”ചന്തുവിന്റെ തല കാണണ്ടേ ചെട്ടിയാരേ?”
ആരോമുണ്ണി മാറാപ്പഴിച്ചു. ചന്തുവിന്റെ അറുത്തെടുത്ത തലകണ്ട് ചെട്ടിയാര്‍ മോഹാലസ്യപ്പെട്ടു.
ചുരികാപരിചകള്‍വെച്ച മാറാപ്പില്‍ ചെട്ടിയാര്‍ സമ്മാനിച്ച പൊന്‍പണക്കിഴിയും വെച്ചു. മാറാപ്പ് ആരോമുണ്ണി തോളത്തു തൂക്കി. നാഗപുരത്തുനിന്ന് പിന്നേയും നടന്ന് മികവില്‍ മികച്ചേരിയിലെത്തി. പടകാളി മുറ്റത്തുചെന്ന് അമ്മായിയെ വിളിച്ചൂ ആരോമുണ്ണി.
വിളികേട്ട് തുമ്പോലാര്‍ച്ച ഓടിവന്നു. മക്കള്‍ മടങ്ങിവന്ന സന്തോഷത്താല്‍ അവരെ തൊട്ടുതഴുകാനായടുത്തുവന്നു.
”അരുതേ അമ്മായി. ചോരച്ചൂരടിക്കും”
മാറാപ്പഴിച്ച് കണ്ണപ്പുണ്ണി ചന്തുവിന്റെ ശിരസ്സ് കാട്ടിക്കൊടുത്തു. ഇതില്‍പ്പരം സന്തോഷമെന്തുണ്ട് തുമ്പോലാര്‍ച്ചയ്ക്ക് !
അമ്മായിയുടെ കാല്‍ക്കല്‍ കുമ്പിട്ട് പടിപ്പുര കടന്ന് വയല്‍വരമ്പത്തേക്കു കേറി. കുമരംപുഴയും കടന്ന് പുത്തൂരം വീട്ടിലെത്തി. കളരിവാതുക്കല്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നുവന്ന മുത്തച്ഛന്റെ കാല്‍ക്കല്‍ ഇരുപേരുംവീണ് ആചാരം ചെയ്തു. ചന്തുവിന്റെ തലയും അന്ന് ചുരിക കടഞ്ഞ കൊല്ലന്റെ തലയും മുത്തച്ഛന്റെ മുമ്പില്‍ കാഴ്ചയായി വെച്ചു.
കണ്ണപ്പച്ചേകവര്‍ അത്യാമോദത്തോടെ പേരമക്കളെ തൊട്ടുതലോടി.
കോഴിത്തലകണക്ക് മാറാപ്പില്‍ കിടക്കുന്ന ചന്തുവിന്റെ ശിരസ്സുകണ്ട് മുത്തച്ഛന് ഏറെ ദു:ഖമുണ്ടായി. സ്വന്തം മകനെപ്പോലെ നിന്നെ ലാളിച്ചുവളര്‍ത്തി. വിദ്യയും പയറ്റും പഠിപ്പിച്ചു. ആരോമര്‍ക്കൊത്ത ചേകോരാക്കി. ഇങ്ങനെ ഒടുങ്ങാനാണല്ലോ നിന്റെ വിധി എന്ന് മുത്തച്ഛന്‍ കണ്ണീര്‍വാര്‍ത്തു.
”മക്കളേ, നാടുവാഴിക്കോലോത്തു പോകണം. അന്ന് അമ്മാവന്‍ പുത്തരിയങ്കത്തിനു പോകാന്‍ പുറപ്പെട്ട നേരത്ത് നാടുവാഴിത്തമ്പുരാന്‍ നമ്മുടെ വീട്ടില്‍വന്നു. തമ്പുരാന്‍ ആരോമരെ ചേകവരെന്നു ചൊല്ലിവിളിച്ചു. വീരചങ്ങല കൊടുത്തു”
ആരോമുണ്ണിയും കണ്ണപ്പുണ്ണിയും കോവിലകത്തുചെന്ന് തമ്പുരാനെ വണങ്ങി. ചന്തുവിന്റെ തല കാല്‍ക്കല്‍വെച്ചു തൊഴുതു. തമ്പുരാന്‍ മനം തെളിഞ്ഞ് ഏറെ സമ്മാനങ്ങള്‍ നല്‍കി. ചേകവര്‍ എന്ന സ്ഥാനപ്പേരു വിളിച്ചു.
കുഞ്ചുണ്ണൂലിഅമ്മായി കാത്തിരിക്കുകയാണല്ലോ എന്നോര്‍മ്മവന്നപ്പോള്‍ ആരോമുണ്ണി കണ്ണപ്പുണ്ണിയോടൊപ്പം പുത്തൂരം വീട്ടിലേക്കുതന്നെ മടങ്ങി. കുഞ്ചുണ്ണൂലി മക്കളെ കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീരൊഴുക്കി.
ചോരച്ചൂരടിക്കും അമ്മായി എന്നു വിലക്കിയിട്ടും കുഞ്ചുണ്ണൂലി അവരെ ചേര്‍ത്തുപിടിച്ചു.
പിറ്റേന്നു പുലര്‍ച്ചേ കുളികുറിയും തണ്ണീര്‍കുടിയും കഴിഞ്ഞ്, മുത്തച്ഛനോടും അമ്മായിയോടും കൂടപ്പിറപ്പായ കണ്ണപ്പുണ്ണിയോടും യാത്രചൊല്ലി ആരോമുണ്ണി ആറ്റുമ്മണമ്മേലേക്കു പുറപ്പെട്ടു.
വീട്ടില്‍ കയറുന്നതിനുമുമ്പ് ആരോമുണ്ണി കാറാപറമ്പിലേക്കാണ് ചെന്നത്. കാറാവിളി മൂന്നുവട്ടം വിളിച്ചപ്പോള്‍ കാറാപ്പിള്ളേര്‍ ഓടിവന്നു.
മാറാപ്പഴിച്ച് ആദ്യം ചന്തുവിന്റെ തല പിള്ളേരുടെ മുന്നിലേക്കുരുട്ടിയിട്ടു.
”ഇത് എന്റെ അമ്മാവനെ ചതിച്ച ചന്തുവിന്റെ തല”
ശേഷം കൊല്ലന്റെ തലയും കാറാപിള്ളേര്‍ക്കിട്ടുകൊടുത്തു.
”ഇത് അമ്മാവന്റെ ചുരികയില്‍ ഇരുമ്പാണി മാറ്റി ചെമ്പാണിക്കുപകരം മുളയാണിവെച്ചുമുറുക്കിയ പെരുങ്കൊല്ലന്റെ തല. ഇതു രണ്ടും നിങ്ങള്‍ക്ക് കാറകളിപ്പാന്‍ കൊണ്ടുവന്നതാണ്. കളിച്ചു തിമിര്‍ക്കിന്‍ പിള്ളേരെ”
കാറാപ്പിള്ളേര്‍ ആഹ്ലാദത്തോടെ ആര്‍പ്പുവിളിച്ചു.
ആരോമുണ്ണി നേരെ ആറ്റുമ്മണമ്മേലേക്കു നടന്നു. പൊന്‍മകന്‍ പടികടന്നു വരുന്നതുകണ്ട് ഉണ്ണിയാര്‍ച്ച പടകാളിമുറ്റത്തേക്കോടിവന്നു. ആരോമുണ്ണി അമ്മയുടെ കാല്‍ക്കല്‍ വീണാചാരം ചെയ്തു.
ചതിയന്‍ ചന്തുവിന്റേയും ചുരികക്കണയില്‍ മുളയാണിവെച്ചുമുറുക്കിയ കൊല്ലന്റേയും അരിഞ്ഞെടുത്ത തലകളുമായി ആരോമുണ്ണിയും കണ്ണപ്പുണ്ണിയും പുറപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണിയാര്‍ച്ചക്ക് നേരത്തെ അറിവു കിട്ടിയിരുന്നു. ആര്‍ച്ച മകനെ മാറോടുചേര്‍ത്ത് ഉമ്മവെച്ചു. തെക്കിനിപ്പടിയിലിരുന്ന് നടന്ന കാര്യങ്ങളെല്ലാം ആരോമുണ്ണി അമ്മയെ ചൊല്ലിക്കേള്‍പ്പിച്ചു. ഉണ്ണിയാര്‍ച്ച മനംകുളിര്‍ക്കേ കേട്ടുകൊണ്ടിരുന്നു.
”എന്നിട്ടാ ചതിയന്മാരുടെ തലയെവിടെ?”
”അത് കാറാപ്പിള്ളേര്‍ക്ക് കാറകളിക്കാനിട്ടുകൊടുത്തല്ലോ അമ്മേ!”
”ചതിയന്‍ ചന്തുവിന് അങ്ങനെത്തന്നെ വേണം. അല്ലേ മുത്തശ്ശീ?”
”ചതിക്ക് കതിരില്ലാ അപ്പൂ”
”ഉപ്പു തിന്നോന്‍ വെള്ളം കുടിക്കും ഇല്ലേ മുത്തശ്ശീ?”
”എന്താ സംശയം!”
(അവസാനിച്ചു)