”ഇനി നാം സിംഹത്തിനെ പിന്തുടരേണ്ടിയിരിക്കുന്നു.” കൃഷ്ണന്‍ തന്റെ സഹായികളായി വന്നവരോടു പറഞ്ഞു: ”നാം വന്ന കുതിരകളെ സംരക്ഷിച്ച് രണ്ടുപേര്‍ ഇവിടെ നില്‍ക്കു. രണ്ടുപേര്‍ എന്റെ കൂടെ വരണം. സിംഹത്തിന്റെ കാല്പാടുകള്‍ നോക്കി നമുക്കു പോകാം. എങ്കിലേ രത്‌നമാലയെപ്പറ്റി അറിയാന്‍ കഴിയൂ.”
ഉടനെ രണ്ടുപേര്‍ കുതിരകളുടെ സംരക്ഷണം ഏറ്റു. മറ്റു രണ്ടുപേര്‍ കൃഷ്ണനൊപ്പം ചേര്‍ന്നു നടപ്പായി. വഴിയല്ലാത്ത വഴിയിലൂടെയാണ് യാത്ര. കല്ലിലും പുല്ലിലും മണ്ണിലും അങ്ങിങ്ങായി പതിഞ്ഞിരിക്കുന്ന സിംഹത്തിന്റെ കാല്പാടുകള്‍ ശ്രദ്ധിച്ചുകൊണ്ടു മൂവരും നടന്നു.
കുറേദൂരം അങ്ങനെ പോയിക്കാണും. പെട്ടെന്നൊരാള്‍ ഭയം കലര്‍ന്ന സ്വരത്തില്‍ വിളിച്ചു പറഞ്ഞു… അതാ സിംഹം!!
കൂടെയുള്ള സഹായി ഞെട്ടാതിരുന്നില്ല. കൃഷ്ണന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അല്പം ദൂരെയായി ഒരു സിംഹം കിടക്കുന്നത് കണ്ടു.
ആ സിംഹത്തിനു ജീവനുള്ളതായി തോന്നിയില്ല. കൃഷ്ണന്‍ ചുറ്റിലും നോക്കി. വേറൊരു ശക്തനായ മൃഗവുമായി നല്ലൊരു മല്‍പിടുത്തം നടന്നിട്ടുണ്ട്. അങ്ങനെ കൊല്ലപ്പെട്ടിരിക്കയാണ് സിംഹം.
കൃഷ്ണന്‍ സിംഹത്തിന്റേതല്ലാത്ത കാല്പാടുകള്‍ കാര്യമായി ശ്രദ്ധിച്ചു: സാധാരണ കാട്ടുമൃഗങ്ങളുടേതുപോലുള്ള കാല്പാടുകളല്ല. മനുഷ്യരുടേതിനു സമാനമാണെന്നു തോന്നിപ്പോകും. കുറേക്കൂടി വലുതാണ്.
”ഇതെന്തു ജീവിയാണാവോ! ആള്‍ക്കരടിയോ ആള്‍ക്കുരങ്ങനോ? മൃഗവുമല്ല, മനുഷ്യനുമല്ലാത്ത ജന്തു! ഇതിനെ നരസിംഹമെന്നു വിളിക്കണോ?” കൃഷ്ണന്‍ ചിരിച്ചുകൊണ്ടു സഹായികളോടു ചോദിച്ചു.
”കാല്പാടുകള്‍ തിരഞ്ഞു തിരഞ്ഞു സിംഹത്തിനെ കണ്ടപ്പോള്‍ കാണുന്നത് അതിലും വലിയ കാല്പാടുകള്‍! സ്യമന്തകമാല കണ്ടതുമില്ല.” ഒരു സഹായി പറഞ്ഞു.
”അതെ, ഇനി ഈ വലിയ കാല്പാടുകള്‍ എവിടംവരെ എന്നു അന്വേഷിച്ചുപോയല്ലേ പറ്റൂ.” കൃഷ്ണന്‍ പറഞ്ഞു.
അങ്ങനെ അവര്‍ ആ വലിയ കാല്പാടുകള്‍ നോക്കി വീണ്ടും മുന്നോട്ടുപോയി. ആ യാത്ര ഒരു ഗുഹാമുഖത്തിലാണ് അവരെ എത്തിച്ചത്. ഗുഹയ്ക്കകത്തേയ്ക്കാണ് കാല്പാടുകള്‍ പോയിട്ടുള്ളതെന്നു ഉറപ്പാക്കിയ കൃഷ്ണന്‍ തന്റെ സഹായികളോടു പറഞ്ഞു:
”നമ്മുടെ അന്വേഷണം കുറെയൊക്കെ ഫലപ്രദമായിട്ടുണ്ട്. പ്രസേനജിത്ത് മരിച്ചു കിടക്കുന്നതു നാം കണ്ടു. സിംഹമാണ് അവനെ കൊന്നത്. പ്രസേനജിത്ത് ധരിച്ച രത്‌നമാല കാണാനുമില്ല. അതു ഒരു പക്ഷേ സിംഹം കടിച്ചെടുത്തു പോയിട്ടുണ്ടാവാം എന്നു കരുതി നാം ആ കാല്പാടുകള്‍ പിന്തുടര്‍ന്നുവല്ലോ.
പിന്നെ നാം കണ്ടതു സിംഹം മരിച്ചു കിടക്കുന്നതാണ്. വേറൊരു ശക്തനായ മൃഗത്തിനാല്‍ അതു കൊല്ലപ്പെട്ടതാണെന്നു മനസ്സിലായി. ആ വലിയ ജന്തുവിന്റെ കാല്പാടുകളാണ് ഈ ഗുഹാമുഖത്ത് നമ്മളെ എത്തിച്ചിരിക്കുന്നത്.
ഇനി ഗുഹയ്ക്കകത്തു കയറിച്ചെന്നാലേ രത്‌നം അവിടെയുണ്ടോ എന്ന് അറിയാന്‍ പറ്റൂ. അപകടം പിടിച്ച പണിയാണ്. അകത്തുള്ളവന്‍ അതിശക്തനാണ്. എങ്കിലും ഞാനൊന്നു പോയി നോക്കട്ടെ. നിങ്ങള്‍ ഇവിടെ കാത്തുനിന്നാല്‍ മതി. കുതിരകളെ നോക്കാന്‍ ഏല്പിച്ച ചങ്ങാതിമാരോടു പോയി കാര്യങ്ങള്‍ പറഞ്ഞു അവരെയും ഇങ്ങോട്ടു കൂട്ടിവരുന്നതില്‍ കുഴപ്പമില്ല.
എന്നാല്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞേക്കാം. ഗുഹയ്കത്തേയ്ക്കു ആരും വരരുത്. എന്നെച്ചൊല്ലി നിങ്ങള്‍ ഭയപ്പെടേണ്ട. നിങ്ങളാരും അപകടത്തിലാകരുത്. കാത്തിരുന്നു മടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു നാട്ടിലേയ്ക്കു മടങ്ങുകയും ചെയ്യാം.”
അനുയായികള്‍ക്ക് ഇത്രയുമൊക്കെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം കൃഷ്ണന്‍ രഹസ്യങ്ങള്‍ നിറഞ്ഞതും പേടിപ്പെടുത്തുന്നതുമായ ഗുഹാമുഖത്തേയ്ക്ക് നടന്നു.
ഒരു സിംഹത്തിനെ അക്രമിച്ചു കൊന്ന അതിഭീകരനായ ഒരു ജന്തുവിന്റെ മടയിലേയ്ക്കാണ് കൃഷ്ണന്‍ ഒറ്റയ്ക്കു ചെല്ലുന്നത്. തന്നെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ പരക്കുന്ന അപവാദം ഇല്ലാതാക്കണം, സത്യം തെളിയിക്കണം എന്ന ഒറ്റ വിചാരമായിരുന്നു കൃഷ്ണന്. അത് എന്തും നേരിടാനുള്ള മനക്കരുത്ത് കൃഷ്ണനില്‍ നിറച്ചിരുന്നു.
(തുടരും)