‘ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ‘കാര്‍ഷികോല്പന്ന കമ്പോള സമിതികള്‍’ പിരിച്ചുവിടും. മണ്ഡി അഥവാ ഗ്രാമച്ചന്തകള്‍ എന്ന ഇടപാടിനുതന്നെ അന്ത്യം കുറിക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു എവിടെയാണോ കൂടുതല്‍ വില ലഭിക്കുന്നത്, അവിടെ വിപണനം നടത്താനുള്ള അവകാശവും അധികാരവും നല്‍കും. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് ഒരുതരത്തിലും ഉള്ള നിബന്ധനകള്‍ ഉണ്ടായിരിക്കുന്നതല്ല. എങ്ങനെ കൃഷി ഇറക്കണം, എന്ത് വിള കൃഷി ചെയ്യണം, ആര്‍ക്കാണ് തങ്ങളുടെ വിള വില്‌ക്കേണ്ടത് എന്നീ കാര്യങ്ങളില്‍ അവസാന തീരുമാനം കര്‍ഷകരുടേതായിരിക്കും….’ ഇങ്ങനെ പോകുന്നു തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്ന് അറിയപ്പെടുന്ന മാനിഫെസ്റ്റോയിലെ വാഗ്‌ധോരണി. ഇത് ബിജെപി പ്രകടന പത്രികയിലേതല്ല. ഭരിക്കാന്‍വേണ്ടി മാത്രം ജന്മമെടുത്തു എന്നു കരുതുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാചകങ്ങളാണ്.
2004 -ല്‍ അധികാരത്തിലിരുന്ന വാജ്‌പേയി സര്‍ക്കാര്‍ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥന്‍ അധ്യക്ഷനായി ദേശീയ കര്‍ഷക കമ്മീഷന്‍ രൂപീകരിച്ചു. കൃഷി കര്‍ഷകന് എങ്ങിനെ ലാഭകരമുള്ള സംരംഭമായി മാറ്റാം എന്ന് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പക്ഷെ 2004 ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം തോറ്റു. സ്വാമിനാഥന്‍ കമ്മീഷന്‍ 2006 -ല്‍ തങ്ങളുടെ ശുപാര്‍ശകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കി.
പ്രസ്തുത റിപ്പോര്‍ട്ടിനെ കുറിച്ച് 2014 വരെ അധികാരം കയ്യാളിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഒരുകാര്യവും ചെയ്തില്ല.
2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരാണ് ഈ വിഷയത്തില്‍ ഓരോ നടപടിയും എടുത്തു കര്‍ഷകരെ സഹായിക്കാനായി ശ്രമം ആരംഭിച്ചത്. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ മൂന്നു നിയമങ്ങള്‍ കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര-ടോമര്‍ അവതരിപ്പിച്ചത്.
ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ, ഭാരതത്തിലെ കര്‍ഷകരുടെ ജീവിത നിലവാരത്തില്‍ സമൂലമായ ഉയര്‍ച്ച വരുമെന്ന് കര്‍ഷകരും കര്‍ഷക സംഘടനാ നേതാക്കളും പറയുന്നു. തമിഴ്‌നാട്ടിലെ വിരുദാചലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.വി. ഗിരി എന്ന കര്‍ഷകന്‍ പറയുന്നത് ഈ നിയമങ്ങള്‍ മൂന്നു ദശാബ്ദം മുന്‍പേ അവതരിപ്പിക്കേണ്ടതായിരുന്നു എന്നാണ്. കരിമ്പ് കൃഷിക്കാരനായ ഗിരി കാലഹരണപ്പെട്ട നിയമങ്ങള്‍ കാരണം അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ‘നിലവിലുള്ള നിയമപ്രകാരം ഞാന്‍ കൃഷി ചെയ്യുന്ന കരിമ്പ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പഞ്ചസാര കമ്പനിക്കുമാത്രമേ എനിക്ക് നല്‍കാന്‍ കഴിയു. അതും കമ്പനി അധികാരികള്‍ തീരുമാനിക്കുന്ന വിലക്ക്. ഞാന്‍ എന്റെ കൃഷിയിടത്തില്‍ കൃഷി ചെയ്യുന്ന കരിമ്പ് മറ്റെങ്ങും വില്‍ക്കാന്‍ എനിക്ക് കഴിയില്ല. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആരാണോ കൂടുതല്‍ വില നല്‍കുന്നത് അവര്‍ക്കു എന്റെ കരിമ്പ് വില്‍ക്കാന്‍ എനിക്ക് അനുമതിയായി’ – ഗിരി വിശദീകരിച്ചു.
ഈ നിയമങ്ങള്‍ മണ്ഡികളെ (ഗ്രാമച്ചന്തകളെ) ഇല്ലാതാക്കും എന്ന ആരോപണത്തെ കര്‍ഷക സംഘടനാ നേതാവ് പി.ചങ്ക റെഡ്ഢി പുച്ഛിച്ചുതള്ളി. ‘ദക്ഷിണ ഭാരതത്തില്‍ എവിടെയാണ് ഇപ്പോള്‍ ഗ്രാമച്ചന്തകള്‍? കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടെ ഞാന്‍ ഈ പറയുന്ന ഗ്രാമച്ചന്തകള്‍ കണ്ടിട്ടില്ല- റെഡ്ഢി പറയുന്നു. ഇടനിലക്കാരാണ് ഈ സമരത്തിന് പിന്നില്‍ എന്നതാണ് സത്യം. കര്‍ഷകരുടെ അദ്ധ്വാനം ചൂഷണം ചെയ്യുന്നത് ഈ ഇടനിലക്കാരാണ്. അവര്‍ ഒരിക്കലും കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നതിന് സമ്മതിക്കില്ല’ – റെഡ്ഢി, ഗിരി തുടങ്ങിയവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര വിപണിയില്‍ തടിച്ചുകൊഴുക്കുന്നത് ഈ ഇടനിലക്കാരും മൊത്തവ്യാപാരികളുമാണ്. ഉദാഹരണത്തിന് വെണ്ടക്കയുടെ വില എടുക്കാം. കിലോഗ്രാമിന് നാല്പതുരൂപവരെ നമ്മള്‍ നല്‍കുന്ന വെണ്ടയ്ക്ക ഈ ഇടനിലക്കാര്‍ കര്‍ഷകരില്‍നിന്ന് സ്വന്തമാക്കുന്നത് കിലോക്ക് മൂന്നോ, നാലോ രൂപയ്ക്ക.് കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത മഹാരാജ്യത്തിലെ കര്‍ഷകര്‍ക്ക് ആഗോളതലത്തിലോ, എന്തിനു അധികം പറയുന്നു, തൊട്ടടുത്ത നഗരത്തിലോ വിപണനം നടത്താന്‍ കഴിയുമോ? സ്വാതന്ത്ര്യം ലഭിച്ചിട്ടു എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികയുന്നു. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് ഗതാഗത സൗകര്യങ്ങള്‍ ഇന്നും സ്വപ്‌നമായി അവശേഷിക്കുന്നു. ഗ്രാമങ്ങളില്‍ കൃഷി ചെയ്യുന്ന തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, കോവക്ക, വെള്ളരിക്ക മുതലായ വേഗം കേടുവരുന്ന പഴം, പച്ചക്കറികള്‍ എന്നിവ വിപണിയില്‍ എത്തിക്കാന്‍ ഇന്നും നമുക്ക് സംവിധാനം ഇല്ല. വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കര്‍ഷകര്‍ക്കായി റിഫര്‍ വാഹന സംവിധാനമുണ്ട്. കൃഷിത്തോട്ടങ്ങളില്‍ നിന്നും വിപണികളിലേക്കു കാര്‍ഷികോല്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്ന, ശീതീകരണ സംവിധാനമുള്ള റെഫ്രിജറേറ്റഡ് വാഹനങ്ങള്‍. പ്രതിദിനമെന്നോണം അവ കൃഷിത്തോട്ടങ്ങള്‍ തേടി എത്തുന്നു. ഭാരതത്തില്‍ ഈ സംവിധാനം ആരംഭിക്കുന്നതിന്റെ മുന്നോടിയാണ് കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍. ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിനു തുടക്കം കുറിച്ച പേജാവര്‍ മുരാരി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെപ്പറ്റി എത്രപേര്‍ ഓര്‍ക്കുന്നുണ്ട്? അദ്ദേഹം വിഭാവന ചെയ്ത സംവിധാനമാണ് ശീതീകരിച്ച അതിവേഗ ട്രക്കുക്കള്‍. കാരണം ഉണ്ട് ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക വിളകളുടെ നാല്പതു ശതമാനം, തോട്ടത്തില്‍നിന്നും വിപണിയില്‍ എത്തുന്നതിനു മുന്‍പ് നശിച്ചുപോകുന്നു. ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവെക്കാനോ, സംഭരിക്കാനോ ഉള്ള കോള്‍ഡ്‌സ്റ്റോറേജുകളുടെ അപര്യാപ്തതയാണ് കാരണം. ഇവക്കു അറുതി വരുത്തുക എന്നതാണ് ഈ ബില്ലുകളുടെ ലക്ഷ്യം.
ഈ ബില്ലിനെതിരെ വ്യാപകമായ രീതിയില്‍ പ്രചാരണം നടത്തുന്നത് മാര്‍ക്‌സിസ്റ്റു സഖാക്കളും, ഇപ്പോള്‍ അവരുടെ കുഴലൂത്തുകാരായി ഭാവിക്കുന്ന ക്രൈസ്തവ മത മൗലികവാദികളുമാണ് (ഉദാഹരണത്തിന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ പ്രതിവാര ലേഖനം ചമച്ചുവിടുന്ന ടി.ജെ.എസ് ജോര്‍ജ്, മാതഭൂമി വെബ്‌സൈറ്റില്‍ വഴിപോക്കന്‍ എന്ന വ്യാജനാമത്തില്‍ തൂലിക ഉന്തുന്ന പ്രതിഭ തുടങ്ങിയവര്‍).
അദാനി, അംബാനി മുതലാളിമാര്‍ നരേന്ദ്രമോദി ഭരണകാലത്താണ് തടിച്ചുകൊഴുത്തതെന്ന് വഴിപോക്കന്‍ ആരോപിക്കുന്നു. ചരിത്രം വളച്ചൊടിക്കുന്നതില്‍ സുവിശേഷ പ്രവര്‍ത്തകരും കമ്മ്യൂണിസ്റ്റുകാരും നേടിയിട്ടുള്ള വൈദഗ്ദ്ധ്യം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല എന്നത് ആഗോളവസ്തുതയാണല്ലോ.. 1994ല്‍ തന്നെ അദാനി ഗ്രൂപ്പ് ലോകോത്തര ബിസിനസ്സ് പ്രസ്ഥാനം ആയി ഉയര്‍ന്നത് വഴിപോക്കന് അറിയില്ലെങ്കിലും മാതൃഭൂമി പത്രത്തിന്റെ ചെന്നൈ ബ്യൂറോ മുന്‍ മേധാവിക്ക് നല്ലപോലെ അറിയാം.
1977ല്‍ ജനതാ പാര്‍ട്ടിയോട് തിരഞ്ഞെടുപ്പില്‍ തോറ്റ ഇന്ദിരാഗാന്ധിയെ അടുത്ത രണ്ടുവര്‍ഷം രാജ്യം മുഴുവന്‍ എഴുന്നള്ളിച്ചുകൊണ്ടുനടന്നത് മുകേഷ് അംബാനിയുടെ അച്ഛന്‍ ധീരുഭായിയാണ്. അതിനുള്ള പ്രത്യുപകാരമായിരുന്നു പോളിസ്റ്റര്‍ ചിപ്പ് ഇറക്കുമതിയുടെ കുത്തകയും രാജ്യത്തെ പോളിസ്റ്റര്‍ വ്യവസായത്തിന്റെ നിയന്ത്രണവും ധീരുഭായ് അംബാനിക്ക് ഇന്ദിരാഗാന്ധി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ എസ്. ഗുരുമൂര്‍ത്തി വിശദീകരിച്ചുതരും. നരേന്ദ്രമോദിയോട് ജനിതകമായി തന്നെ വിരോധമുള്ള വഴിപോക്കാനും ജോര്‍ജിനും അദ്ദേഹം ചെയ്യുന്നത് മൊത്തം ജനവിരുദ്ധമാണെന്നു തോന്നുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
‘കര്‍ഷകരെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോവാനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവനാപൂര്‍ണ്ണമായ പദ്ധതിയാണ് പുതിയ നിയമങ്ങള്‍ക്ക് പിന്നിലുള്ളതെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്…’ വഴിപോക്കന്‍ എഴുതുന്നു. എവിടെ പറഞ്ഞു… എപ്പോള്‍ പറഞ്ഞു… ഇതൊന്നും വഴിപോക്കനോട് ചോദിക്കരുത്. കാരണം അത് അദ്ദേഹത്തിന്റെ ഭാവനാവിലാസത്തില്‍ വിരിഞ്ഞ സാഹിത്യപുഷ്പമാണ്. മുകേഷ് അംബാനിയുടെ 27 നില കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത് 2006ല്‍. പണി പൂര്‍ത്തിയാക്കിയതും പാല് കാച്ചിയതും 2010ലും! അതായത് വഴിപോക്കന്റെ പ്രിയപ്പെട്ടവനായ പി. ചിദംബരം കേന്ദ്രമന്ത്രിയായി നാട് വാഴുമ്പോള്‍. അന്നും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറുടെ, സി.ബി.ഐ., എന്‍.ഐ.എ തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമായിരുന്നു ചിദംബരത്തിന്.
വഴിപോക്കന്‍ നാഴികക്ക് നാല്പതുവട്ടം പുകഴ്ത്തി പറയുന്ന കനിമൊഴി, സ്റ്റാലിന്‍, രാജ എന്നിവര്‍ ടു ജി സ്‌പെക്ട്രം കേസില്‍ പെട്ട് ഇ പ്പോഴും നട്ടം തിരിയുന്നത് മുകേഷ് അംബാനിയുടെ ഔദാര്യം കൈപ്പറ്റിയതുകാരണമാണെന്നു നാട്ടില്‍ പാട്ടാണ്.
നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തു എത്തിയതിനുശേഷമാണ് പിഎം കെയേഴ്‌സ് ഫണ്ട് എന്ന നിധിക്കു രൂപം നല്‍കിയത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി എന്ന പേരില്‍ ജവാഹര്‍ലാല്‍ നെഹ്‌റു രൂപം നല്‍കിയ ഒരു സംവിധാനം നിലനില്‍ക്കുമ്പോള്‍ മറ്റൊരു ഫണ്ടിന്റെ ആവശ്യം എന്താണെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതല്‍ കേരളത്തിലെ വാര്‍ഡ് അംഗങ്ങളായ കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റ് സഖാക്കളും എന്നും ചോദിച്ചുകൊണ്ടേയിരുന്നു. അടുത്ത കാലത്താണ് ഇതിന്റെ രഹസ്യം മനസ്സിലായത്. നെഹ്‌റു രൂപം നല്‍കിയ ദുരിതാശ്വാസനിധി ഇന്നുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പി.എം. കെയേര്‍സ് ഫണ്ടിന്റെ കണക്കുകള്‍ പ്രധാനമന്ത്രി ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത് വഴിപോക്കനെ അസ്വസ്ഥനാക്കുന്നുപോലും. യാഥാര്‍ത്ഥ്യം എന്താണ്? പി.എം. കെയേര്‍സ് ഫണ്ടിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രി. അംഗങ്ങളോ? ധനകാര്യമന്ത്രി, രാജ്യരക്ഷ മന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍.
ഇതുകൂടാതെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒന്നോ രണ്ടോ വ്യക്തികള്‍. ഇത് രജിസ്റ്റര്‍ ചെയ്ത സംവിധാനമാണ്. എന്ന് പറഞ്ഞാല്‍ ജന്മനാ സുതാര്യത എന്ന ഗുണമേന്മയുള്ള സ്ഥാപനം.
മറ്റൊരു സംഘടന കൂടിയുണ്ട്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി. 1948 ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപീകരിച്ച ഈ ഫണ്ടില്‍ രണ്ടേ രണ്ടുപേരാണ് അംഗങ്ങള്‍. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും. ഈ സ്ഥാപനം ഇന്നേവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സുതാര്യവുമല്ല. ഇത്ര കാലമായിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍/അധ്യക്ഷ അല്ലാതെ മറ്റൊരു രാഷ്ട്രീയ നേതാവിനു ഈ ഫണ്ടില്‍ അംഗത്വം നല്‍കിയിട്ടില്ല. മാത്രമോ? ഇന്നേവരെ ഈ സംഘടനയുടെ യോഗങ്ങള്‍ സംബന്ധിച്ചു ഒരു രേഖപോലും നിലവില്‍ ഇല്ല. പക്ഷെ പി.എം കെയേര്‍സ് ഫണ്ടിന്റെ മീറ്റിംഗുകള്‍ സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ ലഭ്യമാണുതാനും. ഇത് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഏതായാലും ധനകാര്യമന്ത്രിയുടെ വിശദീകരണത്തില്‍ അങ്ങ് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷക്കുവരെ തൃപ്തിയായി എന്നാണ്, ദില്ലിയിലെ പാണന്മാര്‍ വരെ പാടി നടക്കുന്നത്.