന്ധിയോടൊത്തു ചേര്‍ന്നുകൊണ്ടുള്ള തന്റെ അഭിസംബോധനാപ്രസംഗത്തില്‍ സൂചിപ്പിച്ചത്.

1971 ഡിസംബര്‍ 3-ാം തീയതി യുദ്ധം തുടങ്ങി 16-ാം ദിവസം അവസാനിച്ചപ്പോഴേക്കും ഭൂമിയുടെ പേറ്റുതൊട്ടിലിലേക്ക് പിറന്നു വീണ ബംഗ്ലാദേശ് എന്ന പുതിയൊരു രാഷ്ട്രശിശുവിനെ ഭാരതവും അത്യന്തം സ്‌നേഹവാത്സല്യങ്ങളോടെത്തന്നെയാണ് സ്വീകരിച്ചോമനിച്ചത്.

‘വലിയ പക്ഷി’യെ ജീവനോടെ വെച്ചേക്കുന്നത് നാടിനാപത്തുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ പാക്ക് പട്ടാളസര്‍ക്കാര്‍ മുജീബിന് വധശിക്ഷ വിധിച്ചിരുന്നതാണ്. പക്ഷേ, അ വിധി നടപ്പിലാക്കുന്നതിനു മുമ്പുതന്നെ പാക്ക് പട്ടാളം ഭാരതത്തിന്റെ സൈനികശക്തിക്കു മുമ്പില്‍ അടിയറവു പറഞ്ഞു കഴിഞ്ഞിരുന്നു.

ബംഗ്ലാദേശ് സ്വതന്ത്രമായി. മൂന്നുവര്‍ഷം മുജീബ് രാജ്യം ഭരിച്ചു. ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ഭരണഘടനയെഴുതിയുണ്ടാക്കാന്‍ അദ്ദേഹം രാജ്യത്തെ നിയമജ്ഞന്മാരോട് ആവശ്യപ്പെട്ടു.

മതേതരത്വം എന്ന കീറാമുട്ടി അവിടത്തെ യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ക്ക് രസിച്ചില്ല. തനിക്കെതിരെ ശബ്ദമുയര്‍ത്തിയവരെ പാകിസ്ഥാന്‍ ജ്വരം ബാധിച്ചവരുടെ അവശേഷിക്കുന്ന അവക്ഷിപ്തങ്ങളായിക്കരുതി നിഷ്ഠുരം നിയന്ത്രിക്കാനാണ് മുജീബ് ഇഷ്ടപ്പെട്ടത്. 1974 സപ്തംബര്‍ മാസം തൊട്ട് 1975 ആഗസ്റ്റ് വരെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും തന്റെ നിയന്ത്രണത്തിലാക്കിക്കൊണ്ട് ഒരു ഏകാധിപതിയെപ്പോലെ അദ്ദേഹം ഭരണം തുടര്‍ന്നു. രാജ്യത്ത് മേല്‍മുടി വിടര്‍ത്തിയിട്ടാടുന്ന അഴിമതിയെ നിയന്ത്രിച്ചുകൊണ്ടും വ്യവസായസ്ഥാപനങ്ങള്‍ ആരംഭിച്ചുകൊണ്ടും കൃഷി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടും കിതിച്ചുയരുന്ന ജനപ്പെരുപ്പത്തെ നിയന്ത്രിച്ചുകൊണ്ടും രണ്ടാമത്തെ വിപ്ലവത്തിന് താന്‍ തുടക്കമിടുകയാണെന്ന് മുജീബ് പറഞ്ഞു. പക്ഷേ വെളുക്കാന്‍ തേച്ചതു പാണ്ടായതുപോലെ മുജീബിന്റെ ഈ രണ്ടാം വിപ്ലവം അദ്ദേഹത്തിന്റെ ജീവനുംകൊണ്ടാണ് പോയത് എന്നുള്ളതാണ് മനം നടുക്കുന്ന വാസ്തവം.

1975 ജനവരി 25-ാം തീയതി മുജീബ് നാട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനെത്തുടര്‍ന്ന്, ബംഗ്ലാദേശ് കൃഷക് ശ്രമിക് അവാമി ലീഗ് ((BAKSAL) ) എന്ന പേരില്‍ അദ്ദേഹം ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപം കൊടുത്തു. രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള യാത്രയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിക്കൂടെന്നും സര്‍വ്വതോന്മുഖമായ പങ്കാളിത്തത്തിനേ രാജ്യപുരോഗതിയെ ദ്രുതപ്പെടുത്താനാവൂ എന്നും അതുകൊണ്ട് ബംഗ്ലാദേശിലുള്ള സര്‍വ്വ പാര്‍ട്ടികളും താന്‍ രൂപം കൊടുത്ത പാര്‍ട്ടിയില്‍ ലയിക്കണമെന്ന് മുജീബ് ഉത്തരവിട്ടു. ഇതിനു തയ്യാറല്ലാത്തവര്‍ ജയില്‍വാസത്തിന് തയ്യാറാവേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. നാട്ടില്‍ ആഅഗടഅഘ പാര്‍ട്ടിയൊഴികെയുള്ള മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളെയെല്ലാം അദ്ദേഹം നിയമം മൂലം നിരോധിച്ചു. പത്രസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കിക്കൊണ്ട് ഭരണഘടനാഭേദഗതി വരുത്തി. ഒരു ദേശീയ ഐക്യ സര്‍ക്കാരുണ്ടാക്കി പ്രസിഡണ്ട് സ്ഥാനത്ത് സ്വയം അവരോധിച്ചുകൊണ്ട് മുജീബ് രാജ്യം ഭരിച്ചു.

മുജീബിന്റെ വൈതാളികന്മാരായി ചേര്‍ന്നുനിന്ന ഉദരംഭരികളായ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ അവസരം മുതലാക്കി തങ്ങളുടെ കീശ വീര്‍പ്പിക്കാന്‍ പണക്കൊയ്ത്ത് തുടങ്ങി. അഴിമതി അതിന്റെ പാരമ്യതയിലെത്തി. 1974- ന്റെ പ്രവേശത്തോടെ നാട്ടില്‍ അന്നു വരെയില്ലാത്ത പഞ്ഞം തുടങ്ങി. 7 മുതല്‍ 15 ലക്ഷം വരെ ജനങ്ങള്‍ പട്ടിണികിടന്ന് മരിച്ചു എന്നാണ് പറയപ്പെടുന്നത്. ജനങ്ങള്‍ അസ്വസ്ഥരായി.
നിഷ്‌ക്രിയനായി ആട്ടം മുട്ടി നില്ക്കുന്ന മുജീബിന്റെ മനസ്സ് മനസ്സിലാക്കാനാവാതെ നാട് പകച്ചു നിന്നു. ‘വംഗബന്ധു’വെന്ന് സംബോധന ചെയ്ത് മുജീബിനെ തങ്ങളുടെ മനസ്സില്‍ അതുവരെ പോറ്റിയാരാധിച്ചിരുന്ന ബംഗ്ലാദേശിലെ ജനങ്ങള്‍ അദ്ദേഹത്തിലെ സമാരാധ്യനായ നേതാവിന് പടിയടച്ച് പിണ്ഡം വെച്ചുതുടങ്ങി. അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ‘ബംഗ്ലാദേശ് ഛാത്രലീഗി’ലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അതില്‍ നിന്നു പിരിഞ്ഞ് ഇടതുപക്ഷ ചായ്‌വുള്ള ‘ജാതീയ സമാജ് താന്ത്രിക് ദള്‍’ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. ജാതീയ സമാജ് താന്ത്രിക് ദളിലെ ചില വിപ്ലവകാരികള്‍ ‘ഗൊണോബാഹിനി’ എന്ന പുതിയ മേല്‍വിലാസത്തില്‍ അതിനിടയില്‍ ആയുധമെടെുത്ത് തെരുവിലിറങ്ങിക്കഴിഞ്ഞിരുന്നു. ഈ അക്രമികളെ നയിച്ചിരുന്ന കേണല്‍ അബു താഹിര്‍, ഹസനുല്‍ ഹക്ക് എന്നിവര്‍, മുജീബ് സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്നവരെ കൊന്നുതള്ളാന്‍ അണികളോട് ആഹ്വാനം ചെയ്തു. തന്റെ കാലിനടിയിലെ മണ്ണ് കുറേശ്ശെ ഒലിച്ചു പോകുന്നത് മുജീബ് മനസ്സിലാക്കിത്തുടങ്ങി.

അക്രമാസക്തരായ വിപ്ലവകാരികള്‍ സര്‍ക്കാരുദ്യോഗസ്ഥരെയും പോലീസുകാരെയും അവാമി ലീഗ് പ്രവര്‍ത്തകരെയും മൃഗങ്ങളെയെന്നപോലെ നിഷ്‌ക്കരുണം കൊന്നൊടുക്കി. കൊന്നു കൊലവിളിച്ച് സര്‍വ്വം മറന്ന് തെരുവുകള്‍ ഭരിച്ച അവര്‍ മുജീബിന്റെ ജീവന് വില പറയാന്‍ പദ്ധതിയിട്ടു. പട്ടാളം അധികാരം കൈക്കലാക്കാന്‍, തക്കം പാര്‍ത്ത് നടന്നു. ഈ പ്രതിഷേധത്തിന്റെ പ്രതിധ്വനിയായി, മേജര്‍ സയ്ദ് ഫാറൂഖ് റഹ്മാന്‍, ഖണ്ടകാര്‍ അബ്ദുര്‍ റഷീദ്, ഷറീഫുള്‍ ഹഖ് ദലീം, മൊഹിയുദ്ദീന്‍ അഹമ്മദ് എന്നിവരോടൊപ്പം എ കെ മൊഹിയുദ്ദീന്‍ അഹമ്മദ്, ബസ്ലുല്‍ ഹുദാ, എസ് എച്ച് എം ബി നൂര്‍ ചൗധരി എന്നിങ്ങനെ ബംഗ്ലാദേശ് വിമോചനസമരത്തില്‍ പങ്കെടുത്ത മൂന്ന് പട്ടാള മേജര്‍മാരും ചേര്‍ന്ന് നിലവിലെ സര്‍ക്കാരിനെ മറിച്ചിട്ട് ബംഗ്ലാദേശില്‍ പട്ടാളഭരണം സ്ഥാപിക്കാന്‍ വട്ടം കൂട്ടുന്നുണ്ടായിരുന്നു. മുജീബിന്റെ കാബിനെറ്റിലെ മന്ത്രിയായ ഖൊണ്ടാകര്‍ മുസ്താക്ക് അഹമ്മദിനെ പ്രസിഡണ്ടായി വാഴിക്കാമെന്നു പ്രലോഭിപ്പിച്ച് അവര്‍ തങ്ങളുടെ വരുതിയിലാക്കി. വിചാരിക്കാതെ കൈവന്ന സൗഭാഗ്യത്തെ രത്‌നകമ്പളം വിരിച്ചാണ് ഖൊണ്ടാകര്‍ മുസ്താക്ക് വരവേറ്റത്. അതനുസരിച്ച് സമ്മതപത്രമൊന്നുണ്ടാക്കി ഖൊണ്ടാകര്‍ മുസ്താക്കിന്റെ കയ്യൊപ്പും അവര്‍ വാങ്ങി സൂക്ഷിച്ചുവെച്ചു.

രാജ്യത്ത് വര്‍ദ്ധമാനമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം മണത്തറിഞ്ഞ മുജീബ് പാരാമിലിറ്ററി സുരക്ഷാസേനയൊന്നുണ്ടാക്കി ഇടഞ്ഞു നില്ക്കുന്നവരെ നിയന്ത്രിക്കാന്‍ വിനിയോഗിച്ചു. നിഷ്ഠുരവും ക്രൂരവുമായ മര്‍ദ്ദനമുറകള്‍ രാജ്യത്തെങ്ങും അരങ്ങേറിക്കൊണ്ടിരുന്നപ്പോള്‍, മുമ്പു സൂചിപ്പിച്ചപോലെ, ജനമനസ്സുകളില്‍ നിന്ന് മുജീബിനോടുള്ള പ്രിയതയും കുറേശ്ശേ കുറേശ്ശെയായി യാത്രചോദിച്ച് പിരിഞ്ഞുപോകാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ജനങ്ങളുടെ മനസ്സു വായിച്ചറിഞ്ഞ പട്ടാളം മുജീബിനെ നിഷ്‌ക്കാസിതനാക്കാന്‍ പറ്റിയ സമയമാണിതെന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പദ്ധതികളൊരുക്കി.

1975 ആഗസ്റ്റ് മാസം 15-ാം തീയതി പുലര്‍ച്ചെ ഭാരതമെങ്ങും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് കോപ്പു കൂട്ടുമ്പോള്‍ മുജീബിന്റെയും കുടുംബത്തിന്റെയും ജീവനെടുക്കാനൊരുങ്ങുകയായിരുന്നു കേണല്‍ അബു താഹിറിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം.

1975 ആഗസ്റ്റ് മാസം 15-ാം തീയതി അതിരാവിലെ നാലു ഗ്രൂപ്പുകളായി പിരിഞ്ഞ് മേജര്‍ ഹുദായുടെ നേതൃത്വത്തിലുള്ള ഒരു സംഘം വിപ്ലവകാരികള്‍ മുജീബിന്റെ വസതിയാക്രമിച്ചു. ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാതെ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ വീടിന്റെ പൂമുഖത്തു പകച്ചു നിന്ന മകന്‍ ഷെയ്ക്ക് കമാലിന്റെ നെഞ്ചിനു നേരെ ഘാതകര്‍ വെടിയുണ്ടകളുതിര്‍ത്തു.

മകന്റെ ആര്‍ത്തനാദം കേട്ടു നടുങ്ങിയ മുജീബ്, തന്റെ കേണല്‍ ജമീല്‍ ഉദ്ദീന്‍ അഹമ്മദിനോട് ഉടനെ സ്ഥലത്തെത്താന്‍ ഫോണിലൂടെ ഉത്തരവിട്ടു. ജമീല്‍ എത്തിയപ്പോള്‍ കണ്ട ദാരുണവും ഭീതിദവുമായ കാഴ്ച അദ്ദേഹത്തിന്റെ മനസ്സില്‍ ഒട്ടൊന്നുമല്ല വിസ്മയവും ആശങ്കയും ഉണ്ടാക്കിയത്. ആയുധങ്ങള്‍ താഴെ വെച്ച് പടപ്പാളയത്തിലേക്ക് മടങ്ങാന്‍ ജമീല്‍ കലാപകാരികളോട് ആവശ്യപ്പെട്ടു.

പറഞ്ഞു തീരുന്നതിനുമുമ്പേ കലാപകാരികളിലൊരാള്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ ജമീലിന്റെ വാരിയെല്ലുകള്‍ തകര്‍ത്ത് വെളിയിലേക്ക് പാഞ്ഞു. മുജീബിന്റെ വീട്ടുപടിക്കല്‍ കേണല്‍ ജമീല്‍ കുഴഞ്ഞുവീണു മരിച്ചു.

മുജീബിനോട് കലാപകാരികള്‍ രാജി വെക്കാനാവശ്യപ്പെട്ടു. അതിനു തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും അതിനൊരു പക്ഷേ, ജീവന്റെ വിലതന്നെ കൊടുക്കേണ്ടതായി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്കി.

‘പാകിസ്ഥാന്‍ പട്ടാളത്തിനുപോലും തീണ്ടാന്‍ കഴിയാത്ത എന്നെ, എന്റെ നിഴലില്‍ വളര്‍ന്ന നിങ്ങളാണോ വധിക്കാന്‍ പോകുന്നത്’ എന്ന മുജീബിന്റെ അവജ്ഞയുടെ ചുവയുള്ള മറുചോദ്യം കലാപകാരികളില്‍ കോപമുണര്‍ത്തി. സമയമധികം കഴിയുന്നതിനു മുമ്പുതന്നെ കലാപകാരികളുടെ ഉയര്‍ത്തിപ്പിടിച്ച തോക്കുകള്‍, അതുവരെ ‘ബംഗ്ലാദേശിന്റെ പിതാവ്’ എന്നു വാഴ്ത്തപ്പെട്ടിരുന്ന മുജീബിന്റെ നെഞ്ചിനു നേരെ വെടിയുണ്ടകള്‍ തുപ്പി. വെടിയേറ്റു വീണ മുജീബ് റഹ്മാന്റെ മൃതശരീരം ഉരുണ്ടുരുണ്ട്, താന്‍ അതുവരെ നില്പുറപ്പിച്ചിരുന്ന ഗോവണിയുടെ പടിക്കെട്ടുകളെണ്ണിത്തീര്‍ത്ത് താഴത്തെ നിലയിലെത്തി ചേതനയറ്റു കിടന്നു.
മുജീബ് മരിച്ചുവെന്നുറപ്പുവരുത്തിയ കലാപക്കാര്‍ വീട്ടിനുള്ളിലേക്ക് കുതിച്ച,് മുജീബിന്റെ ബന്ധുക്കളുടെയും ആശ്രിതരുടെയും ജീവനുവേണ്ടി ഓരോ മുക്കും മൂലയും ചീനവലയിട്ടു തിരഞ്ഞു. തങ്ങളുടെ കഴുകന്‍കണ്ണില്‍ പെട്ടവരെയെല്ലാം, സ്ത്രീകളെന്നോ കുട്ടികളെന്നോ ഉള്ള യാതൊരു പരിഗണനയും നല്കാതെ അവര്‍ നിഷ്ഠുരം കൊലപ്പെടുത്തി. ആ കൂട്ടത്തില്‍ മുജീബിന്റെ ഭാര്യ ഷെയ്ക്ക് ഫസിലത്തുന്നീസയും രണ്ടാമത്തെ മകന്‍ ഷെയ്ക്ക് ജമാലും ഉണ്ടായിരുന്നു. അവരെക്കൂടാതെ കേവലം പത്തു വയസ്സു മാത്രം പ്രായമുള്ള മുജീബിന്റെ മകളും ജീവിതത്തിന്റെ കയ്പും മധുരവും രുചിച്ചറിയാന്‍ അവസരം ലഭിക്കാതെ കാലപുരി പൂകി.

പിന്നീട് മുജീബിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരെയും ഒരേ കുഴിയിലിട്ട് അവര്‍ വെട്ടി മൂടി. ഷേക്കിന്റെ മൃതദേഹം മാത്രം അദ്ദേഹത്തിന്റെ ജന്മനാടായ റ്റംഗിപ്പാടയിലെത്തിച്ച് തന്റെ പിതാവിന്റെ ശവമാടത്തിനടുത്താണ് മറവു ചെയ്തത്. മറ്റു മൂന്നു സംഘങ്ങള്‍ അപ്പോഴും മറ്റു അവാമി നേതാക്കളെ കൊന്നുതള്ളുന്ന തിരക്കിലായിരുന്നു.

അവാമി ലീഗിന്റെ സ്ഥാപകനേതാക്കളിലൊരാളും ബംഗ്ലാദേശിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന താജുദ്ദീന്‍ അഹമ്മദിനെയും ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി മന്‍സൂര്‍ അലിയെയും മുന്‍ വൈസ് പ്രസിഡണ്ട് സയ്ദ് നസ്രുള്‍ ഇസ്ലാമിനെയും മുന്‍ ആഭ്യന്തരമന്ത്രി എ എച്ച് എം കമറുസ്സമാനെയും എല്ലാം അവര്‍ പിന്നീട് അറസ്റ്റ് ചെയ്ത് തടവിലാക്കി. അന്ന് വിധിഹിതമൊന്നുകൊണ്ടു മാത്രമാണ് മുജീബിന്റെ രണ്ടു പെണ്‍മക്കള്‍, ഷെയ്ക്ക് ഹസീനയും ഷെയ്ക്ക് രഹ്മാനയും മരണത്തിന്റെ നിശിതമായ നഖമുനകളില്‍ നിന്ന് രക്ഷപ്പെട്ടത്. അവര്‍ അന്ന് പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പര്യടനത്തിലായിരുന്നു. ഉറ്റവരെല്ലാവരും നഷ്ടപ്പെട്ട് എങ്ങോട്ടു പോവണമെന്നറിയാതെ അന്ന് ദിക്കറ്റുനിന്ന അവര്‍ക്ക്, മറ്റു പലര്‍ക്കുമെന്നപോലെ അഭയം കൊടുത്തത് ഭാരതംതന്നെയായിരുന്നു.

കാലത്തിന്റെ പ്രയാണത്തിനൊത്ത് പദ്മാ നദിയിലൂടെ വെള്ളം ഒരുപാടൊഴുകിപ്പോയി. മുജീബിന്റെ കൊലയാളികള്‍ വിചാരണ ചെയ്യപ്പെടുന്നതു കാണാന്‍ 1997 വരെ ചരിത്രത്തിന് കാത്തിരിക്കേണ്ടി വന്നു. മുജീബിനെ കൊന്ന സൈനിക ക്യാപ്റ്റന്‍ അബ്ദുള്‍ മജീദിനെ 2020 ഏപ്രില്‍ മാസം 11-ാം തീയതി, കൊലപാതകം നടന്നു കഴിഞ്ഞ് നീണ്ട 45 വര്‍ഷങ്ങള്‍ക്കു ശേഷം, ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഷെയ്ക്ക് ഹസീനയുടെ സര്‍ക്കാര്‍ തൂക്കിക്കൊന്നു.

മുജീബ് വധത്തില്‍ പങ്കാളികളായ പന്ത്രണ്ടു സൈനികോദ്യോഗസ്ഥന്മാരില്‍ അഞ്ചു പേരുടെ വധശിക്ഷ 2010-ല്‍ത്തന്നെ നടപ്പാക്കിക്കഴിഞ്ഞിരുന്നു. ഒരു പ്രതി വാര്‍ദ്ധക്യസഹജകാരണങ്ങളാല്‍ സിംബാബ്‌വേയില്‍ വെച്ച് നേരത്തെതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ യു എസ്സിലും കാനഡയിലും ബംഗ്ലാദേശിലുമൊക്കെയായി പലയിടങ്ങളില്‍ ഒളിച്ചിരുന്നു. അതിലൊരാളായിരുന്ന മജീദ് ഭാരതത്തില്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. ആരുമറിയാതെ ഒരിക്കല്‍ രഹസ്യമായി ധാക്കയിലെത്തിയ മജീദിനെ ബംഗ്ലാദേശ് പോലീസ് കുരുക്കിട്ടു പിടിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി.

കാര്യമെന്തൊക്കെത്തന്നെയായാലും, മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ് ബംഗ്ലാദേശിലെ കലാപക്കാര്‍ അന്ന്, ആ രാജ്യത്തിന്റെ രാഷ്ട്രപിതാവായ ‘ബംഗബന്ധു’വിനോട് ചെയ്തത്. വൈതാളികരുടെ സ്തുതിഗീതങ്ങളില്‍ മയങ്ങിപ്പോയ കുറ്റത്തിന് സ്വന്തം ജീവന്‍തന്നെ വിലയായി കൊടുക്കേണ്ടിവന്ന രാഷ്ട്രീയനേതാക്കന്മാരുടെ പട്ടികയില്‍ മുജീബിനും ഒരിടമൊരുക്കേണ്ടി വന്നതിന് ചരിത്രം അതിന്റെ താളുകള്‍ക്കുള്ളില്‍ മുഖം പൂഴ്ത്തി തീര്‍ച്ചയായും തേങ്ങുന്നുണ്ടാവും.

 

Tags: AmritMahotsav
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies