അന്യർക്കായ് പൊഴിച്ച കണ്ണീർത്തുള്ളിയിൽ നിന്നും ആയിരം സൂര്യമണ്ഡലമുദിപ്പച്ച് കാവ്യസപര്യയിൽ ഋഷികവിയായി വിരാചിച്ച മലയാളത്തിന്റെ പുണ്യമായിരുന്നു ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ മഹാകവി അക്കിത്തം. ജ്ഞാനപീഠം ചെന്നു നമസ്കരിച്ച കാവ്യസൂര്യനായ അദ്ദേഹത്തിനുള്ള അക്ഷരപ്രണാമമായി ഈ വരികൾ സമർപ്പിക്കുന്നു
കവിയുന്നകാരുണ്യമത്രേ
കവിയെന്ന വാക്കിന്റെയർത്ഥം!
അപരനായ് വാർക്കുന്നകണ്ണീർ
ശതസൂര്യമണ്ഡലം തീർക്കേ
ഒരു മൃദുസ്മേരം വിടർത്തി
നറുനിലാവെങ്ങും പരത്തി
നിർമ്മമൻ നീ വരിച്ചല്ലോ
നിർമ്മലത്വത്തിൽ വിലയം
തിരസ്കാരമാകും തമസ്സിൽ
മറഞ്ഞതില്ലീ കാവ്യനാളം
അക്കടലാഴത്തിൽ നിന്നും
പൊങ്ങി നീ ചക്രവാളത്തിൽ
കാലങ്ങളായ് കാത്തുനിൽപ്പൂ
ജ്ഞാനപീഠപ്പുരസ്കാരം
കാവ്യപ്രഭാവമേ നിന്നെ
കാൽത്തളിർ തൊട്ടു നമിക്കാൻ
നിൻ കരസ്പർശനമേൽക്കേ
പുരസ്കൃതമീ പുരസ്കാരം
പുണ്യമീ കർമ്മത്തിനായി
കാലം വഴങ്ങി നിൻമുന്നിൽ
ആയതിന്നാകാതിരുന്നാൽ
ആകുലയെന്നുമെൻ ഭാഷ
ആ പങ്കിലം പറ്റിടാതെ
കാത്തു നീ കൈരളിയാളെ
‘വെളിച്ചം’ചമയ്ക്കുന്ന ദുഃഖം
വെളിപ്പെട്ടു നിൻ തെളിവാക്കിൽ
ഒളിചിന്നി നീ മനതാരിൽ
ഇതിഹാസകാവ്യമായ് പാരിൽ
ഒരുമരക്കൊമ്പത്തിരുന്നു
ഇണകളാംപക്ഷികൾ പണ്ടീ
തമസാനദീതീരഭൂവിൽ
പ്രണയസല്ലാപം രമിക്കേ
അതിലൊന്നിനുയിരറ്റു വീണു
ഒരു വനവേടന്റെയമ്പാൽ
അതുകണ്ടു നനവാർന്ന മിഴിയാൽ,
വ്യഥപൂണ്ട മൊഴിയായ് പിറന്നു
ഒരു ശ്ലോകമാനിമിഷത്തിൽ
ഒരു മുനിശ്രേഷ്ഠന്റെയുള്ളിൽ
അതിലുറന്നുരുവായതല്ലോ
അവനിയിലാദിമകാവ്യം
കവിയുന്ന കാരുണ്യമത്രേ
കവിയെന്ന വാക്കിന്റെയർത്ഥം!
അപരനായ് വാർക്കുന്നകണ്ണീർ
ശത സൗരമണ്ഡലം തീർക്കേ