ചുരികയുടെ നാദം നാടുവാഴിക്കോലോത്തോളം കേട്ടു. നാടുപിടിക്കാന്‍വന്ന മാറ്റാന്മാരാണോ എന്ന് തമ്പുരാന്‍ സംശയിച്ചു. ആരോമര്‍ച്ചേകവര്‍ മരണപ്പെട്ടതിനുശേഷം ചുരികയിളക്കി ഇതുപോലെ നാദം കേള്‍പ്പിക്കാന്‍ ഈ നാട്ടിലാരുണ്ട് ? തമ്പുരാന്‍ ആനക്കഴുത്തേറി. പടനായന്മാരേയും കൂട്ടി ചുരികനാദം പുറപ്പെട്ട ഇടവും തേടിയിറങ്ങി. എത്തിയതോ പുത്തൂരംവീടിന്റെ പടിപ്പുരയില്‍! ആനപ്പുറത്തിരുന്നുകൊണ്ടുതന്നെ നാടുവാഴിയും
വാളും പരിചയുമായി നായന്മാരും പടകാളിമുറ്റത്തു വന്നു.
പട്ടാളത്തിന്റെ വരവുകണ്ട് ആരോമുണ്ണി അന്ധാളിച്ചുനിന്നു.
”കാര്യം പിഴച്ചല്ലോ അമ്മായി!”
അപ്പോള്‍ കുഞ്ചുണ്ണൂലി
ഇറങ്ങിവന്ന് തമ്പുരാനെ
വണങ്ങി.
”ആരാണിവന്‍?”
”ആറ്റുമ്മണമ്മേലെ
ആരോമുണ്ണിയാണേ. എന്റെ
ഭര്‍ത്താവിന്റെ നേര്‍പെങ്ങള്‍
ഉണ്ണിയാര്‍ച്ചയുടെ മകന്‍. കോലോസ്ത്രിനാട്ടോളം പോകാന്‍
പുറപ്പെട്ടതാണേ”
”കോലോസ്ത്രിനാട്ടിലേക്ക് എന്തിനു പോകുന്നു?”
ഇപ്പോള്‍ പകരം പറഞ്ഞത് ആരോമുണ്ണിയാണ്.
”ചതിയന്‍ ചന്തൂനോട് പകരം ചോദിക്കാന്‍”
തമ്പുരാന് സന്തോഷമായി. വേഗം ആനക്കഴുത്തില്‍നിന്നിറങ്ങി.
”തുണകൂട്ടിപ്പോകുന്നതാരെയാണ്?”
”അമ്മാവന്റെ മകന്‍ കണ്ണപ്പുണ്ണിയെ തുണകൂട്ടിപ്പോകുന്നു”
തമ്പുരാന്‍ കയ്യില്‍ കിടക്കുന്ന കനകവളയൂരി ആരോമുണ്ണിക്കു സമ്മാനിച്ചു. ശിരസ്സില്‍ കെട്ടിയ പട്ടുറുമാലഴിച്ചെടുത്ത് കണ്ണപ്പുണ്ണിക്കു കൊടുത്തു.
”നിങ്ങള്‍ അമ്മാവന്റെ കീര്‍ത്തി കുറയ്ക്കരുത്. കളരിയുടെ കേളി കുറയ്ക്കരുത്. കളരിക്കു നാണിഭക്കുറ്റമുണ്ടാക്കരുത്. നാടിന്റെ വീര്യം കുറയ്ക്കരുത്”
”ഇവിടുത്തെ തിരുമനസ്സുണ്ടെങ്കില്‍, ചന്തൂന്റെ തല കൊണ്ടുവന്നിരിക്കും ഞങ്ങള്‍”
ആനക്കഴുത്തേറി, തമ്പുരാനും നായന്മാരും മടങ്ങിപ്പോയി.
പേരമക്കള്‍ മുത്തച്ഛനരികേ ചെന്നു. കാല്‍ക്കല്‍ വീണാചാരം ചൊല്ലി.
ചന്തുവിനെത്തേടി കോലോസ്ത്രിനാട്ടിലേക്കു പോകയാണ് ഇരുപേരുമെന്നു കേട്ടപ്പോള്‍ കണ്ണപ്പച്ചേകവര്‍ക്കു വേവലാതിയായി.
”ചന്തു ചതിയനാണ്. മൊഴികൂടാതെന്റെ മകനെ കൊന്നവനാണ്. മൊഴിയോടവന്‍ നിങ്ങളെക്കൊല്ലും. വെറുതേ മരിക്കാന്‍ പോകേണ്ട മക്കളെ. ആരോമരെപ്പോലെ അവനേയും ഞാന്‍ അടവുകള്‍ പതിനെട്ടും പഠിപ്പിച്ചു. അരിങ്ങോടരുടെ ചതിപ്രയോഗങ്ങളും അവന്‍ പഠിച്ചുവെച്ചിട്ടുണ്ട്. വലത്തേ തുടയില്‍ മകനേയും ഇടത്തേ തുടയില്‍ മരുമകനേയും ഇരുത്തിയാണ് മുത്തച്ഛന്‍ വളര്‍ത്തിയത്. നിങ്ങള്‍ക്കു മക്കളേ, ബാല്യകാലം കഴിഞ്ഞിട്ടില്ല.
അടവും തൊഴിലും ഉറച്ചിട്ടില്ല. മാറ്റാനോടേറ്റുതൊടുത്തിട്ടില്ല. എത്ര അടവോളം വെട്ടും നീ?” ”
പതിനെട്ടടവും പയറ്റുമെന്ന് ആരോമുണ്ണി.
”ചന്തു പതിനെട്ടടവും ചതിപ്രയോഗങ്ങള്‍ വേറേയും പഠിച്ചിട്ടുണ്ട്.
”ഇത്രയേ ഞങ്ങള്‍ക്കറിയാവൂ” എന്ന് ആരോമുണ്ണി സമ്മതിച്ചു.
കളരിയകത്തേക്കു പോകാം; നമ്മള്‍ തമ്മിലൊന്നു തൊടുക്കാമെന്നായി, മുത്തച്ഛന്‍.
കളരിയില്‍ ചെന്ന് കളരിദൈവങ്ങളെ വണങ്ങി. മുത്തച്ഛനും പേരമക്കളും ചുരികയും പരിചയും തൊഴുതെടുത്തു.
ഒരുകാര്യം മനസ്സില്‍ വെയ്ക്കണമെന്ന് മുത്തച്ഛന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
”തമ്മില്‍ പൊരുതുന്ന നേരത്ത് പേരക്കുട്ടികളാണെന്ന് ഞാന്‍ നിനയ്ക്കയില്ല. മുത്തച്ഛനാണെന്ന് നിങ്ങളും വിചാരിക്കരുത്. മാറ്റാനോടേറ്റുതൊടുക്കുന്നു എന്നേ കരുതിക്കൊള്ളണം”
അങ്കം തുടങ്ങി. ഗണപതിയങ്കവും സരസ്വതിയങ്കവും കഴിച്ചു.
കേമങ്ങള്‍ ഊന്നി മറിഞ്ഞുവെട്ടി എടമ്പിരി വലമ്പിരി തിരിഞ്ഞുവെട്ടി നേരോതിരംപാഞ്ഞു തിരിഞ്ഞുവെട്ടി ഒളകം കടകം പതുങ്ങി വെട്ടി
പന്ത്രണ്ടടവും തൊഴിലും വെട്ടി കുതിരപ്പാച്ചിലും തിരിഞ്ഞുവെട്ടി
ആനത്തിരിപ്പു മറിഞ്ഞുവെട്ടി
പതിനെട്ടടവോളം വെട്ടുന്നുണ്ട്.
(തുടരും)