‘പരലോകത്തെ സ്വര്‍ഗ്ഗത്തെക്കുറിച്ച് വിവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനു പകരം ഇഹലോകത്ത് സ്വര്‍ഗം പണിയേണ്ട ജോലിയാണ് മനുഷ്യസ്‌നേഹികള്‍ ചെയ്യേണ്ടത്’ എന്ന ലെനിന്റെ പേരില്‍ വളരെ പ്രശസ്തമായ വാക്കുകള്‍, ലെനിന്‍ ജനിക്കുന്നതിനുമുമ്പു ജനിച്ച കേരളത്തിന്റെ ഒരു നവോത്ഥാന നായകന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിട്ടുണ്ട്. ആത്മീയവാദികളുടെ കാപട്യങ്ങളെ തുറന്നുകാട്ടിക്കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഒരു വെള്ളിനക്ഷത്രമായി ഉദിച്ചുയര്‍ന്ന ചട്ടമ്പിസ്വാമികളാണ് മഹാനായ ആ നവോത്ഥാന നായകന്‍.
മഹാന്മാരെ സൃഷ്ടിക്കുന്നത് അവരുടെ കാലഘട്ടമാണെന്ന് പറയാറുണ്ട്. ചട്ടമ്പിസ്വാമികളെ ഇന്നു നാം ആദരിക്കുന്ന തരത്തിലേക്ക് എത്തിച്ചത് അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ സവിശേഷതകള്‍ ആയിരുന്നു. അടിമ സമ്പ്രദായം നിലനിന്ന ഒരു രാജ്യത്താണ് അദ്ദേഹം ജനിച്ചത്. (അദ്ദേഹം ജനിക്കുന്ന അതേ വര്‍ഷമാണ് അടിമ സമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ടുള്ള വിളംബരം ഉണ്ടാകുന്നത്.) ചാതുര്‍വര്‍ണ്യം പൂര്‍ണ അര്‍ത്ഥത്തില്‍ നിലനിന്നിരുന്നില്ല എങ്കിലും, ബ്രാഹ്മണ മേധാവിത്വത്തിലുള്ള ഒരു ഭരണക്രമത്തിന്റെ എല്ലാ ദുഷിപ്പുകളും അന്ന് നിലനിന്നിരുന്നു. രാജ്യം ഭരിക്കുന്ന രാജാവുപോലും ബ്രാഹ്മണഹിതത്തിന് വിധേയമായി പ്രവര്‍ത്തിച്ചിരുന്ന കാലം. ബ്രാഹ്മണര്‍ പട്ടിണികിടക്കുന്നത് രാജ്യത്തിന്റെ നാശത്തിന് കാരണമാകുമെന്ന വിശ്വാസത്താല്‍ പത്മനാഭക്ഷേത്രത്തിലെ ഊട്ടുപുരയില്‍ എല്ലാ ദിവസവും ബ്രാഹ്മണര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്ന കാലം.
ബ്രാഹ്മണ്യത്തിന്റെ കാര്‍ക്കശ്യമായ രീതികള്‍ കുട്ടിക്കാലം മുതല്‍ അനുഭവിച്ച സ്വാമികള്‍ക്ക് ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രര്‍ നായന്മാര്‍ ആണെന്ന് ബോധ്യപ്പെട്ടിരുന്നു. ദാസ്യവൃത്തി മാത്രം വിധിച്ചിട്ടുള്ള ശൂദ്രന്‍ സംസ്‌കൃതം ഉച്ചരിക്കുവാന്‍ പോലും പാടില്ലെന്ന ശാങ്കരസ്മൃതിയിലെ (ലഘുധര്‍മ പ്രകാശിക) അലിഖിത നിയമം അക്കാലത്ത് നിലനിന്നിരുന്നു. പുരോഹിതവര്‍ഗത്തെ താങ്ങിനിര്‍ത്തിയിരുന്ന പ്രമാണങ്ങളായ വേദാദി ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ മാത്രം എഴുതിയിരുന്നതിനാല്‍ സംസ്‌കൃതം പഠിച്ചാല്‍ മാത്രമേ പൗരോഹിത്യത്തെ ചോദ്യം ചെയ്യാനും പൗരോഹിത്യത്തിന്റെ അടിത്തറ തേടിയുള്ള അന്വേഷണം നടത്താനും കഴിയുകയുള്ളൂ എന്നു മനസ്സിലാക്കി അനാചാരങ്ങളെ ലംഘിച്ചുകൊണ്ട് ചട്ടമ്പിസ്വാമികള്‍ സംസ്‌കൃതം പഠിക്കാന്‍ തീരുമാനിച്ചു.
കൊല്ലൂര്‍മഠത്തിലെ അന്തേവാസിയായ അടിച്ചുതളിക്കാരിയുടെ മകന് എഴുത്തും വായനയും അഭ്യസിക്കാനുള്ള അവസരം കിട്ടിയില്ല. ഏകലവ്യന്റെ കഥപോലെയാണ് ബ്രാഹ്മണരായ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കാന്‍ വന്ന ശാസ്ത്രികളില്‍നിന്ന് ചട്ടമ്പിസ്വാമികള്‍ കുട്ടിക്കാലത്ത് സംസ്‌കൃതം പഠിച്ചത്. സവര്‍ണ്ണരായ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നത് ഒളിഞ്ഞുനിന്നു കേട്ടും സവര്‍ണ്ണരായ സഹപാഠികളുടെ പാഠങ്ങള്‍ കടംവാങ്ങിയുമാണ് സംസ്‌കൃതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഒളിഞ്ഞുനിന്നു പഠിക്കുന്ന കുട്ടിയെ വെളിച്ചത്തേയ്ക്കു കൊണ്ടുവന്നത് ഗുരുനാഥനാണ്. തന്റെ മുന്നിലിരുന്ന് പഠിക്കുന്ന കുട്ടികളെക്കാള്‍ സമര്‍ത്ഥനാണ് ഒളിഞ്ഞുനിന്നു പഠിക്കുന്ന കുട്ടി എന്ന് ബോധ്യപ്പെട്ടപ്പോള്‍ മുന്നിലിരുന്നുതന്നെ പഠിക്കാനുള്ള അവസരം ഗുരുനാഥന്‍ നല്‍കി. നിശ്ചയദാര്‍ഢ്യമുള്ള ആ കുട്ടി വളരെ പ്രയാസപ്പെട്ട് സംസ്‌കൃതം നന്നായി പഠിച്ചു. വേദങ്ങളുടെ ആഴത്തിലുള്ള പഠനമായിരുന്നു പ്രധാന ലക്ഷ്യം. പിന്നീടുള്ള ശ്രദ്ധ മുഴുവന്‍ അതിലേയ്ക്കായിരുന്നു.
വിദ്യ അഗ്നിപോലെയാണ്. കത്തിക്കഴിഞ്ഞാല്‍ അത് എന്തിലേയ്ക്കും കത്തിക്കയറും. എന്തിനേയും അത് നേരിടും. കൂടുതല്‍ പഠിക്കാനുള്ള അവസരം തേടി അദ്ദേഹം എത്തിയത് തിരുവിതാംകൂറിലെ അന്നത്തെ പ്രശസ്തനായ ആശാന്‍, പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ അടുത്തായിരുന്നു. രാമന്‍പിള്ള ആശാന്റെ ശിഷ്യനാകാനുള്ള ഭാഗ്യം ലഭിച്ചതാണ് സ്വാമികളുടെ ചിന്തയെ കൂടുതല്‍ ഉണര്‍ത്താന്‍ സഹായിച്ചത്. മലയാളം, തമിഴ്, സംസ്‌കൃതം, കണക്ക്, കൂടാതെ സംഗീതാദി കലകളിലുമുള്ള സാമര്‍ത്ഥ്യം ഗുരുകുലകാലത്തുതന്നെ കുഞ്ഞന്‍പിള്ള പ്രകടിപ്പിച്ചിരുന്നു.
മിടുക്കരായ കുട്ടികളെക്കൊണ്ട് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ പരിശീലിപ്പിക്കുന്നത് ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ സ്വാഭാവികമായ രീതിയാണ്. മറ്റുകുട്ടികളെ പഠിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ചുമതല മിടുക്കനായ കുഞ്ഞന്‍പിള്ളയ്ക്ക് ആശാന്‍ നല്‍കിയത് ശിഷ്യനിലുള്ള വിശ്വാസം കൊണ്ടായിരുന്നു. ഗുരു ഇല്ലാത്ത സമയത്ത് ഗുരു പറഞ്ഞേല്‍പ്പിച്ചതുപോലെ കുട്ടികള്‍ ചെയ്യുന്നുണ്ടോ എന്നും ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നും നോക്കി അതെല്ലാം ഗുരുവിനെ ധരിപ്പിക്കാനുമുള്ള ചുമതലയാണ് ചട്ടമ്പി സ്ഥാനം വഴി ലഭിക്കുന്നത്. ചട്ടങ്ങളെ പരിപാലിക്കാനുള്ള ചുമതല ലഭിച്ചതുവഴി ചട്ടമ്പി എന്ന സ്ഥാനപ്പേര് (കുമാരന് ആശാന്‍ സ്ഥാനം ലഭിച്ചതുപോലെ) വിദ്യാഭ്യാസ കാലത്തുതന്നെ കുഞ്ഞന്‍പിള്ളക്കു ലഭിച്ചു.
മനുഷ്യത്വത്തിന്റെ ഉത്തമ മാതൃക
ജാതീയമായ വേര്‍തിരിവുകളോട് ചട്ടമ്പിസ്വാമികള്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ജാതിക്കെതിരെയുള്ള അമര്‍ഷം കുട്ടിക്കാലംമുതല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പുകഞ്ഞുകൊണ്ടിരുന്നു. മനുഷ്യന് അടിസ്ഥാനാവശ്യമുള്ള ആഹാരം, വസ്ത്രം, വീട് എന്നിവയില്‍ മാത്രമല്ല സമസ്തമേഖലകളിലും ആധിപത്യം പുലര്‍ത്തിയത് അക്കാലത്ത് ജാതി ആയിരുന്നു.
വിദ്യാഭ്യാസം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അനീതികളോട് പോരാടുക എന്ന ധീരമായ കൃത്യമാണ് ചട്ടമ്പിസ്വാമികള്‍ ആദ്യം ആരംഭിച്ചത്. സ്ത്രീയും ശൂദ്രനും വേദം പഠിക്കാന്‍ പാടില്ല എന്നു പറയുന്നത് (”നസ്ത്രീ ശൂദ്രൗവേദമധീയാതാം”) അവര്‍ക്ക് വിദ്യാഭ്യാസംതന്നെ നിഷേധിക്കലാണെന്ന് മനസ്സിലാക്കി ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്ന എല്ലാ ദുഷിപ്പുകളെയും അദ്ദേഹം ചോദ്യം ചെയ്തു. ജീവിത സാഹചര്യങ്ങളില്‍ നിന്നും ഉര്‍ജ്ജം ഉള്‍ക്കൊണ്ട്, കാലഘട്ടത്തിനനുസരിച്ച് ആളുകളുടെ ചിന്താഗതിയില്‍ മാറ്റം വരുത്താനുള്ള തീവ്രശ്രമങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു.
മനുഷ്യര്‍ക്കിടയില്‍ മനുഷ്യത്വത്തില്‍ക്കവിഞ്ഞ ഒരു ജാതിയും ഉള്ളതായി അദ്ദേഹം കരുതിയില്ല. കീഴ്ജാതിക്കാരായ സുഹൃത്തുക്കളുടെ വീടുകള്‍ സ്വന്തം വീടുപോലെയാണ് അദ്ദേഹം കണ്ടത്. അവരുടെ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കാനും അവരോടൊപ്പം ഉറങ്ങാന്‍അദ്ദേഹം മടിച്ചില്ല.
ഒരു നായര്‍കുട്ടി കീഴ്ജാതിക്കാരുടെ വീടുകളില്‍പ്പോയി ഭക്ഷണം കഴിക്കുന്നുണ്ടെന്നറിഞ്ഞ നായര്‍പ്രമാണികള്‍ പരാതിയുമായി സമീപിച്ചത് ഗുരുവായ രാമന്‍പിള്ള ആശാന്റെ അടുത്തായിരുന്നു. ആശാനെ മാത്രമാണ് ശിഷ്യന്‍ അനുസരിക്കുക എന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അതേക്കുറിച്ച് ആശാന്‍ ശിഷ്യനോടു ചോദിച്ചപ്പോള്‍ ‘എനിക്ക് ആശാന്റെ വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാമെങ്കില്‍ സുഹൃത്തുക്കളുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം’ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്.
കീഴ്ജാതിക്കാരുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് വെറും ആഹാരം കഴിക്കലായിരുന്നില്ല, അത് തൊട്ടുതിന്നലായിരുന്നു. തൊട്ടുതിന്നുന്നത് വലിയ കുറ്റമാണ്. ‘തൊട്ടുതിന്നു നടക്കുന്ന തെണ്ടി’ എന്നും അദ്ദേഹത്തെ പ്രമാണിമാര്‍ അധിക്ഷേപിച്ചു. അധിക്ഷേപങ്ങളെയെല്ലാം അവഗണിക്കുന്ന ഒരു രീതിയാണ് സ്വാമികള്‍ സ്വീകരിച്ചത്.
പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതുവഴി മാത്രമേ വ്യക്തിവികാസം ഉണ്ടാകൂ എന്നദ്ദേഹം ചിന്തിച്ചു. ആ ചിന്തയെ ഉദ്ദീപിപ്പിച്ചതാകട്ടെ ഗുരുവായ രാമന്‍പിള്ള ആശാനായിരുന്നു. ഗുരുമുഖത്തുനിന്നു ലഭിക്കുന്ന വിദ്യയെ അദ്ദേഹം ചിന്തയിലൂടെ ശതഗുണീഭവിപ്പിച്ചു. അതിന് സഹായമായത് എഴുത്തച്ഛന്റെ കൃതികളായിരുന്നു.
ഏത് തൊഴില്‍ ചെയ്യുന്നതും ഒരു കുറവായി അദ്ദേഹം കണ്ടില്ല. കൂലിപ്പണിക്കു പോകുന്നത് കുറവായി കണ്ടിരുന്ന നായന്മാരോട് ഏതുജോലിചെയ്യുന്നതും കുറവായി കാണരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ദിവാന്‍ മാധവറാവുവിന്റെ കാലത്ത് തിരുവനന്തപുരത്ത് ഹജ്ജൂര്‍കച്ചേരിയുടെ പണി നടക്കുമ്പോള്‍ ചെങ്കല്‍ച്ചൂളയില്‍നിന്ന് ഇഷ്ടികയും മണ്ണും പണിസ്ഥലത്ത് എത്തിക്കാന്‍ ധാരാളം ആളുകള്‍ പണിയെടുത്തിരുന്നു. നിത്യവൃത്തിക്കുവേണ്ടി അക്കൂട്ടത്തില്‍ ഒരാളായി ഇഷ്ടികയും മണ്ണും ചുമക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു.
ഹജ്ജൂര്‍ കച്ചേരിയെനോക്കി അതിന്റെ പണിക്ക് താനും മണ്ണു ചുമന്നിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞത് അഭിമാനത്തോടെയാണ്. തന്റെ ജീവിതലക്ഷ്യം ഇത്തരം ജോലികളല്ലെന്ന് അറിയാമായിരുന്നെങ്കിലും അമ്മയുടെ സംരക്ഷണച്ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാതെ പല ജോലിയും അദ്ദേഹം ചെയ്തു. അമ്മയുടെ മൂത്ത സഹോദരിയുടെ മകനോടൊപ്പം കുറച്ചുകാലം ആധാരമെഴുത്തുകാരനായും ജോലിനോക്കി. കയ്പ്പട മനോഹരമായിരുന്നു. അതുകൊണ്ട് മറ്റുള്ള ആധാരമെഴുത്തുകാര്‍ക്ക് പണിയില്ലാത്ത ദിവസവും അദ്ദേഹത്തിന് പണി ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് കിട്ടിയ കൂലി, പണിയില്ലാത്തവര്‍ക്ക് വീതിച്ചുനല്‍കാന്‍ അദ്ദേഹം ഒരു മടിയും കാട്ടിയില്ല. അനുജന്റെ പ്രവൃത്തിയോട് യോജിക്കാനാവാത്ത സഹോദരന്‍ അദ്ദേഹത്തെ ശാസിച്ചപ്പോള്‍, ‘അവരുടെ പട്ടിണി നമ്മുടെ പട്ടിണിപോലെയല്ലേ?’ എന്നാണ് അദ്ദേഹം ചോദിച്ചത്. ആധാരമെഴുത്ത് അദ്ദേഹത്തിന് ആത്മസുഖം നല്‍കിയില്ല. കണക്കപ്പിള്ളയായും കുറച്ചുകാലം ജോലിനോക്കി. മേലധികാരികളുടെ ശുംഭത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ മനസ്സാക്ഷി അനുവദിക്കാത്തതിനാല്‍ ആ ജോലിയും ഉപേക്ഷിച്ചു.
പ്രതികൂലമായ സാഹചര്യങ്ങളെ അനുകൂലമാക്കിത്തീര്‍ക്കാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ ആഴത്തിലും പരപ്പിലും അറിയുന്നതിനായി എന്തും സഹിക്കാനും ഒരുക്കമായിരുന്നു. മനുഷ്യന്‍ സാമൂഹ്യജീവി ആയതിനാല്‍ സമൂഹത്തില്‍ നടക്കുന്നതെല്ലാം അവനെ ബാധിക്കുന്നതാണെന്നും സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്‍പ്പിന് സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്ക് ചികിത്സ വേണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. തന്റെ ഗുരുനാഥന്‍ ആരംഭിച്ച ‘ജ്ഞാനപ്രജാഗരം’എന്ന സമാജം, അക്കാലത്തെ ഒരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തന്നെയായിരുന്നു.
സമാന ആശയങ്ങളുള്ള നല്ല മനുഷ്യരുടെ ഒത്തുചേരലിലൂടെ നല്ല ലോകത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയായിരുന്നു ‘ജ്ഞാനപ്രജാഗരത്തിന്റെ’ ലക്ഷ്യം. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഒരു വേദിയായി ‘ജ്ഞാനപ്രജാഗരം’ മാറി. തത്വശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുള്ള പ്രൊഫസര്‍ സുന്ദരന്‍പിള്ളയെപ്പോലുള്ള പണ്ഡിതന്മാരുമായുള്ള സംസര്‍ഗ്ഗം ആധുനിക വിദ്യാഭ്യാസ ചിന്തകളെ ആഴത്തിലറിയാന്‍ സ്വാമികളെ സഹായിച്ചു. തൈക്കാട്ട് താമസിച്ചിരുന്ന ആയ്യാവ് എന്ന പണ്ഡിതനില്‍നിന്ന് യോഗയെക്കുറിച്ചും ആഴത്തില്‍ അദ്ദേഹം മനസ്സിലാക്കി.
തിരുക്കുറുള്‍, കമ്പരാമായണം തുടങ്ങിയ കൃതികള്‍ വായിച്ചപ്പോഴാണ് തമിഴ് സാഹിത്യത്തോട് ആദ്ദേഹത്തിന് താല്പര്യം ജനിച്ചത്. തമിഴിലെ പ്രാചീനകൃതികള്‍ മനസ്സിലാക്കണമെങ്കില്‍ കൊടുംതമിഴില്‍ പ്രവീണ്യം നേടേണ്ടതുണ്ടെന്ന് മനസ്സിലാക്കി, ‘ജ്ഞാനപ്രജാഗരസമാജം’ വഴി അതിനുള്ള അവസരവും കണ്ടെത്തി. ദ്രാവിഡ പൈതൃകത്തോടും തമിഴ്ഭാഷയോടുമുള്ള പ്രതിപത്തിയും കൊടുന്തമിഴ് പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തമിഴ് അദ്ധ്യാപകനായിരുന്ന ‘സ്വാമിനാഥ ദേശികരു’മായുള്ള സൗഹൃദത്താല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി തമിഴ് പഠിക്കാനുള്ള അവസരവും ലഭിച്ചു.
സംസ്‌കൃതത്തില്‍ എന്നപോലെ തമിഴിലും കഠിനമായ പരിശ്രമത്തിലൂടെ പാണ്ഡിത്യം നേടിയപ്പോള്‍ സംസ്‌കൃതത്തെയും തമിഴിനെയും തുല്യമായാണ് പരിഗണിക്കേണ്ടതെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സംസ്‌കൃതമാണ് ഭാരതീയ സംസ്‌കാരത്തിന്റെ എല്ലാമെല്ലാമെന്ന മിഥ്യാധാരണയാണ് മിക്ക പണ്ഡിതന്മാര്‍ക്കും ഉണ്ടായിരുന്നത്. പത്മനാഭക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി വിദ്വല്‍സദസ്സില്‍ പങ്കെടുക്കാന്‍ പ്രസിദ്ധ തമിഴ് പണ്ഡിതനായ സുബ്ബാജടാപാഠികള്‍ പതിവായി എത്തിയിരുന്നു. സുബ്ബാജടാപാഠികളുടെ വാക്യാര്‍ത്ഥവര്‍ണനം ഒരിക്കല്‍ കേട്ട് അതില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കണമെന്നുറച്ച് തമിഴ്‌നാട്ടിലെ പ്രസിദ്ധികേട്ട കല്ലടക്കുറിച്ചിയിലെ വിദ്യാസങ്കേതത്തിലേയ്ക്ക് പോയി. സുബ്ബാജടാപാഠികളുടെ പ്രിയ ശിഷ്യനാവാന്‍ അവസരം ലഭിച്ചതിനാല്‍ തമിഴ് സാഹിത്യ പഠനം മാത്രമല്ല, തമിഴിലെ വേദാന്തം, തര്‍ക്കശാസ്ത്രം, വ്യാകരണം തുടങ്ങിയ ശാഖകളിലും പ്രവീണ്യം നേടാന്‍ കഴിഞ്ഞു. തമിഴ്‌നാട്ടില്‍ താമസിച്ചിരുന്ന കാലത്ത് പ്രാഗത്ഭ്യം തെളിയിച്ച ചില സിദ്ധന്മാരില്‍നിന്ന് മര്‍മ്മവിദ്യയും യോഗവിദ്യകളും ഇസ്ലാംമതപണ്ഡിതനായ ഒരു തങ്ങളില്‍നിന്നും ഇസ്ലാംമത തത്വങ്ങളും അദ്ദേഹം പഠിച്ചു.
ആത്മദാഹം ശമിപ്പിക്കാനായി പുതിയ അറിവുകള്‍ തേടി എല്ലാം ഉപേക്ഷിച്ച് രാവും പകലുമില്ലാതെ അദ്ദേഹം അലഞ്ഞുനടന്നു. താന്‍ പ്രയാസപ്പെട്ട് ആര്‍ജ്ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് ജീവിത വ്രതമായി സ്വീകരിക്കുകയും ചെയ്തു.
കണ്ടതും കേട്ടതും പഠിച്ചതുമായ കാര്യങ്ങളെ ഉള്‍ക്കൊണ്ടതിനുശേഷം, മനസ്സിലിട്ട് പാകപ്പെടുത്തി സ്വന്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്ന്, അത് കാലോചിതമാണെന്ന് ബോധ്യപ്പെട്ടശേഷംമാത്രം, ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നതിനായി അദ്ദേഹം അനുഭവിച്ച ത്യാഗങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സുപ്രഭാതത്തില്‍ സ്വാമികളായി പ്രത്യക്ഷപ്പെട്ട ഒരാളായിരുന്നില്ല ചട്ടമ്പിസ്വാമികള്‍.
ഒരാളെ മഹാനായി കാലം അവരോധിക്കുന്നത് അയാള്‍ ജീവിച്ചിരുന്ന കാലത്ത് ചെയ്ത സവിശേഷ പ്രവൃത്തികള്‍കൊണ്ടാണ്. നിലനിന്നിരുന്ന സാമാന്യനിയമങ്ങളെ ലംഘിച്ച് സമൂഹത്തിന്റെ നവീകരണത്തിനായി സവിശേഷമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവരോടുള്ള ആദരവുകൊണ്ട് പില്‍ക്കാലത്ത് അവരില്‍ അനാവശ്യമായി ദൈവിക പരിവേഷം ചാര്‍ത്തിക്കൊടുക്കാറുണ്ട്. അത്തരം അതിശയോക്തി കലര്‍ന്ന കഥകള്‍ ചട്ടമ്പിസ്വാമികളെക്കുറിച്ചും ഉണ്ടായിട്ടുണ്ട്.
മഹാന്മാരുടെ ജീവിതത്തില്‍ ചില അജ്ഞാതവാസങ്ങള്‍ ഉള്ളതായി കാണാം. ചട്ടമ്പിസ്വാമികളുടെ ജീവിതത്തിലും അത്തരം അജ്ഞാതവാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെ പഠനകാലം ഒരുതരം അജ്ഞാതവാസമാണെന്നു പറയാം. തമിഴ്‌നാട്ടില്‍നിന്ന് മടങ്ങി വന്നതിനുശേഷമാണ് സ്വാമികളുടെ ജീവിതം ഒരു സന്യാസിയുടേയായി മാറിയത്. ഗാര്‍ഹസ്ഥ്യത്തിലേക്കു കടക്കാതെ ബ്രഹ്മചര്യത്തില്‍നിന്നും സന്യാസത്തിലേക്ക് കടന്ന് ‘ലോകമേ തറവാട്’ എന്ന ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ഭയം എന്തെന്ന് സ്വാമികള്‍ക്ക് അറിയില്ലായിരുന്നു. പകല്‍ വിശ്രമിക്കുകയും രാത്രിയില്‍ തനിയെ സഞ്ചരിക്കുകയും ചെയ്യുക എന്ന അസാധാരണ രീതി അദ്ദേഹത്തിനുണ്ടായിരുന്നു. സര്‍വ്വ ചരാചരങ്ങളും രാത്രിയില്‍ വിശ്രമിക്കുമ്പോള്‍ യതി രാത്രിയില്‍ ഉണര്‍ന്നിരിക്കുമെന്നും ചരാചരങ്ങള്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥ എല്ലാ യാഥാര്‍ത്ഥ്യവും അറിയുന്ന മുനിയെ സംബന്ധിച്ച് രാത്രി ആയിരിക്കുമെന്നും ഗീതയില്‍ പറയുന്നുണ്ട്.
(തുടരും)