കായികപ്രതിഭ എന്നു പറയുന്നതുപോലെ അര്‍ത്ഥമറിയാതെയുള്ള ഒരു വിശേഷണ പദപ്രയോഗമാണ് വിപ്ലവകാരിയെന്നത്. അതല്ലെങ്കില്‍ ശ്രീ നാരായണഗുരുവിനെ വിപ്ലവകാരിയാക്കിത്തീര്‍ക്കാന്‍ ചില കുത്സിത രാഷ്ട്രീയക്കാര്‍ ശ്രമിക്കില്ലായിരുന്നുവല്ലോ.
നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുദേവന്റെ വാക്ക് ഒരു പ്രഖ്യാപനമോ വിളംബരമോ ആയിരുന്നില്ല. പ്രഖ്യാപിക്കാന്‍ അദ്ദേഹം ഒരു സംഘടനയുടെ നേതാവല്ല. വിളംബരം ചെയ്യാന്‍ അദ്ദേഹം ഒരു ദളവയുമല്ലായിരുന്നു. അദ്ദേഹം സന്ന്യാസിയായിരുന്നു. സാധാരണ സന്ന്യാസിയുമല്ല, യോഗസാധനകൊണ്ട് മഹായോഗിയായിത്തീര്‍ന്ന മഹാന്‍. അങ്ങനെയുള്ളവര്‍ ആരും കല്പിക്കാറില്ല, പ്രഖ്യാപിക്കാറില്ല, വിപ്ലവം ചെയ്യാറില്ല, വിളംബരം ചെയ്യാറുമില്ല.
ലോകോത്തരങ്ങളായ അനേകം ഉദ്‌ബോധനങ്ങളും ആപ്തവാക്യങ്ങളും തത്ത്വങ്ങളും ദര്‍ശനങ്ങളും നമുക്ക് ലഭ്യമായത് ഋഷിവര്യന്മാരില്‍ നിന്നാണ്. ആധുനികകാലഘട്ടത്തില്‍ നാം അടുത്തറിഞ്ഞ രമണമഹര്‍ഷി, ശ്രീരാമകൃഷ്ണദേവന്‍, വിവേകാനന്ദന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവരെല്ലാം ലോകനന്മയ്ക്കായി അനേകം തത്ത്വോപദേശങ്ങള്‍ തന്നിട്ടുണ്ട്. അവരാരും വിപ്ലവം മുഴക്കിയവരല്ല. എന്നാല്‍ അവരുടെ സര്‍വാതിശായിയായ യോഗവൈഭവംകൊണ്ട് പറയുന്നതെന്തും ലോകം അംഗീകരിച്ചു നടപ്പാക്കുന്നു. അത് സാമൂഹിക പരിവര്‍ത്തനത്തിന് ശക്തിപകരുന്നു.
ഭാരതീയ സംസ്‌കാരത്തിന്റെ പൂര്‍വകാല ചരിത്രത്തില്‍ പാശ്ചാത്യ മാതൃകയിലുള്ള വിപ്ലവം ഉണ്ടായിട്ടില്ല. ലോകാചാര്യന്മാരായ ഋഷിവര്യന്മാരുടെ ഉപദേശം കേട്ട് ജനഹിതാര്‍ത്ഥം പ്രജാതല്പരരായി നാടുവാണ രാജാക്കന്മാര്‍ അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയാണ് ചെയ്യാറ്.
1936 ലെ ക്ഷേത്രപ്രവേശനവിളംബരം കഴിഞ്ഞ് മദിരാശിയിലെത്തിയ തിരുവിതാംകൂര്‍ രാജാവ് അവിടെ നല്‍കിയ സ്വീകരണയോഗത്തില്‍വച്ച് ഇപ്രകാരം പറഞ്ഞു:- ”ക്ഷേത്രപ്രവേശനവിളംബരത്തിന് തന്നെ പ്രേരിപ്പിച്ചത് അവിടെയുള്ള ഒരു മഹായോഗിയുടെ വാക്കുകളിലെ ആജ്ഞാശക്തിയായിരുന്നു.” ശ്രീ നാരായണഗുരുവിന്റെ ആത്മശക്തി ആജ്ഞാശക്തിയായി രാജാവിനെക്കൊണ്ട് ഒരു മഹത്തായ ചരിത്രനേട്ടത്തിനു പ്രേരിപ്പിച്ചു.
ജാതിചിന്തയോടെ അന്യരെ കാണുകയോ പെരുമാറുകയോ ഗുരു ചെയ്തിട്ടില്ല. ജാതിമതചിന്തയും ജാതിമതസ്പര്‍ദ്ധയും ഭാരതത്തിലെ ഒരു സന്ന്യാസിയും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മതപരമായി ഹിന്ദുമതമായ സനാതനധര്‍മ്മത്തെക്കുറിച്ചേ അദ്ദേഹം പറയുകയും എഴുതുകയും ചെയ്തിട്ടുള്ളു. എന്തുകൊണ്ടെന്നാല്‍ അത് സനാതനധര്‍മ്മമാണ്. സനാതനധര്‍മ്മമെന്നാല്‍ ഏതു കാലത്തെയും ഏതു ദേശത്തെയും ജനങ്ങള്‍ക്ക് പ്രിയങ്കരമായും സ്വീകാര്യമായും തോന്നുന്ന മര്യാദ എന്നു സാരം.
മാമൂലനാര്‍ എന്ന ഒരു തമിഴ് സിദ്ധന്‍ ‘മതമൊന്റ്, ജാതിയൊന്റ്, കടവുള്‍ ഒന്റ്’ എന്നു ശൈവമാമൂലുകളെ അടിസ്ഥാനമാക്കി അരുളിച്ചെയ്തിട്ടുണ്ട്. പേട്ട രാമന്‍പിള്ളയാശാന്റെയും നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാസ്വാമികളും ”ഇന്ത ഉലകത്തിലെ ഒരേയൊരു മതംതാന്‍, ഒരേയൊരു ജാതിതാന്‍, ഒരേയൊരു കടവുള്‍താന്‍” എന്ന് മാമൂലനാരുടെ വാക്കുകളെ അവലംബിച്ചു പറഞ്ഞിട്ടുണ്ട്. ‘പാണ്ഡിപ്പറയന്‍’ എന്ന് അദ്ദേഹത്തെ കേരളത്തിലെ ആഢ്യന്മാര്‍ വിളിച്ചാക്ഷേപിച്ചപ്പോഴും തൈപ്പൂയസദ്യക്കുവന്ന ബ്രാഹ്മണരോടൊപ്പം പുലയനായ അയ്യങ്കാളിയെയും ഒപ്പമിരുത്തി ആദ്യമായി പന്തിഭോജനം നടത്തിയ അയ്യാസ്വാമികള്‍ ഗാന്ധിജിക്കും മുമ്പേ ജാതിനിര്‍മ്മാര്‍ജ്ജനത്തിന്റെ വക്താവായിരുന്നു. ഇവരൊക്കെ സാധാരണജനങ്ങളുടെ ദൃഷ്ടിയില്‍ വിപ്ലവകാരികളായിരുന്നില്ല, നേരേമറിച്ച് ശാന്തരായ ഉപദേശകരായിരുന്നു. പലരും അറിവുള്ളവരുടെ ദൃഷ്ടിയില്‍ മഹാജ്ഞാനികളായ യോഗിവര്യന്മാരുമായിരുന്നു.
ഭാരതീയ മാമൂലുകളെയും സനാതനസംസ്‌കാരങ്ങളെയും അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഭാരതഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ആദ്യം ചേര്‍ക്കപ്പെടാതിരുന്നത് മതേതരത്വം ഈ നാടിന്റെ അടിസ്ഥാന തത്ത്വവും ഇവിടത്തെ ജനതയുടെ ജീവിതശൈലിയുമായിരുന്നതുകൊണ്ടാണ്. എന്നാല്‍ ഇടക്കാലത്തുണ്ടായ കുത്സിതമായ രാഷ്ട്രീയചിന്തകളുടെ ആധിക്യത്താലും നിര്‍മ്മര്യാദമായ വോട്ടുബാങ്ക് പരിലാളനങ്ങളാലും ഇന്നത്തെ രാഷ്ട്രീയരംഗം ചില മതങ്ങളെ പ്രീണിപ്പിക്കുന്നു.
ഇവരുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് 20ല്‍ 19 സീറ്റും നഷ്ടമായത്. ഇപ്പോള്‍ പരാജയത്തിന്റെ കാരണം തേടുന്ന അവര്‍ പഴയ നിലപാടിനെ ശരിവെക്കുന്ന സമീപനം സ്വീകരിക്കുന്നു. ഒപ്പം വിശ്വാസികളെ കൂടെ കൂട്ടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അനുഭവത്തില്‍ നിന്നും പാഠം പഠിക്കാത്ത ഇക്കൂട്ടര്‍ക്ക് ചരിത്രം നല്കുന്ന സ്ഥാനം ചവറ്റുകൊട്ടയാണ്.