മുഖ്യമന്ത്രി കഴിഞ്ഞദിവസം പതിവ് അന്തിപത്രസമ്മേളനത്തില്‍ എഴുതിക്കൊണ്ടുവന്ന് വായിച്ച ഒരു പട്ടികയാണ് കേരളത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലറുമാരുടെ പേരു വിവരം.
ഡോ. വി.പി മഹാദേവന്‍ പിള്ള(കേരള), എം. കെ ജയരാജ്(കാലിക്കറ്റ്),പ്രൊഫ. കെ.എന്‍ മധുസൂദനന്‍ (കുസാറ്റ്), പ്രൊഫ. സാബു തോമസ് (മഹാത്മാഗാന്ധി), പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍), ഡോ. രാജശ്രീ എം എസ് (ശാസ്ത്ര സാങ്കേതികം), ഡോ. മോഹന്‍ കുന്നുമ്മല്‍ (ആരോഗ്യം),ഡോ.എം.ആര്‍.ശശീന്ദ്രനാഥ് (വെറ്ററിനറി), ഡോ ആര്‍ ചന്ദ്രബാബു (കാര്‍ഷികം), ഡോ. കെ സി സണ്ണി (നിയമ പഠനം), ഡോ ധര്‍മ്മരാജന്‍ പി കെ (സംസ്‌കൃതം ), ഡോ അനില്‍ വള്ളത്തോള്‍ (മലയാളം), പ്രൊഫ. സജി ഗോപിനാഥ് (ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി), മുബറാക്ക് പാഷ (ശ്രീനാരായണ ഗുരു ഓപ്പണ്‍).
കേരളസര്‍ക്കാര്‍ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി എന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ ആരോപണത്തിനു മറുപടി പറയാനാണ് പിണറായി വിജയന്‍ പട്ടിക നിരത്തിയത്. വളഞ്ഞ വഴിയില്‍ വര്‍ഗ്ഗീയത സൂചിപ്പിക്കലായിരുന്നു ലക്ഷ്യം. കേരളത്തിലെ വൈസ് ചാന്‍സലര്‍മാരില്‍ അധികവും ഹിന്ദുക്കളാണെന്നു സ്ഥാപിച്ചെടുക്കുക. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് കഴിവും കാര്യപ്രാപ്തിയും മാത്രം നോക്കിയാണെന്നും വര്‍ഗ്ഗീയതയുടെ നിറം കൊടുക്കരുതെന്നും അഭ്യര്‍ത്ഥിക്കാനാണ് പട്ടിക നിരത്തിയത്.
മുഖ്യമന്ത്രിക്ക് മറ്റൊരു പട്ടിക കൂടി വായിക്കാമായിരുന്നു. കേരളത്തില്‍ ഇതേവരെയുണ്ടായ വിദ്യാഭ്യാസ മന്ത്രിമാരുടെ. ജോസഫ് മുണ്ടശ്ശേരി (1957-59), പി. പി. ഉമ്മര്‍ കോയ (1960-62), സി. എച്ച്. മുഹമ്മദ് കോയ (1967-69, 69-70, 70-73), ചക്കീരി അഹമ്മദ് കുട്ടി (1973-77), സി.എച്ച്. മുഹമ്മദ് കോയ (1977, 1977-1978)യു. എ. ബീരന്‍ (1978), സി. എച്ച്. മുഹമ്മദ് കോയ (1978-79), ബേബി ജോണ്‍ (1980-81), പി. ജെ. ജോസഫ് (1981-82), ടി. എം. ജേക്കബ് (1982-87), കെ. ചന്ദ്രശേഖരന്‍ (1987-91), ഇ. ടി. മുഹമ്മദ് ബഷീര്‍ (1991-95), പി. ജെ. ജോസഫ് (1996-2001), നാലകത്തു സൂപ്പി (2001-2004), ഇ.ടി.മുഹമ്മദ് ബഷീര്‍ (2004-06), എം.എ.ബേബി (2006-11),പി.കെ.അബ്ദുറബ്ബ് (2011-2016),കെ.ടി.ജലീല്‍& സി. രവീന്ദ്രനാഥ് (2016). ഇതില്‍ കെ ചന്ദ്രശേഖരന്‍ (ഒഴികെ എല്ലാവരും ന്യൂനപക്ഷം ആയത് കഴിവുമാത്രം നോക്കി മന്ത്രി സ്ഥാനം നല്‍കിയതിനാലാണോ? (അര മന്ത്രി രവീന്ദ്രനാഥിനെ ഒഴിവാക്കാം). മറ്റൊരു പട്ടികകൂടി മുഖ്യമന്ത്രിയുടെ അറിവിനായി നിരത്താം. മുഹമ്മദ് അലി മുഹമ്മദ് ഖാന്‍ രാജാ സാഹിബ്, നവാബ് മുഹമ്മദ് മുസാമിലുള്ള ഖാന്‍ ഷെര്‍വാനി, സെയിദ് റോസ് മസൂദ്, സിയാവുദ്ദീന്‍ അഹമദ്, എം. സാഹിദ് ഹുസൈന്‍, നവാബ് മുഹമ്മദ് ഇസ്മായില്‍ ഖാന്‍, ഡോ. സാക്കിര്‍ ഹുസൈന്‍, കോള്‍. ബി. എച്ച്. സൈദി, എം. ബദ്രുദ്ദീന്‍ തയാബ്ജി, നവാബ് അല്‍ ജവാ ജംഗ്, പ്രോഫ. അബ്ദുല്‍ അലീം, എ. എം. ഖുസ്രോ, എം. സയ്യിദ് ഹമിദ്, എം. സയ്യിദ് ഹാഷിം അലി, പ്രൊഫ എം.എന്‍. ഫറൂഖി, ഡോ. മൂഹമ്മദ് റഹ്‌മാന്‍, എം. മുഹമ്മദ് ഹമീദ് അന്‍സാരി, എം. നസീം അഹ്‌മദ്, പ്രൊഫ. പി. കെ. അബ്ദുള്‍ അസീസ്, ലഫ്റ്റനന്റ് ജനറല്‍ സമീര്‍ ഉദ്ദിന്‍, പ്രൊ. താരിക്ക് മന്‍സൂര്‍. രാജ്യത്തെ മികച്ച ഉന്നത കലാലയങ്ങളിലൊന്നായ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ ഇതുവരെയുള്ള വൈസ് ചാന്‍സലര്‍മാരാണിവര്‍. യു.ജി.സി അംഗീകാരമുള്ള കേന്ദ്ര സര്‍വ്വകലാശാലയാണിത്. മുസ്ലീം സമുദായ പരിഷ്‌ക്കര്‍ത്താവായിരുന്ന സയ്യിദ് അഹമ്മദ് ഖാന്‍ 1875 ല്‍ സ്ഥാപിച്ച അലിഗഡിലെ മൊഹമ്മദന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് 1920 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയായി മാറിയത്.
1920 മുതല്‍ ഇതുവരെ സര്‍വകലാശാലയ്ക്ക് 21 വൈസ് ചാന്‍സലര്‍മാര്‍ ഉണ്ടായി. ആദ്യ വൈസ് ചാന്‍സലര്‍ മുഹമ്മദ് അലി മുഹമ്മദ് ഖാന്‍ തുടങ്ങി ഇപ്പോഴത്തെ വി.സി. പ്രൊഫ. താരീഖ് മന്‍സൂര്‍ വരെ എല്ലാവരും മുസ്ലിങ്ങള്‍. ജനാധിപത്യ രാജ്യത്ത് മതേതര സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മേധാവി ഒരു മതത്തില്‍ പെട്ടവര്‍ മാത്രം ആകുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. അതൊരു മാന്യതയും മര്യാദയും മാത്രം.
ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനം താരതമ്യപ്പെടുത്തേണ്ടത് ഇതിനോടാണ്. ഒമാനിലെ ഒരു സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഡോ. മുബാറക് പാഷയെയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സലറായി നിയമിച്ചത്. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ അധ്യാപകന്‍ എന്ന യോഗ്യതയും മുഖ്യമന്ത്രിയുടെ മരുമകന്റെ ബന്ധുവെന്ന അധികയോഗ്യതയുമാണ് നിയമനത്തിനു പിന്നില്‍. പാര്‍ട്ടി സമ്മേളനങ്ങളില്‍ കാറല്‍ മാര്‍ക്‌സിനും എംഗല്‍സിനും ഒപ്പം ശ്രീനാരായണ ഗുരുദേവന്റെ ചിത്രം, ബജറ്റ് പ്രസംഗത്തില്‍ ഗുദേവന്റെ ചിത്രം അകത്തുമുഴുവന്‍ ഗുരു സൂക്തങ്ങളും, സര്‍ക്കാര്‍ ചെലവില്‍ തിരുവനന്തപുരത്ത് പ്രതിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം, സര്‍വകലാശാലയക്ക് ശ്രീനാരായണഗുരുവിന്റെ പേരിടാനുള്ള തീരുമാനം. കേരളം മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക് എന്ന് പ്രവചിച്ച പി.പരമേശ്വരന്റെ വാക്കുകള്‍ക്ക് ദര്‍ശന സ്വാഭാവമുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഒന്നിനു പിറകെ ഒന്നായി സിപിഎം സ്വീകരിച്ചത്.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദ്യമായി കേരളത്തില്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ച പ്രതിമ മാര്‍സ്‌കിന്റേതല്ല മഹര്‍ഷിയുടേതായി. ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാലയക്ക് ശ്രീനാരായണഗുരുവിന്റെ പേരുമിട്ടു.
ശ്രീനാരായണീയര്‍ക്ക് ഇതുമൂലമുണ്ടായ ആഹ്ലാദവും സന്തോഷവും സംതൃപ്തിയും കെടുത്തിക്കളഞ്ഞെന്നു മാത്രമല്ല ഒരു തരത്തില്‍ ആക്ഷേപിക്കല്‍ കൂടിയായിരുന്നു വൈസ് ചാന്‍സലര്‍ നിയമനം ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള നിയമനം. യോഗം ജനറല്‍ സെക്രട്ടറിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ കുത്തലാണ്. ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചെന്നും അധ:സ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്ന് ആട്ടിയകറ്റുന്ന പതിവ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു എന്നുമൊക്കെ സര്‍ക്കാറിനു വേണ്ടി സാംസ്‌കാരിക മതില്‍ പണിയാന്‍ ഒപ്പം കൂടിയ ആള്‍ക്ക് പറയേണ്ടിവന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് എക്കാലത്തും ശ്രീനാരായണ ഗുരുവിനെ തള്ളി പറഞ്ഞിട്ടേയുള്ളു. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനെത്തിയ സന്യാസിമാരെ ആക്ഷേപിക്കുകയായിരുന്നു ഇ എം എസ്. ശിവഗിരിയില്‍ ചെന്നാല്‍ ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നു പറയേണ്ടി വരുമെന്നതുകൊണ്ടാണ് പോകാതിരുന്നതെന്ന് ദേശാഭിമാനിയില്‍ ലേഖനവും എഴുതി.
നിയമസഭയില്‍ ഉമേഷ് ചള്ളിയില്‍ ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ ‘ശ്രീനാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കുട്ടിച്ചാത്തനില്‍ വിശ്വസിച്ച് സത്യപ്രതിജ്ഞ ചെയ്യലാണ്’. എന്നാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. ശിവഗിരി തീര്‍ത്ഥാടന ദിവസം മതില്‍ കെട്ടിയും ചതയദിനം കരിദിനമാക്കിയുമാണ് കമ്മ്യൂണിസ്റ്റുകള്‍ ‘ഗുരുഭക്തി’ പ്രകടിപ്പിച്ചത്.
ശ്രീനാരായണഗുരു സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥതയില്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ ശ്രീനാരായണഗുരു പ്രതിമ സ്ഥാപനവും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല പ്രഖ്യാപനവും. അധികാരത്തിലെത്തിയ ഉടന്‍ പിണറായി പ്രഖ്യാപിച്ച പ്രതിമ സ്ഥാപനം ഭരണം ഒഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഓര്‍മ്മ വന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് കേരളത്തിന് തിരിച്ചറിയാനാവും. അപൂര്‍ണ്ണമായ പ്രതിമ സ്ഥാപനത്തിനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ രംഗത്തു വന്നത് ഈ സാഹചര്യത്തിലാണ്. പ്രതിമ പീഠത്തിലാക്കണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം പോലും തള്ളിക്കളഞ്ഞാണ് ഇടതു സര്‍ക്കാര്‍ ഗുരുദേവനെ അനാദരിച്ചത്. അനാച്ഛാദന ചടങ്ങിലേക്ക് എസ് എന്‍ ഡി പിയുടേയോ ശിവഗിരി മഠത്തിന്റേയോ പ്രതിനിധികളെ പങ്കെടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥികളെ ഒഴിവാക്കി. സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ല എന്നതാണ് പറയുന്ന ന്യായം. ഇതേ കൂട്ടരാണ് താമരശ്ശേരി ബിഷപ്പിനെ പങ്കെുപ്പിച്ച് വയനാട് തുരങ്കപാത ഉദ്ഘാടനം സംഘടിപ്പിച്ചത്.ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സ്റ്റാമ്പ് ഇറക്കുന്ന ചടങ്ങില്‍ എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ പങ്കെടുപ്പിച്ചിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ പത്ത് വര്‍ഷം പ്രൊഫസര്‍ എന്ന നിലയില്‍ അധ്യാപന പരിചയം വേണമെന്നാണ് യുജിസി മാനദണ്ഡം. ഡോ. മുബാറക്ക് പാഷ സ്വകാര്യകോളജില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു.മൂന്ന് വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായി. പിന്നീട് ഒമാനിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തില്‍് ജോലിക്ക് പോയി. 10 വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിക്കുകയോ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുകയോ ചെയ്തിട്ടില്ലദ്ദേഹം. സര്‍വകലാശാലക്ക് യുജിസി അംഗീകാരം കിട്ടിയിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ലെന്ന ന്യായമാണ് പറയുന്നത്. അംഗീകാരത്തിനായി യുജിസിക്ക് അപേക്ഷ പോലും കൊടുത്തിട്ടില്ല. പിന്നെ എന്തിന് തട്ടിക്കൂട്ടി സര്‍വകലാശാല രൂപീകരിച്ചു. വെറും രാഷ്ട്രീയ തട്ടിപ്പണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യവിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കോഴ്‌സും സ്ഥാപനവും തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല. കേരള, എംജി എന്നിവിടങ്ങളിലെ പ്രൈവറ്റ് രജിസ്‌ട്രേഷനും കേരള, കാലിക്കറ്റ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിദൂരവിഭ്യാഭ്യാസവും സര്‍വകലാശാലയ്ക്ക് കീഴിലാകും. അവയിലേക്കുള്ള പ്രവേശനം ഓപ്പണ്‍ സര്‍വകലാശാലയാകും നടത്തുക. ഇവിടെ നിലവിലുള്ള വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങള്‍ സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പണ്‍ സര്‍വകലാശാലയുടെ ഭാഗമാകും. പിന്നീട് കേരളത്തിലെ മറ്റൊരു സര്‍വകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താനാകില്ല എന്നാണ് ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്. അതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
കോവിഡ് കാലത്ത് ഓര്‍ഡിന്‍സിലൂടെ സര്‍വകശാല രൂപീകരിക്കേണ്ടതിന്റെ അടിയന്തര സാഹചര്യം എന്തായിരുന്നു. യുജിസിക്ക് അപേക്ഷപോലും നല്‍കാതെ അംഗീകാരമില്ലാത്ത സര്‍വകലാശാല പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥി വഞ്ചനയല്ലേ? പേര് നല്‍കി ശ്രീനാരായണീയരേയും നിയമനം നടത്തി മുസ്ലീങ്ങളേയും പ്രീണിപ്പിക്കുക എന്നതു മാത്രമാണ് ഇതിന്റെ ഉദ്ദേശം. ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി വേണമോ മുസ്ലീങ്ങളുടെ മനം കവരാന്‍ എന്ന ചോദ്യമാണ് ഉയരുന്നത്.
വൈസ് ചാന്‍സലര്‍ വിവാദത്തിലെ മുസ്ലിംലീഗ് നിലപാട് ശ്രീനാരായണീയര്‍ പാഠമാക്കണം. കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ശക്തമായ രാഷ്ട്രീയ പ്രചരണം നടത്തുന്ന ലീഗ്, ജലീലിന്റെ വൈസ് ചാന്‍സലര്‍ നിയമനത്തെ ശക്തിയായി പിന്‍താങ്ങുകയാണ്. മുഖപത്രത്തില്‍ മുഖപ്രസംഗം എഴുതി ജലീലിന് പിന്തുണ നല്‍കുകയും ചെയ്തു. സമുദായത്തിന്റെ കാര്യം വരുമ്പോള്‍ രാഷ്ട്രീയം മാറ്റിവെക്കാന്‍ അവര്‍ക്ക് മടിയില്ല. ഹിന്ദുക്കളുടെ കാര്യം വരുമ്പോള്‍ മാത്രം മതേതരത്വവും പട്ടിക നിരത്തലും.