കരിന്തണ്ടന്‍ സ്മൃതിദിനം മാര്‍ച്ച് 14
ചരിത്രത്തിലെ മറക്കാന്‍ കഴിയാത്ത ഗോത്ര നായകനാണ് കരിന്തണ്ടന്‍ മൂപ്പന്‍. വയനാടന്‍ കാടിന്റെ ഉള്‍വനങ്ങളില്‍ താമസിച്ചിരുന്ന ഗോത്ര സമൂഹങ്ങളില്‍ ഒന്നായ പണിയ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന കരിന്തണ്ടന്‍ മൂപ്പന്റെ ജന്മദേശം, അടിവാരത്തെ ചിപ്പിലിത്തോടുള്ള വട്ടച്ചിറ ഉൗരാണെന്നു കരുതുന്നു. അവിടെ ഇന്നും മൂപ്പനെ കുറിച്ചുള്ള സങ്കല്പത്തില്‍ സന്ധ്യാ ദീപം തെളിയിച്ച് ആണ്ടുതോറും ആചാരാനുഷ്ഠാനങ്ങള്‍ ചെയ്തുവരുന്നു.
1700-1750 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കരിന്തണ്ടന്‍ മൂപ്പന് കുലത്തൊഴിലായ കാലി മേയ്ക്കല്‍ ആയത് കൊണ്ടുതന്നെ വയനാടിന്റെ ആരണ്യം മുഴുവനും കാണാപ്പാഠമായിരുന്നു. അന്നത്തെ വയനാട് എന്നത് കണ്ണൂര്‍-കോഴിക്കോട്-മലപ്പുറം ജില്ലകളുടെ വനാന്തരഭാഗങ്ങള്‍ ചേര്‍ന്ന പ്രദേശമായിരുന്നു. ഈ പ്രദേശങ്ങളെ ബ്രിട്ടീഷുകാര്‍ മലബാര്‍ മേഖലയായി പ്രഖ്യാപിച്ച് മദ്രാസ് പ്രവിശ്യയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തി. ടിപ്പു സുല്‍ത്താനുമായി അവര്‍ നല്ല ബന്ധത്തിലായിരുന്നില്ല. അവരുടെ അധീനതയിലുള്ള കോഴിക്കോടു നിന്നും മൈസൂരിലേക്ക് വയനാട് മാര്‍ഗ്ഗം പുതിയ വഴി കണ്ടെത്തുന്നതിനായി അന്നത്തെ ബ്രിട്ടീഷ് അധികാരി ചിലരെ നിയമിച്ചു. ടിപ്പുവുമായി വ്യവസായത്തില്‍ ഏര്‍പ്പെടുന്നതിനും മറ്റ് കച്ചവട ആവശ്യങ്ങള്‍ക്കും ഈ വഴി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. വഴി അന്വേഷിച്ച് എത്തിയവരെല്ലാം കാട് കണ്ട് പിന്മാറി. അതില്‍ ഒരു കൂട്ടര്‍ ഉള്‍ക്കാട്ടില്‍ താമസിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ഒടുവില്‍ കരിന്തണ്ടന്‍ മൂപ്പനെ കണ്ടെത്തി അദ്ദേഹവുമായി സൗഹൃദം സ്ഥാപിച്ച് കാടിനകത്ത് പ്രവേശിക്കുകയും കാട്ടു വഴി കണ്ടെത്തുകയും ചെയ്തു.
തിരികെ വരുന്ന വഴിയില്‍ വച്ച് സാധുവായ മൂപ്പന്റെ ഗോത്ര അധികാര ചിഹ്നങ്ങളായ പട്ടും വളയും അവര്‍ കൈക്കലാക്കി. മൂന്നാമത്തൊരാള്‍ ബ്രിട്ടീഷ് അധികാരിയില്‍ നിന്ന് സമ്മാനം സ്വന്തമാക്കരുതെന്ന സ്വാര്‍ത്ഥ താല്‍പര്യത്തോടെ മൂപ്പനെ വധിച്ച് ലക്കിടിയിലെ മലയടിവാരത്ത് മൃതശരീരം വലിച്ചെറിഞ്ഞു. ബ്രിട്ടീഷുകാരുടെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ആ കാടിനു കുറുകെ ഒരു നാട്ടുവഴി രൂപപ്പെട്ടുവന്നു. തനിച്ചും രാത്രികളിലും ആ വഴിയിലൂടെ യാത്രചെയ്യാന്‍ എല്ലാവരും ഭയപ്പെട്ടു തുടങ്ങി. തന്നോടു കാണിച്ച അനീതിക്കെതിരെ മൂപ്പന്റെ ആത്മാവ് പോരാടി. യാത്രക്കാരെ ശല്യപ്പെടുത്തിയും വാഹനങ്ങള്‍ കൊക്കയിലേക്ക് തള്ളിയിട്ടും നിരന്തരം ഭയപ്പെടുത്തി. മൂപ്പന്റെ ആത്മശാന്തിക്കായി അവര്‍ പാലക്കാട് നിന്നും ഒരു തന്ത്രിയെ കൊണ്ടുവന്ന് ഇന്നു കാണുന്ന ചങ്ങലയില്‍ മൂപ്പനെ ആവാഹിച്ച് മരത്തില്‍ ബന്ധിച്ചു.
വയനാട് ലക്കിടിയില്‍ അന്തിയുറങ്ങുന്ന മൂപ്പന്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ എടുത്തത് വര്‍ഷങ്ങളാണ്. വയനാടന്‍ ചുരത്തിന് ‘കരിന്തണ്ടന്‍ ചുരം’ എന്ന് പേര് നല്‍കുക, ‘കരിന്തണ്ടന്‍ സ്മൃതി മണ്ഡപം’ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി മൂപ്പന്റെ പിന്‍തലമുറക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി ‘കരിന്തണ്ടന്‍ സ്മൃതിയാത്ര’ എന്ന സാംസ്‌കാരിക ഘോഷയാത്ര നടത്തുന്നു; കാല്‍ നടയായി ചുരത്തിലൂടെ നടന്നു കയറുന്നു.
പണിയ ഗോത്രത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ‘പീപ്പ്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കരിന്തണ്ടന്‍ മൂപ്പന്റെ ഓര്‍മ്മ പുതുക്കുന്ന സ്മൃതിയാത്ര ആരംഭിച്ചത്. 2011-ല്‍ സ്മൃതിയാത്രയ്ക്ക് മുന്നോടിയായി പീപ്പ് ഡയറക്ടര്‍ എസ്. രാമനുണ്ണിയുടെ പങ്കാളിത്തത്തില്‍ പത്തംഗങ്ങള്‍ അടങ്ങുന്ന യുവതീയുവാക്കള്‍ ചുരം നടന്നു കയറി യാത്രയ്ക്ക് വേണ്ടി വരുന്ന സമയം കണക്കാക്കി. 2011 മാര്‍ച്ച് മാസം 13-ാം തീയതി പണിയ ഗോത്രത്തില്‍ പെടുന്ന നൂറോളം വരുന്ന ആളുകള്‍ ആദ്യത്തെ കാല്‍നട യാത്രയില്‍ പങ്കുകൊണ്ടു, ഇന്ന് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഈ ദിനത്തില്‍ ആയിരത്തില്‍പരം പണിയഗോത്ര സഹോദരങ്ങളും മറ്റുള്ളവരും ഇന്നും ഒത്തുചേരുന്നു.
ജഗ്‌ദേവ് റാം ഒറാന്‍, ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ, കല്‍പ്പറ്റ നാരായണന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെ.കൃഷ്ണന്‍കുട്ടി, ഡോ.സി.സുരേഷ്, ശശി അയ്യന്‍ചിറ, ശ്യാം രാജ്, കെ.വി. മനോജ് കുമാര്‍ (കോഴിക്കോട് ജില്ലാ കലക്ടര്‍), ഡോ.രാധാകൃഷ്ണന്‍ (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍), പത്മശ്രീ കുഞ്ഞോല്‍, ജസ്റ്റിസ് നഗരേഷ്, പള്ളിയറ രാമന്‍, വാസുദേവന്‍ ചീക്കല്ലൂര്‍, ഇ.വിസോമന്‍, വേലായുധന്‍ അപ്പണവയല്‍, ചടയന്‍ അപ്പണവയല്‍, എന്‍.പി. പത്മനാഭന്‍, എസ്. രാമനുണ്ണി തുടങ്ങിയ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സ്മൃതിയാത്രയുടെ വേദിയെ ധന്യമാക്കിയിട്ടുണ്ട്.
സ്മൃതിയാത്രയുടെ വേദികളില്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ച നിരവധി ഗോത്ര വിദ്യാര്‍ത്ഥികളേയും കലാകായിക രംഗത്തെ പ്രതിഭകളേയും ആദരിച്ചുവരുന്നു. ഈ വേദിയിലാണ് കരിന്തണ്ടന്‍ മൂപ്പന്റെ ഛായാചിത്രം പ്രകാശനം ചെയ്തത്. വയനാടിന്റെ പ്രമുഖ ചിത്രകാരനായ അയ്യപ്പന്‍ മാഷാണ് ചിത്രം വരച്ചത്. പണിയ ഭാഷയിലെഴുതിയ ആദ്യ പുസ്തകമായ ‘നാക്കു ഇപ്പിമലെന മക്ക’യുടെ പ്രകാശനവും നടന്നു.
മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് കരിന്തണ്ടന്‍ സ്മൃതിയാത്ര നടത്തിവരുന്നത്. ഇതിനു മുന്നോടിയായി പണിയ ഗോത്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന – ഉപന്യാസ മത്സരങ്ങളും യുവാക്കള്‍ക്കായി കരിന്തണ്ടന്‍ സ്മൃതി സെവന്‍സ് ഫുട്‌ബോള്‍ മേളയും നടത്തിവരുന്നു. അറുപതില്‍ പരം പണിയ ഗോത്ര ടീമുകള്‍ മേളയില്‍ പങ്കാളികളായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ നാലു ജില്ലകളില്‍ നിന്നുള്ള പണിയ ഗോത്ര കൂട്ടായ്മകള്‍ ഈ യാത്രയില്‍ നിറ സാന്നിദ്ധ്യമാണ്. ഈ വര്‍ഷത്തെ 11-ാമത് സ്മൃതിയാത്ര കൊറോണാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് 2021 മാര്‍ച്ച് 14ന് അടിവാരത്തു നിന്നും ആരംഭിച്ച് ലക്കിടി ചങ്ങല മരച്ചുവട്ടില്‍ പുഷ്പ്പാര്‍ച്ചനയോടെ സമാപിക്കും. ഇതോടൊപ്പം മാര്‍ച്ച് 12 വൈകിട്ട് 6.30ന് ഗോത്ര ഊരുകളില്‍ ദീപ സമര്‍പ്പണവും നിശ്ചയിച്ചിരിക്കുന്നു.
നാല് ജില്ലകളിലായി ചിതറിക്കിടക്കുന്ന പണിയ ഗോത്ര ശ്യംഖലയുടെ മൂപ്പനായ കരിന്തണ്ടന്റെ ഓര്‍മ്മകള്‍ ഇന്നും തലമുറകളിലൂടെ കാത്തുസൂക്ഷിക്കുന്നു. ‘ലഹരി മുക്ത സമൂഹത്തിനായി നമുക്കൊത്തു ചേരാം.’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.