തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തില്‍ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായത് ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ അക്രമമുണ്ടായി എന്ന വാര്‍ത്ത വന്ന സാഹചര്യത്തിലാണോ എന്ന് കടുത്ത സംശയം. മുഖ്യമന്ത്രി വിജയന്‍ സഖാവും പ്രതിപക്ഷനേതാവ് ചെന്നിത്തല ഗാന്ധിയും തമ്മില്‍ കരച്ചില്‍ മത്സരമാണ്. ഈ കരച്ചിലില്‍ കേരളം മുങ്ങിപ്പോകുമോ എന്ന ഭയപ്പാടിലാണ് പാവം മലയാളി. ഉത്തരേന്ത്യയിലെവിടെയെങ്കിലും ഒരു കന്യാസ്ത്രീയെ ആരെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മതപീഡനം എന്ന മുറവിളി ശക്തമാകുക കേരളത്തിലാണ്. തിരഞ്ഞെടുപ്പു സമയത്താണെങ്കില്‍ ഇതിന്റെ തീവ്രത വല്ലാതെ കൂടും. യു.പി.യിലെ ഝാന്‍സിയില്‍ തീവണ്ടിയില്‍ യാത്ര ചെയ്ത കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടു എന്ന കിംവദന്തി പരത്താന്‍ പത്രങ്ങള്‍ മത്സരിക്കാന്‍ കാരണം തിരഞ്ഞെടുപ്പുതന്നെ. കോണ്‍ഗ്രസ്സും ഇടതന്മാരും അതു ഏറ്റുപിടിച്ചു. സഭകളെക്കൊ ണ്ടു കുത്തിപ്രതികരിപ്പിച്ചു. എങ്ങനെയെങ്കിലും ക്രിസ്ത്യാനികളുടെ വോട്ട് ബി.ജെ.പിയ്ക്ക് പോകാതിരിക്കാനുള്ള വൈക്കോല്‍ തുരുമ്പായി ഝാന്‍സിയിലെ പീഡനവാര്‍ത്ത അവര്‍ ആഘോഷമാക്കി.
കന്യാസ്ത്രീകളെ പീഡിപ്പിച്ചുവെങ്കില്‍ കേസ് വേണ്ടേ, പരാതി വേണ്ടേ? കന്യാസ്ത്രീകള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുമില്ല, പോലീസ് കേസ്സെടുത്തിട്ടുമില്ല. തീവണ്ടിയില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം രണ്ടു യുവതികളെ കണ്ടപ്പോള്‍ മതംമാറ്റത്തിനു കൊണ്ടു പോകുകയായിരുന്നോ എന്നു സംശയം തോന്നിയപ്പോള്‍ ചിലര്‍ ചോദ്യം ചെയ്തു. പോലീസില്‍ പരാതിപ്പെട്ടു. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ പോലീസ് കന്യാസ്ത്രീകളെ തീവണ്ടി കയറ്റി വിട്ടു. തങ്ങള്‍ക്കു ഒരു പീഡനവുമുണ്ടായിട്ടില്ലെന്ന് കന്യാസ്ത്രീകള്‍ പറയുകയും ചെയ്തു. ഇത്രയുമാണ് ഉണ്ടായത്. ഝാന്‍സിലെന്നല്ല, കേരളത്തിലൊഴിച്ച് ഒരിടത്തും ഇതു ചര്‍ച്ചയേയായില്ല. അതിലേയ്ക്ക് എ.ബി.വി.പി.യെ വലിച്ചിഴച്ചു കൊണ്ടുവരുകയും കന്യാസ്ത്രീകളെ ദ്രോഹിച്ചുവെന്നും പോലീസ് കന്യസ്ത്രീകളോട് മോശമായി പെരുമാറിയെന്നും മതംമാറ്റ നിയമപ്രകാരം കേസ്സെടുത്തു എന്നുമെല്ലാമുള്ള വാര്‍ത്തകളുടെ പ്രളയമായിരുന്നു കേരളത്തിലെ പത്രങ്ങളില്‍. ചെന്നിത്തല മോദിയ്ക്കു കത്തയയ്ക്കുന്നു. വിജയന്‍ സഖാവ് അമിത്ഷായ്ക്ക് കത്തയയ്ക്കുന്നു. കേരളത്തിലെ സഭാനേതാക്കളെ കൊണ്ടു പ്രതിഷേധ പ്രസ്താവനയിറക്കിക്കുന്നു. എന്തൊക്കെ ബഹളമായിരുന്നു. ക്രിസ്ത്യന്‍ വോട്ട് ബി.ജെ.പിയ്ക്ക് അനുകൂലമായി ഒഴുകാതിരിക്കാനുള്ള അണ കെട്ടുകയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പത്രങ്ങളും കൂടി.