എന്റെ കൊന്നയും പൂത്തിരിയ്ക്കുന്നൂ
വന്നുകാണുമോ ശ്രീധരമേനോന്‍,
ആ മരക്കൊമ്പില്‍ പാട്ടു പാടുന്ന
പൂങ്കുയിലുകള്‍ വന്നിരിക്കുന്നു
ഏതു രാഗത്തിലാവണം ഗാന
ധാരയെന്നു നിനച്ചിരിക്കുന്നൂ
എന്തിനീക്കൊന്നയിത്ര നേരത്തെ
പൂത്തതെന്നു മനസ്സിലാക്കാതെ,
പൂവിതളുകളെണ്ണിപ്പെറുക്കി
മാഴ്കി മാഴ്കി ഞാന്‍ കാത്തിരിക്കുന്നൂ,
കാറ്റടിച്ചാലും പേടിയാവുന്നൂ
കാറ് മൂടിയാല്‍ പേടിയാകുന്നൂ.
ഏതോ രോഗപരാഗ കണങ്ങള്‍
വായുവിലൂതിയൂതിയെത്തുന്നൂ.
ആരുമില്ലേ കണിയൊരുക്കീടാന്‍
പാണനാരുടെയീണം മറന്നൂ
ഒന്നുമൊന്നും മനസ്സിലാകാതെ
കൊന്ന മാത്രം വിളറി നില്‍ക്കുന്നൂ.
സംക്രമിക്കുവാനാവാതെ കാലം
സങ്കടപ്പുതപ്പിട്ടു മൂടുന്നൂ,
ഏതയനത്തിലേക്കാണ് യാത്ര –
യെന്നറിയാതെ വിങ്ങുന്നു സൂര്യന്‍..
വിത്തിറക്കുവാനാവാതെ പാടം
വറ്റി വറ്റി വരണ്ടിരിക്കുന്നൂ
മേടമായീ മഴയുമായ് മേഘം
തേടിയെത്തുവാന്‍ താമസമെന്തേ?
പാടുവാന്‍ മടി വേണ്ടാ കുയിലേ
രാഗമാകെ പിഴച്ചു പോയാലും
അന്തരംഗത്തിന്‍ തന്ത്രിയിലാരോ
മന്ത്രതുല്യം ശ്രുതിയുണര്‍ത്തുന്നൂ,
ഇഷ്ടമാണത് താളമില്ലാത്ത
വിശ്ലഥസ്വരമെങ്കിലുമെന്തേ
എല്ലാ കൊന്നയും പൂത്തിരിക്കുന്നൂ
വന്നിരിക്കുന്നു ശ്രീധരമേനോന്‍!