”തുഞ്ചന്‍, കുഞ്ചന്‍, കരീന്ദ്രന്‍,
ധവളമണി, ചെറുശ്ശേരി, പൂന്താനവിപ്രന്‍,
കുഞ്ഞിക്കുട്ടാഖ്യന്‍, എ.ആര്‍,
ദ്രുതകവികള്‍ ചിലര്‍, ബാലകൃഷ്ണപ്പണിക്കര്‍,
വള്ളത്തോളും കുമാരന്‍ കവി, –
പുനരിനി പലരു, ണ്ടാരതെന്നോതിടേണം”
തന്മുന്നില്‍ വന്നു കല്പിച്ചൊരു
മുരഹരിയോടോതിനാന്‍ കൃഷ്ണവാര്യര്‍.
”വശഗം നിജ സങ്കല്പ-
ത്തിനു ലോകങ്ങളാകവേ
ജി. ശങ്കരക്കുറുപ്പാണ്
മധുരം, സാമ്യം, ഉജ്ജ്വലം;
ചാരേ ശ്രീധരമേനോനു-
ണ്ടവിതര്‍ക്കിത മൗലികന്‍
ഭവനത്തിലെ ഊഞ്ഞാലില്‍
ഭാര്യയോ – വിശ്വമാകെയോ!
മഹാഭാഗവതം താനേ
മന്ത്രിക്കും ”കുഞ്ഞിരാമ”നില്‍
മദ്ദളത്താളമുണ്ടോരോ
പ്രദക്ഷിണപഥത്തിലും.
നെല്ലുകുത്തുന്നവള്‍ തൊട്ടു
നിളാനദിയൊഴുക്കുകള്‍
നെഞ്ഞണയ്ക്കും ‘ഇടശ്ശേരി’
പഥികൃത്തെന്നു വിശ്രുതന്‍.
കടുത്ത പരിഹാസത്താല്‍
കദനക്കഥ മൂടുവാന്‍
ഒരേമുച്ചില്‍ ഇതിഹാസം
തീര്‍ക്കും ”അക്കിത്ത” സല്‍ക്കവി.
നങ്ങേമക്കുട്ടിതന്‍ ഗര്‍ഭം
സ്ത്രീത്വത്തിന്‍ നിത്യദുഃഖമായ്
ഒളപ്പമണ്ണ മിണ്ടാതെ
കേള്‍പ്പിപ്പൂ ചെറുവാക്കിനാല്‍.
സഫലീകൃതമായല്ലോ
‘കക്കാടി’ ന്നേതു യാത്രയും
ദുരൂഹക്കാട്ടില്‍ നിന്നേതോ
നഗരാരാമമെത്തുവാന്‍,
സുഗതാഖ്യയിതാ ഗാനം
സുന്ദരം. ശ്രുതി മേലെയും,
ദുഃഖത്തിന്‍ വിശ്വതാളത്തില്‍
ലയിപ്പിക്കുന്നു നമ്മളെ,
നാവിലാംഗ്ലേയവും, ബോധം-
വേദത്തില്‍; ജീവിതത്തിനെ
മൃത്യുവില്‍ക്കണ്ടു പുല്കുന്നൂ
കണ്‍പൂട്ടി, കവി ‘ദേവി’യാള്‍,
(ഇടയ്ക്കു കയറിച്ചൊല്ലീ
കണ്ണന്‍: ഞാനിനി അങ്ങയെ
നിര്‍വചിക്കട്ടെ – ”സ്വച്ഛന്ദം
സ്വര്‍ണ ഭൂഷ വെടിഞ്ഞയാള്‍;
സ്വത്വത്തിന്‍ ഭൂഷണം തന്നെ
സത്യം എന്നു തെളീച്ചവന്‍”)
‘എല്ലാം ത്വല്‍കൃപ’ എന്നോതി-
ത്തുടര്‍ന്നാന്‍ കൃഷ്ണവാരിയര്‍:
ചന്ദനപ്പൊട്ടു സാഹിത്യ-
ത്തിനു നല്‍കി വണങ്ങുവോന്‍,
വിദ്യാര്‍ത്ഥികള്‍ക്കു ശരണം
വിഷ്ണു നാരായണന്‍ കവി.
ഫലിതത്തെത്തമാശക്കു
തള്ളിക്കളയുമെങ്കിലും
പഴേ പുത്തന്‍ കവി, എന്‍.കെ.
ദേശമെന്നും സ്വദേശിതാന്‍
കടമ്മനിട്ടയെക്കാണാന്‍ കാട്ടില്‍ പോകേണ്ടതില്ല നാം
‘കുടുമ്പ’യുടെ കൂത്താട്ടം കണ്ടു പിന്നില്‍ നടക്കയാം.
”മതി” എന്നോതി അപ്പോഴേ
മായുന്നൂ ലീലയാ ഹരി;
എന്‍.വി. ഏവം വിളിച്ചോതീ
പിറകീന്ന് – ”ഹലോ! ശൃണു-
ഗംഗാതീരത്തിലാരോടും
മിണ്ടേണ്ടിക്കാര്യമൊന്നുമേ;
അവിടേന്നൊപ്പിക്കൊണ്ടന്ന
നീര്‍ക്കണങ്ങള്‍ ഇതൊക്കെയും.”