അമ്മയും പകലും തനിച്ചായിരിക്കുമ്പോള്‍
തന്‍മക്കളെല്ലാം പുറത്തായിരിക്കുമ്പോള്‍
അമ്മയെ കൈപിടിച്ചൊപ്പം നടത്തുവാന്‍
വന്നിടുമോരോ പകല്‍; ദൈവമെന്നപോല്‍
എന്തൊരു സൂക്ഷ്മതയാണാ കരംപിടി –
ച്ചമ്മ നടക്കാനിറങ്ങുന്ന വേളയില്‍
ചട്ടിയില്‍ നിന്നുവളരാന്‍ മടിച്ച റോ-
സിത്രമേലമ്മയെ സ്‌നേഹിച്ചിരുന്നുവോ?
കട്ടമുല്ലയ്‌ക്കോ, നനയ്ക്കാനടുത്തപ്പോള്‍
പെട്ടെന്നുടലാകെ പൂത്തതുമാതിരി!
ചെമ്പരത്തിപ്പൂങ്കവിള്‍ തുടുത്തിന്നലെ
അമ്മയെങ്ങാനും പിണങ്ങിയതാവുമോ?
അമ്മ മുറ്റത്തു നടക്കാനിറങ്ങുമ്പോ –
ളെങ്ങുനിന്നോ മണത്തെത്തിയ മാരുതന്‍
അമ്മക്കവിളിലൊരുമ്മ,യെന്നച്ഛന്റെ
കണ്ണീരു തങ്ങിയ പോലൊരു നീര്‍ക്കണം
തന്നിളം വാലുമിളക്കിച്ചിലച്ചു കൊ-
ണ്ടണ്ണാനുമമ്മയെ കണ്ടെന്ന മാതിരി
മേലെ മാങ്കൊമ്പിലിന്നില്ലൊരു മാമ്പഴം
കാലവും കൂടി മറന്നുവോ പൂക്കുവാന്‍!
ഒറ്റക്കാലുള്ളൊരു കാക്കവന്നു ചോറു-
കൊത്തിപ്പെറുക്കിയെടുക്കുന്ന ചാരുത
ഒറ്റയ്ക്കതങ്ങനെനോക്കി നില്‍ക്കും, കണ്ണീര്‍
വറ്റിയുറഞ്ഞൊരു നീര്‍ച്ചാലുമാതിരി
(അമ്മയ്‌ക്കൊരാങ്ങളയുണ്ടായിരുന്നയാള്‍
പണ്ടൊരു രാത്രിപൊയ്ക്കാലുമായ് മാഞ്ഞുപോയ്)
ചെല്ലത്തു നിന്നൊരു പൂച്ചയിറങ്ങിവ-
”ന്നമ്മേ കഴിക്കാന്‍ സമയമായിത്തിരി’
തന്‍മക്കളെല്ലാം പുറത്തായിരുന്നാലും
നന്മകളെല്ലാമടുത്തായിരിക്കുമ്പോള്‍
അമ്മ തനിച്ചല്ല യാകില്ല കൈപിടി-
ച്ചെന്നും നടത്തുമൊരാളുണ്ടു നിശ്ചയം.