”കാഴ്ചയായിട്ടെന്തെങ്കിലും
അവളുടെ കാല്‍ക്കല്‍ വെയ്ക്കണം കുഞ്ഞിപ്പൂമാ”
അങ്ങനെയാട്ടെ എന്നു സമ്മതിച്ചുകൊണ്ട് കുഞ്ഞിപ്പൂമ പൊന്നിന്‍തളികയൊന്ന് പൊടിതുടച്ചെടുത്തു. തളിര്‍വെറ്റില കെട്ടോടെ വെച്ചു. ചാപ്പാടന്‍പുകലയും നീലക്കവുങ്ങിന്റെ പാക്കും വെച്ചു. അങ്കക്കലിപൂണ്ടു നില്‍ക്കുന്ന ആര്‍ച്ചയുടെ അരികത്തു ചെന്നു, കുഞ്ഞിപ്പൂമ.
”അറിയാതെ പറ്റിപ്പോയ പിഴയാണേ തണ്ടാത്തിയാരേ. നിങ്ങടെ അച്ഛന്റെ ശിഷ്യന്മാരാണ് ഈ ജോനകപ്പരിഷകള്. അറിവുള്ള നിങ്ങള്‍ അവരുടെ തെറ്റുകള്‍ പൊറുത്തു മാപ്പാക്കണം”
എത്രയും താണുപറഞ്ഞിട്ടും ആര്‍ച്ചയുടെ അരിശം കുറഞ്ഞില്ല.
”അവിടം പറയേണ്ട കുഞ്ഞിപ്പൂമാ. ജോനകരുടെ കുറുമ്പു കുറച്ചിട്ടേ ഞാന്‍ അങ്ങാടിവിട്ടു പോകൂ”
കുഞ്ഞിപ്പൂമ മടങ്ങിപ്പോന്നു.
ഇനിയെന്തുവേണ്ടൂ എന്ന് മൂപ്പന്‍ ആലോചനയായി. കോവിലകം തമ്പുരാട്ടിയോട് സങ്കടം പറയാം. പൊന്‍പണം കിഴികെട്ടി കാര്യസ്ഥനെ ഏല്‍പ്പിച്ചു. കാര്യസ്ഥന്‍ ജോനക രേയും കൂട്ടി കോവിലകത്തു ചെന്നു.
കാര്യങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ തമ്പുരാട്ടി കൈമലര്‍ത്തി.
”ഉണ്ണിയാര്‍ച്ചയല്ലേ അങ്ങാടിയില്‍ വന്നിരിക്കുന്നത്? അവളോടു ഞാന്‍ പറയില്ല. ഞങ്ങള്‍ക്കുള്ള പദവികള്‍ പുത്തൂരം വീട്ടുകാര്‍ക്കുമുണ്ടല്ലോ. വേഗം ആരോമര്‍ച്ചേകവരെ വരുത്തിക്കൊള്‍ക” തമ്പുരാട്ടി കല്‍പ്പിച്ചു.
കാര്യസ്ഥന്‍ താണുകേണു സങ്കടം പറഞ്ഞു.
തമ്പുരാട്ടിക്ക് മനസ്സലിവുണ്ടായി.
”ഇരുനാവുള്ള പെണ്ണാണവള്‍. എങ്കിലും ഞാനൊന്നു പറഞ്ഞുനോക്കട്ടെ”
തമ്പുരാട്ടി പല്ലക്കിലേറി. എടവട്ടത്തങ്ങാടിയില്‍ ആല്‍ത്തറയ്ക്കലിറങ്ങി. ഉണ്ണിയാര്‍ച്ചയുടെ വലങ്കയ്യില്‍ ഉറുമി പുളയ്ക്കുന്നത് തമ്പുരാട്ടി കണ്ടു.
തമ്പുരാട്ടി ആല്‍ത്തറയിലിരുന്നു.
”എവിടേയ്‌ക്കൊരുങ്ങിയ യാത്രയാണ് ആര്‍ച്ചേ?”
”അല്ലിമലര്‍കാവില്‍ കൂത്തുകാണാന്‍ പുറപ്പെട്ടതാണ്. ഈ ആല്‍ത്തറയരികേ എത്തിയ നേരത്ത് ജോനകര്‍ വന്നു വളഞ്ഞു.
എന്റെ കയ്യുപിടിക്കാന്‍ വന്നു. പെണ്ണുങ്ങള്‍ക്ക് വഴി നടന്നുകൂടാ. അതൊന്നു നേരിട്ടറിയാമല്ലോ എന്നു നിനച്ചിട്ടുതന്നെയാണ് ഞാന്‍ ഈ വഴി വന്നത്. ജോനകരുടെ കുറുമ്പു കുറച്ചിട്ടേ, നാഗപുരത്തങ്ങാടി
പൊടിതൂളാക്കിയിട്ടേ ഞാന്‍
ഇവിടംവിട്ടു പോകൂ”
”ഒരുകാര്യം ആര്‍ച്ചേ നീ
മറക്കരുത്. നിന്റെ അച്ഛന്റെ ശിഷ്യന്മാരാണ് ഇവിടത്തെ ജോനകര്. അറിയാതെ പറ്റിപ്പോയ പിഴയല്ലെ. പൊറുത്തുകൂടെ?”
തമ്പുരാട്ടി അവിടം പറയേണ്ടെന്നായി, ഉണ്ണിയാര്‍ച്ച.
കയ്യില്‍ക്കിടന്ന കനകവള ആര്‍ച്ചയ്ക്ക് സമ്മാനമായിക്കൊടുത്ത് തമ്പുരാട്ടി പിന്‍വാങ്ങി.
ഇനിയിപ്പോഴെന്തുവേണ്ടൂ പടച്ചോനേ എന്ന് മൂപ്പന്‍ വെപ്രാളം
കൊണ്ടു.
നാഗപുരത്തങ്ങാടിയിലെ നാഗപ്പന്‍ചെട്ടിയാര്‍ പുത്തൂരം ആരോമര്‍ച്ചേകവരുടെ ചങ്ങാതിയാണ്. ചെട്ടിയാരു വന്നുപറയുകയാണെങ്കില്‍ ആര്‍ച്ച കേള്‍ക്കും.
മൂപ്പന്‍ നാഗപ്പന്‍ചെട്ടിയാര്‍ക്ക് ആളയച്ചു. ആരോമരുടെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ച എടവട്ടത്തങ്ങാടിയില്‍ ഇടഞ്ഞു നില്‍പ്പുണ്ടെന്നും അവള്‍ അങ്കക്കലിപൂണ്ട് ഉറുമി പുളപ്പിക്കുകയാണെന്നും കേട്ട് നാഗപ്പന്‍ചെട്ടിയാര്‍ ഉടനെ ഓലയും എഴുത്താണിയും വരുത്തി. കുറിമാനം എഴുതിത്തയ്യാറാക്കി ജോനകര്‍വശം കൊടുത്തു.
”ആരോമര്‍ചേകവര്‍ അല്ലിമലര്‍കാവിലെത്തിയിട്ടുണ്ട്. എത്രയും വേഗം ഈ ഓല ചേകവര്‍ക്കെത്തിക്കണം”
ഒന്നോടിയും ഒന്നു നടന്നും ജോനകര്‍ അല്ലിമലര്‍കാവിലെത്തി. ഓല ചേകവരെ ഏല്‍പ്പിച്ചു.
ഓല വായിച്ച് ആരോമര്‍ പുഞ്ചിരിക്കൊണ്ടു. ശിഷ്യരേയുംകൂട്ടി ഉടനെ എടവട്ടത്തങ്ങാടിയിലേക്കു പുറപ്പെട്ടു.
ആരോമര്‍ എടവട്ടത്തങ്ങാടിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നു വിവരം കിട്ടി നാഗപ്പന്‍ചെട്ടിയാര്‍ വെറ്റിലമുറുക്കാന്‍ പട്ടില്‍പൊതിഞ്ഞെടുത്ത് ആല്‍ത്തറയ്ക്കലെത്തി.
(തുടരും)