ഡോ.ഇ.ബാലകൃഷ്ണന്റെ ‘ഹിന്ദുഐക്യവും ജാതിയും’ എന്ന ലേഖനം (കേസരി വാരിക 2020 ഡിസംബര്‍ 25) എല്ലാ ഹൈന്ദവരും ശ്രദ്ധിച്ചുവായിക്കേണ്ട ഒന്നാണ്. രാഷ്ട്രീയ സ്വയംസേവക സംഘം ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ട് എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഗുരുജി ഗോള്‍വല്‍ക്കര്‍ വളരെ കാര്യമായി പരിശ്രമിച്ചാണ് വിവിധ സമ്പ്രദായങ്ങളിലെ ധര്‍മ്മാചാര്യന്മാരെ ഒരു വേദിയിലെത്തിച്ച് (1969- ഉഡുപ്പി വിശ്വഹിന്ദു പരിഷത്ത് സമ്മേളനം) അയിത്തത്തിനെതിരെ ഏകസ്വരത്തില്‍ പ്രഖ്യാപനം നടത്തിച്ചത്.
ബാലാസാഹേബ് ദേവറസ് ഹൈന്ദവരുടെ ദുരവസ്ഥക്ക് കാരണം ജാതീയതയാണ് എന്ന് പ്രഖ്യാപിച്ചു. പഴയതെല്ലാം നല്ലതാകണമെന്നും എല്ലാ കാലത്തേക്കുമുള്ളതായിരിക്കണം എന്നുള്ള വാദം ശരിയല്ല എന്നും അയിത്തം പാപമല്ലെങ്കില്‍ ലോകത്തുള്ള മറ്റൊന്നും പാപമല്ല എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു (വസന്തവ്യാഖ്യാന മാല പ്രഭാഷണം – 1974-പൂന). ജാതീയ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനായി മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സര്‍സംഘചാലകനായിരുന്ന ദേവറസ് ഹിന്ദു സമൂഹത്തിനോട് അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് മിശ്രവിവാഹം അടക്കമുള്ള പരിഷ്‌ക്കരണങ്ങളെ പിന്തുണക്കുന്ന നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ധര്‍മ്മത്തിന്റെ പേരില്‍ അധര്‍മ്മത്തിന്റെ ആചരണമാണ് നടക്കുന്നതെന്നും യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇട നല്‍കാത്ത രീതിയില്‍ അദ്ദേഹം വ്യക്തമാക്കി (2017). ഡോ.ബി. ആര്‍.അംബേദ്കര്‍ക്ക് ഗുരുജി ഗോള്‍വല്‍ക്കര്‍ അയച്ച വിവാഹാശംസയെക്കുറിച്ചു ഡോ.ഭാഗവത് സൂചിപ്പിക്കുകയുണ്ടായി.
ഗാന്ധിജിയും ഡോ. അംബേദ്ക്കറും സംഘത്തിന്റെ ശിബിരങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ അയിത്തത്തിന്റെ അഭാവത്തെക്കുറിച്ച് അഭിനന്ദിക്കുകയും ഉണ്ടായിട്ടുണ്ട് എന്ന വസ്തുതയും സ്മരിക്കണം. മിശ്രവിവാഹത്തെ അനുകൂലിച്ചുകൊണ്ടിരിക്കുന്ന സംഘം എങ്ങനെയാണ് സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റ് ആവുന്നത്? നഗരങ്ങളിലെ ചേരി പ്രദേശങ്ങളിലും മലയോരങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും സേവാഭാരതിയും വനവാസി കല്യാണ്‍ ആശ്രമവും വിദ്യാഭാരതിയുമൊക്കെ സവര്‍ണ്ണ സേവയല്ല നടത്തുന്നത്. ദളിതരെയും ഗോത്രവര്‍ഗ്ഗക്കാരെയും മറ്റ് പിന്നാക്കക്കാരെയും പാര്‍ശ്വവല്‍കൃതരെയുമാണ് സംഘം നിശ്ശബ്ദമായി സേവിക്കുന്നത്. സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത ദരിദ്രനാരായണ സേവയാണ് സംഘം ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ സവര്‍ണ്ണവര്‍ഗ്ഗീയ ഫാസിസമല്ല.