കാസര്‍കോട്: സപ്തംബര്‍ 6ന് അന്തരിച്ച കാസര്‍കോട് എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അശ്രാന്ത കര്‍മ്മയോഗിയും മഹാപണ്ഡിതനുമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ ത്തന്നെ എടനീര്‍ മഠത്തിന്റെ അധിപനായ അദ്ദേഹം സമാധിയാകുന്നതുവരെ ആ ചുമതലയില്‍ തുടര്‍ന്നു. സമാജത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തിയ മഹാപ്രതിഭ കൂടിയായിരുന്നു കേശവാനന്ദ ഭാരതി.
1960 നവം.14ന് എടനീര്‍ മഠാധിപതിയായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമികള്‍ സമാധിയായതിനുശേഷമാണ് അദ്ദേഹത്തിന്റെ അനുജന്‍ മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയുടെയും മകനായ കേശവാനന്ദ 19-ാം വയസ്സില്‍ മഠാധിപതിയാകുന്നത്. ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യയുടെ പരമ്പരയില്‍പ്പെട്ടതാണ് എടനീര്‍ മഠം.
മഠാധിപതിയാകുന്നതിനു മുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ യക്ഷഗാനം പഠിച്ച് അവതരിപ്പിക്കുകയും അതിനായി പാടുകയും ചെയ്യുമായിരുന്നു. കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിസംഗീതവും സ്വയം പഠിച്ചെടുത്ത സ്വാമി സംഗീത കച്ചേരികള്‍ നടത്താറുണ്ടായിരുന്നു. കന്നട, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്‌കൃതം എന്നീ ഭാഷകളില്‍ ഭജനകളും ഗാനങ്ങളും ചൊല്ലുമായിരുന്നു. നിരവധി ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും സ്വന്തമായി എഴുതി ചിട്ടപ്പെടുത്തുകയും നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയുമുണ്ടായി.
രാജ്യം കണ്ട ഏറ്റവും പ്രധാന നിയമയുദ്ധങ്ങളില്‍ ഒ ന്നായിരുന്നു കേശവാനന്ദ ഭാരതി വേര്‍സസ് കേരള സര്‍ ക്കാര്‍ കേസ്. പൗരന്റെ മൗലികാവകാശ സംരക്ഷണത്തിനുവേണ്ടിയുള്ളതായിരുന്നു ആ കേസ്. 1971ലെ 29-ാംമത് ഭരണഘടനാ ഭേദഗതി നിയമവും 1969ലെ കേരളഭൂപരിഷ്‌കരണനിയമവും 1971ലെ കേരളഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. സുപ്രീം കോടതിയിലെത്തിയ കേസില്‍ സ്വാമിക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും മൗലികമായ നിരവധി പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ കേസിലൂടെ സ്വാമിക്ക് സാധിച്ചു. 68 ദിവസങ്ങളാണ് കോടതിയില്‍ വാദപ്രതിവാദം നടന്നത്.
എല്ലാവര്‍ക്കും മുന്നില്‍ സദാ തുറന്നിട്ട വാതിലായിരുന്നു മഠത്തിന്റേത്. രാഷ്ട്രീയ – സാമൂഹ്യ – സാംസ്‌കാരിക- കലാ രംഗ ത്തെ പ്രമുഖര്‍ മഠത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു. എല്ലാവരുമായി ഉറ്റ സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ്സിന്റെ ശിബിരങ്ങള്‍ക്കും വര്‍ഗ്ഗുകള്‍ക്കും ആശ്രമത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ എ ല്ലായ്‌പ്പോഴും അനുവദിച്ചു നല്‍ കിയിരുന്നു.
ഉപരാഷ്ട്രപതി എം. വെങ്ക യ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
എടനീര്‍ മഠത്തില്‍ മുന്‍മഠാധിപതിമാരെ സമാധിയിരുത്തിയ വൃന്ദാവനിലാണ് സ്വാമിയുടെ ഭൗതികദേഹവും സമാധിയിരുത്തിയത്. സ്വാമിയുടെ സഹോദരിയുടെ മകന്‍ ജയറാം മഞ്ചത്തായയാണ് സച്ചിദാനന്ദ ഭാരതി എന്ന നാമത്തില്‍ മഠത്തിന്റെ പുതിയ മഠാധിപതിയായി നിയുക്തനായിരിക്കുന്നത്.