Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ നാള്‍വഴികള്‍

ജി.കെ. സുരേഷ് ബാബു

Print Edition: 19 March 2021

കേരളത്തിലെ മുന്നണിരാഷ്ട്രീയം ഇന്ത്യയിലെ തന്നെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരുന്നു. ഒന്നിലധികം കക്ഷികള്‍ മുന്നണിയായി മത്സരിക്കുകയും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭ രൂപീകരിക്കുകയും ഭരിക്കുകയും ചെയ്യുക. ഈ രാഷ്ട്രീയ പരീക്ഷണം മുന്നണി രാഷ്ട്രീയം കേരളത്തിന്റെ വിദ്യാസമ്പന്നരായ സമൂഹത്തിന്റെ മൂശയില്‍ രൂപം കൊണ്ടെങ്കിലും പിന്നീടത് അഴിമതിയുടെയും വര്‍ഗ്ഗീയതയുടെയും കൂത്തരങ്ങായി മാറി. മുന്നണി രാഷ്ട്രീയം കേരളത്തെ വളര്‍ത്തിയില്ല എന്നുമാത്രമല്ല, സമസ്ത മേഖലകളിലും സംസ്ഥാനത്തെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്തു. കൃഷി, വ്യവസായം, തൊഴില്‍ രംഗങ്ങളില്‍ കേരളത്തിനുണ്ടായ വന്‍ തകര്‍ച്ചയും കടക്കെണിയിലേക്കുള്ള കുതിപ്പും മുന്നണി രാഷ്ട്രീയത്തിന്റെ ഫലമാണ്. ഇന്ന് കേരളത്തില്‍ പിറന്നുവീഴുന്ന ഓരോ പിഞ്ചുകുഞ്ഞും ഒരുലക്ഷം രൂപയുടെ വീതം കടക്കാരനാണ്. ഇതില്‍നിന്നു തന്നെ ഇതിന്റെ ദുരന്തഫലം നമുക്ക് മനസ്സിലാകും. മുന്നണി രാഷ്ട്രീയത്തില്‍ തടിച്ചു കൊഴുത്തത് കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും പിന്നെ ഏതാനും ഈര്‍ക്കില്‍ പാര്‍ട്ടികളുമാണ്. ഒരു പഞ്ചായത്ത് മെമ്പറെ പോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ശാസനകള്‍ക്കു മുന്നില്‍ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്മാരും ഇരട്ടച്ചങ്കന്മാരും വിയര്‍ക്കുന്നതും സാഷ്ടാംഗം നമസ്‌കരിക്കുന്നതും നമ്മള്‍ കണ്ടു.

ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിന്റെ സുവര്‍ണ്ണകാലം രാജഭരണം തന്നെയായിരുന്നു. കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കു വേണ്ട കാര്യങ്ങള്‍ മിക്കതും ചെയ്തത് രാജഭരണകാലത്തായിരുന്നു. കേരളത്തില്‍ ആദ്യമായി മദ്യനിരോധനം ഏര്‍പ്പെടുത്തിയത് തിരുവിതാംകൂറിലായിരുന്നു. പ്രജകള്‍ക്കായി സൗജന്യ ചികിത്സാ സൗകര്യവും ജനറല്‍ ആശുപത്രിയും വാക്‌സിനേഷന്‍ എന്ന ഗോവസൂരി പ്രയോഗവും നടപ്പിലാക്കിയത് തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്നു. ആദ്യത്തെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തിയതും അവരായിരുന്നു. ആദ്യത്തെ വൈദ്യുതി പദ്ധതി പള്ളിവാസല്‍ തുടങ്ങിയതും രാജകുടുംബമായിരുന്നു. പട്ടിണിയുടെയും വറുതിയുടെയും നാളുകള്‍ ഇല്ലാതാക്കാന്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസൃതമായ മരച്ചീനി കൃഷി കൊണ്ടുവന്നതും രാജകുടുംബമായിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം, പേപ്പര്‍ മില്‍, പ്ലൈവുഡ് ഫാക്ടറി, രാസവള നിര്‍മ്മാണശാലയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ഓഫ് ട്രാവന്‍കൂര്‍, തിരുവിതാംകൂറിലെ ആകാശവാണി നിലയം ഇതെല്ലാം രാജകുടുംബത്തിന്റെ സംഭാവനകളായിരുന്നു. കേരളത്തിലാദ്യമായി കലാശാല ആരംഭിച്ചതും സര്‍വ്വകലാശാല ആരഭിച്ചതും തിരുവിതാംകൂര്‍ രാജകുടുംബമായിരുന്നു. ആരാണ് വൈസ് ചാന്‍സലര്‍ എന്ന ചോദ്യത്തിന് അന്നത്തെ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ പറഞ്ഞത് തങ്ങള്‍ വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വൈസ് ചാന്‍സലറായി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു.

1957 ല്‍ ഐക്യകേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്ലാ കക്ഷികളും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. മലബാറില്‍ രാമസിംഹന്‍ വധക്കേസും തിരു-കൊച്ചിയില്‍ ശബരിമല തീവെയ്പ് കേസും വിഷയമാക്കി ഹിന്ദു വര്‍ഗ്ഗീയതയെ ആളിക്കത്തിച്ചാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയത്. 126 പേരാണ് ആദ്യ നിയമസഭയില്‍ ഉണ്ടായിരുന്നത്. അഞ്ചു സ്വതന്ത്രന്മാരടക്കം 65 പേരുടെ പിന്തുണയാണ് ഇ എം എസ്സിന് കിട്ടിയത്. പ്രഗത്ഭന്മാരായിരുന്നു മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. പ്രതിഭാശാലികളായ മൂന്നു സ്വതന്ത്രര്‍ – പ്രമുഖ അഭിഭാഷകന്‍ വി ആര്‍ കൃഷ്ണയ്യര്‍, പ്രമുഖനായ ഡോക്ടര്‍ എ ആര്‍ മേനോന്‍, വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ മന്ത്രിമാരായി. ഇ എം എസ്സിനൊപ്പം ടി വി തോമസ്, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവരും മന്ത്രിമാരായി. ആദ്യ തിരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയ ശക്തികളുടെ ധ്രുവീകരണമായി തന്നെയാണ് ‘കേരള ദ എനന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ വിക്ടര്‍ എം ഫിക്ക് വിശേഷിപ്പിച്ചത്. ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസ് പാളയത്തിലും ഹിന്ദുക്കള്‍ പ്രത്യേകിച്ച് ഈഴവരും നായന്മാരും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലും എത്തിയതായി അദ്ദേഹം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമുദായിക പ്രാതിനിധ്യം വ്യക്തമായിരുന്നു. 61 ശതമാനമുള്ള ഹിന്ദുക്കള്‍ക്ക് 88 സീറ്റ് കിട്ടി. മൊത്തം എം എല്‍ എമാരുടെ 69.8 ശതമാനം. ജനസംഖ്യയുടെ 21 ശതമാനമുള്ള ക്രിസ്ത്യാനികള്‍ക്ക് 26 എം എല്‍ എമാരെ കിട്ടി. നിയമസഭാ സീറ്റുകളുടെ 20.6 ശതമാനം. ജനസംഖ്യയുടെ 17.7 ശതമാനമുള്ള മുസ്ലീങ്ങള്‍ക്ക് 12 എം എല്‍ എമാരെ കിട്ടി. മൊത്തം നിയമസഭാ സീറ്റിന്റെ 9.6 ശതമാനം. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും പൂര്‍ണ്ണമായും വര്‍ഗ്ഗീയ സമവാക്യങ്ങളില്‍ ആഴ്ന്നിറങ്ങിയതായി ഫിക് വിവരിക്കുന്നു. ഏതാണ്ട് ഇതേ അഭിപ്രായമാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോര്‍ജ്ജ് മാത്യു ഗവേഷണ പ്രബന്ധത്തില്‍ അഭിപ്രായപ്പെട്ടത്, ‘ഹിന്ദുത്വ ശക്തികളുടെ ശക്തമായ പിന്തുണയുടെ ഫലമായാണ് ഇന്ത്യയിലാദ്യമായി കമ്മ്യൂണിസ്റ്റുപാര്‍ട്ടി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ എത്തിയതെന്ന് ജെ എന്‍ യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയും പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടറുമായി മാറിയ ഡോ. ജോര്‍ജ്ജ് മാത്യു ഗവെറും രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തോടെ നിലനിന്നിരുന്ന മന്ത്രിസഭയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആസൂത്രിതമായ ശ്രമം നടത്തി. ഈ ശ്രമങ്ങളെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ ഫലപ്രദമായി നേരിട്ടു. എം എല്‍ എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമവും തകര്‍ത്തു. പക്ഷേ, സര്‍ക്കാരിനെതിരായ നീക്കം നേരത്തെ അനുകൂലിച്ചവരെ പോലും എതിരാക്കിക്കൊണ്ട് ശക്തമായി വിമോചന സമരത്തിലേക്ക് നീങ്ങി. വിദ്യാഭ്യാസമന്ത്രിയായി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നയം ക്രിസ്തീയ സഭകള്‍ക്ക് എതിരാണെന്ന്, നേരത്തെ തങ്ങളുടെ കോളേജില്‍ നിന്ന് പുറത്താക്കിയ സഭ ചിന്തിച്ചു. ഇതോടൊപ്പം തന്നെ കാര്‍ഷിക പരിഷ്‌ക്കരണവും വന്നു. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്‍ മാനേജര്‍മാര്‍ക്ക് മൂക്കുകയര്‍ ഇടാനാണെന്ന് ആരോപണം ഉയര്‍ന്നു. ക്രൈസ്തവ സഭകളും മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ഒന്നുചേര്‍ന്ന് വിമോചന സമരത്തിന് തുടക്കം കുറിച്ചു. ഇതിനിടെ വിദ്യാഭ്യാസ ബില്‍ രാഷ്ട്രപതി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. ബില്ലിലെ ചില ഭാഗങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് കണ്ട് നീക്കം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിമോചനസമരം ഇ എം എസ് സര്‍ക്കാരിന്റെ പിരിച്ചു വിടലിലാണ് അവസാനിച്ചത്.

തുടര്‍ന്ന് 1960 ല്‍ പുതിയ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് മുന്നണി സംവിധാനം കേരള രാഷ്ട്രീയത്തില്‍ ആദ്യമുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായി കോണ്‍ഗ്രസ് മുസ്ലീം ലീഗ് പി എസ് പി എന്നിവര്‍ മുന്നണിയായി മത്സരിച്ചു. ഈ ഇടക്കാല തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് എം എല്‍ എമാരുടെ എണ്ണം 65 ല്‍ നിന്ന് 29 ആയി കുറഞ്ഞു. കോണ്‍ഗ്രസ് മുന്നണിക്ക് 95 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ്സിന് 63, പി സ് പി 20, മുസ്ലീം ലീഗ് 11 എന്നിങ്ങനെയായിരുന്നു കക്ഷിനില. പക്ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയ്ക്ക് കാര്യമായ കോട്ടം വന്നില്ല. ചത്ത കുതിരയാണെന്നും കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കണമെന്നും നെഹ്‌റു വിശേഷിപ്പിച്ച മുസ്ലീം ലീഗ് ഈ തിരഞ്ഞെടുപ്പിലാണ് രാഷ്ട്രീയശക്തിയായത്. കോണ്‍ഗ്രസ്സിലെ ദേശീയ നേതാക്കള്‍ ഇതിന് എതിരായിരുന്നു. മുസ്ലീം ലീഗ് എന്ന ചത്ത കുതിരയ്ക്ക് പുനര്‍ജന്മമോ പുതുജീവനോ നല്‍കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. പി എസ് പിയേക്കാള്‍ മൂന്നിരട്ടി സീറ്റ് ഉണ്ടായിട്ടും നേരത്തെയുണ്ടായിരുന്ന ധാരണ അനുസരിച്ച് പി എസ് പിയുടെ പട്ടം താണുപിള്ളയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കേണ്ടിവന്നു. മുസ്ലീം ലീഗിന് മന്ത്രിസ്ഥാനം നല്‍കിയില്ല. പക്ഷേ, ലീഗ് അംഗത്വം രാജിവെപ്പിച്ച് മുസ്ലീം ലീഗിന്റെ സീതി സാഹിബിനെ സ്പീക്കറാക്കി. സീതി സാഹിബിന്റെ നിര്യാണത്തിനുശേഷം സി എച്ച് മുഹമ്മദ്‌കോയ സ്പീക്കറായി. പാര്‍ട്ടി അംഗത്വം രാജി വെയ്പ്പിച്ചത് കമ്മ്യൂണിസ്റ്റുപാര്‍ട്ടി രാഷ്ട്രീയമായി മുതലെടുത്തു. ലീഗിനെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയില്‍ നിന്ന് പുറത്തു കൊണ്ടുവരാനായിരുന്നു അവരുടെ ശ്രമം. പട്ടത്തിന്റെ മന്ത്രിസഭ ഒരുവര്‍ഷവും ഒന്‍പത് മാസവും പിന്നിട്ടപ്പോള്‍ ലീഗ് മന്ത്രിസഭയില്‍ നിന്ന് പുറത്തുവന്നു. ഭൂരിപക്ഷം ഉള്ളതുകൊണ്ട് മന്ത്രിസഭ തുടര്‍ന്നെങ്കിലും പി എസ് പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള ശീതസമരം ശക്തമായി. അവസാനം പട്ടത്തെ പഞ്ചാബിലേക്ക് ഗവര്‍ണ്ണറായി അയച്ചു. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി.

പി എസ് പിയും മുസ്ലീം ലീഗും മുന്നണിയില്‍ നിന്ന് പോയതോടെ കോണ്‍ഗ്രസ്സിനുള്ളില്‍ പടയൊരുക്കമായി. ആര്‍ ശങ്കറും പി ടി ചാക്കോയും ചേരി തിരിഞ്ഞ് സമരത്തിലായി. കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ് രൂപം കൊണ്ടു. മന്നവും പി ടി ചാക്കോയുമായിരുന്നു ഇതിന് പിന്നില്‍. വീണ്ടും മന്ത്രിസഭ വീണു. 1964 ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രണ്ടായി പിളര്‍ന്നു. തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് നിയമസഭ ചേര്‍ന്നില്ല. 1967 ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും മന്നവും ക്രൈസ്തവ സഭകളും സംസ്ഥാന കോണ്‍ഗ്രസ്സിനെ കൈവിട്ടു. ശങ്കറിനോടുള്ള എല്ലാ ശത്രുതയും വെടിഞ്ഞ് കോണ്‍ഗ്രസ്സിനുവേണ്ടി മന്നം ശക്തമായി രംഗത്തുവന്നു. അതേസമയം, സി പി എമ്മിന്റെ നേതൃത്വത്തില്‍ ഒരു സപ്തകക്ഷി മുന്നണി രൂപംകൊണ്ടു. സി പി ഐയും ആര്‍ എസ് പിയും എസ് എസ് പിയും മുസ്ലീം ലീഗും ഈ മുന്നണിയില്‍ സി പി എമ്മിന് ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്കായിരുന്നു. കേരളാ കോണ്‍ഗ്രസ്സും പി എസ് പിയും സ്വതന്ത്ര പാര്‍ട്ടിയും മുന്നണിയായി. ഈ തിരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനത്തിന്റെ ശക്തികൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു. 133 അംഗ സഭയില്‍ ഒന്‍പത് എണ്ണം മാത്രമേ കോണ്‍ഗ്രസ്സിന് കിട്ടിയുള്ളൂ. കേരളാ കോണ്‍ഗ്രസ്സിന് അഞ്ചു സീറ്റ് നേടാനായി. സി പി എമ്മിന് 64 ഉം സി പി ഐക്ക് 20 ഉം എസ് എസ് പിക്ക് 19 ഉം ലഭിച്ചപ്പോള്‍ മുസ്ലീം ലീഗ് ആറില്‍ നിന്ന് 14 ആയി. നേരത്തെ ഒരംഗം പോലും ഇല്ലാതിരുന്ന ആര്‍ എസ് പിക്ക് ആറു സീറ്റ് ലഭിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ സര്‍ക്കാരിന്റെ കാലത്ത് ശക്തമായ മുസ്ലീം പ്രീണനത്തിനാണ് ശ്രമിച്ചത്. തളി ക്ഷേത്രസമരവും മലപ്പുറം ജില്ലാ രൂപീകരണവും ഇതിനെതിരായി സമരവും ഒക്കെ ഈ സര്‍ക്കാരിന്റെ കാലത്താണ് അരങ്ങേറിയത്. അഴിമതിക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നും എന്ത് ആരോപണം വന്നാലും അന്വേഷിക്കുമെന്നും നിലപാട് എടുത്തിരുന്ന ഇ എം എസ് അഴിമതിയാരോപണത്തില്‍ രാജിവെച്ചു. അതിനുശേഷം സി പി ഐ, ആര്‍ എസ് പി, ലീഗ് എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ഐക്യജനാധിപത്യ മുന്നണിക്ക് രൂപം കൊടുത്തു. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. 1971 ല്‍ കോണ്‍ഗ്രസ്സും മന്ത്രിസഭയില്‍ ചേര്‍ന്നു. തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തി. സി പി എമ്മിനൊപ്പം ഐ എസ് പി, എസ് എസ് പി, കെ എസ് പി തുടങ്ങി ബഹുജനാടിത്തറയില്ലാത്ത പാര്‍ട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവയൊക്കെ ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുകയും ചെയ്തു.

അച്യുതമേനോന്‍ മന്ത്രിസഭ വീണ്ടും അധികാരത്തില്‍ വന്നു. ഈ മന്ത്രിസഭയുടെ കാലത്താണ് മുസ്ലീം ലീഗ് എല്ലാവര്‍ക്കും സ്വീകാര്യമായി മാറിയത്. സംഘടിത മതശക്തി അധികാരത്തിനുവേണ്ടി ആസൂത്രിതമായി എങ്ങനെ ഉപയോഗിക്കാമെന്ന് അവര്‍ പഠിച്ചു. സി എച്ച് മുഹമ്മദ് കോയയും അവുക്കാദര്‍കുട്ടി നഹയും മന്ത്രിമാരായി. കെ മൊയ്തീന്‍കുട്ടി ഹാജി മന്ത്രിപദവിക്ക് തുല്യമായ സ്പീക്കര്‍ സ്ഥാനത്തുമെത്തി. പത്തുവര്‍ഷം കൊണ്ട് എട്ടംഗ മന്ത്രിസഭയില്‍ രണ്ടു മന്ത്രിപദവിയും തുല്യമായ സ്പീക്കര്‍ പദവിയും നേടി ലീഗ് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. നേരത്തെ സ്പീക്കര്‍ സ്ഥാനത്തിന് മുസ്ലീം ലീഗ് അംഗത്വം രാജി വെയ്പ്പിച്ച കോണ്‍ഗ്രസ് ലീഗിനു മുന്നില്‍ കീഴടങ്ങുന്നത് ഇവിടെനിന്നാണ് തുടങ്ങിയത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരാഗാന്ധി പിടിച്ചടക്കിയിരുന്നു. 1962 ല്‍ കോണ്‍ഗ്രസ്സുമായി പിണങ്ങിപ്പോയ ലീഗ് 1970 ലാണ് ജനാധിപത്യ മുന്നണിയിലേക്ക് എത്തിയത്. സി പി ഐയുമായുള്ള നല്ല ബന്ധമാണ് അവരെ ഇതിലേക്ക് കൊണ്ടുവന്നത്. പക്ഷേ, കോണ്‍ഗ്രസ്സിലെ യുവനേതൃത്വം ലീഗ് സഖ്യത്തിന് എതിരായിരുന്നു. ഇതിനിടെ ഭാരതരത്‌നം എന്ന നെഹ്‌റുവിനെ കുറിച്ചുള്ള പുസ്തകത്തെ ചൊല്ലി കോണ്‍ഗ്രസ്സും ലീഗും ഇടഞ്ഞു. 1906 ല്‍ ജിന്ന സ്ഥാപിച്ച മുസ്ലീം ലീഗിന്റെ തുടര്‍ച്ച തന്നെയാണ് കേരളത്തിലെ ലീഗ് എന്ന പരാമര്‍ശം നീക്കം ചെയ്തത് വിവാദമായി. ചെറിയാന്‍ ഫിലിപ്പ് കാല്‍നൂറ്റാണ്ട് എന്ന പുസ്തകത്തില്‍ ഇതെക്കുറിച്ച് പറയുന്നു, ‘ചരിത്ര വസ്തുതകള്‍ മൂടിപ്പൊതിഞ്ഞു വെയ്ക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ലെന്നും ഭാരതരത്‌നത്തില്‍ നിന്ന് നീക്കം ചെയ്ത ഭാഗങ്ങള്‍ ലഘുലേഖാ രൂപത്തില്‍ അച്ചടിച്ച് വിതരണം ചെയ്യുമെന്നും കെ എസ് യു പ്രസിഡണ്ട് എം എം ഹസ്സന്‍ പ്രസ്താവിച്ചു. ഇതിന്റെ പേരില്‍ ലീഗുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന് കെ എസ് യുവും യൂത്ത് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് ഒരു വര്‍ഗ്ഗീയ സംഘടനയാണെന്ന് മാസങ്ങള്‍ക്കു മുന്‍പ് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ പറഞ്ഞത് ലീഗ് നേതാക്കളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു’ (പുറം 284). ഇന്ന് പാണക്കാട്ടെ പടിപ്പുരമുറ്റത്ത് യാചക വേഷത്തിലോ ഭൃത്യവേഷത്തിലോ അന്നത്തെ മഹാരഥന്മാരായ ഈ രണ്ടു നേതാക്കളെയും കാണാന്‍ കഴിയുന്നു എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അപചയം.

തുടര്‍ന്ന് അടിയന്തിരാവസ്ഥ വന്നു. അടിയന്തിരാവസ്ഥയില്‍ മുസ്ലീം ലീഗ് രണ്ടായി പിളര്‍ന്നു. അഖിലേന്ത്യാ ലീഗ് സി പി എമ്മിനൊപ്പം പ്രതിപക്ഷത്തായി. അടിയന്തിരാവസ്ഥയ്ക്കുശേഷം കെ കരുണാകരന്‍ മുഖ്യമന്ത്രിയായി പുതിയ രാഷ്ട്രീയ ശക്തികേന്ദ്രമായി മാറി. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന്റെ ഒരു കഷണവും കേരളാ കോണ്‍ഗ്രസ്സിന്റെ ഒരു കഷണവും ഭരണമുന്നണിയില്‍ സ്ഥാനമുറപ്പിച്ചു. കെ എം മാണി അതിന് രസകരമായ ഒരു സൈദ്ധാന്തിക അടിത്തറയും നല്‍കി. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണെന്ന്. രാജന്‍ കേസിനെ തുടര്‍ന്ന് കെ കരുണാകരന് രാജി വെയ്‌ക്കേണ്ടി വന്നു. നിയമസഭാംഗമല്ലാത്ത എ കെ ആന്റണി പുതിയ മുഖ്യമന്ത്രിയായി. ഇന്ദിരാഗാന്ധിയെ ചിക്കമാംഗ്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് എ കെ ആന്റണി രാജിവെച്ചു. സി പി ഐയിലെ പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. 64 ല്‍ പിളര്‍ന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും സി പി എമ്മും സി പി ഐയും ഒന്നിച്ച് ചേര്‍ന്നില്ലെങ്കിലും ഒരു മുന്നണിയായി മാറാന്‍ തീരുമാനിച്ചു. ഒരു ഇടതുമുന്നണി രൂപം കൊള്ളാന്‍ പി കെ വി രാജിവെച്ചു. തുടര്‍ന്ന് സി എച്ച് മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായി. എന്‍ ഡി പി അടക്കമുള്ളവര്‍ മന്ത്രിസഭയിലെത്തി. ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പിളര്‍ന്ന ഒരു വിഭാഗം സി പി എമ്മിനൊപ്പം ഇടതുമുന്നണിയില്‍ ചേര്‍ന്നു. തുടര്‍ന്ന് അട്ടിമറിക്കൂലി പ്രശ്‌നത്തില്‍ ആന്റണി ഗ്രൂപ്പിന് ഇടതുമുന്നണി വിടേണ്ടി വന്നു.

കെ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. 1982 ല്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും എന്‍ ഡി പിയും എസ് ആര്‍ പിയും കോണ്‍ഗ്രസ്സിനൊപ്പം ഉണ്ടായി. ഈ കാലഘട്ടത്തിലാണ് കരുണാകരന്‍ അധികാരത്തില്‍ അള്ളിപ്പിടിച്ച് കിടക്കാന്‍ മുഴുവന്‍ അധികാരങ്ങളും മുസ്ലീം ലീഗിലേക്കും പാണക്കാട് തങ്ങളിലേക്കും എത്തിച്ചത്. ഇതിനിടെ അഖിലേന്ത്യാ ലീഗ് മുസ്ലീം ലീഗില്‍ ലയിച്ചിരുന്നു. കരുണാകരന്റെ ഭരണത്തില്‍ വര്‍ഗ്ഗീയശക്തികള്‍ അഴിഞ്ഞാടി. മുസ്ലീം ലീഗ് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് പച്ചയായ വര്‍ഗ്ഗീയ പ്രീണനത്തിന് ഭരണം ദുരുപയോഗം ചെയ്തു. 1987 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇത് സമര്‍ത്ഥമായി ഉപയോഗിച്ച് ഇടതുമുന്നണി അധികാരത്തിലെത്തി. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നേടിയ വമ്പിച്ച ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഇ കെ നായനാര്‍ കാലാവധിക്ക് ഒരുവര്‍ഷം ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തി. 1992 ല്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ തിരിച്ചുവന്നു. ഇത്തവണ കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും എന്‍ ഡി പിയും മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. മുസ്ലീം ലീഗിന് കരുണാകരന്‍ ഭരണം പൂര്‍ണ്ണമായും അടിയറ വെച്ചു. വിദ്യാഭ്യാസം, വ്യവസായം, പൊതു മരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍, അതായത് ഖജനാവിന്റെ 80 ശതമാനത്തോളം വരുന്നവ മുസ്ലീം ലീഗിന് നല്‍കി. ജലസേചനം, റവന്യൂ, ഗതാഗതം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ്സിന് ലഭിച്ചത്. ആരോഗ്യം എന്‍ ഡി പിക്കും. അഴിമതി തുടര്‍ച്ചയായി. ലൈംഗിക അപവാദങ്ങള്‍ പരന്നു. സ്വന്തം പാര്‍ട്ടിക്കാരെ പോലും പിണക്കി രണ്ടാമത്തെ രാജ്യസഭാ സീറ്റും കരുണാകരന്‍ മുസ്ലീം ലീഗിന് നല്‍കി. അവസരം കിട്ടിയപ്പോള്‍ പ്രതിച്ഛായാ വിവാദത്തിന്റെ പേരില്‍ കരുണാകരനെ കേരളാ കോണ്‍ഗ്രസ്സും ലീഗും പിന്നില്‍ നിന്ന് കുത്തി. അധികാരത്തില്‍ നിന്നിറങ്ങി കേന്ദ്രവ്യവസായ മന്ത്രിയായി പോകേണ്ടി വന്നു.

കരുണാകരന് പകരം ആന്റണി വന്നു. അഴിമതിക്കഥകള്‍ക്കോ ലൈംഗിക പീഡനങ്ങള്‍ക്കോ ഒരറുതിയും ഉണ്ടായില്ല. 1997 ലെ തിരഞ്ഞെടുപ്പില്‍ വി എസിനെ മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, മാരാരിക്കുളത്ത് വി എസ്, പി.ജെ ഫ്രാന്‍സിസിനോട് തോറ്റു. ഇ കെ നായനാന്‍ വീണ്ടും മുഖ്യമന്ത്രിയായി. 2001 ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തറപറ്റിച്ച് എ കെ ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. നേരത്തെ കരുണാകരന്‍ ലീഗിന് കൊടുത്ത അതേ വകുപ്പുകള്‍ ആന്റണിയും നല്‍കി. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗ്ഗീയവത്കരണവും എല്ലാ സീമകളും ലംഘിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷണത്തിന് വിട്ടു. ആന്റണി അനഭിമതനായി. 2004 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തകര്‍ന്നു. വിതച്ചത് കൊയ്ത ആന്റണി 2004 ആഗസ്റ്റില്‍ രാജിവെച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്ന് കുത്തി എന്ന് ആന്റണി വിശ്വസിച്ചു. സോണിയയുടെ വിശ്വസ്തനായ ആന്റണി കേന്ദ്ര പ്രതിരോധമന്ത്രിയായി. 2014 ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തും വരെ ആന്റണി പ്രതിരോധമന്ത്രിയായി തുടര്‍ന്നു. 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തി. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയും മുസ്ലീം-ക്രൈസ്തവ പ്രീണനത്തിന്റെ മുഖ്യവക്താക്കളായി മാറി. വി എസ്സും പാര്‍ട്ടി സെക്രട്ടറി പിണറായിയും തമ്മിലുള്ള പോരാട്ടം വി എസ്സിന് അനങ്ങാന്‍ കഴിയാത്തവിധം കൂച്ചുവിലങ്ങിട്ടു. പലര്‍ക്കെതിരെയും അഴുമതിയാരോപണങ്ങള്‍ ഉയര്‍ന്നു.

2011 ല്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. മുസ്ലീം ലീഗ് അധികാര ദുര്‍വിനിയോഗത്തിന്റെ കേന്ദ്രമായി. കോണ്‍ഗ്രസ്സിനെ അസ്തപ്രജ്ഞരാക്കിക്കൊണ്ട് മുസ്ലീം ലീഗ് പാണക്കാട് തങ്ങളെക്കൊണ്ട് അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ചു. അങ്ങനെ മഞ്ഞളാംകുഴി അലി മന്ത്രിയായി. വിദ്യാഭ്യാസവകുപ്പ് ഇസ്ലാമിക തീവ്രവാദത്തിന്റെയും ഭീകരതയുടെയും കളിത്തൊട്ടിലായി മാറി. വിദ്യാഭ്യാസ വകുപ്പിലെ 23 വകുപ്പ് മേധാവികളില്‍ 22 ഉം മുസ്ലീങ്ങളായിരുന്നു. വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ വൈസ് ചാന്‍സലര്‍മാരാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബാര്‍ കോഴ കേസും സോളാര്‍ കേസും കൂടി വന്നയോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പതനം പൂര്‍ണ്ണമായി. 2016 ലെ തിരഞ്ഞെടുപ്പില്‍ വി എസ്സിനെ മുന്‍നിര്‍ത്തിയാണ് മത്സരിച്ചതെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പിണറായിയാണ് മുഖ്യമന്ത്രിയായത്. വി എസ്സിന് സമാശ്വാസ സമ്മാനം എന്ന നിലയില്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷപദവി ലഭിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച അതേ ആരോപണങ്ങള്‍ അതിനേക്കാള്‍ ശക്തമായി പിണറായിയുടെ പിന്നാലെയെത്തി. സരിതയ്ക്കു പകരം സ്വപ്‌നയും സോളാറിന് പകരം സ്വര്‍ണ്ണവും ഡോളറും ഒക്കെയായി അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും ഊരാക്കുടുക്കിലാണ് പിണറായിയുടെ ഭരണം അവസാനിക്കുന്നത്.

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മുന്നണി രാഷ്ട്രീയമാണ് വെറും ഒന്നു മുതല്‍ രണ്ടര ശതമാനം വരെ മാത്രം വ്യത്യാസമുള്ള ഇരു മുന്നണികളെയും മാറി മാറി അധികാരത്തില്‍ എത്തിക്കുന്നത്. ഒരു പഞ്ചായത്ത് അംഗത്തെ പോലും വിജയിപ്പിക്കാന്‍ ശേഷിയില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികള്‍ അധികാരത്തിന്റെ ശീതളച്ഛായയില്‍ കൊഴുത്ത് അഴിമതിയുടെയും അതിക്രമങ്ങളുടെയും കേദാരമായി മാറുന്നു. 1970 കളില്‍ മുന്നണി രാഷ്ട്രീയത്തില്‍ എത്തിയ കേരളാ കോണ്‍ഗ്രസ്സാണ് പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. കാടു മുഴുവന്‍ കൈയേറി കൃഷിയിറക്കുകയും പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പോലും കുന്നിടിച്ച് നിരത്തി വനംകൊള്ള നടത്തി പരിസ്ഥിതിയെ തകര്‍ക്കുകയായിരുന്നു. ഇന്ന് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പട്ടയ പ്രശ്‌നം ഉയര്‍ത്തി മുന്നണികളെ ഭീഷണിയുടെ വാള്‍മുനയില്‍ നിര്‍ത്തുന്നതും സംഘടിത സമുദായങ്ങളാണ്. ഇരു മുന്നണികളിലേക്കും കാലാകാലങ്ങളില്‍ ചേക്കേറുന്ന അവരാണ് ഭരണം നിയന്ത്രിക്കുന്നത്. വനവാസികളുടെ ഭൂമി തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും ആദിവാസി ഭൂമി വീണ്ടെടുക്കല്‍ നിരോധന നിയമം കൊണ്ടുവന്ന് സംഘടിത മതങ്ങളുടെ കൈവശം ആദിവാസി ഭൂമി നിലനിര്‍ത്തി അവരെ അനാഥരാക്കി. ഇതിന് ഇരു മുന്നണികളും ഒരേപോലെ ചൂട്ടുപിടിച്ചു.

സംഘടിത മതവിഭാഗങ്ങളോടുള്ള പ്രീണനം എല്ലാ അതിരുകളും ലംഘിച്ചു. മുസ്ലിം വിധവകള്‍ക്ക് മാത്രം ഭവന നിര്‍മ്മാണ പദ്ധതി, മദ്രസ അദ്ധ്യാപകര്‍ക്ക് കുറഞ്ഞ പലിശക്ക് ഭവന വായ്പാ പദ്ധതി, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് തുടങ്ങി വോട്ടുബാങ്ക് രാഷ്ട്രീയം മുന്നണികളെ പോലും സ്വാധീനിച്ചിരിക്കുന്നു. അതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇരു മുന്നണികള്‍ക്കും മോചനമില്ല എന്നാണ് സത്യം. പിന്‍വാതില്‍ നിയമനം ഇരു മുന്നണികളും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും ആഘോഷമാക്കി. കഴിഞ്ഞ മുന്നണി സര്‍ക്കാരുകളുടെ അഴിമതിക്കഥകള്‍ ആയിരക്കണക്കിന് കോടികളുടേതാണ്. പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇക്കാര്യത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഡേറ്റയും അഴിമതിയുടെ അകത്തളത്തിലേക്ക് എത്തിയത്. സ്പ്രിംഗ്ലര്‍ മുതല്‍ ആഴക്കടല്‍ മീന്‍പിടുത്തം വരെയുള്ള അഴിമതിക്കഥകള്‍ ആയിരക്കണക്കിന് കോടികളുടേതാണ്. ഇവയെല്ലാം സംരക്ഷിക്കപ്പെടുന്നത് മുന്നണി രാഷ്ട്രീയത്തിന്റെ കുടക്കീഴിലാണ്. ഒരു പരിവര്‍ത്തനം അനിവാര്യമാണ്. അഴിമതിക്കും പ്രീണനത്തിനും ഇടമില്ലാത്ത എല്ലാവരെയും തുല്യരായി കാണുന്ന സംവിധാനം. അതാണ് ഇന്ന് മലയാളിയുടെ സ്വപ്‌നം.

Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies