‘വാളയാര്‍ചുരം’ കടന്നെത്തുന്ന ശീതക്കാറ്റില്‍
വല്ല ‘വൈറസ്സു’മുണ്ടോ? ഭയന്നും വിറയാര്‍ന്നും
എത്ര ദിനരാത്രങ്ങള്‍! അകത്തു തഴുതിട്ടീ
‘സത്ര’ത്തിലിരുപ്പല്ലോ പടുവൃദ്ധരാം ഞങ്ങള്‍.
മക്കളൊക്കെയും മറുനാട്ടില്‍ അവരെങ്ങാനും
വെക്കമിങ്ങെത്തിച്ചേര്‍ന്നാല്‍? വയ്യെനിക്കാലോചിക്കാന്‍.
ഇത്തിരി വെള്ളം നല്‍കാനാരുമില്ലരികത്തായ്
ഒത്തിരിക്കാലമായിട്ടമ്മയ്ക്കു ശ്വാസം മുട്ടല്‍,
ആധിയാലാവാം വിശപ്പല്പം പോലുമേയില്ല
വ്യാധിയാണെവിടെയും, മകനേ വരേണ്ട നീ.
മരണമറിഞ്ഞു നീ വന്നാലോ? കല്ലേറിന്റെ
പൂരമാവും… മണ്ണിലാഴത്തില്‍ കിടന്നോളാം ഞാന്‍.
ദേവതാവിലാപം തന്നെ നാട്ടില്‍, പിന്നെന്തിനു
പൂവും ദര്‍ഭത്തുമ്പുമരിയും? ഒന്നുമേ വേണ്ട.
‘മിനിസ്‌ക്രീനി’ലാനകള്‍, ‘പൂര’മില്ലല്ലോ; യെന്തേ-
യാന? ഒരെണ്ണം പടക്കം തിന്നു ചരിഞ്ഞെന്നോ?
ക്രൗര്യം കുറയുന്നീല! ഭഗവാനേ, നരന്റെ
ദുരയും പെരുകുന്നൂ ‘കോവിഡി’ന്നൊപ്പം തന്നെ.
ശമവും ശൗചവും ശീലിക്കുക, കലിജ്വര
ശമനൗഷധമതേ, ധര്‍മ്മത്തില്‍ ചരിക്ക നാം.