Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാനവസേവയുടെ മലയാളി മാതൃക

ഗണേഷ് രാധാകൃഷ്ണന്‍

Print Edition: 26 March 2021

”എന്റെ ക്യാമ്പിനു ചുറ്റും ഉണ്ടാക്കിയിട്ടുള്ള എട്ടു ചുടലക്കളങ്ങളിലായി എട്ടു ശവങ്ങള്‍ ഇപ്പോള്‍ വെന്തു കൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങള്‍ വെന്തു കഴിഞ്ഞാല്‍ ഉടന്‍ ചിതയില്‍ വയ്ക്കത്തക്കവണ്ണം നാല്പത്തിമൂന്നു ശവങ്ങള്‍ കഴുകി തയ്യാറാക്കി വച്ചിരിക്കുന്നു. ആസന്നമരണന്മാരായി അമ്പതില്‍ അധികം രോഗികള്‍ ഇവിടെ കിടക്കുന്നുണ്ട്. സംശയസ്ഥിതിയില്‍ കിടക്കുന്നവരായി അഞ്ഞൂറോളം രോഗികള്‍ ഉണ്ട്. രോഗം ബാധിച്ചവരെന്ന് മൂന്നൂറോളം ആളുകളെപ്പറ്റി ഇന്നു സംശയം ജനിച്ചിരിക്കുന്നു. ഇവരെയെല്ലാം അവരുടെ വീടുകളില്‍ നിന്ന്, അവര്‍ക്കു മനസ്സില്ലെങ്കിലും, ഇവിടെ കൊണ്ടുവരുന്നതിന് ആളുകളെ അയച്ചു കഴിഞ്ഞിരിക്കുന്നു. ഇവരെ ഇന്നു വൈകുന്നേരം ഇവിടെ കൊണ്ടുവരും. ഇങ്ങനെയുള്ള പരിത:സ്ഥിതിയില്‍, കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ, കാശിയിലെ ശ്മശാനത്തില്‍ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനേപ്പോലെ, അധികാര ദണ്ഡുമായി ഞാന്‍ നില്‍ക്കുന്നു..”
(ഡോ. പി.പല്‍പ്പു സുഹൃത്തിനെഴുതിയ ഒരു കത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍)

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ലോകത്തെയാകമാനം മരണത്തിന്റെ കരിമ്പടത്തിലിട്ടു മൂടി ഭയത്തിന്റെ ഇരുട്ടില്‍ തളച്ചിട്ടിരിക്കുകയാണ് കൊറോണ വൈറസ്. ഒരോ നിമിഷവും ലോകത്തെവിടെയെങ്കിലും മനുഷ്യന്‍ മരണത്തെ മുഖാമുഖം കാണുന്ന ഭീകരാവസ്ഥ. പോയ നൂറ്റാണ്ടുകളിലെ ലോക മഹായുദ്ധങ്ങളും വസൂരി, പ്ലേഗ് മുതലായ പകര്‍ച്ചവ്യാധികളും മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് നാമെല്ലാം കടന്നു പൊയ്‌ക്കൊണ്ടിരുന്നത്.

ഈ കൊറോണക്കാലത്ത്, ഇടത്-വലത് രാഷ്ട്രീയം മലയാളികളുടെ സഞ്ചിത സ്മൃതിയില്‍ നിന്ന് മായ്ച്ചു കളഞ്ഞ ആ പേരും ജന്മദിനവും ഓര്‍ത്തെടുക്കേണ്ട ദിവസമായിരുന്നു നവംബര്‍ രണ്ട്. മലയാളിയുടെ ജാതിബോധത്തിനും സാമൂഹിക യാഥാസ്ഥിതികത്വത്തിനും കനത്ത പ്രഹരമേല്‍പ്പിച്ച് കടന്നുപോയ സമുദായ പരിഷ്‌കര്‍ത്താവും സാമൂഹ്യ വിപ്ലവകാരിയുമായിരുന്ന ഡോ. പി.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ട്, പതിവുപോലെ നിര്‍ഭാഗ്യവശാല്‍, അധികമാരുമറിയാതെ കടന്നുപോയി. ഇന്നിപ്പോള്‍, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ആ മഹാന്റെ ഓര്‍മ്മകള്‍ വളരെക്കാലത്തിന് ശേഷം വീണ്ടും സജീവമാവുകയാണ്. ആര്‍ജിസിബിയുടെ രണ്ടാം ക്യാംപസിന് രാഷ്ട്ര ഋഷി പൂജനീയ ഗുരുജി ഗോള്‍വല്‍ക്കറുടെ നാമധേയം നല്‍കാനുള്ള തീരുമാനം സാര്‍ത്ഥകമാകുന്നത് പ്രധാന കേന്ദ്രം ഡോ.പല്‍പ്പുവിന്റെ പേരിലറിയപ്പെടുമ്പോഴാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍, ഡോ.പല്‍പ്പുവെന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിനോടൊപ്പം അദ്ദേഹത്തിലെ ആതുരസേവകനെയും വൈദ്യശാസ്ത്ര വിദഗ്ദ്ധനേയും നാമറിയണം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ മനുഷ്യന്‍ എലികളെപ്പോലെ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന കാലത്ത്, സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്ലേഗുനിവാരണത്തിനിറങ്ങി പുറപ്പെട്ട ഡോക്ടര്‍ പല്‍പ്പു മലയാളികള്‍ക്ക് സമ്മാനിച്ചത് ആതുരസേവനത്തിന്റെയും മാനവസേവയുടെയും പുതിയൊരു മാതൃകയായിരുന്നു. 1889 ല്‍ എല്‍എംഎസ് ബിരുദം നേടിയ പി.പല്‍പ്പുവിന് ജാതിവിവേചനം കാരണം തിരുവിതാംകൂറില്‍ ജോലി നിഷേധിക്കപ്പെട്ടു. 1891 ല്‍ അദ്ദേഹം മൈസൂറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുകയും പിന്നീട് ബാംഗ്ലൂരിലെ വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൂപ്രണ്ടന്റുമായി. പ്ലേഗ് സംഹാര താണ്ഡവമാടിയ ബാംഗ്ലൂരില്‍, 1899 കാലത്ത്, പ്രതിദിനം നൂറോളം മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അടിയന്തിര നടപടികളുടെ ഭാഗമായി മൈസൂരിലെ ‘പ്ലേഗ് കമ്മീഷണറായി’ പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ദിവാനായ സി.പി.മാധവറാവു നിയമിതനായപ്പോള്‍ അദ്ദേഹത്തിന് സഹായിയായി നിയോഗിതനായത് ജാതിവിവേചനം കാരണം തിരുവിതാംകൂറില്‍ നിന്ന് തൊഴിലന്വേഷിച്ച് നാടുവിടേണ്ടി വന്ന ഡോക്ടര്‍ പി.പല്‍പ്പുവായിരുന്നു. അക്കാലത്തെ സീനിയര്‍ ഡോക്ടര്‍മാരെല്ലാം പ്ലേഗ് ഭയം നിമിത്തം അത്തരമൊരു ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിച്ച കാലത്താണ് പല്‍പ്പുവെന്ന യുവ ഭിഷഗ്വരന്‍ ആ സാഹസത്തിന് മുതിര്‍ന്നത്. ഉപരിപഠനാര്‍ത്ഥം യൂറോപ്പിലേക്ക് പോകാനാവശ്യമായ അവധിയും മറ്റാനുകൂല്യങ്ങളും അദ്ദേഹത്തിനനുവദിക്കപ്പെട്ട കാലത്തായിരുന്നു ഡോ.പല്‍പ്പുവിന്റെ പേര് പ്ലേഗ് നിവാരണ ദൗത്യത്തിനായി പരിഗണിക്കപ്പെടുന്നത്. ആ പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തെ അവധിയില്‍ നിന്ന് തിരികെ വിളിക്കുന്നത് ഉചിതമല്ലെന്ന് ചിന്തിച്ച് ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചുകൊണ്ടാണ് ഡോ.പല്‍പ്പു സേവന സന്നദ്ധനായി അടിയന്തര പ്ലേഗുനിവാരണ പദ്ധതിയുടെ നേതൃസ്ഥാനമേറ്റെടുത്തത്. നഗരത്തിലെ പ്ലേഗ് ക്യാമ്പിന്റെ സൂപ്രണ്ടന്റിന്റെ ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമായി.

മതമൗലികവാദികളുടെ ആക്രമണം
മുകളില്‍ അദ്ദേഹം സ്വയം താരതമ്യപ്പെടുത്തിയതുപോലെ, സത്യോപാസനയിലും ധര്‍മ്മനിഷ്ഠയിലും ത്യാഗസന്നദ്ധതയിലും സാക്ഷാല്‍ ഹരിശ്ചന്ദ്ര മഹാരാജാവിന്റെ പുനരവതാരമായിരുന്ന ഡോക്ടര്‍ക്ക് പിന്നീട് നേരിടേണ്ടി വന്നത് കഠിന പരീക്ഷകള്‍ തന്നെയാണ്. കൊറോണക്കാലത്ത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതമൗലികവാദികളില്‍ നിന്ന് നേരിടേണ്ടി വന്ന കടുത്ത അക്രമങ്ങള്‍ – അതവരുടെ ജീവാപയത്തിന്റെ വക്കോളമെത്തിച്ച സംഭവങ്ങള്‍ – അമര്‍ഷത്തോടും അതിലേറെ നിരാശയോടുമാണ് നാം കണ്ടത്. ലോകമൊന്നാകെ, മനുഷ്യരൊറ്റക്കെട്ടായി ഒരു മഹാമാരിയെ ചെറുക്കുമ്പോള്‍ അവിടെയും ഒരു പക്ഷം സാമൂഹിക ഐക്യത്തിന് മുഖം തിരിഞ്ഞു നിന്നതെന്തേ എന്നത് പലരും ഉത്തരമന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. അതിനെ നിഷ്‌കളങ്കതയായും രാഷ്ട്രീയ പ്രതിരോധമായുമൊക്കെ ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് ഇടത്-ലിബറലുകള്‍ മറച്ചുവയ്ക്കാകാനാഗ്രഹിക്കുന്ന – 2019 ലേതിന് സമാനമായ – അനുഭവം ഏകദേശം ഒന്നര ശതാബ്ദങ്ങള്‍ക്കപ്പുറം ഡോ. പല്‍പ്പുവിനേയും തേടിയെത്തിയെന്നത് നമ്മെ ഏറെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഒന്നാണ്. പകര്‍ച്ചവ്യാധിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പല്‍പ്പു ഡോക്ടര്‍ക്കെതിരെ നിരവധി വധശ്രമങ്ങളാണ് മതമൗലികവാദികളില്‍ നിന്നുണ്ടായത്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളെയും പകര്‍ച്ചവ്യാധി തടയാന്‍ സ്വീകരിച്ച മുന്‍കരുതലുകളേയും മതാന്ധമായ ഒരു സമൂഹം എത്രമാത്രം മുന്‍വിധിയോടെയാണ് അന്നും നോക്കിക്കണ്ടതെന്നുള്ളതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണിത്. പ്ലേഗ് നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായ മതമൗലിക വാദികള്‍ നടത്തിയ ലഹളകളില്‍ പലതവണ ഡോക്ടര്‍ക്കെതിരെ വധശ്രമങ്ങളുണ്ടായതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സംഭവത്തെപ്പറ്റി ടി.കെ. മാധവന്‍ എഴുതുന്നതിങ്ങനെ:

”രോഗം ബാധിക്കുന്നവരെയും ബാധിച്ചതായി സംശയം ജനിച്ചിട്ടുള്ളവരെയും അവര്‍ക്കു സമ്മതമില്ലെങ്കിലും മാറ്റി താമസിപ്പിക്കുന്ന സമ്പ്രദായം അന്ന് പ്ലേഗ് നിവാരണത്തിന് സ്വീകരിച്ചിരുന്നു. അത് ജനങ്ങളില്‍ വളരെ ക്ഷോഭത്തിനിടയാക്കി. മുഹമ്മദീയരുടെ ഇടയിലായിരുന്നു ക്ഷോഭം അധികവും. മറ്റു സ്ത്രീകളെപ്പോലെത്തന്നെ രോഗം ബാധിച്ച മുഹമ്മദീയ സ്ത്രീകളെയും ഇങ്ങനെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു വന്നതാണ് അവര്‍ക്ക് ക്ഷോഭകാരണമായിത്തീര്‍ന്നത്. അതുകൊണ്ട് സ്ത്രീകളെ ക്യാമ്പിലേക്ക് കൊണ്ടു പോകുന്നതിന് ഉത്തരവ് കൊടുത്ത് ആളുകളെ അയച്ചുവന്ന ഡോക്ടര്‍ പല്‍പ്പുവിനെ കൊല്ലുന്നതിന് അവര്‍ തീര്‍ച്ചയാക്കി. ഒന്നു രണ്ടു തവണ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് അവര്‍ വലിയ സംഘമായി ചേര്‍ന്ന് കയറിച്ചെന്നു. അപ്പോഴെല്ലാം ഡോക്ടര്‍ നയോപായം കൊണ്ടു രക്ഷപ്പെട്ടു. ഈ ക്ഷോഭം നിമിത്തം ഒരു ദിവസം രണ്ടായിരത്തോളം മുഹമ്മദീയര്‍, പട്ടാളക്കാരെ തള്ളിമാറ്റിക്കൊണ്ട് കൊട്ടാരത്തില്‍ കടന്നു ചെന്നു. ബ്രിട്ടീഷ് റസിഡന്റ് വന്നാണ് ഇവരെ അന്നു സമാധാനപ്പെടുത്തിയത്.”

ദിനംപ്രതി ആയിരത്തോളമാളുകള്‍ വീതം വന്നുചേര്‍ന്നു കൊണ്ടിരുന്ന ആ വലിയ ക്യാമ്പിലെ അന്തേവാസികള്‍ക്കുവേണ്ട ഭക്ഷണവും മറ്റടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ഭാരിച്ച ചുമതലയും ഡോക്ടര്‍ക്കായിരുന്നു. ചികിത്സാമേല്‍നോട്ടത്തിന് പുറമേ അദ്ദേഹത്തിന്റെ ശ്രദ്ധ എത്തേണ്ട അനവധി കാര്യങ്ങളുണ്ടായിരുന്നു അവിടെ. ദിനംപ്രതി കുന്നുകൂടുന്ന ശവശരീരങ്ങളെ കൈകാര്യം ചെയ്യലായിരുന്നു മറ്റൊരു വെല്ലുവിളി. ”ദിവസം ഒന്നിനു ചിലപ്പോള്‍ നൂറു മരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതു കൊണ്ട് ശവം തുരന്നിടുവാനും ദഹിപ്പിക്കുവാനും വേലക്കാരെ കിട്ടുവാന്‍ വളരെ പ്രയാസമായിരുന്നു. ഒരു ശവം തുരന്നിടുന്നതിന് മുപ്പതു രൂപ വരെ പ്രതിഫലം കൊടുത്തിട്ടുണ്ട്. ശ്മശാന ജോലിക്കാര്‍ ആളുമാറി പിശകായി ശവം തുരന്നിട്ടതു നിമിത്തം പലപ്പോഴും വലിയ കുഴപ്പം ഉണ്ടായിട്ടുണ്ട്” ടി.കെ.മാധവന്‍ ഡോക്ടറുടെ സംഘര്‍ഷഭരിതമായ ആ ദിനങ്ങളെ അനുസ്മരിക്കുന്നു.

ഇങ്ങനെ അനേകം പ്രതിസന്ധി ഘട്ടങ്ങളോട് പോരടിച്ചും അവയെ തരണം ചെയ്തും അദ്ദേഹം താനേറ്റെടുത്ത ഉത്തരവാദിത്വത്തെ അങ്ങേയറ്റം പൂര്‍ണ്ണതയോടെ നിറവേറ്റി. മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്റെ കര്‍മ്മരംഗത്ത് പോരാടിയ ആ മഹാനുഭാവന്റെ ത്യാഗസന്നദ്ധതയെ പ്രൊഫ. എം.കെ.സാനു ജീവചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി മൂന്നു മണിക്കൂറിലധികം ഉറങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മരണപത്രം എഴുതിവച്ചു കൊണ്ടാണ് അദ്ദേഹം ജോലിയില്‍ വ്യാപൃതനായിരുന്നതെന്നും സാനു മാഷ് ‘ധര്‍മ്മബോധത്തില്‍ ജീവിച്ച കര്‍മ്മയോഗി’ എന്ന ജീവചരിത്രത്തില്‍ എഴുതിയിട്ടുണ്ട്.

അര്‍ഹതയ്ക്ക് അംഗീകാരം
പ്ലേഗ് മഹാമാരിക്ക് ശേഷം ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഒരു കമ്മറ്റി – ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സര്‍ജന്‍ ജനറലും സാനിട്ടറി കമ്മീഷണറുമായിരുന്നു അംഗങ്ങള്‍ – രാജ്യത്തെ ഏറ്റവും മികച്ച ക്യാമ്പായി തെരഞ്ഞെടുത്തത് ഡോ.പല്‍പ്പുവിന്റെ ക്യാമ്പായിരുന്നു. ഡോക്ടറെ അഭിനന്ദിച്ചു കൊണ്ടുള്ള അവരുടെ റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നത് കമ്മറ്റി അദ്ദേഹത്തില്‍ കണ്ടെത്തിയ മൂന്നു ഗുണങ്ങളാണ് – സേവന നിഷ്ഠ, ഭരണ സാമര്‍ത്ഥ്യം, ആരോഗ്യ സംരക്ഷണ പാടവം എന്നിവയാണ് അവയെന്ന് പ്രൊഫ. എം.കെ സാനു തന്റെ കൃതിയില്‍ ഉദ്ധരിക്കുന്നു. പ്ലേഗ് കമ്മീഷണറായിരുന്ന വി.പി. മാധവറാവുവിന് ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരമായി സി.ഐ.ഇ. (കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ഇന്ത്യന്‍ എംപയര്‍ ) ബഹുമതിയും 19,000 രൂപ പാരിതോഷികവും ലഭിച്ചപ്പോള്‍ ഡോ.പല്‍പ്പുവിന്റെ വിലമതിക്കാനാകാത്ത സംഭാവനകളെയും സഹായങ്ങളെയും പ്രത്യേകം പരാമര്‍ശിക്കാന്‍ അദ്ദേഹം മടികാട്ടിയില്ല. ഒപ്പം മൈസൂര്‍ ഗവണ്‍മെന്റിന്റെ അഭിനന്ദനവും ഡോക്ടറെത്തേടിയെത്തി. പ്ലേഗിന് ശമനമുണ്ടായപ്പോള്‍ ഡോക്ടറെ അവര്‍ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കയച്ചു.

ഈ അവസരത്തില്‍ സാനു മാസ്റ്റര്‍ ഡോ. പല്‍പ്പുവിന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഒരു സന്ദര്‍ഭം പ്രത്യേകം എടുത്തു പറയേണ്ടതായിട്ടുണ്ട്. പില്‍ക്കാലത്ത്, സഹോദരന്‍ അയ്യപ്പന്റെ ഭാര്യ പാര്‍വ്വതി അയ്യപ്പന്‍, പ്ലേഗിനെ നേരിടുമ്പോള്‍ മരണത്തെ തെല്ലും ഭയപ്പെട്ടിരുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ഡോക്ടര്‍ നല്‍കിയ മറുപടിയാണത്. ഒരു നൂറ്റാണ്ടിനിപ്പുറം മറ്റൊരു മഹാമാരിയ്‌ക്കെതിരെ പോരാടുന്ന നമുക്ക് മാര്‍ഗനിര്‍ദ്ദേശകമാകാവുന്ന മറുപടി ഒരു മറുചോദ്യമാണ്. ”പകര്‍ച്ചവ്യാധിയുടെ അണുക്കള്‍ മനുഷ്യനെ തോല്‍പ്പിക്കാനനുവദിക്കാമോ? അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യന്റെ വാഴ്ച ഭൂമിയിലുറപ്പിക്കാനല്ലേ പ്രകൃതി നമുക്ക് ബുദ്ധിയും മറ്റു കഴിവുകളും ധര്‍മ്മബോധവും നല്‍കിയിരിക്കുന്നത്?” ഈ മറുചോദ്യം വര്‍ത്തമാനകാലത്ത് നമുക്ക് പകര്‍ന്നു തരുന്ന പ്രത്യാശ ചെറുതല്ല. കൂടാതെ, ശാസ്ത്ര യുക്തിയ്‌ക്കൊപ്പം ധര്‍മ്മബോധവും മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറയുന്നു.

പ്ലേഗുനിവാരണ കാലത്ത് ഡോ.പല്‍പ്പു നടത്തിയ മറ്റൊരു മഹത്തായ കര്‍മ്മത്തെപ്പറ്റി അധികമെങ്ങും പരാമര്‍ശിച്ചു കണ്ടിട്ടില്ല. ക്യാമ്പുകളിലെ അനാഥബാല്യങ്ങളുടെ പരിപാലനമായിരുന്നു അത്. പ്ലേഗ് വൈറസ് കുട്ടികളെ അധികം ബാധിച്ചിരുന്നില്ല. എന്നാല്‍, ആ മഹാവ്യാധി അവശേഷിപ്പിച്ചു പോയത് അസംഖ്യം അനാഥ കുഞ്ഞുങ്ങളെയാണ്. ഈ ദാരുണാവസ്ഥ മനസ്സിലാക്കിയ ഡോക്ടര്‍ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയുണ്ടായി. മുന്നൂറോളം വരുന്ന അവര്‍ക്ക് വേണ്ട ഭക്ഷണവും അവരെ പരിചരിക്കാന്‍ പ്രത്യേക പരിചാരകരെയും അദ്ദേഹം ഏര്‍പ്പാടാക്കി. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുമ്പായി മുഴുവന്‍ കുട്ടികളെയും സുരക്ഷിതമായ കരങ്ങളിലേല്‍പ്പിക്കേണ്ടിയിരുന്ന ഉത്തരവാദിത്വവും ആ മനുഷ്യസ്‌നേഹി സ്തുത്യര്‍ഹമായിത്തന്നെ നിറവേറ്റി. സമ്പന്നരായ ഇന്ത്യാക്കാരും യൂറോപ്യന്മാരും കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറായി. അക്കൂട്ടത്തില്‍ ശേഷിച്ച രണ്ടുപേരെ ഡോക്ടറും ഏറ്റെടുത്തു.

ഡോക്ടറുടെ കാര്യനിര്‍വ്വഹണശേഷിയും പ്രാഗത്ഭ്യവും കേട്ടറിഞ്ഞ് അദ്ദേഹത്തിന്റെ സേവനം കുറച്ചു കാലത്തേക്കെങ്കിലും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് ബറോഡാ ഗവണ്‍മെന്റ് മൈസൂറിന് കത്തെഴുതി. തുടര്‍ന്ന്, രണ്ടുവര്‍ഷക്കാലം അദ്ദേഹം ബറോഡയില്‍ സേവനമനുഷ്ഠിച്ചു. അക്കാലത്ത്, ഗയ്ക്ക് വാര്‍ മഹാരാജാവും ഡോക്ടറും തമ്മിലുള്ള ബന്ധം ടി.കെ. മാധവന്റെ ഈ കുറിപ്പില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
”ഡോക്ടര്‍ ബറോഡയില്‍ ഉദ്യോഗമായിരിക്കുമ്പോള്‍ ഗയ്ക്ക് വാര്‍ മഹാരാജാവ് തിരുമനസ്സിനെ മുഖം കാണിച്ചിട്ടുണ്ട്. മഹാരാജാവിന്റേയും മഹാറാണിയുടേയും കൊട്ടാരങ്ങളില്‍ അദ്ദേഹത്തിന് പ്രവേശനമുണ്ടായിരുന്നു. അവരുടെ കുലദൈവത്തിന്റെ ക്ഷേത്രത്തിനകത്തു കയറി ഡോക്ടര്‍ ആരാധന നടത്തിയിട്ടുണ്ട്. മഹാരാജാവ് തിരുമനസ്സുകൊണ്ട് ഡോക്ടറുടെ താമസസ്ഥലത്ത് എഴുന്നള്ളുകയും, എഴുന്നള്ളുന്ന വണ്ടിയില്‍ ഡോക്ടറെ കൂടെയിരുത്തി സവാരിക്കു പോവുകയും ചെയ്തിട്ടുണ്ട്. കൊട്ടാരത്തില്‍ വിളിച്ചുവരുത്തി, മഹാരാജാവ് അമൃതേത്ത് കഴിക്കുന്ന മേശയില്‍ കൂടെയിരുത്തി ഊണു കൊടുത്തിട്ടുണ്ട്. ഡോക്ടര്‍ പാകം ചെയ്തു കൊടുത്തിട്ടുള്ള ആഹാരം മഹാരാജാവ് തിരുമനസ്സുകൊണ്ട് ഭക്ഷിച്ചിട്ടുമുണ്ട്. ഇതെല്ലാം ഡോക്ടറുടെ സമുദായ സ്ഥിതി അറിഞ്ഞു കൊണ്ടാണ് ഗയ്ക്ക് വാര്‍ മഹാരാജാവ് ചെയ്തിരിക്കുന്നത്. തൊടീലുണ്ടെന്ന് പറയപ്പെടുന്ന സമുദായക്കാരുമായി മിശ്രഭോജനം ചെയ്യാത്തവരെ ബറോഡ നിയമനിര്‍മ്മാണ സഭയില്‍ അംഗങ്ങളായിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിദ്ധമാണ്…”

തിരുവിതാംകൂറില്‍ നിന്ന് കടുത്ത വിവേചനവും അപമാനവും നേരിട്ട കാലത്ത് തന്നെയാണ് ഡോക്ടര്‍ മൈസൂറിലും ബറോഡയിലും തികഞ്ഞ ആദരവിനും ബഹുമാനത്തിനും പാത്രീഭൂതനാകുന്നത്. ജന്മനാട്ടില്‍ അന്ന് നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളുടെ ഇരയായിരുന്നു ഡോ. പല്‍പ്പു. അതേസമയം, തിരുവിതാംകൂറിലെ മഹാറാണിയുടെ അച്ഛന്‍ മൈസൂറില്‍ പല്‍പ്പുവിന്റെ ചികിത്സ തേടിയെത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന് പരിപൂര്‍ണ്ണ രോഗസൗഖ്യമുണ്ടായെന്നും ടി.കെ.മാധവന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പല്‍പ്പുവെന്ന ആതുര സേവകനെ ഓര്‍ക്കുമ്പോള്‍ അതിന് അദ്ദേഹത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവില്‍ നിന്ന് വേറിട്ടൊരു അസ്തിത്വമില്ലെന്ന് നമുക്ക് മനസ്സിലാകും. അതോടൊപ്പം, മതപരിവര്‍ത്തന ശക്തികളോടുള്ള ഡോക്ടറുടെ തീവ്ര ആശയസമരവും സ്വാമി വിവേകാനന്ദനുമായുള്ള അദ്ദേഹത്തിന്റെ ഹൃദയബന്ധവും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും വെവ്വേറെ ആഴത്തില്‍ വിലയിരുത്തേണ്ട വിഷയങ്ങളാണ്. പില്‍ക്കാലത്തെ നമ്മുടെ ഭരണവര്‍ഗത്തിന് അദ്ദേഹം അനഭിമതനാകാന്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലുമൊന്ന് കാരണമായിട്ടുണ്ടോ എന്നതും ചിന്താര്‍ഹമാണ്.

സമാധാനകാലത്തെ യോദ്ധാവ്
ഡോക്ടര്‍ പല്‍പ്പുവിന്റെ മകനും ശ്രീനാരായണ ധര്‍മ്മ പ്രചാരകനുമായിരുന്ന നടരാജഗുരു തന്റെ പിതാവിനെ അദ്ദേഹത്തിന്റെ ആത്മകഥയിലൊരിടത്ത് വിശേഷിപ്പിക്കുന്നത് ‘സമാധാനകാലത്തെ യോദ്ധാവ്’ എന്നാണ്. പകര്‍ച്ചവ്യാധിയോടും സാമൂഹിക വിവേചനത്തോടും സന്ധിയില്ലാതെ പോരാടിയ ആ ധീരയോദ്ധാവിനെ നടരാജഗുരു സ്മരിക്കുന്നതിങ്ങനെ: ”ബോംബെ, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പരസഹസ്രം ജീവനപഹരിച്ചു കൊണ്ടു പോയ പ്ലേഗ് മഹാമാരി പ്രമാണിച്ച് യോഗ്യതയുള്ള ഡോക്ടറുമ്മാര്‍ ആവശ്യമായി വന്നതിനാലും സ്വജീവിതം പണയം വെച്ച് ആ മഹാമാരിയുടെ മധ്യത്തില്‍, ചുറ്റിനും നൂറുകണക്കിനാളുകള്‍ ചത്തു വീണു കൊണ്ടിരിക്കുമ്പോള്‍, സ്വന്തം ജീവന്റെ അപായത്തെ ഗണിക്കാതെ, ധീരമായി സേവനം ചെയ്തിരുന്നതിനാലും അദ്ദേഹത്തെ ഉഷ്ണമേഖലയിലെ ഉദ്യോഗങ്ങള്‍ക്കും ബാക്ടീരിയോളജിക്ക് പ്രത്യേകമായുള്ള ഉപരിപഠനത്തിനും തെരഞ്ഞെടുത്തയച്ചതായിരുന്നു. അദ്ദേഹം കേംബ്രിഡ്ജിലും പാരീസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ലിലിയിലും റോമിലുമായി രണ്ടു സംവത്സരം കൊണ്ടു പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പോഴും പ്ലേഗു ബാധ ശമിച്ചുണ്ടായിരുന്നില്ല…. അദ്ദേഹം ഒരു ധീരയോദ്ധാവായിരുന്നു. യുദ്ധകാലത്തെ യോദ്ധാവല്ല… സമാധാനകാലത്തെ യോദ്ധാവ്.”
ലോകം അംഗീകരിച്ച ആ ധീരയോദ്ധാവിന് മരണശേഷവും ജന്മനാട്ടില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രമായിരുന്നു. മാറി മാറി വന്ന ഭരണകൂടങ്ങള്‍, ഇടതു-വലതു ഭേദമെന്യേ, ഡോ.പല്‍പ്പുവിന്റെ സംഭാവനകളെ അംഗീകരിക്കാന്‍ മടിച്ചു. അദ്ദേഹത്തിന് ഉചിതമായ സ്മാരകം തിരുവനന്തപുരത്തു തന്നെ വേണമെന്ന ഇന്നുയരുന്ന ആവശ്യം തികച്ചും ന്യായയുക്തമാണ്. ഗുരുജിയുടെ നാമധേയത്തിലറിയപ്പെടാന്‍ പോകുന്ന ക്യാംപസിനോടനുബന്ധിച്ച പ്രധാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡോ.പല്‍പ്പുവിന്റെ പേരു നല്‍കിയാല്‍ ആദരിക്കപ്പെടുന്നത്, അദ്ദേഹവും, ഒരേ രാഷ്ട്ര ശരീരത്തിന്റെ മറ്റൊരു ഭൂരാശിയില്‍, തനിക്കു പൂരകമെന്നോണം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മറ്റൊരു ഡോക്ടര്‍ജിയും അദ്ദേഹത്തിനു ശേഷം ആ മഹത്തായ ആദര്‍ശത്തെ രാജ്യത്താകമാനം പ്രചരിപ്പിച്ച ഗുരുജിയും ഉയര്‍ത്തിപ്പിടിച്ച ഒരേ ധര്‍മ്മബോധവും അതിനെ യുഗങ്ങളോളം ജ്വലിപ്പിച്ചു നിര്‍ത്തിയ ചിരപുരാതനമായ രാഷ്ട്ര ചേതനയുമാണ്.

 

Tags: Dr Palpu
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies