ന്യൂദല്‍ഹി: കേസരിക്കെതിരെ പോപ്പുലര്‍ഫ്രണ്ടും എസ്.ഡി.പി.ഐയും നല്‍കിയ പരാതി തള്ളിക്കളയുകയും ലൗ ജിഹാദ് സംബന്ധിച്ച കേസരി പ്രസിദ്ധീകരിച്ച വാര്‍ത്താലേഖനം സത്യസന്ധമാണെന്ന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യാ നിലപാടെടുക്കുകയും ചെയ്തതോടെ തീവ്ര ഇസ്ലാമിക സംഘടനകള്‍ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദ് സംബന്ധിച്ച് 2017ല്‍ കേസരി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ഒരു കൂട്ടം ഇസ്ലാമിക സംഘടനകള്‍ പ്രസ് കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു.
പ്രണയ മതംമാറ്റ ഭീകരത സംബന്ധിച്ച് കേസരി വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പരാതിയാണ് 27ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളിയത്. ‘ശിവാനിയുടെ അച്ഛന്‘ എന്ന തലക്കെട്ടില്‍ 2017 ഏപ്രില്‍ 28ന് പ്രമോദ് പുനലൂര്‍ എഴുതിയ ലേഖനത്തില്‍ തങ്ങളുടെ സംഘടനയ്‌ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതി എന്നായിരുന്നു പരാതി. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ഹൈദരാബാദില്‍ നടന്ന ഹിയറിങ്ങിലാണ് ഈ വാദം തള്ളിയത്. കേരളത്തില്‍ ലൗ ജിഹാദിലൂടെ മുസ്ലിം തീവ്രവാദികള്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുകയാണെന്നും എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലൗജിഹാദ് എന്ന സംഘടന ഇല്ല എന്നു വാദിച്ചുകൊണ്ട് ലൗജിഹാദ് കള്ളപ്രചരണമാണ് എന്നു പ്രചരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. കേരളം ഭരിച്ച ഇടത് – യു.ഡി.എഫ് സര്‍ക്കാരുകള്‍ ഇവര്‍ക്കനുകൂലമായാണ് ആഭ്യന്തരവകുപ്പിനെക്കൊണ്ട് റിപ്പോര്‍ട്ടു നല്‍കിച്ചിരുന്നത്. എന്നാല്‍ പുറത്തുവന്ന സംഭവങ്ങള്‍ ഈ കള്ളക്കളി പൊളിക്കുന്നതായിരുന്നു. കോടതിയ്ക്കു മുമ്പില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെതിരായ തെളിവുകളും അന്വേഷണ റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇത്തരം രേഖകളാണ് പ്രസ് കൗണ്‍സിലിനുമുമ്പില്‍ കേസരി ഹാജരാക്കിയത്.
2009ലെ ഷഹന്‍ ഷാ കേസിന്റെയും 2018ലെ അഖില കേസിന്റെയും ഹൈക്കോടതിയിലെ വിധി ന്യായങ്ങളും പോലീസ് രേഖകളും കേസരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോജോ ജോസ് ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായ വിവരണമാണ് ലേഖനത്തിലുള്ളതെന്നും അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും പ്രസ് കൗണ്‍സില്‍ വ്യക്തമാക്കി.
പ്രണയത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതംമാറ്റം അന്വേഷിക്കണമെന്ന ഷഹന്‍ഷാ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഖില കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. വിവാഹം പിന്നീട് സുപ്രീംകോടതി പുനഃസ്ഥാപിച്ചെങ്കിലും എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു.
കേരളത്തില്‍ ആസൂത്രിതമായി പ്രണയ മതംമാറ്റങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പ്രസ് കൗണ്‍സില്‍ നടപടി. നൂറുകണക്കിന് ക്രൈസ്തവ, ഹിന്ദു പെണ്‍കുട്ടികളെയാണ് മുസ്ലിം തീവ്രവാദികള്‍ പ്രണയത്തിലൂടെ മതംമാറ്റിയത്. ലൗ ജിഹാദില്‍പ്പെട്ടവരുടെ കൊലപാതകങ്ങളും അസ്വാഭാവിക മരണങ്ങളും നേരത്തെ ചര്‍ച്ചയായിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി കേരളത്തിലെ ഭരണകൂടം ഇത്തരം കേസുകള്‍ അട്ടിമറിക്കുകയായിരുന്നു. കേരളത്തില്‍ മതമാറ്റത്തിനിരയായ പെണ്‍കുട്ടികളടക്കം എത്ര പേര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ഭീകരരുടെ ക്യാമ്പിലുണ്ടെന്ന് ഇതേവരെ കൃത്യമായ വിവരം സംസ്ഥാന സര്‍ക്കാരിനില്ല.
സത്യസന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ കേസ്സില്‍ കുടുക്കി വായടപ്പിക്കുക എന്നതാണ് എസ്.ഡി.പി.ഐ തന്ത്രം. ഇതിനെതിരെ കേസ്സിനെ നേരിടുകയും വസ്തുതകള്‍ പ്രസ് കൗണ്‍സിലിനു മുമ്പിലെത്തിക്കുകയും ചെയ്യുക എന്നതാണ് കേസരി ചെയ്തത്. തന്റെ ലേഖനത്തിലെ വസ്തുതകള്‍ പ്രസ് കൗണ്‍സില്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ലേഖകന്‍ പ്രമോദ് പുനല്ലൂര്‍ പറഞ്ഞു.
ലേഖനം വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക