”ഈ ഇരുട്ടിലും ആ മയില്‍പ്പീലിത്തുമ്പ് തിളങ്ങുന്നു.
വന്ധ്യയായ അമ്മയുടെ മടിത്തട്ടിലും ആ കറുത്ത
ഉണ്ണിയിരുന്നു ചിരിക്കുന്നു. പരിത്യക്തയായ കാമുകിയുടെ ഉള്‍ച്ചൂടിലും ആ ചന്ദനച്ചാറു പുരളുന്നു.
ഈ അട്ടഹാസങ്ങള്‍ക്കും മുറവിളികള്‍ക്കുമിടയിലും
ഒരോടക്കുഴല്‍വിളി ഇടറാതെ കേള്‍ക്കുന്നു.
തോറ്റുതലകുനിച്ച് പാഴ്മണ്ണിലമരുമ്പോള്‍
ഒരു ശംഖധ്വനി മുഴങ്ങുന്നു. നരകവേദനയില്‍ താണുതാണ് പോകുമ്പോള്‍ ഏത് കൈയോ താങ്ങുന്നു.
മാനക്കേടിന്റെ നഗ്നതയ്ക്ക് ആരോ
മഞ്ഞപ്പട്ടെറിഞ്ഞുതരുന്നു. ആ മഹാകാരുണ്യത്തിന്റെ
പേര് ‘കാലം’ എന്ന് നാം കേട്ടറിഞ്ഞു.
സ്‌നേഹം എന്ന് നാം ജപിക്കുന്നു.
അവ രണ്ടും ഒന്നെന്ന് നാം തൊട്ടറിയുന്നു.”
സുഗതകുമാരി
കണ്ണനെ കണി കണ്ടാണ് കേരളം നന്മകളിലേക്ക് ഉണരുന്നത്. നല്‍ക്കണിയിലുണ്ട് നാടിന്റെ സമൃദ്ധിയെന്ന് ഒരു കാലത്തിന്റെ വിശ്വാസം. പ്രാണനില്‍, പ്രകൃതിയില്‍, സമസ്ത പ്രപഞ്ച ചേതനകളില്‍ കുടിയിരിക്കുന്ന പരമാനന്ദത്തിന്റെ പേരാണ് കണ്ണനെന്നത്. പ്രപഞ്ചത്തിന്റെയാകെ ആന്തരചോദനയായി സകലചരാചരങ്ങളിലും പടര്‍ന്നുകിടക്കുന്ന ജീവസമഷ്ടിയുടെ പേരാണത്.
മുപ്പാരിനെയും ഉള്ളിലൊതുക്കിയ കണ്ണപ്പെരുമാളിനെ തനിമലയാളിയാക്കിയ മഹോത്സവക്കാഴ്ചകളിലൊന്നാണ് നമുക്ക് വിഷു. എന്തൊരു വരവേല്പാണ് ഇന്നാടിന്റെ പ്രകൃതി വിഷുവിന് നല്‍കിപ്പോന്നത്. മനുഷ്യന്‍ അവന്റെ അടങ്ങാത്ത ദുരയുടെ ഇരയാക്കി ചുറ്റുപാടുകളെ മാറ്റിത്തീര്‍ക്കുന്നതിനും മുമ്പുള്ള കാലത്താണ്, വിഷുവെത്തുന്നുവെന്ന് വിളിച്ചോതി കര്‍ണികാരങ്ങള്‍ നിറയെ പൂവിട്ടത്, വിത്തും കൈക്കോട്ടുമെന്ന് പാടിപ്പാടി തൊടിയില്‍ ചെമ്പോത്തുകള്‍ വിളംബരഗീതം കൊണ്ട് ഉല്ലാസക്കൊടിയേറ്റ് നടത്തിയിരുന്നത്, മാമ്പൂവിന്‍ മധു നുകര്‍ന്ന് കുയിലുകള്‍ കൂവിയാര്‍ത്തുനടന്നത്, കുട്ടികള്‍ എതിര്‍ പാട്ട് പാടി തിമിര്‍ത്തിരുന്നത്.
‘കവടി നിരത്താതെ പഞ്ചാംഗം നിവര്‍ത്താതെ
വിഷുവെന്നാണെന്നോതീ മുറ്റത്തെ കണിക്കൊന്ന
ദാഹത്താലെരിയുന്ന പാരിതില്‍ പരഹര്‍ഷ-
ദാനധന്യതയാര്‍ന്നു വിലസും മണിക്കൊന്ന..’
ലോകമെത്ര സംഘര്‍ഷഭരിതമാണെങ്കിലും എത്രമേല്‍ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണെങ്കിലും കാലം തെറ്റാതെ പൂക്കാറുണ്ടവള്‍. ‘എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍’ എന്ന് പാടി മതിമറന്ന കണിക്കൊന്നകള്‍. എരിവേനല്‍ച്ചൂടിലാണ് ഈ പൂക്കാലമെന്ന് ഓര്‍ക്കണം. പാടം വിണ്ടുകീറുന്ന കാലം. പുല്‍ക്കൊടികള്‍ കത്തിയമരുന്ന കാലം. എന്നിട്ടും എന്തൊരു ദൈവജ്ഞതയാണ് ഈ കൊന്നമരത്തിന് എന്ന് കവികള്‍ കൗതുകം കൊള്ളുന്നത് വെറുതെയല്ല.
‘പഞ്ചാഗ്നി മധ്യത്തില്‍പ്പൊന്‍വൈജയന്തിയുമേന്തി-
പ്പുഞ്ചിരി പെയ്‌തേ നില്‍ക്കും നിന്റെയീ തിതിക്ഷയെ’ മൗലിയിലും മനസ്സിലുമണിഞ്ഞാണ് മനുഷ്യന്‍ തന്റെ മൗഢ്യത്തില്‍നിന്ന് സ്വയം തോറ്റിയുണര്‍ത്തുന്നതെന്ന് കവി യൂസഫലി കേച്ചേരി പാടിവെക്കുന്നുണ്ട്.
നഷ്ടങ്ങളുടെ കണക്കുപുസ്തകമാണ് മലയാളിയുടെ ഓര്‍മ്മകള്‍ നിറയെ. വേഗമേറിയ പുതിയകാലത്തിന്റെ സ്വപ്നങ്ങളില്‍ യന്ത്രവത്കൃതലോകങ്ങളില്‍ പുലരുന്നതിന്റെ സുഖദസുന്ദരനിമിഷങ്ങള്‍ മാത്രമാണ് നിറയുന്നത്. കവിതയില്‍നിന്ന്, കഥയില്‍ നിന്ന്, കാഴ്ചകളില്‍ നിന്ന് ഓണവും വിഷുവും ഉത്സവങ്ങളുമെല്ലാം ഒന്നൊന്നായി പടിയിറങ്ങിപ്പോയിട്ട് എത്രയോ കാലമായി. നാം നടന്ന മണ്ണടരില്‍ പണ്ട് കണ്ണന്‍ കാലിയെ മേച്ച് നടന്നതിന്റെ അടയാളങ്ങളുണ്ടാവാമെന്ന് കോള്‍മയിര്‍കൊണ്ടിരുന്ന ഭാവനയുടെ വിശാലവും മോഹനവുമായ ലോകത്തുനിന്നാണ് നമ്മള്‍ ഈ ഊഷരജീവിതത്തിന്റെ ഉഷ്ണപ്പിരാന്തിലേക്ക് കൂപ്പുകുത്തി വീണുപോയത്.
‘കാലിക്കിടാങ്ങളെച്ചാലെത്തെളിച്ചുനല്‍-
ക്കോലക്കുഴലിടയ്ക്കൂതിയൂതി
മായാകുമാരന്‍ നടക്കവേ കോമള-
മായ തൃക്കാലേറ്റ മണ്‍തരിയില്‍
മായാതെയിന്നും കിടക്കുന്നുണ്ടാവാമാ
മാധുര്യമേറുന്ന പാടോരോന്നും..’
(ജി. ശങ്കരക്കുറുപ്പ്- വൃന്ദാവനം)…
കവിയുടെ സങ്കല്പലോകം മാത്രമല്ല അത്. പൈതൃകമായി പകര്‍ന്നുകിട്ടിയ ഉള്‍ക്കാഴ്ചകളുടെ ബോധ്യം കൂടിയാണ്. ഇതാ ഈ മണ്ണ് ഭഗവാന്‍ തൊട്ട മണ്ണാണെന്ന പവിത്രമായ ബോധം. ചുവടുറപ്പിക്കും മുമ്പ് ഈ മണ്ണിനെ തൊട്ട് നെറുകയില്‍ വെക്കണമെന്ന കൃതജ്ഞതാഭാവം. അതില്‍ നിന്നാണ് നാടിന് ചേര്‍ന്ന പുരോഗതിയെ വാര്‍ത്തെടുക്കാനാവുക. അവിടെയാണ് ഗ്രാമത്തിന്റെ നന്മകള്‍ പൂത്തുലയുക. നല്ലോണം പോലെ നന്മകളുടെ വിഷുവും പഴഞ്ചൊല്ലിലേക്ക് ചേക്കേറുന്ന ഇന്നിന്റെ മുറ്റത്തിരുന്ന് നമുക്ക് ആ പഴയ മലനാട്ടിലേക്ക് തിരിഞ്ഞുനടക്കണം. തിരക്കും വേഗവുമാര്‍ന്ന ജീവിതപാതകളില്‍ കുതിച്ചുപായുമ്പോള്‍ കാണാന്‍ ആളുകള്‍ കൂട്ടാക്കുന്നില്ലെങ്കിലും ഇന്നും കണിക്കൊന്ന പൂക്കുന്നതെന്തിന് വേണ്ടിയാകും എന്ന് ഓര്‍ത്തെടുക്കണം.
ഓര്‍മ്മകളുടെ ആ കുത്തൊഴുക്കില്‍ നാം കാവുകളുടെ തണലിലേക്ക് ആര്‍ദ്രതയോടെ കടന്നുചെല്ലും. അശുദ്ധമാകാത്ത അമ്പലക്കുളങ്ങളുടെ തെളിനീരില്‍ നീന്തിത്തുടിക്കുന്ന ചെറുമീനുകളോട് സല്ലപിക്കും. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ ഒഴിവുകാലത്തിമിര്‍പ്പുകളിലേക്ക് ആര്‍പ്പുവിളികളോടെ ഓടിയെത്തും. ഇടയ്ക്കിടെ ഇടിമുഴക്കിയെത്തുന്ന മഴമേഘങ്ങള്‍ക്കൊപ്പം കുളിരണിയും, പിന്നെ വേനല്‍മഴയില്‍ കുളിച്ചുകയറും…… കടുത്ത ചൂടില്‍ നീരുവറ്റിത്തിണര്‍ത്ത ദേഹച്ചടവുമായി മണ്ണ് പുതിയ വിത്തിനായി കൊതിക്കും. പെയ്തുതീരുംമുമ്പേ അവള്‍ മഴയെ കൊതിയോടെ കോരിക്കുടിക്കും. മണ്ണിന്റെ ആഴത്തില്‍ എന്നേ ഒളിപ്പിച്ച വിത്തുകള്‍ ഓരോന്നും വെളിച്ചത്തിലേക്ക് തല നീട്ടും…… എല്ലാ സങ്കോചവും വെടിഞ്ഞ് മനുഷ്യന്‍ ആ പച്ചപ്പിലേക്ക് നോക്കി മനസ്സു നിറയെ ചിരിക്കും. പിറവിയുടെ നൈര്‍മ്മല്യത്തിലേക്ക് നോക്കിയുള്ള നിറകണ്‍ചിരി….. മണ്ണും വിണ്ണും അത്രമേല്‍ പ്രേമത്തിലായിരുന്ന കാലം.
ആലിന്‍ചോട്ടില്‍ കന്നാലിച്ചെക്കന്‍
കാലിമേച്ചു കളിച്ചു നടക്കെ
നെഞ്ചകങ്ങള്‍ തുറക്കും ചിറയില്‍
മഞ്ഞപ്പട്ടിന്‍ നിറങ്ങള്‍ പകര്‍ന്നു
വ്യോമനീരദ രേഖകളല്ലില്‍
ശ്യാമസുന്ദരരൂപമണഞ്ഞു
കൊച്ചുപുല്‍ക്കൊടിക്കൂമ്പുകള്‍ കൂടി
കൊണ്ടല്‍വര്‍ണനെക്കണ്ടുകൊണ്ടാടി….
(മഹാകവി പി- വിത്തും കൈക്കോട്ടും)
ഇവിടെ ഓരോ തരി മണ്ണിലും നമ്മള്‍ ആ പിഞ്ചുകാലടിപ്പാടുകള്‍ കണ്ടു. കാറ്റില്‍ ഒഴുകിയെത്തുന്നത് മുരളീഗാനമെന്ന് കേട്ടു. കാലിക്കുടമണികള്‍ക്ക് പിന്നില്‍ ഗോപികമാരുടെ ചിലമ്പൊച്ച കേട്ടു.
തടിയിലും വേണ്ടിവന്നാല്‍ വേരിലും വരെ ചക്ക കായ്ക്കുന്നതാണ് മലയാളിക്ക് വിഷുക്കാലം. മാമ്പൂ തിന്ന് കുയിലുകള്‍ മദിക്കുന്ന വിഷുക്കാലം, ഉല്ലാസത്തിന്റെ മാമ്പഴക്കാലം….. മണ്ണില്‍ വേര്‍പ്പ് വിതച്ചവര്‍ വിള കൊയ്യുന്ന, വിത്തെറിയുന്ന വിഷുക്കാലം….. നേരം തെറ്റാതെ മഴയെത്തുന്ന പഴയകാലത്തിന്റെ കണിക്കാലം…. സമൃദ്ധിയുടെ കണിയാണ് വിഷുപ്പുലരി മലയാളിക്ക് പകര്‍ന്നത്. ഒരു ദിവസത്തേക്കുള്ള സമൃദ്ധിയായിരുന്നില്ല അത്. അടുത്ത വിഷു വരെ ഒരു വര്‍ഷത്തേക്കുള്ള സമൃദ്ധമായ കാഴ്ചകളുടെ തുടക്കം. അതിന് സമ്പത്തൊരു ഘടകമായില്ല. പൊന്ന് വെച്ച് കണികണ്ടവര്‍ക്കും പൂവ് വെച്ച് കണികണ്ടവര്‍ക്കും മനസ്സു നിറയെ കര്‍ണികാരം പൂത്ത പുലരികള്‍…
മനസ്സ് നിറയ്ക്കുന്ന സമൃദ്ധിയുടെ ഈ കാഴ്ചകള്‍ ഏത് നഗരത്തിലിരുന്നും മലയാളി ഓര്‍ത്തെടുക്കും. വിഷുവില്ലാത്ത നാട്ടില്‍ നിന്ന് അവന്റെ സ്വന്തമിടത്തേക്ക് മനസ്സ് കൊണ്ട് പാഞ്ഞുചെല്ലും. വിഷുവില്ലാതെ മലയാളിക്കെന്ത് മലയാളിത്തമാണുള്ളത്.
‘ഇവിടെ കോട്ടയത്ത് വിഷുവിന് കൂട്ടുകാരായി പടക്കങ്ങളില്ല. പടക്കങ്ങള്‍ ഇവിടെ വെന്തിങ്ങയിട്ട കൃസ്ത്യാനികളാണ്. അവര്‍ ക്രിസ്തുമസ് ആഘോഷിക്കാനേ ഇങ്ങോട്ടുവരാറുള്ളൂ. വിഷുവിനും രണ്ടാഴ്ച മുമ്പേ ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചേര്‍ത്തല വീടുകളില്‍ നിന്ന് പടക്കക്കലപിലകളുയരുമ്പോള്‍ ഇവിടെ വിഷുവിന്റേത് ഒരു ഊമ വരവാണ്. കുട്ടികള്‍ക്ക് പടക്കം വാങ്ങാന്‍ വേണ്ടി കായ്ച്ച് മറിയുന്ന കശുമാവുകള്‍ പോയിട്ട് ഒരു കശുമാവ് പോലുമില്ല ഈ നാടിന്റെ രീതിയില്‍. ഞാന്‍, കശുമാവുകള്‍, പടക്കം… ഒക്കെ ഇവിടെ വരത്തന്മാരാണ്.
വിഷുക്കാലത്ത് ഇവിടെ ഈ കോട്ടയത്ത് പെട്ടുപോവുമ്പോള്‍ ഞാന്‍ ചേര്‍ത്തലയിലേക്ക് മനസ്സ് നീട്ടി പടക്കപ്പുകഗന്ധം പിടിച്ചെടുക്കാന്‍ നോക്കും. എന്നിട്ടാ ഗന്ധത്തിനോട് പറയും, എന്റെ മനസ്സിന്റെ കോണില്‍ പതുങ്ങിയിരിക്കുന്ന എല്ലാ ക്ഷുദ്രപ്രാണികളെയും പറപറത്ത്. ശുദ്ധികലശം നടത്ത്, എന്റെ ധൂസരസങ്കല്പങ്ങള്‍ക്കിടയിലേക്കും ഇത്തിരി കൊന്നപ്പൂവിനെ കുടിയിരുത്ത്.”
(പ്രിയ.എ.എസ്- വിഷുക്കാലം)
വിഷു ഇന്ന് ഒരു പുലരിയില്‍ അവസാനിക്കുന്ന ചടങ്ങ് മാത്രമാണ്. എവിടെ നിന്നോ ഒക്കെ തല്ലിക്കൊഴിച്ച കര്‍ണികാരപ്പൂവുകള്‍ ഇന്ന് മാര്‍ക്കറ്റിലെ വിഭവമാണ്. കതുപ്പൊന്നിന് ഇരുപതും മുപ്പതും രൂപ വരെ വിലയുള്ള വിഭവം. ഒരു പകല്‍ മുഴുവന്‍ നിരത്തുവക്കിലിരുന്ന് വാടിത്തളര്‍ന്നുപോയവ… ഇലയും പൂവും കൊഴിഞ്ഞ മുറ്റത്തെ കൊന്നയുടെ മുന്നിലാണ് നമ്മള്‍ ചന്തയില്‍ നിന്ന് വാങ്ങിയ വാടിയ പൂക്കളുമായി കണിയൊരുക്കുന്നത്.
വിഷുവിന്റെ വരവിന് പണ്ടേ പറഞ്ഞുവെച്ച ഒരു മലയാളച്ചന്തമുണ്ട്…
‘പൂര്‍ണഗര്‍ഭം ചുമന്ന തേന്മാവിന്‍
പൂവിനുള്ളില്‍ കനികളൊതുക്കി
നാണംപൂണ്ട പനസത്തിന്‍ മാറില്‍
വീണുറങ്ങും കിടാവിനെ നോക്കി
പിഞ്ചു ചെന്തളിര്‍ കൊത്തും കുയിലിന്‍-
കുഞ്ഞിനെക്കൊച്ചുഗായകനാക്കി
താവും ഗന്ധം പരത്തും പറങ്കി-
മാവിന്നിഷ്ട വരവുമരുളി……. അങ്ങനെ അങ്ങനെയൊക്കെയാണ് മേചകഭൃഗുഭൂവില്‍ മേഷസംക്രമപ്പൊന്‍വെയില്‍ നാളം വിരിയുന്നതെന്ന് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ വരച്ചിടുന്നു. മാവും പനസവും പറങ്കിമാവുമില്ലാത്ത പുതിയ കേരളത്തിലേക്കാണ് വിഷു വരുന്നത്.
ആളൊഴിഞ്ഞ ഉത്സവപ്പറമ്പുകള്‍, രോഗഭീതിയില്‍ കരുതലായി വായ മൂടി കടന്നുപോകുന്ന വര്‍ത്തമാനം, അകലമിട്ടല്ലാതെ ഒത്തുചേരാന്‍ അനുമതിയില്ലാത്ത കാലത്ത് നിന്ന് നാം വിഷുവിനെ, വിഷുക്കാലനന്മകളെ വിളിച്ചുവരുത്തുകയാണ്. പോകെപ്പോകെ കാലവും ലോകവും സ്‌ക്രീനിലെ കാഴ്ചകളായി മാറുമ്പോഴും നമുക്ക് പിന്നെയും ഓര്‍ത്തുപാടാനുണ്ട് ആ നാളുകളുടെ നന്മകളെന്ന ആത്മവിശ്വാസമാണ് കരുത്ത്.
വേലപൂരങ്ങളൊക്കെയൊതുക്കി വേലയ്ക്കുള്ള നാളുകളാണ്. വിയര്‍പ്പുതുള്ളികള്‍ കൊണ്ട് മണ്ണില്‍ നീരുറവ തീര്‍ക്കാനുള്ള യത്‌നത്തഴപ്പിന്റെ നാളുകള്‍. കൊന്നപ്പൂക്കളുതിരുന്ന മണ്ണില്‍ അന്നപൂര്‍ണയായ ദേവിയുണരുന്ന നാളുകള്‍…. വേനല്‍നൂലുകളറ്റുവീഴുകയും വാനിന്റെ കോണില്‍ കുടമണിനാദം കേള്‍ക്കുകയും ചെയ്യുന്ന, കെട്ടുപൊട്ടിയ കാരുണ്യബാഷ്പം കണക്കെ പട്ടുപൂമഴത്തുള്ളി പതിക്കുന്ന വിഷുക്കാലം….. ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്.
ഇവിടെ ഈ പൂജാമുറിയില്‍ കര്‍ണികാരപ്പൂവുകള്‍ക്ക് നടുവില്‍, കണിവെള്ളരികള്‍ക്കും കസവുനേരിയതിനുമിടയില്‍ മാത്രമല്ല കണ്ണനുള്ളത്. പ്രപഞ്ചമാകെയുണ്ട് ആ സൗമ്യവും ദീപ്തവുമായ സാന്നിധ്യം… അത് ഈ നാടിന്റെ മഹിമയാണ്. എവിടെയാണ് അവനില്ലാത്തത്. എല്ലാ ദേശത്തും എല്ലാ ഭാഷയിലും എല്ലാ ജീവനിലും തുടിക്കുന്ന ആദര്‍ശമാണ് കണ്ണന്‍. വിഷു സമൃദ്ധജീവിതത്തിലേക്കുള്ള കാല്‍വെയ്പ് മാത്രമല്ല ഒരു രാഷ്ട്രജീവിതത്തിന്റെ ഹൃദയത്തുടിപ്പ് കൂടിയാവുന്നത് ഇങ്ങനെയാണ്;
‘സാത്വതന്മാരും വൃഷ്ണികളും പഞ്ചനദന്മാരും ഗാന്ധാരന്മാരും ഗുര്‍ജരന്മാരും ദ്രമിഡരും അതത് ദേശകാലാവസ്ഥകള്‍ക്കും അഭിരുചികള്‍ക്കുമനുസൃതമായി ഈഷദ്‌ഭേദത്തോടെ ആ സങ്കര്‍ഷണനെ താന്താങ്ങളുടെ ശീലുകളിലും ശൈലികളിലും ഉപാസിച്ചു. സങ്കര്‍ഷണന്‍ ക്രമേണ കൃഷ്ണനായി, കൃഷ്ണന്‍ വാസുദേവനായി, അമ്പാടിക്കണ്ണനായി, രാധാകാമുകനായി, പാര്‍ത്ഥസാരഥിയായി, സുദര്‍ശനചക്രധാരിയായി, മഥുരാനാഥനായി… നിഷാദശരമേറ്റ തന്റെ കാല്‍വിരല്‍ത്തുമ്പില്‍നിന്ന് ഇറ്റുവീണ ചോരത്തുള്ളികളാല്‍ പുതിയൊരു യുഗത്തിന് പുലര്‍ച്ച കുറിച്ചുംകൊണ്ട് കടന്നുപോയി. കാലവും കോടാനുകോടി മനുഷ്യരടങ്ങുന്ന ഒരു രാഷ്ട്രവും അഗാധബോധത്തില്‍ ആ മയില്‍പ്പീലിയുടെ തിളക്കവും കാന്തവൈഭവവും ഏറ്റുവാങ്ങിക്കൊണ്ട് നിലനില്‍ക്കുന്നു.’
(വിഷ്ണുനാരായണന്‍ നമ്പൂതിരി- ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും)