ജാംബവാനോടു യാത്ര പറഞ്ഞു, സ്യമന്തകമാല ധരിച്ച കൃഷ്ണന്‍ ജാംബവതിക്കൊപ്പം ഗുഹാമുഖത്തേയ്ക്കു നടപ്പായി. അപ്പൊഴും കൃഷ്ണന്റെ കണ്ണുകള്‍ ഇടതുവശത്തെ ഭിത്തിയിലുള്ള ചിത്രങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയത്.
മാറിലെ രത്‌നമാലയുടെ വെളിച്ചത്തില്‍ ആ ചിത്രങ്ങള്‍ ഏറെ മിഴിവാര്‍ന്നതായി കണ്ടു – തന്റെ പൂര്‍വ്വജന്മചരിത്രത്തിലെ അപൂര്‍വ്വ രേഖകള്‍!
”നോക്കൂ ജാംബവതി, അച്ഛന്‍ വരച്ച ചുമര്‍ ചിത്രങ്ങള്‍ വളരെ മനോഹരമായിരിക്കുന്നു, അല്ലേ?” കൃഷ്ണന്‍ ചോദിച്ചു.
”അതെ. ഇത് ഞാന്‍ എന്നും കാണാറുള്ളതാണല്ലോ. കുട്ടിയായിരുന്നപ്പോള്‍ അച്ഛന്‍ എന്നെയും കൂട്ടിവന്നു ഓരോ ചിത്രത്തിന്റെയും മുന്നില്‍ നിര്‍ത്തി കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട് ശ്രീരാമചന്ദ്രന്റെ വീരകഥകള്‍! എത്ര കേട്ടാലും മതിവരാത്തകഥകള്‍. അങ്ങനെ ഞാന്‍ ശ്രീരാമന്റെ ആരാധികയായി.” തെല്ലു ലജ്ജയോടെ, ജാംബവതി പറഞ്ഞു.
”ഓഹോ! അങ്ങനെയോ?” കൃഷ്ണന്‍ ചെറുചിരിയോടെ
ചോദിച്ചു.
”അതെ. സുന്ദരനും വീരനുമായ പുരുഷരത്‌നം. സത്യത്തിലും ധര്‍മ്മത്തിലും ഉറച്ചുനിന്നു, പലതും ത്യജിച്ച്, പലതും സഹിച്ച് സാഹസികമായി വിജയിച്ച ധീരന്‍. അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ നാഥനായി ലഭിക്കാന്‍, അദ്ദേഹത്തിന്റെ ദാസിയായെങ്കിലും കഴിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിപ്പോള്‍ സഫലമായല്ലോ.”
”ഓഹോ! അങ്ങനെയോ?” കൃഷ്ണന്‍ വീണ്ടും മധുരമായൊന്നു ചിരിച്ചു. അതിന്റെ പ്രഭയില്‍ ജാംബവതി ലജ്ജയില്‍ കുളിച്ചു!
അപ്പൊഴേക്കും അവര്‍ ഗുഹയുടെ പുറത്തേയ്ക്ക് എത്തിയിരുന്നു. കൃഷ്ണന്‍ ചുറ്റിലും കണ്ണോടിച്ചു. സഹായികളെല്ലാം പോയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട കുതിര അല്പം അകലെയായി മേയുന്നുണ്ട്.
ചെറിയ ഒരു ശബ്ദമുണ്ടാക്കേണ്ട താമസം, കുതിര കൃഷ്ണനരികിലേയ്ക്ക് ഓടിയെത്തി. കൃഷ്ണന്‍ ഉടനെ ജാംബവതിയേയും കുതിരപ്പുറത്തു കയറ്റി, കാട്ടുപാതകളിലൂടെ ശ്രദ്ധാപൂര്‍വ്വം നാട്ടിലേയ്ക്കു കുതിച്ചു.
നാട്ടിലേയ്ക്കു പ്രവേശിച്ചതോടെ കൃഷ്ണന്‍ കുതിരയുടെ വേഗം കൂടി. വഴികളില്‍ ജനങ്ങള്‍ കൃഷ്ണനെ തിരിച്ചറിയുന്നുണ്ട്. അവരുടെ കണ്ണുകളില്‍ അത്ഭുതവും ആഹ്ലാദവും മിന്നിമറയുന്നു!
കൃഷ്ണന്‍ നേരെ ചെന്നത് സത്രാജിത്തിന്റെ ഭവനത്തിലേയ്ക്കാണ്. വളരെ ദുഃഖിതനായി മുന്‍വശത്തുതന്നെ ഇരിക്കുകയായിരുന്ന സത്രാജിത്തിന്റെ മുന്നില്‍ കുതിരക്കുളമ്പടികള്‍ നിന്നു. കുതിരപ്പുറത്തു ഇതാ സ്യമന്തകമാല ധരിച്ച കൃഷ്ണന്‍! സത്രാജിത്ത് ആകെ അമ്പരക്കുകയും ഭയപ്പെടുകയും ചെയ്തു.
കൃഷ്ണന്‍ കുതിരപ്പുറത്തുനിന്നു ഇറങ്ങി. ജാംബവതിയേയും താഴെ ഇറക്കിയശേഷം സത്രാജിത്തിനെ സമീപിച്ചുകൊണ്ട് പറഞ്ഞു:
”വിഷമിക്കാതിരിക്കൂ സത്രാജിത്തേ!” കഴുത്തില്‍ നിന്ന് സ്യമന്തകമാല ഊരി സത്രാജിത്തിന്റെ കൈയില്‍ കൊടുത്തു കൊണ്ടു കൃഷ്ണന്‍ തുടര്‍ന്നു:
”നഷ്ടപ്പെട്ടുവെന്നു കരുതിയ നിങ്ങളുടെ രത്‌നമാല ഇതാ ഞാന്‍ കണ്ടെത്തി തിരിച്ചുതരുന്നു. നഷ്ടപ്പെട്ട അനുജന്‍ പ്രസേനജിത്തിനേയും ഞാന്‍ കണ്ടെത്തി. പക്ഷെ, അവനെ തിരിച്ചുതരാന്‍ എനിക്കാവില്ല. ഒരു സിംഹത്തിനാല്‍ കൊല്ലപ്പെട്ട അവന്റെ ജഡമേ കണ്ടുള്ളൂ”
”എന്നോടു ക്ഷമിക്കൂ, കൃഷ്ണാ!” ഭയന്നു വിറയ്ക്കുകയായിരുന്ന സത്രാജിത്ത് വിവശതയോടെ പറഞ്ഞു.
”രത്‌നം കടിച്ചെടുത്ത സിംഹത്തിനെ മറ്റൊരു വലിയ മൃഗം അടിച്ചുകൊന്നു രത്‌നവുമായി സ്വന്തം ഗുഹയിലേയ്ക്ക് പോയിരുന്നു. ഞാന്‍ അവിടേയ്ക്കും ചെന്നു. ജാംബവാന്‍ എന്ന വമ്പന്‍ കരടിയായിരുന്നു അത്. അവനുമായി മല്‍പിടുത്തത്തിനുശേഷം സ്യമന്തകം ലഭിച്ചു. അപ്പോള്‍ അവന്‍ സന്തോഷത്തോടെ ഈ രത്‌നത്തെയും സമ്മാനിച്ചു.” നറുപുഞ്ചിരിയോടെ ജാംബവതിയെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാണ് കൃഷ്ണന്‍ അങ്ങനെ പറഞ്ഞത്!
സത്രാജിത്ത് അപ്പൊഴും വിതുമ്പുകയായിരുന്നു. രത്‌നമാല ഏറ്റുവാങ്ങിയ നിലയില്‍ തന്നെ ആ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
”കൃഷ്ണാ! ഞാന്‍….” കണ്ണുനീര്‍ തൂകിയും ഗദ്ഗദത്തോടെയും സത്രാജിത്ത് പറഞ്ഞു: ”അങ്ങയെപ്പറ്റി അരുതാത്തതു പലതും ഞാന്‍ പറഞ്ഞുപോയിട്ടുണ്ട് കൃഷ്ണാ! ജനങ്ങള്‍ അത് ഏറ്റുപറഞ്ഞു അങ്ങയുടെ കീര്‍ത്തിക്കു കളങ്കം ചേര്‍ക്കാന്‍ ഇടയായല്ലോ എന്ന സങ്കടമുണ്ടെനിക്ക്… എനിക്ക് മാപ്പു തരൂ കൃഷ്ണാ! ഈ രത്‌നം എനിക്കിനി വേണ്ട. അങ്ങു തന്നെ ഇതു സൂക്ഷിക്കണം. ദയവായി സ്വീകരിച്ചാലും.”
(അടുത്തലക്കം അവസാനിക്കും)