ഒരു നാഴിയില്‍ മറ്റൊരു നാഴി ഇറക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരള സര്‍ക്കാരിന്റെ നടപടികള്‍. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഭാരതത്തിനകത്ത് മറ്റൊരു പരമാധികാര റിപ്പബ്ലിക് രൂപീകരിക്കാനാകുമോ എന്നാണ് ഇടത് പക്ഷ സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെഭാഗമായി വേണം തോമസ് ഐസക് ധനമന്ത്രിയായതിന് ശേഷം സാമ്പത്തിക പരിഷ്‌കരണം എന്ന പേരില്‍ നടത്തുന്ന പദ്ധതികളെ വിലയിരുത്താന്‍. കേരളത്തിന് സ്വന്തമായി ബാങ്ക്, വിമാന സര്‍വ്വീസ്, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവയെല്ലാം ഇതിനുള്ള ശ്രമങ്ങളായിരുന്നു. രാജ്യത്തെ ഭരണഘടന കേരളാ സര്‍ക്കാരിന് ബാധകല്ലെന്ന തരത്തിലാണ് ഇടത് സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങള്‍. ഇത് ചൂണ്ടിക്കാണിക്കുമ്പോള്‍ സംസ്ഥാനത്തെ തകര്‍ക്കുന്നേ എന്ന മുറവിളിയുമായി കേന്ദ്രത്തിനെതിരെ ചന്ദ്രഹാസം ഇളക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുത്. ഇതില്‍ ഏറ്റവും അവസാനത്തെ എപ്പിസോഡാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് പുറത്തു വന്ന സി എ ജി യുടെ കണ്ടെത്തലും തുടര്‍ന്നുണ്ടായ വിവാദങ്ങളും.
1999 ല്‍ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന ടി.ശിവദാസ മേനോന്റെ കാലത്താണ് കിഫ്ബി രൂപം കൊള്ളുന്നത്. Kerala Infrastructure Investment Fund Act, 1999 അനുസരിച്ച് രൂപീകൃതമായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് അഥവാ കിഫ്ബി. ബജറ്റിന് പുറമേനിന്ന് പണം സ്വരൂപിക്കലാണ് കിഫ്ബിയുടെ പ്രാഥമിക ദൗത്യം. 1999 ല്‍ രൂപീകൃതമായെങ്കിലും പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് കിഫ്ബി വിദേശ കമ്പോളത്തെ ലക്ഷ്യം വെക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 293 (1) അനുച്ഛേദം അനുസരിച്ച് ഒരു സംസ്ഥാനത്തിനും കേന്ദ്ര അനുമതിയില്ലാതെ വിദേശ കമ്പോളത്തില്‍ നിന്ന് നേരിട്ട് പണം കടം വാങ്ങാന്‍ സാധ്യമല്ല. ഇത് ലംഘിച്ചു എന്നതാണ് കിഫ്ബിയില്‍ സിആന്‍ഡ് എജി കണ്ടെത്തിയ ആദ്യ ചട്ടലംഘനം. എന്നാല്‍ കിഫ്ബിയില്‍ ഓഡിറ്റ് നടത്താന്‍ പോലും ഭരണഘടനാ സ്ഥാപനമായി സിആന്‍ഡ് എജിക്ക് അധികാരമില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി.
2003 ല്‍ പാര്‍ലമെന്റ് പാസാക്കിയ FRBM നിയമം അനുസരിച്ച് രാജ്യവും സംസ്ഥാനങ്ങളും ചില സാമ്പത്തിക അച്ചടക്കങ്ങളും നിയന്ത്രണങ്ങളും നിര്‍ബന്ധമായും പാലിക്കണം. ഇതനുസരിച്ച് സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷി സംസ്ഥാനങ്ങളുടെ മൊത്തം ജി ഡി പിയുടെ 3 ശതമാനത്തില്‍ കൂടാന്‍ പാടില്ല. മാത്രവുമല്ല സംസ്ഥാനങ്ങളുടെ ആകെ കടം മൊത്തം ജി ഡി പിയുടെ 9 ശതമാനത്തിലും കൂടരുത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് സംസ്ഥാനം പരമാവധി വൈകിപ്പിച്ചു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് FRBM നടപ്പാക്കാന്‍ സമയ പരിധി നിശ്ചയിച്ചത്. നിയമം നടപ്പാക്കാത്ത പക്ഷം കേന്ദ്ര ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്നും നിലപാടെടുത്തു. കടം വാങ്ങി നിത്യച്ചെലവ് ഉള്‍െപ്പടെ നടത്തിയിരുന്ന കേരളം ഇതോടെ പ്രതിസന്ധിയിലായി. ഇതിനു ബദലായാണ് സര്‍ക്കാരിന് പുറത്ത് എന്നാല്‍ സര്‍ക്കാര്‍ തന്നെ നിയന്ത്രിക്കുന്ന കടം വാങ്ങാനുള്ള പുതിയ സംവിധാനമായി കിഫ്ബി നിലവില്‍ വന്നത്. ഇതിനായി കിഫ്ബി ചട്ടങ്ങള്‍ പരിഷ്‌കരിച്ച് ഭരണ സംവിധാനം അടക്കം ഉടച്ചു വാര്‍ത്തു. സി.ഇ.ഒ യുടെ മുകളില്‍ മുഖ്യമന്ത്രിയെ ചെയര്‍മാനായും ധനമന്ത്രിയെ വൈസ് ചെയര്‍മാനായും അവരോധിച്ച് സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കി.
വിദേശ വായ്പയെടുക്കാന്‍ കിഫ്ബിക്ക് റിസര്‍വ്വ് ബാങ്ക് അനുമതിയുണ്ടെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വാദം. ഇതിനായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത് 2018 ജൂണ്‍ 1 ന് റിസര്‍വ്വ് ബാങ്ക് അയച്ച കത്താണ്. മസാല ബോണ്ട് വഴി കിട്ടിയ പണം സ്വീകരിക്കാന്‍ ആക്‌സിസ് ബാങ്കിന് വിദേശ വിനിമയ ചട്ട പ്രകാരം തടസ്സമില്ലെന്ന് മാത്രമാണ് കത്തിലുള്ളത്. സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഏജന്‍സികളുടേയോ നിയമപ്രകാരമുള്ള മറ്റ് അനുമതികള്‍ തേടേണ്ടതില്ല എന്ന് ഈ കത്തിന് അര്‍ത്ഥമില്ല എന്ന് അതേ കത്തിന്റെ നാലാം ഖണ്ഡികയില്‍ പറയുന്നുണ്ട്. എന്ന് മാത്രമല്ല ചട്ട വിരുദ്ധമായി നടത്തുന്ന ഒരു ഇടപാടും ക്രമപ്പെടുത്തുന്നതിനുള്ള അനുമതിയായി ഇത് ഉപയോഗപ്പെടുത്തരുതെന്നും കത്ത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഇതെല്ലാം മറച്ച് വെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നതായി കേരളം ഉയര്‍ത്തിക്കാട്ടുന്നത്.
1971 ലെ The Comptroller and Auditor General’s (Duty’s and Powers and Conditions of Service) നിയമത്തിലെ 20 (2) വകുപ്പ് അനുസരിച്ച് കിഫ്ബിയുടെ കണക്കുകള്‍ സമ്പൂര്‍ണ്ണമായി പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നാണ് കേരളാ സര്‍ക്കാരിന്റെയും തോമസ് ഐസക്കിന്റെയും വാദം. മേല്‍പ്പറഞ്ഞ നിയമത്തിലെ 14(1) പ്രകാരം വരവ് ചെലവ് കണക്കുകള്‍ മാത്രം പരിശോധിക്കാനുള്ള പരിമിതമായ അധികാരമേ നല്‍കാനാകൂ എന്നും സംസ്ഥാനം നിലപാട് സ്വീകരിച്ചു. ഇത്തരത്തിലുള്ള പ്രാഥമിക പരിശോധനയില്‍ തന്നെ കിഫ്ബിയിലെ ക്രമക്കേടുകള്‍ സിഎജിക്ക് കണ്ടെത്താനായി. മസാലാ ബോണ്ട് വഴി വിദേശ വായ്പ സ്വീകരിച്ചതും കിഫ്ബിയുടെ ഇതുവരെയുള്ള കടമെടുപ്പും മൂലം 3195 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായെന്നും സിഎജി കണ്ടെത്തി. ഇതോടെ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടമായ മുഖ്യമന്ത്രിയും ധനമന്ത്രിയും സിഎജിക്കെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു. നിയമസഭയുടെ പരിഗണനയ്ക്കായി നല്‍കിയ സിഎജി റിപ്പോര്‍ട്ട് പൊളിച്ചു നോക്കി അതിന്റെ ഉള്ളടക്കം മാധ്യമങ്ങളോട് വെളിപ്പെടുത്തി നിയമസഭയുടെ അവകാശം ലംഘിക്കാനും ധനമന്ത്രി മുതിര്‍ന്നു. ഇത് സംബന്ധിച്ച പരാതി സ്പീക്കര്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സിഎജിക്ക് സ്വന്തമായി ഓഡിറ്റ് സംവിധാനമുണ്ടെന്നാണ് മറ്റൊരു വാദം. ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ച സൂരി ആന്‍ഡ് കമ്പനിയുടെ കേരളത്തിലെ ഓഡിറ്റര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അകപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഓഡിറ്ററായ വേണുഗോപാലാണ്.
കിഫ്ബി ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണെന്നാണ് സി എ ജിയെ കണക്ക് പരിശോധിക്കുന്നതില്‍ നിന്ന് തടയാനായി ഡോ. തോമസ് ഐസക് പറയുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? 2013 ലെ കമ്പനി നിയമം അനുസരിച്ച് രൂപം കൊണ്ട സ്ഥാപനങ്ങളെയാണ് സാമാന്യമായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ 1999ലെ കിഫ്ബി നിയമപ്രകാരമാണ് കിഫ്ബി നിലവില്‍ വന്നിട്ടുള്ളത്. അതിനാല്‍ പ്രാഥമികമായി തന്നെ കിഫ്ബി കോര്‍പ്പറേറ്റ് സ്ഥാപനമല്ല. മാത്രവുമല്ല കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തില്‍ കിഫ്ബി രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. കിഫ്ബി നിയമത്തില്‍ ബോഡി കോര്‍പ്പറേറ്റ് എന്ന് പറയുന്നത് കൊണ്ട് കിഫ്ബി ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാകില്ലെന്ന് ചുരുക്കം. ബജറ്റില്‍ നിന്ന് കിഫ്ബിക്ക് തുക മാറ്റിവെക്കാറുമുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബജറ്ററി അലോക്കേഷന്‍ സാങ്കേതികമായി സാധ്യമല്ല. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതി വകുപ്പ് മാറ്റി ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് വേണ്ട ചട്ടക്കൂടോ ഭരണ ക്രമമോ അല്ല കിഫ്ബിക്കുള്ളത്. വാര്‍ഷിക പൊതുയോഗമോ തിരഞ്ഞെടുപ്പോ ഇല്ല. പകരം ബോര്‍ഡ് അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുകയാണ്. ഇക്കാരണങ്ങളാലൊക്കെ കിഫ്ബി കോര്‍പ്പറേറ്റ് സ്ഥാപനമല്ല, അതിനാല്‍ തന്നെ സിഎജിക്ക് ഓഡിറ്റിംഗിന് അധികാരവുണ്ട്.
കിഫ്ബി നടത്തുന്ന എല്ലാ ഇടപാടുകളുടേയും ജാമ്യം, ഉടമസ്ഥത, നടപ്പാക്കല്‍, തിരിച്ചടവ് ഇവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. കിഫ്ബി തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്ന് സാരം. കിഫ്ബിയുടെ വെബ്‌സൈറ്റ് അനുസരിച്ച് കിഫ്ബിയുടെ പേരന്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ധനവകുപ്പാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലാ ബോണ്ട് പുറത്തിറക്കിയ ശേഷം മുഖ്യമന്ത്രി നടത്തിയ പ്രതികരണം മാത്രം മതി കിഫ്ബി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമാണന്ന് മനസ്സിലാകാന്‍. ”ഇതുവഴി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു” എന്ന പ്രതികരണം എന്തിനേയാണ് സൂചിപ്പിക്കുന്നത്. നിരവധി ബോഡി കോര്‍പ്പറേറ്റുകള്‍ നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അതായത് മുഖ്യമന്ത്രി പറഞ്ഞത് പോലെ കിഫ്ബി ബോഡി കോര്‍പ്പറേറ്റല്ല, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം തന്നെയാണ്. ഇതു തന്നെയാണ് സി.എ.ജിയും കണ്ടെത്തിയത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് പുറത്തിറക്കി ധനസമാഹരണം നടത്തിയ നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ഇവയൊന്നും കിഫ്ബിയെപ്പോലെ കൊള്ളപ്പലിശയ്ക്കല്ല പണം കടം വാങ്ങിയിട്ടുള്ളത്.
NHAI- 7.3%, NTPC- 7.4%, IRDEA- 7.1%, HDFC- 6.8% എന്നീ സ്ഥാപനങ്ങള്‍ക്ക് കിഫ്ബിയുടെ പലിശയായ 9.723 ശതമാനത്തില്‍ നിന്ന് വളരെ കുറഞ്ഞ നിരക്കിലാണ് വായ്പ കിട്ടിയതെന്ന് വ്യക്തം.
സിഎജിയുടെ ഓഡിറ്റിംഗ് അധികാരത്തെപ്പറ്റി ചര്‍ച്ച ഉയര്‍ത്തിവിട്ട ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചതും മനപ്പൂര്‍വ്വം തന്നെ. കിഫ്ബിയുടെ ഓഡിറ്റിംഗിന് സിഎജിക്ക് അവകാശമുണ്ടോ എന്നതല്ല സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നം; സിഎജി നടത്തിയ കണ്ടെത്തലില്‍ കഴമ്പുണ്ടോ എന്നാണ്.
ഭരണഘടനയെ മറികടന്ന് കിഫ്ബി എങ്ങനെ വിദേശത്ത് നിന്ന് കടം വാങ്ങും എന്നതാണ് കാതലായ ചോദ്യം. ഭരണഘടനയെ മറികടന്ന് വാങ്ങിയ കടം നേരാംവണ്ണം ഉള്ളതായിരുന്നോ? ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പുറത്തിറക്കിയ മസാലാ ബോണ്ട് വഴി കനേഡിയന്‍ കമ്പനി 9.723 % പലിശയ്ക്ക് 2150 കോടി രൂപയാണ് സംസ്ഥാനത്തിന് കടമായി നല്‍കിയത്. 2019 ലായിരുന്നു ഇത്. 2024 ല്‍ ഇത് 3195 കോടിയായി തിരികെ അടയ്ക്കണം. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് സ്ഥാപനമായ ഡി.ഡി.പി.ക്യൂ ആണ് ബോണ്ടുകള്‍ വാങ്ങിയത്. കേരളാ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ പഴയ എസ് എന്‍സി ലാവലിനില്‍ കമ്പനിയില്‍ 19.9% നിക്ഷേപമുള്ള സ്ഥാപനമാണ് ഡി ഡി പി ക്യൂ എന്നതും ദുരൂഹത കൂട്ടുന്നു.
എങ്ങനെയാണ് ഡി ഡി പി ക്യൂ കിഫ്ബിയുടെ വായ്പാദാതാവായി വന്നത് എന്നതും ദുരൂഹമാണ്. ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് മസാലാ ബോണ്ട് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ ഡി ഡി പി ക്യൂ അധികൃതര്‍ കേരളത്തിലെത്തി സര്‍ക്കാരുമായി 2 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. 2019 മേയ് 17 നായിരുന്നു ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യത്. 2018 നവംബര്‍ 16 നും 2019 ഫെബ്രു 25-28 വരെയും കമ്പനിയുടെ മൂന്ന് പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തെത്തിയതായി നിയമസഭാ രേഖകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ മറ്റേതെങ്കിലും കമ്പനി പ്രതിനിധികള്‍ ഇതിനായി കേരളത്തിലെത്തുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്‌തോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കുന്നുമില്ല. മറ്റ് നിക്ഷേപകരുമായി ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ചര്‍ച്ച നടന്നു എന്ന് മാത്രമാണ് മറുപടി. അവര്‍ ആരൊക്കെയാണെന്നോ അവരുടെ വാഗ്ദാനം എന്താണെന്നോ സര്‍ക്കാര്‍ മറുപടി പറയുന്നുമില്ല. ഇതോടെ ഈ ഇടപാട് ഡി.ഡി.പി.ക്യൂവിന് വേണ്ടി മാത്രമാണെന്ന സംശയം ബലപ്പെടുത്തുകയാണ്.
ഡി.ഡി.പി.ക്യൂവില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് പണം കടമെടുക്കുന്നതിനെ കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെ മറികടന്നാണ് വായ്പാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ആഭ്യന്തര വിപണിയില്‍ നിന്ന് നേരത്തെ കിഫ്ബി തന്നെ ഇതിലും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തിട്ടുമുണ്ട്. പട്ടിക പരിശോധിക്കുക.
നബാര്‍ഡ് 565 കോടി- 9.30%
എസ് ബി ഐ 1000 കോടി- 9.15%
ഇന്ത്യന്‍ ബാങ്ക് 500 കോടി- 9.15%
യൂണിയന്‍ ബാങ്ക് 500 കോടി- 8.95%
മസാല ബോണ്ട് മുഖാന്തിരം 9.723 ശതമാനം പലിശയ്ക്ക് വാങ്ങിയ പണം 2019 മാര്‍ച്ച് 29 ന് കിഫ്ബി അക്കൗണ്ടില്‍ വന്നിട്ടുണ്ട്. ഈ പണം 8 ബാങ്കുകളിലായി മാര്‍ച്ച് 30 ന് നിക്ഷേപിക്കുകയാണ് ചെയ്യത്. 2019 ഒക്‌ടോബര്‍ 29ന് വി.ഡി. സതീശന്‍ എ.എല്‍.എയ്ക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടി അനുസരിച്ച് ഈ നിക്ഷേപങ്ങള്‍ക്ക് കിട്ടുന്ന ഉയര്‍ന്ന പലിശ 7.9 % ആണ്. അതായത് 9.723 ശതമാനം പലിശയ്ക്ക് വാങ്ങിയ പണം 3 ശതമാനം മുതല്‍ 7.9 ശതമാനം വരെയുള്ള പലിശയ്ക്ക് നിക്ഷേപിക്കുകയാണ് ചെയ്തിട്ടുളളത്. 1884.71 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. വിവിധ പദ്ധതികളിലായി 265.28 കോടി മാത്രമാണ് മുടക്കിയിരിക്കുന്നത്.
കിഫ്ബിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം, കിഫ്ബിയുടെ അമിതാധികാര പ്രയോഗവും അഴിമതിയുമാണ്. നിയമസഭയെയും വിവിധ വകുപ്പുകളേയും ബജറ്റിനെയും നോക്കുകുത്തിയാക്കി കിഫ്ബി പദ്ധതികള്‍ക്കായി ഫണ്ട് സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ല. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ തന്നെ കിഫ്ബിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ രംഗത്ത് വന്നത് ശ്രദ്ധേയമാണ്. കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടി മേഖലയിലെ കിഫ്ബിയുടെ ഇടപെടല്‍ ഇതിനൊരു ഉദാഹരണമാണ്. കെ എസ് എഫ് ഇ പ്രവാസി ചിട്ടി തുടങ്ങാന്‍ പോകുന്നു എന്ന് പരസ്യം ചെയ്തത് കിഫ്ബിയായിരുന്നു. എന്ന് മാത്രമല്ല ചിട്ടിയുടെ തുകയില്‍ നിന്ന് 5 കോടി രൂപ കിഫ്ബി പരസ്യ ചെലവിനായി എഴുതിയെടുത്തതും ഇല്ലാത്ത അധികാരം ഉപയോഗിച്ചായിരുന്നു. കെ എസ് എഫ് ഇയുടെ എതിര്‍പ്പിനെ ധനമന്ത്രിയുടെ പിന്തുണയോടെ കിഫ്ബി മറികടക്കുകയായിരുന്നു.
ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് 2019-20 സാമ്പത്തിക വര്‍ഷം മാത്രം കിഫ്ബി 48 കോടി രൂപയാണ് മറ്റ് ചെലവുകള്‍ എന്ന പേരില്‍ ചെലവഴിച്ചത്. ഇതില്‍ 25 കോടി രൂപയും പരസ്യ ചെലവാണ്. 15 കോടി കണ്‍സല്‍ട്ടന്‍സി, ടെക്‌നിക്കല്‍ ചാര്‍ജ്ജുകളും. പരസ്യ ചെലവില്‍ 6 കോടിയും നവ മാധ്യമങ്ങളിലെ പരസ്യത്തിനായാണ് ചെലവഴിച്ചത്. 2018-19 ല്‍ മറ്റ് ചെലവുകള്‍ എന്ന പേരില്‍ കിഫ്ബി 21 കോടിയാണ് ചെലവഴിച്ചത്. ഇതില്‍ പരസ്യത്തിനായി 36 ലക്ഷവും ചെലവഴിച്ചു. സംസ്ഥാനം അതിഭീമമായ കടക്കെണിയില്‍ കൂടി കടന്നു പോകുമ്പോഴാണ് കിഫ്ബി രണ്ട് വര്‍ഷം കൊണ്ട് പരസ്യത്തിനായി മാത്രം 25.5 കോടി രൂപ ചെലവിട്ടത്. പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തിന്റെ പൊതുകടം 1.5 ലക്ഷം കോടിയില്‍ നിന്ന് 3 ലക്ഷം കോടിയായി ഉയര്‍ന്നു. ആളോഹരി കടം ഇപ്പോള്‍ 75,000 ത്തിനടുക്കുന്നു. ഈ സാഹചര്യത്തിലാണ് കിഫ്ബി നടത്തുന്ന ധൂര്‍ത്തിനൊപ്പം കിഫ്ബിയുടെ പേരിലും നടക്കുന്ന ധൂര്‍ത്ത് അപായ സൂചനയാകുന്നത്.
ഭരണഘടനയേയും ചട്ടങ്ങളേയും കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെയാണ് സി ആന്‍ഡ് എ ജി എന്ന ഭരണഘടനാ സ്ഥാപനം ചോദ്യം ചെയ്തത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അഭിപ്രായമനുസരിച്ച് ഇത് കേരളത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അഴിമതി ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന വായ്ത്താരിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നതാണ് യഥാര്‍ത്ഥ സംസ്ഥാന ദ്രോഹം. വരും തലമുറയുടെ ഭാവി വരെ പണയം വെച്ച് ഇന്ന് മേനി നടിക്കുന്ന ഐസക്കും കൂട്ടരും വിത്തെടുത്ത് കുത്തുകയാണ്. ഇതിനെല്ലാം കണക്കു പറയേണ്ട കാലം ഉടന്‍ തന്നെ ഉണ്ടാകും; ഉറപ്പ്.