നമ്മുടെ ദേശീയ വര്‍ഷമായ ശകവര്‍ഷവും യുഗാബ്ദമായ കലിവര്‍ഷവും ആരംഭിക്കുന്ന ദിവസമാണ് ചൈത്ര ശുക്ലപ്രതിപദ (ഏപ്രില്‍ 13). ശകവര്‍ഷം 1943ഉം കലിവര്‍ഷം 5123 മാണ് ഈ സുദിനത്തില്‍ ആരംഭം കുറിക്കുന്നത്. ‘പ്രതിപദ’ എന്നാല്‍ പ്രഥമ അഥവാ ഒന്നാമത്തെ ദിവസം എന്നര്‍ത്ഥം. വര്‍ഷത്തില്‍ രണ്ടു നവരാത്രികള്‍ ഉള്ളതില്‍ ശരത് ഋതുവിലെ നവരാത്രി ആരംഭവും ഇന്നുതന്നെ. (വസന്ത ഋതുവിലെ നവരാത്രിയാണ് ആശ്വിനമാസത്തില്‍ അഥവാ തുലാമാസത്തില്‍ സമാചരിക്കുന്നത്) ചൈത്രമാസത്തിലും (മേടം) ആശ്വിന മാസത്തിലും (തുലാം) സൂര്യന്‍ നമുക്ക് ‘തലക്കുമീതെ’ എത്തുന്ന ദിവസങ്ങളാണെന്ന് ജോതിഷികള്‍ പറയുന്നു. ഈ മാസങ്ങള്‍ യഥാക്രമം ഉത്തരായനത്തിന്റേയും ദക്ഷിണായനത്തിന്റേയും മദ്ധ്യത്തിലായതിനാലാണ് ഇത്. ആദരണീയനായ സ്വാമി ദയാനന്ദസരസ്വതി, ഹിന്ദുസമാജത്തെ ശാക്തീകരിക്കാനായി, ആര്യസമാജം തുടങ്ങുന്നതും ഒരു യുഗാദിദിനത്തിലാണ്.
രാഷ്ട്രീയ സ്വയംസേവകസംഘം അതിന്റെ ആറ് ഉത്സവങ്ങളില്‍ ഒന്നായി വര്‍ഷപ്രതിപദ ആഘോഷിച്ചു വരുന്നു. ഡോക്ടര്‍ജി എന്ന് സ്‌നേഹബുദ്ധ്യാ വിളിക്കപ്പെടുന്ന സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ കേശവബലിറാം ഹെഡ്‌ഗേവാര്‍, സംഘത്തിലെ ഉത്സവങ്ങളും അവയുടെ നടത്തിപ്പും നിശ്ചയിച്ചത് പ്രത്യേക ലക്ഷ്യം കണ്ടുകൊണ്ടാണ്. രാഷ്ട്രത്തെ ശാക്തീകരിച്ചു പരംവൈഭവത്തിലെത്തിക്കുക എന്നതാണ് നമുക്കു മുന്നിലുള്ള ഏകലക്ഷ്യം. രാഷ്ട്രത്തെ ശാക്തീകരിക്കുക എന്നതിന്നര്‍ത്ഥം ദേശീയ സമാജത്തെ ശാക്തീകരിക്കുക എന്നതാണ്.
സമാജത്തോടൊപ്പം ദേശീയ എന്ന വിശേഷണത്തിനും പ്രത്യേക അര്‍ത്ഥമുണ്ട്. ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വോട്ടവകാശമുള്ളവരെല്ലാം ആ ‘ദേശീയ’രാണ്. എന്നാല്‍ എല്ലാവര്‍ക്കും ദേശത്തോടുള്ള മനോഭാവം ഒന്നാവണമെന്നില്ല. ആഹാരത്തിന്റേയും വിഷത്തിന്റേയും ഉദാഹരണത്തിലൂടെ ഈ ആശയം വ്യക്തമാവും. രണ്ടും അന്നപഥത്തിലെത്തി ശരീരം മുഴുവന്‍ വ്യാപിക്കുന്നത് ഒരു പോലെയാണ്. എന്നാല്‍ ആഹാരം ശരീരത്തെ പോഷിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ വിഷം ശരീരശക്തിയെ ശോഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് സംഘസ്ഥാപകന്‍ രാഷ്ട്രീയ അഥവാ ദേശീയ എന്ന ശബ്ദത്തിന് പ്രാമുഖ്യം നല്‍കിയത്. ഡോക്ടര്‍ജിയുടെ വിലയിരുത്തലില്‍ ഈ ദേശീയ ജനതയുടെ ശക്തിയില്‍ക്കൂടി മാത്രമേ രാഷ്ട്രത്തിന്റെ പരംവൈഭവം കൈവരിക്കാനാകൂ. ഒരു നാടിന്റെ പാരമ്പര്യവും സംസ്‌കാരവും ഉള്‍ക്കൊള്ളാനായാല്‍ മാത്രമേ ആ നാടിന്റെ വികാസത്തില്‍ ഭാഗഭാക്കാവാന്‍ സാധിക്കയുള്ളു.
നാടിനെ പോഷിപ്പിക്കുന്ന ചിന്തകളും പ്രവൃത്തികളും സമാജത്തില്‍ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു സംഘത്തിലൂടെ ഡോക്ടര്‍ജി നേടാന്‍ ആഗ്രഹിച്ചത്. അതിനായി സമാജത്തില്‍ ആത്മബോധം, ആത്മാഭിമാനം, ആത്മവിശ്വാസം, ആദര്‍ശബോധം, ആദര്‍ശനിഷ്ഠ എന്നീ ഗുണങ്ങള്‍ ഉള്ള വ്യക്തികള്‍ വേണം. ഇതില്‍ ആത്മാഭിമാനം അതിപ്രധാനമാണ്. നമ്മുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലുമുള്ള വിശ്വാസവും അഭിമാനവുമാണ് പ്രവര്‍ത്തിക്കാനുള്ള പ്രേരണയേകുന്നത്.
സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ടു പിന്നിട്ടിട്ടും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന് വേണ്ടത്ര അംഗീകാരം നേടാനാവാതിരുന്നത് ആത്മബോധവും ആത്മാഭിമാനവും നഷ്ടമായ ഒരു നേതൃത്വം ഭരണരംഗത്തും മറ്റു മേഖലകളിലും എത്തപ്പെട്ടു എന്നതിനാലാണ്. വ്യക്തികള്‍ മാറിയിട്ടും പാശ്ചാത്യരുടെ അതേ മനോഭാവമുള്ളവര്‍ സമാജനേതൃത്വത്തില്‍ തുടര്‍ന്നു പോന്നു. നമ്മുടെ കാലഗണനാ രീതി ഇതിന് ഉദാഹരണമാണ്.
ബ്രിട്ടീഷുകാര്‍ കടല്‍ കടന്നെങ്കിലും ‘ബ്രിട്ടീഷത്തം’ ഇന്നും ഇന്നാട്ടില്‍ വേരൂന്നി നില്‍ക്കുന്നതിന് തെളിവാണ് അവരുടെ കാലഗണനാ രീതി നാമിന്നും തുടരുന്നുവെന്നത്. നമുക്കു ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പ് നമ്മുടേതായ കാലഗണനാ രീതിയുണ്ടായിരുന്നു. അത് ഏതെങ്കിലും വ്യക്തിയേയോ വിശ്വാസത്തേയോ ആധാരമാക്കിയായിരുന്നില്ല. പ്രകൃതിയെ ആധാരമാക്കിയായിരുന്നു. ഈ ‘പ്രപഞ്ചം’ മുഴുവന്‍ ‘പരമാണു’ക്കളാല്‍ സമാഹൃതമാണെന്ന് നമ്മുടെ ഋഷീശ്വരന്മാര്‍ കണ്ടെത്തിയിരുന്നു. നമുക്കുചൂടും വെളിച്ചവും നല്‍കുന്ന സൂര്യപ്രകാശം ഒരു ‘പരമാണു’ വില്‍ പ്രവേശിക്കാന്‍ വേണ്ടസമയത്തെ ഏറ്റവും ചെറിയ അല്പകാലമായും അതേ സൂര്യപ്രകാശം പ്രപഞ്ചം മുഴുവന്‍ വ്യാപിക്കാനെടുക്കുന്ന കാലം മഹാകാലം അഥവാ ‘കല്പ’മെന്നും നിശ്ചയിച്ചുവെച്ചു. ഈ അല്പകാലം, കല്പം എന്നിവയെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഭാഗവതം പോലുള്ള പുരാണഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
”സ കാലഃ പരമാണുര്‍വൈ
യോ ഭൂര്‌തേ പരമാണുതാം
തതോവിശേഷഭുഗ്യസ്തു
സ കാലഃ പരമോ മഹാന്‍”
ഭാഗവതം 3-11-4
(സൂര്യരശ്മി) പരമാണുവിനെ വ്യാപിക്കുന്ന കാലം ‘പരമാണു’ (അല്പകാലം)വെന്നും പരമാണു ചേര്‍ന്നുണ്ടാകുന്ന (പ്രപഞ്ചത്തെ) വ്യാപിക്കാനെടുക്കുന്ന സമയം ‘മഹത്കാലം’ (കല്പം) എന്നും പറയപ്പെടുന്നു. അല്പകാലം, ത്രുടി, കല, കാഷ്ഠ, നിമിഷം തുടങ്ങി ചതുര്‍യുഗം, മന്വന്തരം, കല്പം വരെയുള്ള കാലഗണനയുടെ വിസ്തൃതരൂപം മേല്‍ഗ്രന്ഥങ്ങളില്‍ ലഭ്യമാണ്. വിസ്താരഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നില്ല.
നമ്മുടെ കാലഗണനക്കു ആധാരം പ്രപഞ്ചചലനങ്ങളാണെന്നും, അതിലെ, അല്പകാലമെന്നത് ഒരു സെക്കന്റിന്റെ രണ്ടുകോടിയില്‍ ഒന്നാണെന്നും (ഏതാണ്ട്), അതുപോലെ മഹാകാലമെന്ന കല്പം (പ്രളയം അഥവാ ബ്രഹ്മാവിന്റെ ഒരു പകല്‍) 356 കോടി വര്‍ഷമാണെന്നും കാണുമ്പോള്‍, ”പാരിനുള്ളടിക്കല്ലു പാര്‍ത്തുകണ്ടറിഞ്ഞ” ഋഷീശ്വരന്മാരുടെ ദാര്‍ശനിക വൈഭവത്തിനു മുന്നില്‍ സകലഗര്‍വ്വും കെട്ടടങ്ങി മുട്ടുമടക്കുന്നു. എന്നിട്ടും അതു പിന്‍തുടരാന്‍ നാം തയ്യാറാവുന്നില്ല എന്നതാണ് ആത്മബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അഭാവം ഭാരതീയരെ ബാധിച്ചിരിക്കുന്നുവെന്നു ഡോക്ടര്‍ജി പറയാന്‍ കാരണം. കാലഗണനയുടെ കാര്യത്തില്‍ മാത്രമല്ല വിദ്യാഭ്യാസം, കൃഷി, വ്യവസായം, പ്രകൃതിസംരക്ഷണം, ഗോപരിപാലനം തുടങ്ങി എല്ലാ മേഖലകളിലും ഈ നാടിന്റെ ആണിവേരും നട്ടെല്ലും തിരിച്ചറിയണമെന്ന ആശയമാണ് വര്‍ഷപ്രതിപദാ ഉത്സവത്തിന്റെ സന്ദേശമായി ഡോക്ടര്‍ജി സ്വയംസേവകര്‍ക്കും സമാജത്തിനും മുന്നില്‍ വെച്ചത്. പാശ്ചാത്യര്‍ ആയുധം കൊണ്ടു കീഴടക്കിയതെല്ലാം നമുക്കു ആശയംകൊണ്ടു തിരിച്ചുപിടിക്കേണ്ടതുണ്ട്.
ഈ പാശ്ചാത്യ കാലഗണനയുടെ വിഷപ്പല്ല് നമ്മുടെ സമാജത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നു ചിന്തിക്കുന്നതും ഉചിതമെന്നു തോന്നുന്നു. ഇന്ന് ഒരാളുടെ ജന്മദിനം ഏത് എന്നു ചോദിച്ചാല്‍ ക്രിസ്ത്വബ്ദദിവസമാണ് പറയുക. ജനുവരി 10, മാര്‍ച്ച് 2 എന്നിപ്രകാരം. കൃഷ്ണാഷ്ടമി, രാമനവമി എന്നിപ്രകാരം പറയാനറിയില്ല. നക്ഷത്രവും മാസവും ‘അഭ്യസ്തവിദ്യര്‍ക്കുപോലും’ അങ്ങാടിമരുന്നോ, പച്ചമരുന്നോ എന്നറിയില്ല. നമ്മുടെ കാലഗണനയനുസരിച്ചു ചിന്തിക്കുന്നതാണ് കൂടുതല്‍ ശാസ്ത്രീയവും യുക്തിയും. കാരണം കഴിഞ്ഞവര്‍ഷത്തെ ജനുവരി ഒന്നും, വരും വര്‍ഷങ്ങളിലെ ജനുവരി ഒന്നുകളും പ്രകൃതിയുമായി തട്ടിച്ചുനോക്കിയാല്‍ ഒരു ബന്ധവും കാണാനാവില്ല. എന്നാല്‍ ഏതുവര്‍ഷത്തിലായാലും മേടത്തില്‍ പുണര്‍തം നവമി ദിവസമായിരിക്കും. അതുപോലെ മേടത്തില്‍ അശ്വതി അമാവാസിയായിരിക്കും. അതായത് മാസവും നക്ഷത്രവും അഥവാ മാസവും തിഥിയും നോക്കിയാല്‍ സൂര്യചന്ദ്രന്മാരുടെ ഗതിനിര്‍ണ്ണയം സാധ്യമാണ് എന്നു ചുരുക്കം. ജനിച്ച സമയത്ത് ആകാശത്ത് സൂര്യചന്ദ്രന്മാര്‍ എവിടെ ആയിരുന്നോ അതേ സ്ഥാനത്ത് അവ വീണ്ടു വരുന്ന ദിവസമാണ് ‘ജന്മദിനം’. ഇതു പ്രകൃതിയെ നിരീക്ഷിച്ചു തിട്ടപ്പെടുത്തപ്പെട്ടതാണ്. എന്നാല്‍, ഇതേ രീതിയില്‍ സൂര്യചന്ദ്രന്മാരുടെ സ്ഥിതി നിര്‍ണ്ണയിക്കുവാന്‍ പാശ്ചാത്യ കാലഗണനാ രീതിസഹായകമല്ല. ഇതുപ്രകാരം സൂര്യചന്ദ്രന്മാര്‍ മാത്രമല്ല മറ്റെല്ലാ ഗ്രഹങ്ങളും ജന്മസമയത്തെ അതേ സ്ഥാനങ്ങളില്‍ തിരിച്ചെത്തുന്ന സമയമാണ് ‘ഷഷ്ഠിപൂര്‍ത്തി’. കാരണം ഗ്രഹങ്ങള്‍ സൂര്യനെ വലംവെക്കുവാനെടുക്കുന്ന സമയത്തിന്റെ ല.സാ.ഗു ആണ് 60.
ഇത്രയും പറഞ്ഞത് പാശ്ചാത്യ ചിന്താരീതി നമ്മുടെ നിത്യജീവിതത്തെ എങ്ങനെ ദുരന്തത്തിലേക്കു നയിക്കുന്നുവെന്നു ബോധ്യപ്പെടുത്താനാണ്. കാലഗണനയില്‍ മാത്രമല്ല മറ്റെല്ലാ തുറകളിലും “Anything Western is Modern”” എന്ന ‘അന്ധവിശ്വാസം’ നമ്മെ ബാധിച്ചിട്ടുണ്ട്. ഈ ദുരന്തത്തില്‍ നിന്ന് സമാജത്തെ രക്ഷിക്കുക എന്നതാണ് വര്‍ഷപ്രതിപദയുടെ സന്ദേശവും ആഹ്വാനവും. സ്വബോധമുള്ളവരാകുക, സ്വാഭിമാനമുള്ളവരാകുക സ്വന്തം ലക്ഷ്യത്തിലെത്താന്‍ പ്രാപ്തിയുള്ളവരാകുക എന്നതുതന്നെ ഈ ഉത്സവത്തിന്റെ എന്നത്തേയും സന്ദേശം, ”ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത” (എഴുന്നേല്‍ക്കുക, ഉണരുക, ശ്രേഷ്ഠത കൈവരിക്കാന്‍ പ്രാപ്തരാകുക) സാധാരണ ഉണര്‍ന്നാണ് എഴുന്നേല്‍ക്കാറുള്ളത്. എന്നാല്‍ ഇവിടെ എഴുന്നേറ്റ ശേഷം ഉണരുവാനാണ് ആഹ്വാനം. കാരണം എഴുന്നേറ്റാല്‍ മാത്രം പോരാ ജാഗ്രതയുള്ളവരാകണം. ഡയോജനിസ് എന്ന ഗ്രീക്കു ചിന്തകന്റെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്. ഏതന്‍സിലെ തിരക്കേറിയ തെരുവിലൂടെ നട്ടുച്ചനേരത്ത് വിളക്കുമായി നടക്കുന്ന ഡയോജനിസ്സിനോട് ഒരാള്‍ ചോദിച്ചുവത്രേ അങ്ങെന്താണ് പകല്‍ സമയത്ത് വിളക്കുമായി അന്വേഷിക്കുന്നത്. അപ്പോള്‍ ഡയോജനിസ് പറഞ്ഞു. ”ഞാന്‍ ഈ തിരക്കില്‍ മനുഷ്യന്മാരെ തെരയുകയാണ്. അതായത് ജീവിതത്തില്‍ ലക്ഷ്യബോധവും മാര്‍ഗ്ഗബോധവുമുള്ളവര്‍ മാത്രമാണ് ”എഴുന്നേറ്റിട്ടു ഉണര്‍ന്നവര്‍.”
സംഘ സ്വയംസേവകരെ സംബന്ധിച്ച് മറ്റൊരു അസുലഭ സുദിനം കൂടിയാണിത്. കാരണം യുഗപുരുഷനായ ഡോക്ടര്‍ജിയുടെ ജന്മദിനവും ഈ യുഗാദി തന്നെ. തമസ്സിലും ആലസ്യത്തിലുമാണ്ട് മൃഗതുല്യമായ ജീവിതം നയിച്ചവരെ തട്ടിയുണര്‍ത്തി ആദര്‍ശനിഷ്ഠരായ സ്വയംസേവകരാക്കിയത് ഡോക്ടര്‍ജി കാരണമായിട്ടാണ്. അതായത് നമുക്ക് ‘ദ്വിജത്വം’ നല്‍കിയത് ഡോക്ടര്‍ജിയാണ്. ആ ഡോക്ടര്‍ജിയെ കൃതജ്ഞതാപൂര്‍വ്വം ആദരിക്കാന്‍ കിട്ടുന്ന അസുലഭമുഹൂര്‍ത്തമാണ് ‘ആദ്യ സര്‍സംഘചാലക് പ്രണാം’ അര്‍പ്പിക്കാന്‍ അവസരം കിട്ടുന്ന വര്‍ഷപ്രതിപദ. ഡോക്ടര്‍ജിയുടെ ജന്മദിനം ഇതേ ദിവസമല്ലായിരുന്നുവെങ്കില്‍ ആ ജന്മദിനം ആരും ഓര്‍ക്കുമായിരുന്നില്ല. കാരണം വ്യക്തിപൂജയെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിത്വമായിരുന്നു ഡോക്ടര്‍ജിയുടേത്. ഗുരുപോലും വ്യക്തിയിലല്ല ആദര്‍ശത്തില്‍ അധിഷ്ഠിതമാണ് എന്നായിരുന്നു ഡോക്ടര്‍ജിയുടെ ചിന്തയും രീതിയും. കാലപ്രവാഹത്തില്‍ വ്യക്തികള്‍ വെറും ജലബിന്ദുമാത്രം!
ഡോക്ടര്‍ജിയുടെ ജീവചരിത്രത്തിലേക്കു കടക്കാന്‍ ഈ ലേഖനത്തില്‍ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തെക്കുറിച്ച്, എല്ലാ ഭാഷകളിലും നിരവധിപേര്‍ ഗ്രന്ഥരചനകള്‍ നടത്തിയിട്ടുള്ളത് സുലഭമാണ്. എന്നുമാത്രമല്ല ഡോക്ടര്‍ജിയെക്കുറിച്ച് അറിയുക എന്നതിനേക്കാള്‍ പ്രധാനം ഡോക്ടര്‍ജി ആയിത്തീരാന്‍ ശ്രമിക്കലാണ്. കാരണം വിവേകാനന്ദ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി മാതൃകയായി ജീവിച്ച വ്യക്തിത്വമാണ് ഡോക്ടര്‍ജിക്കുള്ളത്. അവരുടെ ജീവചരിത്രം പഠിച്ചാല്‍ അവര്‍ പരസ്പര പൂരകങ്ങളായ നരനാരായണന്മാരായിരുന്നുഎന്നു കാണാം. സ്വാമി വിവേകാനന്ദന്‍ പറയുമായിരുന്നു “I want man with capital M” അതായത് മനുഷ്യരൂപമല്ല മനുഷ്യശക്തിയാണ് യുഗപരിവര്‍ത്തനത്തിന്നാധാരം. വ്യക്തിപരിവര്‍ത്തനത്തിലൂടെ സമാജപരിവര്‍ത്തനവും രാഷ്ട്രപരിവര്‍ത്തനവും സാധ്യമാണെന്ന് ഡോക്ടര്‍ജി തെളിയിച്ചുകൊടുത്തു. ‘ചായക്കാരനെ’ക്കൊണ്ട് ‘ചെങ്കോട്ടയില്‍’ കൊടിയുയര്‍ത്താന്‍ പ്രാപ്തമായ ഒരു കര്‍മ്മ പരിപാടി കണ്ടെത്തി എന്നതാണ് ഡോക്ടര്‍ജിയെ യുഗപുരുഷനാക്കിയത്. ഭരണരംഗത്തുമാത്രമല്ല അതിര്‍ത്തിയിലായാലും വനാന്തരങ്ങളിലായാലും ദുരന്തഭൂമിയിലായാലും രാഷ്ട്രഛിദ്രശക്തികള്‍ക്കെതിരായാലും, ജീവരക്തംകൊണ്ടു ചരിത്രം കുറിക്കാനുള്ള കാവല്‍ഭടന്മാരുടെ ഒരു നിരന്തര ഗംഗാപ്രവാഹം തന്നെ നേടിയെടുക്കാന്‍ ആ ക്രാന്തദര്‍ശിക്കായി എന്നതാണ് ചരിത്രം തെളിയിക്കുന്നത്.
സാധാരണക്കാര്‍ ജനനം മുതല്‍ മരണം വരെയാണ് ജീവിക്കുന്നത്. എന്നാല്‍ ഡോക്ടര്‍ജിയുടെ ചിന്തകളേയും പ്രവൃത്തികളേയും കാലനുപോലും തോല്പിക്കാനായില്ല എന്നതാണ് സത്യം. അത്തരം വ്യക്തിയെ ആദരിക്കുക എന്നതിനര്‍ത്ഥം ദൂരെ നിന്നു തലകുനിച്ച് നമിക്കുക എന്നതല്ല, അദ്ദേഹം സ്വപ്‌നം കണ്ട ലക്ഷ്യത്തിന്നുവേണ്ടി അതേപാതയും മാതൃകയും സ്വീകരിക്കുക എന്നതാണ്. ”ശിവം ഭൂത്വാ ശിവം യജേത്” (ശിവനായിത്തീര്‍ന്ന് ശിവനെ ആദരിക്കുക) ധനം സമ്പാദിച്ച് ആഡംബരജീവിതം നയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും, പലരുടേയും പ്രേരണകളും ഉണ്ടായിട്ടും അതെല്ലാം തട്ടിമാറ്റി ജീവിതം ഭാരതമാതാവിനായി എരിച്ചുതീര്‍ത്ത ധന്യജീവിതമാണ് ഡോക്ടര്‍ജിയുടേത്. അതില്‍ നിന്നു പ്രേരണ ഉള്‍ക്കൊണ്ടാണ്, ഇന്നും, അഹമഹമിഹയാ, ”കരിഷ്യേ വചനം തവ”, (ഞാനങ്ങയെ അനുകരിക്കാം) എന്നു പറഞ്ഞ് സംഘസ്ഥാനില്‍ ആബാലവൃദ്ധം ജനതതി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ശാഖയിലെത്തുക എന്നത് ലക്ഷ്യമല്ല. മാര്‍ഗ്ഗം മാത്രമാണ്. ധമനികളിലെ ജീവരക്തം ശ്വാസകോശത്തിലെത്തി പ്രാണവായുവിനെ ഉള്‍ക്കൊണ്ട് അതിനെ അവശ്യം ആവശ്യമായിടത്ത് എത്തിക്കുന്നതുപോലെ, ശാഖയിലെ ആദര്‍ശം സ്വീകരിച്ച്, സമാജത്തില്‍ മാതൃകയായി ജീവിക്കുകയും, സമാജത്തിന് ആത്മബോധവും ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന നേതൃത്വത്തിലേക്കു ഉയരുകയും ചെയ്യുക എന്നതാവട്ടെ ഈ വര്‍ഷത്തെ വര്‍ഷപ്രതിപദാ ചിന്തനം. നാമപ്പോള്‍ ഒരേസമയം സ്വാമി വിവേകാനന്ദന്റേയും ഡോക്ടര്‍ജിയുടെയും അനുയായികളായി എന്നഭിമാനിക്കാം.