Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

യോഹന്നാനുനേരെയുള്ള വധശ്രമങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 43)

സന്തോഷ് ബോബന്‍

Print Edition: 30 October 2020

യോഹന്നാന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വാകത്താനം ലഹള. ഈ സംഭവം നടക്കുമ്പോള്‍ യോഹന്നാന് വയസ്സ് വെറും 29. അതായത് ഇത്ര ചെറുപ്പത്തില്‍ തന്നെ യോഹന്നാന്‍ ഒരു വലിയ നേതാവും അതിനെക്കാള്‍ വലിയൊരു പ്രത്യാശയുമായിരുന്നെന്ന് ചുരുക്കം. ഈ ലഹളയുടെ പശ്ചാത്തലം ഇങ്ങനെയാണ്. ബ്രദറണ്‍ സഭയുമായി അകന്ന യോഹന്നാന്‍ തന്റെ ചില സുഹൃത്തുക്കളുമൊത്ത് വാകത്താനത്ത് എത്തി. വാകത്താനത്ത് യോഹന്നാന്‍ എത്തിയതറിഞ്ഞ് അടിമകളും ദളിതുകളും തടിച്ചു കൂടി. ഞായറാഴ്ച കടമുറി സി.എം.എസ്. പള്ളിയില്‍ യോഹന്നാന്റെ സുവിശേഷ പ്രസംഗം വെച്ചിരുന്നു. യോഹന്നാന്‍ അക്കാലത്ത് തന്റെ പ്രസംഗങ്ങള്‍ക്കായി തിരഞ്ഞെടുത്തിരുന്ന ഒരു വിഷയമായിരുന്നു ‘ദൈവസന്തതികളും ദുഷ്ടസന്തതികളും.’ ഈ പ്രസംഗങ്ങളില്‍ ദുഷ്ടസന്തതികളുടെ സ്ഥാനത്ത് സവര്‍ണ ക്രിസ്ത്യാനികളെയായിരുന്നു പ്രതീകാത്മകമായി യോഹന്നാന്‍ സൂചിപ്പിച്ചിരുന്നത്. ഇത് ശ്രോതാക്കളില്‍ അടിമകളെയും പിന്നാക്കക്കാരെയും വല്ലാതെ ആവേശം കൊള്ളിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്നു. സവര്‍ണരെ രൂക്ഷമായി വിമര്‍ശിച്ച് യോഹന്നാന്‍ നടത്തിയ പ്രസംഗങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. തങ്ങള്‍ക്കിടയില്‍ നിന്നു വളര്‍ന്നുവന്ന ഒരു അസാധാരണ അല്‍ഭുതമായിട്ടാണ് യോഹന്നാനെ അനുയായികള്‍ കണ്ടത്. യോഹന്നാന്‍ സൃഷ്ടിക്കുന്ന പ്രസംഗ ആവേശത്താല്‍ അടിമകള്‍ തങ്ങള്‍ക്കെതിരെ കലാപം അഴിച്ചുവിടുമെന്നുപോലും സവര്‍ണര്‍ ഭയപ്പെട്ടിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ എന്നാല്‍ തീവ്രമായിരുന്നു പ്രസംഗങ്ങളെല്ലാം. ഓരോ സ്ഥലത്തും പ്രസംഗ വിഷയത്തിന്റെ തലക്കെട്ട് മാറുമെന്നുണ്ടെങ്കിലും അതെല്ലാം ആത്യന്തികമായി സവര്‍ണര്‍ക്ക് എതിരായിരുന്നു.

അതിനാല്‍ കടമുറിയിലെ പ്രസംഗം നിരീക്ഷിക്കുവാന്‍ സവര്‍ണ ക്രിസ്ത്യാനികളും ധാരാളമായി എത്തിയിരുന്നു. ആദ്യത്തെ രണ്ട് ദിവസം സവര്‍ണരെ വിമര്‍ശിക്കാതെ യോഹന്നാന്‍ പ്രസംഗിച്ചു. തങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ ഇല്ലാതായതോടെ സവര്‍ണര്‍ യോഗത്തിലേക്ക് വരാതെയായി. തൊട്ടടുത്ത ദിവസം യോഹന്നാന് തനിക്ക് ആവശ്യമുള്ള അടിമകളെ മാത്രം ശ്രോതാക്കളായി കിട്ടി. അദ്ദേഹം പതിവുപോലെ വലത് കൈയ്യില്‍ ബൈബിളുമായി പ്രസംഗം തുടങ്ങി. അദ്ദേഹം അവരെ ഓര്‍മിപ്പിച്ചു. ‘അടിമത്തത്തില്‍ നിന്ന് മോചനം കിട്ടുവാനാണ് നമ്മള്‍ ബൈബിളും ക്രിസ്തുമതവും സ്വീകരിച്ചത്.’ അതെ എന്ന് അടിമകള്‍ മറുപടി നല്‍കി. ”ബൈബിളില്‍ നിങ്ങള്‍ നേരിടുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടോ, ബൈബിള്‍ നിങ്ങളുടെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കിയോ?” എന്നിങ്ങനെയായി അടുത്ത ചോദ്യങ്ങള്‍. ഇല്ലാ എന്നായിരുന്നു ഉത്തരം. അവസാനം അവസാനത്തെ ചോദ്യം വന്നു. ‘ബൈബിള്‍ വായിച്ച് രക്ഷപ്പെടാമെന്ന് നിങ്ങളില്‍ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ എഴുന്നേറ്റു നില്‍ക്കുക. ഒരാള്‍ പോലും എഴുന്നേറ്റ് നിന്നില്ല. യോഹന്നാന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. സദസ്സ് നിശബ്ദമായി.ആ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ബൈബിള്‍ പിടിച്ച കൈ ഉയര്‍ത്തി പറഞ്ഞു. എങ്കില്‍ പിന്നെ ഈ ബൈബിള്‍ നമുക്കാവശ്യമില്ല.

അവിടെ സദസ്സിന് സമീപം ഒരു അഗ്‌നികുണ്ഡം കത്തുന്നുണ്ടായിരുന്നു. രാത്രികളില്‍ നടക്കുന്ന പ്രഭാഷണങ്ങളില്‍ വെളിച്ചം കിട്ടുവാന്‍ ഇത്തരം അഗ്‌നി ആഴികളാണ് ഉപയോഗിക്കാറ്. യോഹന്നാന്‍ തന്റെ കൈയിലെ ബൈബിള്‍ ഈ അഗ്‌നിയിലേക്കെറിഞ്ഞു. തന്റെ അനുയായികളോടും അങ്ങിനെ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. അതുവരെ പരിശുദ്ധമായി കരുതി കൊണ്ടുനടന്ന വേദപുസ്തകം അവര്‍ ഒരു മടിയും കൂടാതെ അഗ്‌നിയിലേക്ക് ഇട്ടു. കാരണം അവര്‍ അവരുടെ ദൈവമായി കണ്ടിരുന്നത് യോഹന്നാനെയായിരുന്നു.

ബൈബിള്‍ കത്തിച്ച ഈ സംഭവം സകലമാന ക്രിസ്ത്യാനികളെയും ഞെട്ടിച്ചു. ഇത് ഒരു കൊടുങ്കാറ്റ് പോലെ തിരുവിതാംകൂറില്‍ വീശിയടിച്ചു. ക്രിസ്ത്യാനികള്‍ സഭാ വ്യത്യാസമില്ലാതെ ഒന്നിച്ചു കൂടി. വിദേശത്തുനിന്ന് പണവും മിഷണറിമാരെയും ഇറക്കി സഭകള്‍ ആധിപത്യം നേടുന്നതിനിടയില്‍ ഉണ്ടാകുന്ന ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ തിരിച്ചടിയാകുമോയെന്ന് മുതല്‍ മുടക്കുന്നവര്‍ ഭയപ്പെട്ടു. ഇത് മുളയിലെ നുള്ളിയില്ലെങ്കില്‍ പലസ്ഥലങ്ങളിലും ആവര്‍ത്തിക്കപ്പെടുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ബൈബിള്‍ കത്തിച്ച മതനിന്ദകനെ വധിക്കുവാന്‍ അവര്‍ തീരുമാനിച്ചു. തീരുമാനം പരസ്യമായി പ്രഖ്യാപിക്കുകയും ഇത് നിര്‍വഹിക്കുവാന്‍ അവിടത്തെ നാട്ടുപ്രമാണി വെട്ടിയില്‍ തമ്പുരാനെ ചുമതലപ്പെടുത്തുകയും ചെയ്തു. യേശുവിന്റെ നാമത്തില്‍ യോഹന്നാനോട് ക്ഷമിക്കണമെന്ന് ഏതെങ്കിലും സഭകള്‍ പറഞ്ഞതായി എവിടെയും കാണുന്നില്ല. സുവിശേഷ പ്രസംഗം നടക്കുന്ന സ്ഥലത്ത് ആക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശ്രോതാക്കളെ ആട്ടിയോടിച്ച് യോഹന്നാനെ കൊല്ലുവാനായിരുന്നു വെട്ടിയിലിന്റെ പദ്ധതി.

നിരന്തരമായി മേല്‍ജാതി ക്രിസ്ത്യാനികളുടെ ആക്രമണം നേരിട്ടിരുന്ന യോഹന്നാന്‍ തന്റെ സംരക്ഷണത്തിനായി അഭ്യാസികളെയും മല്ലന്മാരെയും കൊണ്ടുനടന്നിരുന്നു. കൊച്ചുകാലായില്‍ പീലി എന്നയാളായിരുന്നു ഇതിന്റെ തലവന്‍. വെട്ടിയില്‍ തമ്പുരാന്‍ മുന്‍ നിശ്ചയിച്ച പ്രകാരം യോഗസ്ഥലത്ത് വരികയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങുകയും ചെയ്തു. ചോദ്യം ചോദിക്കലില്‍ തുടങ്ങി അത് കൂട്ട അടിയില്‍ കലാശിച്ചു. യോഹന്നാന്റെ ഭടന്മാര്‍ അദ്ദേഹത്തിന് സംരക്ഷണവലയം തീര്‍ക്കുകയും അവിടെ നിന്ന് സ്ത്രീവേഷത്തില്‍ രക്ഷപ്പെടുത്തുകയും ചെയ്തു. പൊയ്കയില്‍ യോഹന്നാന്‍ അങ്ങിനെ സംഘടിതമായ ഒരു വധശ്രമത്തില്‍ നിന്ന് കൂടി രക്ഷപ്പെട്ടു. ചരിത്രത്തില്‍ വാകത്താനം ലഹള എന്ന് ഇത് അറിയപ്പെട്ടു. 1907ല്‍ ആയിരുന്നു ഈ സംഭവം.

വെറും മുപ്പത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു അടിമചെറുക്കന്‍ പതിനായിരക്കണക്കിന് അനുയായികളെയും കൊണ്ട് തങ്ങളുടെ മതത്തിന്റെ അടിത്തറ ഇളക്കാന്‍ നടക്കുന്നതായി ഓരോ സവര്‍ണ സഭാവിശ്വാസിയും വിശ്വസിച്ചു. കാരണം യോഹന്നാന്റെ വിമര്‍ശനം മുഴുവന്‍ ബൈബിളിനും ക്രിസ്തുവിനും എതിരായിരുന്നു. യോഹന്നാന്റെ പ്രഭാഷണം കേട്ടു കഴിയുന്ന അടിമകള്‍ പള്ളിക്കും പുരോഹിതന്മാര്‍ക്കും നേരെ ചോദ്യശരങ്ങള്‍ എയ്യുവാന്‍ തുടങ്ങി. വേദപുസ്തകത്തില്‍ അടിമകളെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ബൈബിള്‍ അല്ല തങ്ങളുടെ മോചനമാര്‍ഗം. ഇതായിരുന്നു യോഹന്നാന്റെ പുതിയ സുവിശേഷം. ഇത് കേള്‍ക്കാനും പിന്തുടരാനുമാകട്ടെ പതിനായിരങ്ങളും. യോഹന്നാന്‍ ഭൂമുഖത്ത് ഇല്ലാതാകുന്നതുവരെയുള്ള തുടര്‍ ആക്രമണങ്ങള്‍ക്ക് സഭകള്‍ അണിയറയില്‍ പദ്ധതികള്‍ തയ്യാറായി. വധിക്കുക തന്നെയായിരുന്നു ലക്ഷ്യം. കാരണം വന്‍ മുതല്‍ മുടക്കി ഇന്ത്യയില്‍ വന്‍തോതില്‍ മതം മാറ്റ പദ്ധതികള്‍ക്ക് സഭകള്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുടെ പരമ്പര തന്നെ യോഹന്നാന് നേരെയുണ്ടായി. ഓരോ ആക്രമണത്തില്‍ നിന്നും യോഹന്നാന്‍ എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടു. ഓരോ ആക്രമണവും ലഹളയെന്ന് അറിയപ്പെട്ടു. മുണ്ടക്കയം ലഹള, വെള്ളനടി ലഹള, കൊഴുക്കു ചിറ ലഹള, മംഗലം ലഹള, വെട്ടിയാട്ട് ലഹള എന്നിങ്ങനെ പോകുന്നു പേരുകള്‍. ഒരാളുടെ പേരില്‍ ഇത്രയേറെ ലഹളകള്‍ വേറെയുണ്ടാകില്ല.

ഇതോടെ സ്വന്തം വീട്ടില്‍ മാത്രമല്ല മറ്റൊരു സ്ഥലത്തും സ്ഥിരമായി താമസിക്കുവാന്‍ കഴിയാതെയായി.ആക്രമണം ഏത് നിമിഷവും എത് ഭാഗത്തു നിന്നും വരാം. മുണ്ടക്കയം യോഗത്തില്‍ കല്ലേറാണ് ഉണ്ടായിരുന്നതെങ്കില്‍ വെള്ളനടിയില്‍ ഉണ്ടായത് മറ്റൊന്നാണ്. ഇവിടെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് ആക്രമിച്ചത്.

1913ല്‍ നടന്ന കൊഴുക്കുചിറ ലഹള യോഹന്നാനെ വല്ലാതെ മാറ്റിമറിച്ച ഒന്നായിരുന്നു. മദ്ധ്യതിരുവിതാംകൂറില്‍ കുടിയേറ്റം എന്ന പേരില്‍ വനം കയ്യേറ്റം ആരംഭിച്ച കാലഘട്ടമായിരുന്നു ഇത്. സഭകളും സമ്പന്നന്മാരും സംഘടിതമായി തന്നെ വനം കയ്യേറി. അടിമകളായിരുന്നു പ്രധാന പണിക്കാര്‍. ഈ കൂട്ടത്തില്‍ കുറച്ച് അടിമകളും സ്വന്തമായി വനം കയ്യേറി കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അടിമകളുമായി ബന്ധമുള്ള സമ്പന്ന സവര്‍ണ വിഭാഗം തയ്യാറായില്ല. ഭൂമി അടിമകളുടേതല്ലെന്നും അവര്‍ക്ക് സ്വന്തമായി കൃഷിയിറക്കുവാന്‍ അവകാശമില്ലെന്നതുമായിരുന്നു സമ്പന്ന സവര്‍ണ വാദം. വിളവിന് സമ്പന്നര്‍ അവകാശവാദം ഉന്നയിച്ചു. പ്രശ്‌നം തര്‍ക്കമായി. ലഹളയായി. ഭരണകൂടം അടിമകള്‍ക്ക് എതിരായിരുന്നു. സമരം അടിമകള്‍ക്ക് എതിരായി തിരിഞ്ഞു.

യോഹന്നാന്റെ മറ്റൊരു പ്രശ്‌നം തന്റെ അനുയായികളെ സംരക്ഷിക്കുകയെന്നതായിരുന്നു. അനുയായികള്‍ ഇഷ്ടം പോലെ. പക്ഷെ സ്വന്തമായി കൈയിലൊന്നും ഇല്ലാത്തവര്‍.സവര്‍ണ സഭാ ക്രിസ്ത്യാനികളെ ആശ്രയിച്ച് കഴിയുന്ന അടിമ ക്രിസ്ത്യാനികളായിരുന്നു ഇവരില്‍ അധികവും. ഇതായിരുന്നു പൊതു അവസ്ഥ. ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ച നാട്ടിലെ അവസ്ഥയാണിതെന്നോര്‍ക്കണം. അടിമകള്‍ ആദ്ധ്വാനിച്ചുണ്ടാക്കിയ കാര്‍ഷികോല്‍പ്പനങ്ങള്‍ കിട്ടാതെ ലഹള അവസാനിക്കുകയില്ലെന്ന് സവര്‍ണര്‍ തീരുമാനിച്ചിരുന്നു. ഒരു സഭയും അടിമകള്‍ക്ക് വേണ്ടി രംഗത്ത് വന്നില്ല.കാരണം ഇതായിരുന്നു. അടിമകള്‍ സ്വന്തമായി കൃഷി ചെയ്യുവാന്‍ തുടങ്ങിയാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് പണിക്ക് ആളുകളെ കിട്ടുകയില്ല. അതുകൊണ്ട് അടിമ സമരം തകര്‍ത്തേ പറ്റു.

പതിനായിരക്കണക്കിന് അടിമകള്‍ നില്‍ക്കുവാന്‍ ഇടമോ കഴിക്കുവാന്‍ ഭക്ഷണമോ ഇല്ലാതെ വിശന്നവയറുമായി യോഹന്നാന് മുന്നില്‍ നിറഞ്ഞുനിന്നു. പുതു ക്രിസ്ത്യാനികളായിരുന്നു ഇവരില്‍ ഏറെ പേരും. മതം മാറ്റുവാന്‍ വന്നവര്‍ തങ്ങളെ തേടി എത്തുമെന്ന അവരുടെ പ്രതീക്ഷയും കെട്ടണഞ്ഞു. സ്വന്തമായി ഭൂമിയോ പാര്‍പ്പിടമോ ഇല്ലാതെ മുന്നോട്ട് പോകുവാന്‍ കഴിയുകയില്ലെന്ന് യോഹന്നാനും കൂട്ടര്‍ക്കും ബോധ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ആകുന്നതുവരെ പ്രതിഷേധിച്ചിട്ട് കാര്യമില്ല. തങ്ങളുടെ കൃഷിഭൂമികളും വിളവുകളും സവര്‍ണക്ക് അടിമകള്‍ വിട്ടുനല്‍കി.ഇതോടെ കൊഴുക്കം ചിറ ലഹള അവസാനിച്ചു.

1908 ല്‍ തന്നെ യോഹന്നാന്‍ എല്ലാ ക്രൈസ്തവ സഭകളില്‍ നിന്നും മോചിതനായിരുന്നു. യോഹന്നാന് പോകുവാന്‍ പറ്റിയ സഭകളോ യോഹന്നാനെ സ്വീകരിക്കുവാന്‍ പറ്റിയ സഭകളോ ഇവിടെ ഉണ്ടായിരുന്നില്ല. പക്ഷെ യോഹന്നാന്‍ പ്രസംഗിച്ചുകൊണ്ടിരുന്നത് സുവിശേഷം തന്നെയായിരുന്നു. യോഹന്നാന് അതുമാത്രമേ അറിയാമായിരുന്നുള്ളു. ഹിന്ദുധര്‍മ്മത്തില്‍ മിഷണറിമാരും സഭകളും ആരോപിച്ച എല്ലാ കുറ്റങ്ങളും യോഹന്നാന്‍ സുവിശേഷം വഴി സഭകളുടെ മേല്‍ ചാര്‍ത്തിക്കൊടുത്തു. വിമോചനം വാഗ്ദാനം നല്‍കി അടിമകളെയും മറ്റു വിഭാഗങ്ങളെയും മതംമാറ്റുന്ന പ്രക്രിയക്ക് യോഹന്നാന്റെ അനുഭവ സാക്ഷ്യങ്ങള്‍ തടസ്സം സൃഷ്ടിച്ചു. സഭകളുടെ മതപരിവര്‍ത്തന വഴികളിലെ ഒരു തടസ്സമായി യോഹന്നാന്‍ നിലകൊണ്ടു. അവര്‍ കൊല്ലുവാന്‍ അടയാളമിട്ടയാളെ അവര്‍ക്കാവശ്യ മുണ്ടായിരുന്നില്ല.

ഓരോ സഭകെളയും തങ്ങളുടെ വിശ്വാസികളോട് യോഹന്നാനെ ബഹിഷ്‌ക്കരിക്കുവാന്‍ ആഹ്വാനം ചെയ്തു. പക്ഷെ എല്ലാ സഭകളിലും യോഹന്നാന് അനുയായികള്‍ ഉണ്ടായിരുന്നു. അംഗീകരിക്കപ്പെട്ട സഭകളിലൊന്നും ഇദ്ദേഹമില്ലാത്തതിനാല്‍ യോഹന്നാന്‍ മുന്നേറ്റത്തിന് സമൂഹം തന്നെ പല പല പേരുകള്‍ ഇട്ടു കൊടുത്തു. പൊയ്കയില്‍ കൂട്ടര്‍, അപ്പച്ചന്‍ സഭ, യോഹന്നാന്‍ സഭ, സുവിശേഷ സഭ എന്നെല്ലാമായിരുന്നു.

1913 ലെ കൊഴുക്കു ചിറ സംഭവത്തിന് ശേഷം ആ വര്‍ഷം തന്നെ യോഹന്നാനെ വധിക്കുവാന്‍ മറ്റൊരു ശ്രമം നടന്നു. ഇതാണ് മംഗലം ലഹള. യോഹന്നാന്‍ കോടതിയില്‍ ഒരു കേസിനു പോയി തിരിച്ചുവരുമ്പോള്‍ കടത്തുവഞ്ചിയില്‍ കയറിക്കൂടിയ സഭാ ഗുണ്ടകള്‍ വഞ്ചിയില്‍ വെച്ച് യോഹന്നാനെ നദിയില്‍ മുക്കി കൊല്ലുവാന്‍ നടത്തിയ നീക്കമാണിത്. എന്നാല്‍ ഈ വഞ്ചിയില്‍ ഒരു സവര്‍ണ സ്ത്രീകൂടിയുണ്ടായിരുന്നതിനാല്‍ വഞ്ചി അട്ടിമറി നടന്നില്ല. ഗുണ്ടകള്‍ പിന്മാറിയില്ല. വഞ്ചിയില്‍ നിന്ന് ഇറങ്ങി നടന്ന യോഹന്നാനെയും സംഘത്തെയും വഴിയില്‍ വെച്ച് ആക്രമിച്ച് വകവരുത്തുവാന്‍ ശ്രമം നടത്തി. അതിലും അദ്ദേഹം രക്ഷപ്പെട്ടു.
യോഹന്നാന്റെ പ്രഭാഷണങ്ങളെ സഭാധികാരം ഭയപ്പെട്ടു. അതിനാല്‍ അദ്ദേഹത്തിന്റെ യോഗങ്ങള്‍ കലക്കലായിരുന്നു ഗുണ്ടകളുടെ ഒരു പ്രധാന പരിപാടി. വെട്ടിയാട്ട് പ്രദേശത്ത് നടന്ന യോഗം കലക്കല്‍ വെട്ടിയാട്ട് ലഹള എന്നറിയപ്പെട്ടു. ഈ ലഹളക്കിടയില്‍ അദ്ദേഹത്തിന്റെ അനുയായിയായ ഒരു സ്ത്രീകൊല്ലപ്പെട്ടു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്രമണങ്ങളാണ് ഇത്രയും. രേഖപ്പെടുത്താത്തത് ഇതിലുമധികം കാണും.
നിരന്തരമായ ആക്രമണങ്ങളും രക്ഷപ്പെടലുകളും വാക്ചാതുര്യവും പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കഴിവും എല്ലാം ചേര്‍ന്ന യോഹന്നാന്‍ അനുയായികള്‍ക്ക് അല്‍ഭുതമായി മാറുവാന്‍ തുടങ്ങി.യോഹന്നാനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അനുയായികള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. ഇവര്‍ മദ്ധ്യതിരുവിതാംകൂറില്‍ പല സ്ഥലങ്ങളിലും സ്ഥലങ്ങള്‍ വാങ്ങുകയും കൃഷികള്‍ ആരംഭിക്കുകയും ചെയ്തു.ഇതിലൊരു സ്ഥലമായിരുന്നു കുളത്തൂര്‍മൂഴി. ഈ സ്ഥലങ്ങളിലെല്ലാം യോഹന്നാന്റെ സുവിശേഷ യോഗങ്ങളും തുടങ്ങി. സ്വന്തം ഭൂമിയില്‍ നിന്നു കൊണ്ടുള്ള സുവിശേഷ പ്രസംഗങ്ങള്‍ ഇദ്ദേഹത്തെ ആത്മീയതയുടെ ഉന്നതങ്ങളിലേക്ക് കൊണ്ടുപോയി.

ഒരു നാള്‍ കുളത്തൂര്‍മുഴിയിലെ പ്രഭാഷണത്തിനിടയില്‍ യോഹന്നാന് ചുറ്റും ഒരു ദിവ്യവെളിച്ചം വലയം ചെയ്യുന്നതായി കാണപ്പെട്ടു. ഒരാളല്ല എല്ലാവരും അത് കണ്ടു. അനുയായികള്‍ ആനന്ദ ലഹരിയില്‍ ആറാടി. ആത്മീയതയുടെ പാരമ്യതയില്‍ കുറെ പേര്‍ ദൈവത്തെ നേരില്‍ കണ്ട അല്‍ഭുതത്തോടെ കരഞ്ഞു. കുറെ പേര്‍ അറിയാതെ തന്നെ വിളിച്ചു: ”അപ്പച്ചാ അപ്പച്ചാ അപ്പച്ചാ……”യോഹന്നാന്‍ എന്ന അപ്പച്ചന്‍ ഉയര്‍ത്തപ്പെടുകയായിരുന്നു ദൈവത്തോളം.

ഈ അല്‍ഭുത വാര്‍ത്ത നാടെങ്ങും പരന്നു. കണ്ടവര്‍ കണ്ടവര്‍ ഈ അത്ഭുതം പറയുവാന്‍ നാടെങ്ങും പരക്കം പാഞ്ഞു. അതുവരെ ദൈവത്തെ അന്യമായിരുന്ന ഒരു ജനതയുടെ ഉന്മാദാവസ്ഥയായിരുന്നു അത്. അനുയായി വൃന്ദം കുളത്തൂര്‍മുഴിയിലേക്ക് പ്രവഹിച്ചു. അവരും കണ്ടു ഈ അല്‍ഭുത പ്രഭ. ദൈവസാന്നിദ്ധ്യം ഇല്ലാതെ ഇങ്ങനെയൊരു പ്രഭാപൂരം ഉണ്ടാകില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അന്ന് യോഹന്നാന്‍ അപ്പച്ചന്‍ അവിടെ സംസാരിച്ചത് രക്ഷാ നിര്‍ണ്ണയ വിഷയത്തെക്കുറിച്ചായിരുന്നു. ബൈബിളിലെ സൂചനകളെയും ബിംബങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ള യോഹന്നാന്റെ സുവിശേഷ പ്രസംഗങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് രക്ഷാ നിര്‍ണ്ണയമായിരുന്നു. അടിമകള്‍ക്ക് വലിയ പ്രത്യാശ നല്‍കുന്ന രീതിയില്‍ ഈ വിഷയം അവതരിപ്പിക്കുവാന്‍ യോഹന്നാന് കഴിഞ്ഞിരുന്നു. അതോടെ അനുയായി വൃന്ദം അദ്ദേഹത്തെ തങ്ങളുടെ പ്രത്യക്ഷ രക്ഷാ ദൈവമായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു.

യോഹന്നാന്റെ സുവിശേഷ പ്രസംഗത്തെ മറ്റ് സഭകള്‍ എതിര്‍ത്തിരുന്നു. സുവിശേഷവും സഭകളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമായി മാറി യോഹന്നാന്‍. ബൈബിള്‍ കത്തിക്കുന്ന ഒരാള്‍ക്ക് വേദപുസ്തകം പറയുവാന്‍ അധികാരം ഇല്ലെന്ന് സഭകള്‍ പ്രഖ്യാപിച്ചു.

Tags: മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം
Share9TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies