വേദാധികാര നിരൂപകനായ് , സ്വത്വ —
ബോധമേ ജീവിതമെന്നറിവായവന്‍,
ഏകം മനം ലോകമെന്നോതിയോന്‍ കെട്ട
ഭേദവിചാരം വിദൂരസ്ഥമാക്കിയോന്‍.
അന്തരംഗത്തിനുമന്തരംഗത്തിനും
മദ്ധ്യേ വിടവേതുമില്ലെന്നരുളിയോന്‍
എന്നുമഹിംസാനിരതമാം ജീവിതം
ധന്യതയേകുമെന്നുള്ളാലറിയുവോന്‍
ഇക്കണ്ടലോകങ്ങളൊക്കെയുമീശ്വര —
സ്രഷ്ടങ്ങളെന്നു പഠിപ്പിച്ച പുണ്യവാന്‍
വ്യാസ പ്രതിഭയും ശാങ്കരദര്‍ശന —
സാരവുമൊന്നിച്ചു ചേര്‍ന്ന മഹോദയന്‍,
മറ്റൊരയ്യപ്പനായ് വന്നവതീര്‍ണ്ണനായ്
സിദ്ധ പദവി ലഭിച്ച മഹാഗുരു,
അങ്ങയെ ചട്ടമ്പി സ്വാമികളെന്നു നാം
മന്ത്രാക്ഷരങ്ങള്‍ ജപിച്ചു വിളിക്കവേ,
തന്നരുളീടുക ഞങ്ങള്‍ക്കനുഗ്രഹം
ധന്യമാം കര്‍മ്മപ്രപഞ്ചം ജയിക്കുവാന്‍.
കാരുണ്യമേ തവ ദര്‍ശനം, മാനവ —
സ്‌നേഹം സമത്വം സമാധാന ജീവനം
ഉച്ചനീചത്വ രഹിതമാം ജീവിത —
തത്വ ശാസ്ത്രത്തിന്റെ നേര്‍വഴിത്താരകള്‍
സ്‌നേഹച്ചരടാല്‍ കൊരുത്തു സുജീവിത —
ഹാരം തലമുറകള്‍ക്കു ചാര്‍ത്തീടുവാന്‍.
ഏറെ ഗഹനമാം വേദതത്വങ്ങളെ
ഏവര്‍ക്കുമാസ്വാദ്യമാക്കിയ സദ്ഗുരോ,
സാമൂഹ്യവിപ്ലവ മണ്ഡലത്തിന്‍ തുംഗ —
വേദിയില്‍ ജ്വാല പകര്‍ന്നരുളീടുക,
ആ വെളിച്ചത്തില്‍ നിന്നെങ്ങള്‍ കൊളുത്തട്ടെ
ജീവിതത്തിന്റെ നറുതിരിച്ചാര്‍ത്തുകള്‍.