ഉദയംപേരൂര്‍ സുന്നഹദോസിന്റെ വിപരീത പ്രതിഫലനമായിരുന്നു കൂനന്‍ കുരിശ് സത്യം. 1599 ലെ വിവാദമായ ഈ സുന്നഹദോസ് വഴി ഇവിടത്തെ നസ്രാണി ക്രൈസ്തവ സമൂഹത്തെ റോമന്‍ സഭയുമായി കൂട്ടിക്കെട്ടിക്കഴിഞ്ഞ് അരനൂറ്റാണ്ട് ആയപ്പോഴെക്കും 1653ല്‍ സഭക്കുള്ളില്‍ വിശ്വാസികളുടെ ഒരു പൊട്ടിത്തെറി റോമാ സഭക്കെതിരെയുണ്ടായി. ഇതിെന്റ ഫലമാണ് കൂനന്‍ കുരിശ് സത്യം. കേരളത്തിലുള്ള പൗരസ്ത്യസഭാപാരമ്പര്യത്തെ റോമാ സഭയാക്കി മാര്‍പാപ്പയുടെ പൗരോഹിത്യത്തിന്റെ കാല്‍ക്കീഴില്‍ കൊണ്ടുകെട്ടിയ പോര്‍ച്ചുഗീസ്‌കാരോടുള്ള അമര്‍ഷവും വെല്ലുവിളിയുമായിരുന്നു കൂനന്‍ കുരിശ് സത്യം. മാര്‍ത്തോമസഭക്ക് മേല്‍ കത്തോലിക്കസഭ നടത്തിയ ഉദയംപേരൂര്‍ മതസമ്മേളനം തികച്ചും ഏകപക്ഷീയമായിരുന്നു. കത്തോലിക്ക സഭയോടുള്ള മാര്‍ത്തോമക്കാരുടെ രോഷം പ്രകടമായിരുന്നു. സഭയുടെ പോരാട്ട കാലം എന്നാണ് സുറിയാനി സഭക്കാര്‍ ഈ കാലഘട്ടത്തെ വിളിക്കുന്നത്.
‘മലങ്കര സഭ നൂറ്റാണ്ടുകളിലൂടെ’ എന്ന പുസ്തകത്തില്‍ നിന്ന്: ‘ ഉദയംപേരുര്‍ സുന്നഹദോസിന് ശേഷം മെനെസസ് തന്റെ രണ്ടാമത്തെ ജൈത്രയാത്ര ആരംഭിച്ചു. ഇദ്ദേഹം സന്ദര്‍ശിച്ച പള്ളികളില്‍ വീണ്ടും ജ്ഞാനസ്‌നാനം നടത്തി. വിവാഹിതരായ പട്ടക്കാരെ കൊണ്ട് ഭാര്യമാരെ ഉപേക്ഷിപ്പിച്ച് തന്റെ ജൈത്രയാത്ര തുടര്‍ന്നു. ജനപിന്തുണക്കുവേണ്ടി പോയ വഴി സ്വര്‍ണ്ണ നാണയം വിതരണം ചെയ്യുകയും ചെയ്തു. ഉദാഹരണമായി കല്ലുര്‍ക്കാട്ട് പള്ളിയില്‍ വെച്ച് അദ്ദേഹം സുറിയാനിക്കാരായ കുട്ടികള്‍ക്ക് ഓരോ കൊഴുക്കട്ട കൊടുത്തു. കൊഴുക്കട്ടയുടെ ഉള്ളില്‍ ചക്കരയുടെയും തേങ്ങയുടെയും സ്ഥാനത്ത് ഓരോ സ്വര്‍ണനാണയം വെച്ചിരുന്നു. അന്നു മുതല്‍ കൊഴുക്കട്ടയുണ്ടെങ്കില്‍ ‘കല്ലുര്‍ക്കാട് പിടിക്കാം’ എന്ന പഴഞ്ചൊല്ലുണ്ടായി.
ഉദയംപേരുര്‍ സുന്നഹദോസിന് പിന്നില്‍ മാര്‍ത്തോമ നസ്രാണി സഭയെ ഇല്ലാതാക്കുകയെന്ന മത ലക്ഷ്യം കൂടാതെ മറ്റൊരു ഗൂഢലക്ഷ്യം കുടിയുണ്ടായിരുന്നു. ഇന്ത്യയെ ക്രൈസ്തവവല്‍ക്കരിക്കുക എന്നതായിരുന്നു അത്. തെക്കേ ഇന്ത്യയില്‍ എണ്ണത്തില്‍ ധാരാളമുള്ള മാര്‍ത്തോമ നസ്രാണികളെ റോമന്‍ കത്തോലിക്കരാക്കിയാല്‍ പേര്‍ഷ്യന്‍ പൗരസ്ത സഭകളുടെ സ്വാധീനം ഇവിടെ ഇല്ലാതാക്കാം. കൂടാതെ അവരെ അണിനിരത്തി പോര്‍ച്ചുഗീസ് സഹായത്തോടെ ഇവിടത്തെ നാട്ടുരാജ്യങ്ങളെ കീഴടക്കി ക്രൈസ്തവ മത രാഷ്ട്രം സ്ഥാപിക്കാമെന്നതായിരുന്നു പദ്ധതികളില്‍ ഒന്ന്. ഇത്തരം പദ്ധതികളുടെ ഭാഗമായി മാര്‍ തോമാസഭയുടെ ആത്മീയ ആചാര്യന്മാരായ പൗരസ്ത്യ ബിഷപ്പുമാരെ ഇന്ത്യയില്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പോര്‍ച്ചുഗീസുകാര്‍ കടലിലും കരയിലും എന്ന് വ്യത്യാസമില്ലാതെ കാണുന്നിടത്തെല്ലാം വെച്ച് ബലമായി തടഞ്ഞു. ശാരീരിക കൈയ്യേറ്റങ്ങളുണ്ടായി. പല പേര്‍ഷ്യന്‍ ബിഷപ്പുമാരെയും ബലമായി റോമന്‍ സഭയിലേക്ക് ചേര്‍ക്കുകയോ അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്തു. പലരും ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരായി. പിന്നെ സാദാ കത്തനാരന്മാരുടെ കാര്യം പറയേണ്ടതില്ലല്ലോ?
പല പൗരസ്ത്യ സഭകളുമായി അറിഞ്ഞും അറിയാതെയും പല പേരുകളിലും അറിയപ്പെട്ടിരുന്ന ഇവിടത്തെ മലങ്കര സഭയെ മാര്‍പാപ്പ സഭയാക്കേണ്ട ചുമതല പോര്‍ച്ചുഗീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പറങ്കി സഭയായ ഈശോ സഭക്കായിരുന്നു. പൗരസ്ത്യസഭാ രീതികള്‍ക്ക് അതു വരെ അന്യമായിരുന്ന വിഗ്രഹപ്രതിഷ്ഠകളും ജപമാല പ്രാര്‍ത്ഥനയുമെല്ലാം റോമന്‍ കത്തോലിക്ക സഭയിലെന്ന പോലെ മാര്‍ തോമ സഭയിലും ഇവര്‍ പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങി; അതുവരെ ഇവര്‍ ആദ്ധ്യാത്മിക നേതാക്കളായി കണ്ടിരുന്ന പാത്രിയാര്‍ക്കിസുമാരെ തള്ളിപ്പറയുവാനും ഈശോസഭക്കാര്‍ ഇവരെ നിര്‍ബന്ധിച്ചു. ഇതെല്ലാം ഇവിടത്തെ വിശ്വാസികളെ അസ്വസ്തരാക്കി. ഉദയംപേരുര്‍ സുന്നഹദോസിന് ശേഷവും ഇവിടത്തെ സുറിയാനി നസ്രാണികള്‍ക്ക് തങ്ങളോടുള്ള എതിര്‍പ്പ് തുടരുന്നുവെന്ന് മാര്‍പാപ്പ മനസ്സിലാക്കി.
ഇന്നത്തെ ഇറാക്കിലുള്ള ബാഗ്ദാദ് അന്ന് പേര്‍ഷ്യന്‍ സഭയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. ദിന്‍ഹ ശീമോന്‍ എന്ന പാത്രിയാര്‍ക്കിസിന്റെതായിരുന്നു സഭാ ഭരണം. ഇദ്ദേഹത്തിന് കീഴിലുള്ള ഒരു മെത്രാപ്പോലിത്തയായ യോഹന്നാന്‍ സുലാക്ക എന്നയാള്‍ മാര്‍പാപ്പയെ നേരില്‍ പോയി കണ്ട് പേര്‍ഷ്യന്‍ സുറിയാനി സഭയില്‍ നിന്ന് കത്തോലിക്ക സഭയിലേക്ക് കാലു മാറി. എതിര്‍ സഭയെ അടിക്കുവാന്‍ കിട്ടിയ അവസരം മുതലാക്കുവാന്‍ മാര്‍പാപ്പ നിശ്ചയിച്ചു. ബാഗ്ദാദിലുണ്ടായിരുന്ന കല്‍ദായ സുറിയാനി സഭക്ക് ബദലായി ഇദ്ദേഹത്തെ വെച്ച് കല്‍ദായ കത്തോലിക്കസഭ ഉണ്ടാക്കുകയും സുലാക്കയെ ഈ സഭയുടെ പാത്രിയാര്‍ക്കിസായി വാഴിക്കുകയും ചെയ്തു. കൂടാതെ ഇദ്ദേഹത്തിന് ഭാരതത്തിലെ സുറിയാനി മെത്രാന്മാരെ നിയമിക്കാനുള്ള അധികാരവും നല്‍കി. ഇത് മാര്‍പാപ്പായുടെ ഒരു തന്ത്രമായിരുന്നു. മുമ്പ് സുറിയാനിക്കാരാനായിരുന്നെങ്കിലും ഇപ്പോള്‍ റോമാസഭക്കാരനായ പാത്രിയാര്‍ക്കിസ് എങ്ങിനെയാണ് സുറിയാനി സഭയുടെ മെത്രാന്മാരെ നിയമിക്കുക. ഇന്നത്തെ പോലെ യാത്രാ വാര്‍ത്ത വിനിമയസംവിധാനങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് സഭ മാറലും മാറ്റലുംതട്ടിക്കൊണ്ടുപോകലും കൊലയും ആള്‍മാറാട്ടവുമെല്ലാം നിത്യസംഭവങ്ങളായിരുന്നു. കേരളത്തിലെ ഇടഞ്ഞുനില്‍ക്കുന്ന മാര്‍ത്തോമസഭക്കാരെ തല്‍ക്കാലികമായി ആശ്വസിപ്പിച്ച് പതുക്കെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരികയെന്നതായിരുന്നു ഒരുതന്ത്രം. മറ്റൊന്ന് മാര്‍പാപ്പ പറങ്കികള്‍ക്ക് നല്‍കിയിട്ടുള്ള പാദുവാദോ നിയമപ്രകാരം പറങ്കികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍, രാജ്യങ്ങളില്‍, അവരുടെ അനുവാദമില്ലാതെ മിഷനറിമാരെ നിയമിക്കുവാന്‍ പാടില്ലത്തതാണ്. ഇതുമൂലം ഈ മേഖലയില്‍ മിഷണറി പ്രവര്‍ത്തനത്തിന്പറങ്കികളുടെ അനുവാദത്തിനായി മാര്‍പാപ്പക്ക് കാത്തു നില്‍ക്കേണ്ടി വന്നു. മാര്‍പാപ്പയുടെ പല താല്‍പ്പര്യങ്ങളും നടക്കാതെ വന്നു. മാര്‍പാപ്പയെ അനുകൂലിക്കുന്ന വിവിധ സഭകളില്‍ നിന്നുള്ള മിഷണറിമാരെ ഇറക്കി ഇവിടത്തെ മിഷണറി നിയമനത്തില്‍ പറങ്കികള്‍ക്കുള്ള കുത്തക (പദ്രുവാദോ അധികാരം)പൊളിക്കുവാന്‍ ഈ അവസരം മാര്‍പാപ്പ പക്ഷം ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് ഈശോസഭക്കാരും പോര്‍ച്ചുഗിസുകാരും സമ്മതിച്ചില്ല.
ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ഇന്ത്യയിലെ മൊത്തം മതം മാറ്റത്തിന്റെയും സഭാ മാറ്റത്തിന്റയും അവകാശം മറ്റാരെയും അടുപ്പിക്കാതെ ഈശോസഭ എടുക്കുക. രണ്ട് തങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളില്‍ പുരോഹിതന്മാരെ നിയമിക്കുവാന്‍ പോര്‍ച്ചുഗല്‍ രാജാവിന് മാര്‍പാപ്പ നല്‍കിയ പദ്രുവാദോ എന്ന് അറിയപ്പെടുന്ന അധികാരം നിലനിര്‍ത്തുക. കത്തോലിക്കസഭ കേരള സഭയായ മാര്‍ത്തോമസഭക്കെതിരെ നടത്തിയത് നീതികരിക്കാനാകാത്ത കൈയ്യേറ്റമായിരുന്നു – കത്തോലിക്ക മെത്രാന്മാര്‍ ഓരോ മാര്‍ത്തോമ ദേവാലയങ്ങളിലും കടന്നുചെന്ന് കയ്യേറി പരിശോധിച്ചു. റോമന്‍ കത്തോലിക്ക സഭക്കെതിരായ എല്ലാം തെരെഞ്ഞുപിടിച്ച് നശിപ്പിച്ചു.
പോര്‍ച്ചുഗീസുകാരനായ ജസ്യൂട്ട് പാതിരി ഫ്രാന്‍സിസ് റോസിനെ ഇവിടത്തെ മെത്രാനായി ഗോവ ആര്‍ച്ച് ബിഷപ്പ് നിയമിച്ചു. അതുവരെ മലങ്കര മാര്‍തോമ സഭയുടെ ആസ്ഥാനം അങ്കമാലിയായിരുന്നു. അത് ഒരു സുപ്രഭാതത്തില്‍ ആരോടും ചോദിക്കാതെ റോസ് മെത്രാന്‍ കൊടുങ്ങല്ലൂരിലേക്ക് മാറ്റി. അക്കാലത്ത് പോര്‍ച്ചുഗീസുകാര്‍ക്ക് നല്ല സ്വാധീനമുള്ള സ്ഥലമായിരുന്നു കൊടുങ്ങല്ലൂര്‍. ഏകപക്ഷിയമായ ഈ ആസ്ഥാനമാറ്റവും മാര്‍ത്തോമസഭയില്‍ വലിയ പ്രതിഷേധമുണ്ടാക്കി.
പുതിയതായി പോര്‍ച്ചുഗീസുകാര്‍ നിയമിച്ച ബിഷപ്പും, മാര്‍ ത്തോമസഭയുടെ ആത്മീയ തലവനായ അക്കര്‍ദിയോക്കനും തമ്മില്‍ നിരന്തരമായി അധികാര തര്‍ക്കം ഉണ്ടായി. പേര്‍ഷ്യന്‍ സഭയും പിന്നിട് മററു സഭകളും അവരുടെ വിശ്വാസികള്‍ക്കിടയിലെ മൂപ്പന്മാര്‍ക്ക് നല്‍കിയിരുന്ന മത സ്ഥാനമാണ് പിന്നിട്‌മെത്രാന്മാര്‍ എന്ന് അറിയപ്പെട്ടത്. അക്കര്‍ദിയോക്കന്‍ അതിനും താഴെ. അന്നത്തെ അക്കര്‍ദിയോക്കന്‍ കുരിശിന്റെ ജോര്‍ജ് എന്ന് അറിയപ്പെട്ടിരുന്ന ആളാണ്. ഇദ്ദേഹത്തെ രണ്ട് തവണ പറങ്കി മെത്രാന്‍ റോസ്, സഭയില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന് നേരെ പറങ്കികളുടെ വധശ്രമവും ഉണ്ടായി. ഇദ്ദേഹത്തിന്റെ മരണശേഷം അനന്തരവനായ പറമ്പില്‍ തോമാസ് അക്കര്‍ദിയോയായി ചുമതലയേറ്റു. ഇദ്ദേഹവും പോര്‍ച്ചുഗീസ് ബിഷപ്പും തമ്മിലും അധികാര തര്‍ക്കം നിലനിന്നു. പേര്‍ഷ്യന്‍ സഭാതലവന്മാരായ പാത്രിയാര്‍ക്കിസുമാര്‍ ഓരോ പ്രദേശത്തെയും തങ്ങളുടെ മത നേതാക്കള്‍ക്ക് നല്‍കുന്ന സ്ഥാനപ്പേരായ ആക്കര്‍ദിയോ പദവി തന്നെ അനാവശ്യമെന്നതായിരുന്നു പറങ്കികളുടെ നിലപാട്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന മലങ്കര മാര്‍ത്തോമസഭക്ക് ഒരു നിലക്കും പറങ്കി മെത്രാനുമായോ അവരുടെ രീതികളുമായോ യോജിക്കുവാന്‍ കഴിഞ്ഞില്ല. മാര്‍ തോമസഭക്കാര്‍ അതുവരെ തങ്ങളുടെ കുര്‍ബാന പ്രാര്‍ത്ഥനകള്‍ക്ക് ഉപയോഗിച്ചിരുന്നത് പേര്‍ഷ്യന്‍ സുറിയാനി സഭയിലെ ശ്രേഷ്ഠന്മാരും പാത്രിയാര്‍ക്കിസുമാരുമായിരുന്ന നെസ്‌തോറിയോസ്, തിയോഡര്‍, ഡിയോഡറസ് എന്നിവരാല്‍ ക്രമീകരിക്കപ്പെട്ട കുര്‍ബാന ക്രമമായിരുന്നു. ഇവരില്‍ തലവനായ നെസ്‌തോറിയോസിനോടായിരുന്നു പ്രാര്‍ത്ഥനകളിലെ പാപമോചന അപേക്ഷ. ഇവര്‍ നെസ്‌തോറിയോസിന്റെ ജന്മദിനം പെരുന്നാളായും ആഘോഷിച്ചിരുന്നു. ഈ നെസ്‌തോറിയസ് ആയിരുന്നു റോമന്‍ കത്തോലിക്ക സഭയുടെ എക്കാലത്തെയും ലോകത്തിലെ ഒന്നാം നമ്പര്‍ ശത്രു. നെസ്‌തോറിയന്‍ രീതികള്‍ അവസാനിപ്പിക്കുവാനും ഇത്തരം ഗ്രന്ഥങ്ങള്‍ ദഹിപ്പിക്കുവാനും കത്തോലിക്ക സഭ അക്കര്‍ദിയോക്കറെയും കൂട്ടരെയും നിരന്തരം നിര്‍ബ്ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹികെട്ട മാര്‍ത്തോമസഭക്കാര്‍ തങ്ങള്‍ക്ക് ബന്ധമുള്ള സഭയായ പൗരസ്ത്യ പേര്‍ഷ്യന്‍ സഭയില്‍ നിന്ന് ഒരു മെത്രാനെ കിട്ടാന്‍ വേണ്ടി പേര്‍ഷ്യന്‍ സഭകളിലേക്ക് നിരവധി കത്തുകള്‍ അയച്ചു. സെല്ലുഷ്യ, പേര്‍ഷ്യ, മോസല്‍, കര്‍ദിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ പൗരസ്ത്യ സഭകളുമായിട്ടായിരുന്നു അക്കാലത്ത് മാര്‍ത്തോമ സഭക്ക് ബന്ധമുണ്ടായിരുന്നത്. കത്തുകള്‍ അയക്കുകയല്ലാതെ മറ്റൊന്നും തന്നെ ചെയ്യാന്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കാരണം പേര്‍ഷ്യന്‍ സഭയെന്നും ബാബിലോണിയന്‍ സഭയെന്നുമൊക്കെ പൊതുവില്‍ അറിയപ്പെട്ടിരുന്ന ഈ സഭകളുടെ ആസ്ഥാനം പേരില്‍ പറയുന്ന പോലെ തന്നെ കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയായിരുന്നു. യാത്ര മാര്‍ഗമാകട്ടെ കടലും. ശരാശരി ഒരു വര്‍ഷമെങ്കിലും എടുക്കും ലക്ഷ്യത്തിലെത്തുവാന്‍. കടല്‍ പ്രക്ഷുബ്ധമാണെങ്കില്‍ സമയം ഇതിലും കൂടുതലെടുക്കും. ഇതിനെക്കാളെല്ലാം വലിയ പ്രശ്‌നം കടലിലെ യുദ്ധാവസ്ഥയാണ്. പറങ്കികളും അറബികളും തമ്മില്‍ മാത്രമല്ല പറങ്കികളും പൗരസ്ത്യ സഭക്കാരും തമ്മിലും നിഴലിലൂടെ കണ്ടാല്‍ പോലും യുദ്ധമാണ്. പറങ്കികള്‍ക്കുള്ള സൈന്യമോ സന്നാഹങ്ങളോ കപ്പലുകളോ പൗരസ്ത്യ സഭക്കാര്‍ക്കോ ഇവിടത്തെ മാര്‍ത്തോമസഭക്കാര്‍ക്കോ ഇല്ല. ഇനി അഥവ ആരെങ്കിലും പേര്‍ഷ്യന്‍ സഭക്കാരെ തേടി യാത്ര പുറപ്പെട്ടുവെന്ന് അറിഞ്ഞാല്‍ പറങ്കികള്‍ അയാളുടെ കഥ അതോടെ കഴിക്കും. ഈ കത്തുകള്‍ കൊടുത്തയക്കുന്നതാകട്ടെ ഈ വഴി വല്ലപ്പോഴും പോകുന്ന കപ്പലുകളിലും – ഈ കപ്പലുകള്‍ ഏത് വഴിക്ക് പോയിയെന്നോ എവിടെ എത്തിയെന്നോ അറിയുവാന്‍ ഒരു വഴിയുമില്ല. കത്ത് വാങ്ങുന്നയാള്‍ ഇത് യഥാര്‍ത്ഥ ആള്‍ക്ക് കൊടുക്കും എന്ന് വിശ്വസിച്ച് കൊടുക്കുന്നതായിരുന്നു രീതി. ഇതായിരുന്നു സാമൂഹ്യാവസ്ഥ.
(തുടരും)