Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കമ്മ്യൂണിസ്റ്റ് കൊള്ളസംഘം ഗുരുവായൂരപ്പനെ ലക്ഷ്യം വയ്ക്കുമ്പോള്‍

ആര്‍.വി.ബാബു

Print Edition: 15 may 2020

ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത നടപടി വളരെയധികം വിവാദമായിക്കഴിഞ്ഞു. ഇതിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന നടത്തുന്ന പത്രസമ്മേളനത്തില്‍ രണ്ട് ദിവസം ഈ വിഷയം വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു .കേരള ഹൈക്കോടതിയില്‍ ഹിന്ദു ഐക്യവേദി നല്‍കിയ ഹര്‍ജി ഈ വിഷയത്തിലെ നിയമ പ്രശ്‌നം ഗൗരവസ്വഭാവത്തിലുള്ളതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഫുള്‍ ബെഞ്ചിന്റെ രൂപീകരണത്തിനായ് ചീഫ് ജസ്റ്റീസിന്റെ പരിഗണനക്ക് വിടുകയാണുണ്ടായത്. 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത് നിയമപരമായി തെറ്റാണെങ്കില്‍ അത് തിരിച്ചുപിടിക്കുമെന്നും കോടതി വ്യക്തമാക്കി. അതായത് ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത നടപടി കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും എന്നര്‍ത്ഥം .2018ല്‍ പ്രളയ ഫണ്ടിന് കെടുത്ത കേസും സമാനമായി കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ദേവസ്വം ചെയര്‍മാന്‍ രണ്ടാമതും ദേവസ്വം ഫണ്ട് നിയമവിരുദ്ധമായി വകമാറ്റിയിരിക്കുന്നത്. പ്രളയ ഫണ്ട് കൊടുത്തത് ചോദ്യം ചെയ്തുകൊണ്ട് അനില്‍ എന്നയാള്‍ ആദ്യം കൊടുത്ത കേസ് തള്ളിയെന്ന കാരണം പറഞ്ഞാണ് ദേവസ്വം ഇപ്പോള്‍ 5 കോടി രൂപ കൊടുത്തത്. എന്നാല്‍ പ്രളയ ഫണ്ടിന് 5 കോടി രൂപ കൊടുത്ത നടപടിയെ ചോദ്യം ചെയ്ത് ഗുരുവായൂര്‍ സ്വദേശി ബിനീഷ് കുമാര്‍ wp (c) 20495 ആയി നല്‍കിയ ഹര്‍ജി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടുകയാണ് ചെയ്തത്. ആ കേസ് ഇപ്പോഴും നിലനില്‍ക്കുമ്പോഴാണ് ധിക്കാരപൂര്‍വ്വം ദേവസ്വം ചെയര്‍മാന്‍ വീണ്ടും അതേ തീരുമാനമെടുത്തത്.

അടിമുടി നിയമവിരുദ്ധം
എന്തുകൊണ്ടാണ് ഒരു മഹാമാരി പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചെയ്ത ജീവകാരുണ്യപരമായ പ്രവൃത്തിയെ എതിര്‍ക്കുന്നത് എന്ന് ന്യായമായും സംശയിക്കാം. ഒന്നാമത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനം 1978 ലെ ദേവസ്വം ആക്ടിന് വിരുദ്ധമാണ് എന്നതാണ്. ദേവസ്വം ആക്ടിലെ സെക്ഷന്‍ 10, 11, 27 എന്നീ വകുപ്പകള്‍ പ്രകാരം ഗുരുവായൂര്‍ ദേവസ്വം മാനേജിങ്ങ് കമ്മിറ്റിയുടെ തീരുമാനം നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ദേവസ്വത്തിന് അത്യാവശ്യമായതും ഗുണകരമായതുമായ കാര്യങ്ങള്‍ക്ക് മാത്രമേ ദേവസ്വം ഫണ്ട് വിനിയോഗിക്കാനാവൂ. അനിവാര്യ ഘട്ടത്തില്‍ 5000 രൂപ വരെ ചിലവാക്കാനേ അഡ്മിനിസ്‌ട്രേര്‍ക്ക് അധികാരമുള്ളൂ എന്നിരിക്കെയാണ് രണ്ട് തവണയായി 5 കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സെക്ഷന്‍ 27 ദേവസ്വം കമ്മിറ്റി ഏതൊക്കെ കാര്യങ്ങള്‍ക്ക് പണം ചിലവാക്കാം എന്ന് അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ആക്ടിന് വിരുദ്ധമായ ഒരു പ്രവൃത്തിയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ഒരിക്കല്‍ അത് ചെയ്താല്‍ പിന്നീട് അത് കീഴ്‌വഴക്കത്തിന്റെ പേരില്‍ ആവര്‍ത്തിക്കപ്പെടും. 5 കോടി എന്നത് 50 ആയും 500 ആയും മാറിയാല്‍ മുന്‍കാല ചരിത്രം ചൂണ്ടിക്കാട്ടി അതൊക്കെ സാധൂകരിക്കപ്പെടും. ജീവകാരുണ്യത്തിനു മാത്രമല്ല, മറ്റു പലതിനും ചിലവാക്കുമ്പോഴും ആര്‍ക്കും ചോദ്യം ചെയ്യാനാവാതെവരും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 കോടിരൂപ നല്കാനുള്ള ദേവസ്വം തീരുമാനം സംബന്ധിച്ച കമ്മീഷണറുടെ കുറിപ്പ്‌

വ്യവസ്ഥാപിതമായ ഒരു മീറ്റിങ്ങിലല്ല ദേവസ്വം കമ്മിറ്റി ചെയര്‍മാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നതാണ് രണ്ടാമത്തെ കാര്യം. 8 അംഗങ്ങളുള്ള കമ്മിറ്റിയില്‍ ജീവനക്കാരുടെ പ്രതിനിധി ഉള്‍പ്പെടെ കേവലം രണ്ട് പേര്‍ മാത്രമാണ് പങ്കെടുത്തത്. സാധുവാകണമെങ്കില്‍ ചുരുങ്ങിയത് 4 പേരെങ്കിലും യോഗത്തില്‍ സന്നിഹിതരായിരിക്കണം എന്നാണ് നിയമം. ബാക്കിയുള്ളവരുമായി ടെലി കോണ്‍ഫറന്‍സ് നടത്തിയെന്നാണ് ചെയര്‍മാന്‍ വെളിപ്പെടുത്തിയത്. നിയമപ്രകാരം അങ്ങനെയൊരു യോഗത്തിന് സാധുതയില്ല. പ്രളയ ഫണ്ടിന് കൊടുത്ത നടപടി കോടതിയുടെ പരിശോധനയിലിരിക്കേ ഇത്ര ധൃതിപിടിച്ച് രണ്ടാമതും ഇങ്ങനെയൊരു വിവാദമയ തീരുമാനമെടുക്കാന്‍ കാരണം ഹിന്ദുക്കളെ ദ്രോഹിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകണം. പാര്‍ട്ടി ഫണ്ട് പോലെ കൈകാര്യം ചെയ്യേണ്ടതല്ല ദേവസ്വം ഫണ്ട്. ദേവസ്വം ചെയര്‍മാന്‍ സിപിഎം പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ദേവസ്വം കോടതി വിധികള്‍ അംഗീകരിക്കുന്നില്ല
1971 ലാണ് ഗുരുവായൂര്‍ ദേവസ്വം ആക്ട് നിലവില്‍ വന്നത്. ദേവസ്വം ഫണ്ട് ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന ചില വകുപ്പുകള്‍ ആ ആക്ടില്‍ ഉണ്ടായിരുന്നു. ആ പഴുത് ഉപയോഗിച്ച് 1973 ല്‍ ലക്ഷം വീട് പദ്ധതിക്ക് രണ്ട് ലക്ഷം രൂപ സംഭാവനയായി ദേവസ്വം നല്‍കി. ഇത് ചോദ്യം ചെയ്തു കൊണ്ട് അന്നത്തെ മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് തായാട്ട് കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ 5 പേരടങ്ങുന്ന ജഡ്ജിമാര്‍ ദേവസ്വം നടപടി റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി. 1978 ല്‍ ദേവസ്വം ആക്ട് ഭേദഗതി ചെയ്തു കൊണ്ട് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞു .

1994 ല്‍ സി.കെ രാജന്‍ എന്നയാള്‍ ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു (സി.കെ രാജന്‍ / സ്റ്റേറ്റ് ഓഫ് കേരള 1994). ഗുരുവായൂര്‍ ദേവസ്വം കമ്മിറ്റി മതസൗഹാര്‍ദ്ദ സമ്മേളനത്തിന് 5000 രൂപ, ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് 20000 രൂപ, മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് 50000 രൂപ, സാക്ഷരതാ മിഷന് 50000 രൂപ എന്നിവ നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രസ്തുത ഹര്‍ജിയിന്‍മേല്‍ തൃശൂര്‍ ജില്ലാ ജഡ്ജിയെ അന്വേഷണത്തിനായ് നിയമിക്കുകയും ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ ദേവസ്വത്തിന്റെ നടപടികള്‍ ദേവസ്വം ആക്ടിന് വിരുദ്ധമാണെന്ന് ഹൈക്കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് കൊടുത്ത പണം തിരികെ നല്‍കാന്‍ സര്‍ക്കാരിനോട് ജസ്റ്റീസ് പരിപൂര്‍ണന്റെ ബെഞ്ച് വിധിക്കുകയുണ്ടായി. 2003 ല്‍ സുപ്രീംകോടതി പ്രസ്തുത വിധി ശരിവയ്ക്കുകയുണ്ടായി. ഈ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായ അഡ്വ. അശോക് ദേശായിക്ക് വക്കീല്‍ ഫീസായി ദേവസ്വം നല്‍കിയ 2 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് അഡ്മിനിട്രേറ്റര്‍ വി.എം ഗോപാലകൃഷ്ണനെ സര്‍ക്കാരില്‍ നിന്നും തന്നെ തിരികെ ഈടാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. 2008ലും കേരള ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം നിയമ വിധേയമായി മാത്രമേ ഉപയോഗിക്കാനാവൂ എന്ന് വിധിച്ചു. ഈ വിധികളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേരള ഹൈക്കോടതി ഹിന്ദു ഐക്യവേദി നല്‍കിയ ഹര്‍ജി ഫുള്‍ബെഞ്ചിന്റെ പരിഗണനക്കായി വിട്ടത്. എന്നാല്‍ സിപിഎമ്മുകാരനായ ദേവസ്വം കമ്മിറ്റി ചെയര്‍മാന് ഹൈക്കോടതി തീരുമാനങ്ങളോ സുപ്രീം കോടതി തീരുമാനങ്ങളോ ഒട്ടും ബാധകമല്ലത്രെ!

 

ഗുരുവായൂരിലെ വരുമാനം ഇതര മതക്കാരുടേതോ ?
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം ഹിന്ദുക്കളുടെ മാത്രമല്ലെന്നും ഇതര മതസ്ഥരുടെ വരുമാനം കൊണ്ട് കൂടിയാണ് ഗുരുവായൂര്‍ ക്ഷേത്രം പ്രവര്‍ത്തിക്കുന്നതെന്നുമാണ് ദേവസ്വം ചെയര്‍മാനും പ്രമുഖ അബ്കാരി മുതലാളിയുമായ കെ.ബി.മോഹന്‍ദാസ് പറഞ്ഞത്. ആയതിനാല്‍ ദേവസ്വം ഫണ്ട് മതേതര കാര്യങ്ങള്‍ക്കായ്, അഥവാ എല്ലാ മതക്കാര്‍ക്കും വേണ്ടി ചിലവഴിക്കാമെന്നാണ് ചെയര്‍മാന്റെ കണ്ടുപിടുത്തം. സി.പി.എമ്മുകാരനായ മദ്യക്കച്ചവടക്കാരന്‍ ദേവസ്വം ചെയര്‍മാനായതിന്റെ തിക്തഫലമാണിത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. പിന്നെ എന്തര്‍ത്ഥത്തിലാണ് ഇതര മതസ്ഥരുടെ വരുമാനമുണ്ട് എന്ന് ചെയര്‍മാന്‍ പറയുന്നത്? അഥവാ അങ്ങനെയുണ്ടെങ്കില്‍ ഗുരുവായുരപ്പ ഭക്തരായ അവരുടെ പേര് വിവരങ്ങള്‍ പുറത്തു വിടാന്‍ ചെയര്‍മാന്‍ തയ്യാറാവണം. ക്ഷേത്ര സ്വത്ത് മതേതര ആവശ്യങ്ങള്‍ക്ക് ചിലവാക്കാന്‍ വേണ്ടി ഉയര്‍ത്തുന്ന പെരും നുണയാണിത്. ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് പൊതു സ്വത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായേ ഇതിനെ കാണാനാവുകയുള്ളൂ. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് പൊതുമുതലാണെന്ന സി.പി.എം വാദം ഇവിടെ പ്രത്യേകം സ്മരിക്കാവുന്നതാണ്. ചെയര്‍മാന്റെ വാദഗതിയനുസരിച്ച് എരുമേലി മുസ്ലീം പള്ളി, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ സ്വത്തും മതേതരമായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറയുമോ?

ഗുരുവായൂരിലെ കൊള്ളകള്‍
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് അഡ്വ കെ.ബി.മോഹന്‍ദാസ് ചെയര്‍മാനായ ഭരണസമിതി നിലവില്‍ വന്നത്. അധികാരമേറ്റ ഉടനെ ഈ ഭരണസമിതി ഒരു വന്‍ റിയല്‍എസ്റ്റേറ്റ് കച്ചവടത്തിനാണ് ഗുരുവായൂര്‍ ക്ഷേത്രത്തെ മുന്‍നിര്‍ത്തി ആസൂത്രണം ചെയ്തത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോശാല ഇപ്പോഴുള്ളത് മലപ്പുറം ജില്ലയിലെ വേങ്ങാട് ആണ്. ആയിരത്തിലേറെ ഗോക്കളാണ് ഇവിടെയുള്ളത് .100 ഏക്കറിലേറെ ഭൂമിയുള്ള ഈ ഗോശാല തൃശൂര്‍ ജില്ലയിലേക്ക് മാറ്റി സ്ഥാപിക്കാനാണ് ദേവസ്വം ശ്രമിച്ചത്.

5 ഏക്കറോളം ഭൂമി വേങ്ങാട് അന്യാധീനപ്പെട്ടിരിക്കുന്നു എന്ന് ദേവസ്വം തന്നെ കണ്ടെത്തിയിട്ടും അത് തിരിച്ചുപിടിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് പ്രസ്തുത ഗോശാല തൃശൂര്‍ക്ക് മാറ്റാന്‍ ആലോചനയുണ്ടായത്. ഇതിന് ആവശ്യമായ 50 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ 250 കോടി രൂപയുടെ എസ്റ്റിമേഷന്‍ ദേവസ്വം തയ്യാറാക്കി. എന്നാല്‍ ഇത് വന്‍ അഴിമതിക്കുള്ള ഗൂഢാലോചനയാണെന്ന് മനസ്സിലാക്കി ഭക്തജനങ്ങളും ഹിന്ദു സംഘടനകളും ശക്തമായി എതിര്‍ത്തു. താല്‍ക്കാലികമായി ആ ശ്രമം ദേവസ്വം കമ്മിറ്റി ഉപേക്ഷിച്ചിരിക്കുകയാണ്.

കെ.എസ്ഇബിക്ക് സബ് സ്റ്റേഷന് വേണ്ടി ഗുരുവായൂര്‍ ദേവസ്വം 1.5 ഏക്കര്‍ ഭൂമി പാട്ടത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. 99 വര്‍ഷത്തേക്ക് 1000 രൂപ പ്രകാരമാണ് പാട്ടം നിശ്ചയിച്ചിരിക്കുന്നത്. ദേവസ്വം ഭൂമി തുച്ഛമായ നിരക്കില്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാന്‍ മാത്രം ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാത്രം ഉത്തരവാദിത്വമാണോ കെഎസ്ഇബിയുടെ സബ് സ്റ്റേഷന്‍ നിര്‍മ്മാണം? ഗുരുവായൂര്‍ ക്ഷേത്രം മാത്രമാണോ വൈദ്യുതി ഉപഭോക്താവ്? ഹോട്ടലുകള്‍, ലോഡ്ജുകള്‍, കടകള്‍ എന്നിങ്ങനെ എത്രയോ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗുരുവായൂരിലുണ്ട്. ദേവസ്വം വിട്ടുകൊടുത്ത ഭൂമി പാട്ടക്കാലാവധി കഴിഞ്ഞാല്‍ അത് തിരികെ കിട്ടുമോ? സബ് സ്റ്റേഷന്‍ അവിടെ നിന്ന് മാറ്റാനാവുമോ? കുടല്‍മാണിക്യം ക്ഷേത്ര ഭൂമിയിലെ പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിപ്പിക്കാന്‍ ഹിന്ദു ഐക്യവേദിക്ക് മാസങ്ങള്‍ നീണ്ട പോരാട്ടമാണ് നടത്തേണ്ടി വന്നത് എന്ന മുന്നനുഭവം ഗുരുവായൂരിലെ ഭൂമിയുടെ കാര്യത്തിലും ആവര്‍ത്തിക്കപ്പെടില്ലേ?

ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ്‌സ്റ്റേഷന് 30 വര്‍ഷത്തേക്കാണ് ദേവസ്വം കമ്മിറ്റി സ്ഥലം അനുവദിച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ സ്ഥലം ഇങ്ങനെ ദേവസ്വം കമ്മിറ്റി തോന്നും മട്ടിലാണ് വിനിയോഗിക്കുന്നത്. കരുവന്നൂര്‍ കുടിവെള്ള പദ്ധതി യുടെ പേരില്‍ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി അടക്കേണ്ട തുകയുടെ ഒരു വലിയ പങ്ക് വിഹിതവും ഗുരുവായൂര്‍ ദേവസ്വമാണ് അടച്ചത്. മുന്‍സിപ്പാലിറ്റിയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ വലിയപങ്ക് ചിലവും ഗുരുവായൂര്‍ ദേവസ്വം വഹിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രം ഭരണാധികാരികള്‍ക്ക് ഒരു കറവപ്പശുവായി തീര്‍ന്നിരിക്കുന്നു.

രാഷ്ട്രീയ കിടമത്സരത്തിന്റേയും തൊഴുത്തില്‍ കുത്തിന്റേയും കേളീരംഗമാണ് ഗുരുവായൂര്‍ ക്ഷേത്രം. ഭരണകക്ഷിയുടെ സംഘടിത ട്രേഡ്‌യൂണിയന്‍ ഗുണ്ടായിസത്തിന് എക്കാലവും ഗുരുവായൂര്‍ ക്ഷേത്രവും ഭക്തജനങ്ങളും ഇരയായിട്ടുണ്ട്. മുന്‍പ് കോണ്‍ഗ്രസ് ഭരണസമിതിയില്‍ ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ രാജു എന്നയാളായിരുന്നു ജീവനക്കാരുടെ പ്രതിനിധിയായി കമ്മിറ്റിയിലുണ്ടായിരുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്ത രാജു ഇത്രയും കാലം അനര്‍ഹമായി എല്ലാ ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്തത് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ആയിരുന്നു. ഇപ്പോള്‍ അയാളെ ഓഫീസ് അസിസ്റ്റന്റായി തരംതാഴ്ത്തിയിരിക്കയാണ്. നാലമ്പലത്തിനുള്ളില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിപാവനമായ ക്ഷേത്രം രക്തം വീണ് പങ്കിലമായി. സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമായ മര്‍ദ്ദനത്തിന് വൃദ്ധരായ അമ്മമാരും കൊച്ചുകുഞ്ഞുങ്ങളും വരെ ഇരകളായി. ഈ ഭരണസമിതിയുടെ സഹായത്തോടെയാണ് ആദ്യമായി സിപിഎം ക്ഷേത്ര ബ്രാഞ്ച് കമ്മിറ്റി നിലവില്‍ വന്നത്.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനെതിരെ ദേവസ്വം ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്നും സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാപാര്‍ട്ടി സെക്രട്ടറിക്ക് ജീവനക്കാരിലൊരാള്‍ പരാതി അയച്ചു. ദേവസ്വം കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്തത് പരാതി ആയപ്പോള്‍ അതിന്റെ തെളിവെടുപ്പിന് ഭരണസമിതി തീരുമാനിച്ചു. തെളിവ് നശിപ്പിക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ച് മാറ്റുകയാണ് ആ ജീവനക്കാര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് അവരെ തിരിച്ചെടുക്കാന്‍ കമ്മിറ്റിയില്‍ ജീവനക്കാരുടെ പ്രതിനിധിയായ പ്രശാന്തിന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ ഘൊരാവോ ചെയ്തു. പാര്‍ട്ടി സമ്മര്‍ദ്ദം മൂലം അവരെ തിരിച്ചെടുക്കുകയും ചെയ്തു. സുരക്ഷ പ്രശ്‌നം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലമെടുപ്പ് വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ നിര്‍ത്തിവച്ചു എന്നാണ് പറയപ്പെടുന്നത്.

ഈ അടുത്ത കാലത്താണ് ഗുരുവായൂര്‍ അമ്പലത്തിനകത്തെ പ്രസാദഊട്ട് പുറത്തേക്ക് മാറ്റിയത്. അപ്പോഴും അകത്ത് നടന്നുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്ന ക്ഷേത്ര ആചാരമര്യാദകള്‍ പാലിച്ചുകൊണ്ടു മാത്രമേ പുറത്തും നടത്തുകയുള്ളൂ എന്നായിരുന്നു ദേവസ്വം പറഞ്ഞിരുന്നത്. എന്നാല്‍ പൊടുന്നനെ ദേവസ്വം ഭരണാധികാരികള്‍ ചുവട് മാറ്റി. അഹിന്ദുക്കള്‍ക്കും പ്രസാദ ഊട്ടില്‍ പങ്കെടുക്കാമെന്ന തീരുമാനമായിരുന്നു അത്. ശക്തമായ എതിര്‍പ്പു വന്നപ്പോള്‍ ദേവസ്വത്തിന് ആ തീരുമാനം മാറ്റേണ്ടിവന്നു.

ദിവസേന ഒരു ഉദയാസ്തമന പൂജയാണ് സാധാരണ പതിവ്. എന്നാല്‍ ഈ ഭരണ സമിതി അത് ദിവസേന മൂന്നും നാലുമാക്കി വര്‍ദ്ധിപ്പിച്ചു. അതുവഴി കൂടുതല്‍ എണ്ണം പൂജകളും അതിന്റെ മുന്‍കൂര്‍ പണവും ബുക്കിങ്ങായി ലഭിച്ചു. വഴിപാടു നിരക്കുകള്‍ കുത്തനെ കൂട്ടി. ഇങ്ങനെയാണ് ദേവസ്വത്തിന്റെ വരുമാനം ഈ ഭരണ സമിതി വര്‍ദ്ധിപ്പിച്ചത്.

മുഖ്യമന്ത്രി കള്ളം പറയുന്നു
ഗുരുവായൂര്‍ വിഷയം രണ്ട് ദിവസമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രതിപാദിച്ചത്. ജനങ്ങളെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹിന്ദു സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നു എന്നാണ് പിണറായി വിജയന്‍ ആരോപിച്ചത്.നിയമ വിരുദ്ധമായ ഒരു പ്രവൃത്തി ചോദ്യം ചെയ്യുന്നത് വര്‍ഗീയത എന്ന സ്ഥിരം പല്ലവികൊണ്ട് നേരിടുകയാണ് മുഖ്യമന്ത്രി .ഗുജറാത്തിലെയും മഹാരാഷ്ട്രയിലേയും ബീഹാറിലേയും ക്ഷേത്രങ്ങള്‍ പണം കൊടുത്തതിനെ ചൂണ്ടിക്കാണിച്ച് ഗുരുവായൂര്‍ ദേവസ്വം ചെയ്തതിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ഗുരുവായൂര്‍ ദേവസ്വം പ്രവര്‍ത്തിക്കുന്നത് ഒരു ആക്ടിന്റെ അടിസ്ഥാനത്തിലാണെന്നും അതിന് വിരുദ്ധമായി എന്ത് ചെയ്താലും അത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയാണ് .

അങ്ങനെ ഒരിക്കല്‍ ചെയ്താല്‍ പിന്നീട് അത് ഒരു കീഴ്‌വഴക്കമായി അംഗീകരിക്കപ്പെടുമെന്നും അദ്ദേഹത്തിനറിയാത്തതല്ല. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കുന്നു എന്നും പറഞ്ഞ മുഖ്യമന്ത്രി അതിന്റെ കണക്കുകളും അദ്ദേഹം വെളിപ്പെടുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ കൊടുത്തു എന്ന പച്ച നുണയാണ് മുഖ്യമന്ത്രി തട്ടിവിട്ടത്. കഴിഞ്ഞ ബഡ്ജറ്റില്‍ 100 കോടി രൂപ വകയിരുത്തിയെങ്കിലും 40 കോടി രൂപ മാത്രമാണ് ഇതുവരെ കൊടുത്തത്. ബാക്കി കൊടുക്കാനാവില്ല എന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. വാര്‍ഷികാശനമായി കൊടുക്കേണ്ട 80 ലക്ഷം രൂപയില്‍ 40 ലക്ഷം രൂപ മാത്രമേ ഇതുവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളൂ .

സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് പണം ചിലവാക്കുന്നുണ്ട്. 100 കോടി ചിലവാക്കുമ്പോള്‍ അത് 1000 കോടിയായി തിരിച്ചുവരുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് ശബരിമലക്ക് വേണ്ടിയും അതിന്റെ വികസനത്തിനു വേണ്ടിയും പണം ചിലവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത് .ശബരിമല സീസണ്‍ കാലത്ത് സര്‍ക്കാരിലേക്ക് അയ്യപ്പന്‍മാരില്‍ നിന്നും ഒഴുകിയെത്തുന്ന നികുതി വരുമാനമെത്രെയെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. സര്‍ക്കാര്‍ ചിലവാക്കുന്നതിനെ പറ്റി പറയുമ്പോള്‍ സര്‍ക്കാരിലേക്ക് ക്ഷേത്രങ്ങള്‍ മുഖേന എത്തുന്ന വരുമാനം കൂടി പറയണ്ടതല്ലേ? പുകമറ സൃഷ്ടിച്ച് ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നതിനെ ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ക്ഷേത്രങ്ങള്‍ക്കുവേണ്ടി പണം നല്‍കുന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസ്സിലാക്കണം. ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റിയപ്പോള്‍ ക്ഷേത്രങ്ങള്‍ക്കുണ്ടായ നഷ്ടമെത്രയെന്ന് നിരവധി കമ്മീഷനുകള്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഒരാവര്‍ത്തിയെങ്കിലും അതൊന്ന് വായിച്ചു നോക്കിയാല്‍ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ എത്ര ഭീകരമായാണ് ചതിക്കുന്നതെന്ന് മനസ്സിലാകും.

ക്ഷേത്രസ്വത്ത് കൊള്ളയടിക്കല്‍
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം മതേതര സര്‍ക്കാര്‍ ക്ഷേത്രങ്ങളോട് കാണിച്ച ചതി യുടെ ഒരു ഉദാഹരണമാണിത്. Sree Pandaravaka land (vesting & enfrahisement act 1971) പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ 12000 ഏക്കറിലേറെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു കൈവശക്കാര്‍ക്ക് പതിച്ചു കൊടുത്തു. അതിന്റെ വാര്‍ഷികാശനമായി പത്മനാഭ സ്വാമി ക്ഷേത്രത്തിന് 1971 ല്‍ നിശ്ചയിച്ചത് 58500 രൂപയാണ്. വര്‍ഷം 50 കഴിഞ്ഞു. ഇന്നത്തെ ജീവിത നിലവാര സൂചിക അനുസരിച്ച് ആ തുക എത്ര മടങ്ങായി വര്‍ദ്ധിപ്പിക്കണം? 1970 ലെ ഒരു ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരന്റെ അടിസ്ഥാനശമ്പളം 70 രൂപയായിരുന്നു.ഇന്നത് ഡി എ അടക്കം 19500 രൂപയാണ്. ആ നിലക്ക് 58500 രൂപ ചുരുങ്ങിയത് 1.75 കോടിയെങ്കിലുമാവും. എന്നാല്‍ സര്‍ക്കാര്‍ എത്ര രൂപയായാണ് വര്‍ദ്ധിപ്പിച്ചത് എന്ന് വ്യക്തമാക്കാന്‍ തയ്യാറാവണം .ഇങ്ങനെ എത്രയെത്ര ക്ഷേത്രങ്ങളുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. ഇക്കാര്യം മറച്ചുവച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ആ പദവിക്ക് ഒട്ടും നിരക്കാത്തതാണ്.
(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags: ഗുരുവായൂര്‍ദേവസ്വം
Share7TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies