സൗദിയിലെ പ്രമുഖ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിക്ക് അപ്രതീക്ഷിതമായാണ് സിഐഡി ഓഫീസില്‍നിന്ന് ഫോണ്‍ ലഭിച്ചത്. ”ഉടന്‍ പാസ്‌പോര്‍ട്ടുമായി ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലെത്തണം”. മറുപടി പറയുന്നതിന് മുന്‍പ് ഫോണ്‍ നിലച്ചു. സ്‌പോണ്‍സര്‍ക്കൊപ്പം അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ”രണ്ടാഴ്ചക്കുള്ളില്‍ നാട് വിടണം”. അധികൃതരുടെ അന്ത്യശാസനം. എന്തിനാണ് നടപടിയെന്ന ചോദ്യത്തിന് ‘രഹസ്യമാണ്, പറയാനാകില്ല’ എന്ന് മാത്രമായിരുന്നു മറുപടി. കുറ്റമെന്താണെന്ന് സ്‌പോണ്‍സര്‍ക്ക് പോലും അറിയില്ല. അപ്പീല്‍ നല്‍കിയിട്ടും ഫലമില്ലാതായതോടെ ജനുവരി ആദ്യ ആഴ്ചയില്‍ അദ്ദേഹം നാട്ടിലെത്തി. ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തിയതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന ‘വിവരം’ സമൂഹമാധ്യമങ്ങളില്‍ അപ്പോഴേക്കും വൈറലാക്കിയിരുന്നു ഇസ്ലാമിസ്റ്റുകള്‍.
കൊറോണക്കാലത്തെ ലോക്ഡൗണ്‍ ജീവിതത്തിനിടെയാണ് മഹാമാരിയുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറസിനേക്കാള്‍ വേഗത്തില്‍ പടര്‍ന്നുകയറിയത്. കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയായ പ്രവീണിനെ ഒരു സംഘമാളുകള്‍ താമസസ്ഥലത്തു കയറി മര്‍ദ്ദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാന്‍ സന്ദര്‍ശന വേളയിലെ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് കുറ്റം. മാപ്പ് പറയിപ്പിച്ചു. പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു. ഇതൊക്കെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ഈ ‘താലിബാന്‍’ സംഘത്തില്‍ ഇസ്ലാമിസ്റ്റുകള്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നു!.
സൗദിയിലെ നാടുകടത്തലും കൂവൈത്തിലെ ആള്‍ക്കൂട്ട ആക്രമണവും ഒറ്റപ്പെട്ട സംഭവമല്ല. ഗള്‍ഫ് രാജ്യങ്ങളിലെ ‘കാഫിറു’കളെ തുടച്ചുനീക്കാനുള്ള ജിഹാദിന്റെ ഒരറ്റം മാത്രം. മുസ്ലിം രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ മാത്രം മതിയെന്നാണ് ഫത്വ. ഇതിന് ജനാധിപത്യ, മതേതര പാരമ്പര്യമില്ലാത്ത അറബ് നാടുകളിലെ മതനിന്ദാ നിയമങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നു. ഒരു ഫേബ്‌സുക്ക് പോസ്റ്റിന്റെ പേരില്‍ ഏതൊരാളെയും മുസ്ലിം വിരുദ്ധനാക്കിത്തീര്‍ത്ത് നാടുകടത്താം. കേന്ദ്രസര്‍ക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അനുകൂലിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പോലും ജോലി നഷ്ടപ്പെടാനുള്ള മതിയായ കാരണമാണ്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നതും ഇന്ത്യയില്‍ കൊറോണ വ്യാപനം വേഗത്തിലാക്കിയ തബ്‌ലീഗുകാരെ വിമര്‍ശിക്കുന്നതും ഇസ്ലാമോഫോബിയ വളര്‍ത്തലാകും. സിഎഎ അനുകൂല പോസ്റ്റ് ഷെയര്‍ ചെയ്തതിന് ഖത്തറില്‍ പ്രശസ്തനായ ഡോക്ടര്‍ക്ക് ജോലി നഷ്ടപ്പെട്ടത് ഏതാനും മാസം മുന്‍പ് വാര്‍ത്തയായിരുന്നു.
ഇതരമതസ്ഥര്‍ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ ഗള്‍ഫ് യുദ്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം പൗരത്വ ഭേദഗതി നിയമത്തോടെയാണ് എല്ലാത്തരം ഹിംസകളും വെളിവാക്കി മറനീക്കി പുറത്തെത്തിയത്. വൈറസുകള്‍ക്ക് മുന്നില്‍ മനുഷ്യകുലമൊന്നാകെ അടിപതറി നില്‍ക്കുമ്പോഴും ഭ്രാന്തന്‍ ആവേശത്തോടെ അതിങ്ങനെ നിര്‍ബാധം തുടരുന്നു. ഹിന്ദുക്കളാണ് പ്രധാന ഇരകള്‍. ജിഹാദികളുടെ ഹിന്ദു വേട്ടക്ക് അവരുടെ റിക്രൂട്ടിംഗ് ഏജന്‍സികളായി മാറിക്കഴിഞ്ഞ ഇടതു സംഘടനകളും കൂട്ടിനുണ്ട്. മുസ്ലിങ്ങളെ അവഹേളിക്കുന്നവര്‍ക്ക് ‘പണി’ കൊടുക്കുന്നുവെന്നാണ് ഇവരുടെ പ്രചാരണം. ഇന്ത്യയുടെ നിയമമായ സിഎഎയെ പിന്തുണക്കുന്നതും പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കുന്നതും എങ്ങനെയാണ് മുസ്ലിം വിരുദ്ധമാകുന്നത്? മുസ്ലിം തീവ്രവാദികളെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് ഇസ്ലാമോഫോബിയയാകുന്നത്? ഹിന്ദുക്കള്‍ക്കെതിരായ ജിഹാദാണിതെന്ന് പകല്‍പോലെ വ്യക്തം.
മലയാളികള്‍ നിയന്ത്രിക്കുന്ന, പാകിസ്ഥാനികള്‍ ഉള്‍പ്പെട്ട വലിയ ശൃംഖലയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ ഇവര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഏതെങ്കിലും പരാമര്‍ശമോ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളോ മുസ്ലിം വിരുദ്ധമായി വ്യാഖ്യാനിച്ച് ‘മുത്ത് നബി’ പോലുള്ള ജിഹാദി ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കും. ഇതോടെ പോസ്റ്റിട്ടയാള്‍ക്കെതിരെ പരാതികളുടെ പ്രവാഹമാകും. നാടു കടത്തേണ്ടവരെക്കുറിച്ച് വിവരം നല്‍കുന്നതിനായി അടുത്തിടെ ‘എന്‍ആര്‍ഐസ് എഗെയ്ന്‍സ്റ്റ് ഹേറ്റ്’ എന്നൊരു ഫേസ്ബുക്ക് പേജ് രൂപീകരിച്ചിരുന്നു. പോസ്റ്റുകള്‍ പൊതുവെ മലയാളത്തിലായതിനാല്‍ ഇരകള്‍ക്ക് അധികൃതരെ വസ്തുത ബോധ്യപ്പെടുത്താന്‍ സാധിക്കാറില്ല. ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിന് മുസ്ലിം വ്യവസായികളും മതനേതാക്കളും രംഗത്തുണ്ടാകും. നിയമപരമായ നടപടിക്ക് സാധ്യതയില്ലെങ്കില്‍ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കും. ഭീഷണിയുമുണ്ടാകും. ഇത്തരത്തില്‍ കമ്പനികള്‍ സ്വമേധയാ പുറത്താക്കിയവരും നിരവധിയുണ്ട്.
പാക് സൈബര്‍ ജിഹാദ്
ഗള്‍ഫ് ജിഹാദ് കേരളത്തിലെ മുസ്ലിം തീവ്രവാദ സംഘടനകളുടെ പദ്ധതി മാത്രമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്കും നരേന്ദ്രമോദിക്കുമെതിരെ പാകിസ്ഥാന്‍ നടത്തി വരുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് വരുത്തിത്തീര്‍ത്ത് അറബ് രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ക്കുകയാണ് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ലക്ഷ്യം. ഈ വലിയ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകളും. ബഹറിന്‍, സൗദി, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലാണ് വ്യാപക പ്രചാരണം. കോവിഡിന്റെ മറവില്‍ ഇന്ത്യ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്ന് പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് പാകിസ്ഥാന്‍ സൃഷ്ടിച്ചത്. ഭൂരിഭാഗം അക്കൗണ്ടുകളും പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതും ജനുവരി-ഏപ്രില്‍ മാസങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടവയുമാണ്. ഇത്തരത്തിലുള്ള ഏഴായിരത്തിലേറെ പ്രൊഫൈലുകള്‍ കണ്ടെത്തിയതായി രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. HindutvaVsArab World,#IslamophobiaInIndia, #ModiHitler,#Moditerrorist, #RSSkillingMuslims, #TimeToBoycottIndia, #BjpTerroritst, #shameonModi തുടങ്ങിയ ഹാഷ്ടാഗുകളാണ് ഈ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണമെന്ന വിശേഷണത്തോടെ വ്യാജ വീഡിയോകളും വൈറലായി. അല്‍ ജസീറ, ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങിയ മാധ്യമങ്ങളില്‍ മോദി ഭരിക്കുന്ന ഇന്ത്യയിലെ ‘മുസ്ലിം പീഡനങ്ങ’ളുടെ വാര്‍ത്തകള്‍ നിറഞ്ഞു. അഭിഭാഷകരെയും പൊതുപ്രവര്‍ത്തകരെയും സ്വാധീനിക്കാനും ഐഎസ്‌ഐ പണമൊഴുക്കി. ഒമാന്‍ രാജകുമാരിയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് ഏപ്രില്‍ 21ന് ട്വീറ്റ് ചെയ്തത് ഇങ്ങനെ. ”ഒമാന്‍ ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം നിലകൊള്ളുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഒമാനിലെ ഒരു മില്യണ്‍ ഇന്ത്യക്കാരെ പുറത്താക്കും. സുല്‍ത്താനുമായി ഈ വിഷയം ചര്‍ച്ച ചെയ്യും”. എന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്നും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തിയത് ഇസ്ലാമിസ്റ്റുകള്‍ക്ക് തിരിച്ചടിയായി. ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ വെരിഫൈഡ് അക്കൗണ്ടില്‍ ‘കാശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പീഡനം’ എന്ന പരാമര്‍ശത്തോടെ മരിച്ചു കിടക്കുന്ന ഒരാളുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം 2018 സപ്തംബര്‍ 14ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്‌ഷെ മുഹമ്മദ് ഭീകരന്റേതായിരുന്നു.
പ്രചാരണം പരിധി വിട്ടപ്പോള്‍ ഔദ്യോഗിക സംഘടനകള്‍ക്കും പ്രതിനിധികള്‍ക്കും പ്രതികരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. ഇസ്ലാമോഫോബിയ തടയണമെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിഷയത്തെ പരോക്ഷമായി അഭിസംബോധന ചെയ്യേണ്ടതായി വന്നു. കോവിഡ് വൈറസിന് മതമോ വര്‍ഗ്ഗമോ നിറമോ ഭാഷയോ ഇല്ലെന്നും ഐക്യവും സാഹോദര്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ പ്രചാരണം മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ക്കുമെന്ന ഘട്ടത്തിലെത്തിയതോടെ ഇന്ത്യ നയതന്ത്രതലത്തില്‍ ഇടപെടല്‍ ശക്തമാക്കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും രാഷ്ട്ര തലവന്മാരുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്ന് അറബ് രാജ്യങ്ങളും വ്യക്തമാക്കിയതോടെ പാക് പദ്ധതി പൊളിഞ്ഞു. കൊറോണ പോരാട്ടത്തിലെ സഹകരണം ശക്തമാക്കി സൗദി, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരസെറ്റാമോള്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി. കുവൈത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യ റാപ്പിഡ് റെസ്‌പോണ്‍സ് സംഘത്തെ അയച്ചു. കൊറോണക്കാലത്ത് ബന്ധം കൂടുതല്‍ ദൃഢമായതായി കുവൈത്ത് അംബാസിഡര്‍ ജസീം അല്‍ നജീം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും അയച്ചു തന്നതിന് ഇന്ത്യക്ക് നന്ദി അറിയിച്ചു. യുഎഇയും സഹായം ആവശ്യപ്പെട്ടു. വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം തയ്യാറാക്കി. വിവരം നല്‍കുന്നവര്‍, സമാഹരിക്കുന്നവര്‍, പ്രചരിപ്പിക്കുന്നവര്‍, സ്വാധീനിക്കുന്നവര്‍ എന്നിങ്ങനെ നാലായി തരംതിരിച്ച് ജിഹാദികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ത്യയിലിരുന്ന് വിദ്വേഷ പ്രചാരണം നടത്തുന്നവരെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു. ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ദല്‍ഹി, ബംഗളുരു തുടങ്ങിയ നഗരങ്ങളില്‍ നിരവധിയാളുകള്‍ക്കെതിരെ കേസെടുത്തു.
ദ കിംഗ് ഹമാദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ് ബഹ്‌റിന്‍, യുഎഇ ഓര്‍ഡര്‍ ഓഫ് സയ്ദ്, ഗ്രാന്റ് കോളര്‍ ഓഫ് പലസ്തിന്‍, അമിര്‍ അബ്ദുള്ള ഖാന്‍ അവാര്‍ഡ് അഫ്ഗാനിസ്ഥാന്‍, കിംഗ് അബ്ദുള്‍ അസീസ് സാസ് അവാര്‍ഡ് സൗദി, റൂള്‍ ഓഫ് നിഷാന്‍ ഇസ്സുദ്ദീന്‍ മാലിദ്വീപ്… വിവിധ മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിക്ക് നല്‍കിയ ആദരങ്ങളാണ് ഇവയെല്ലാം. മോദി പ്രധാനമന്ത്രിയായതിന് ശേഷം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍വിലാസമുണ്ട്. മാധ്യമ, മനുഷ്യാവകാശ പ്രവര്‍ത്തകരെ വിലക്കെടുത്ത് കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നടത്തിവന്നിരുന്ന പ്രചാരണം അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. പാക് അധിനിവേശ കാശ്മീരിലും ബലൂചിസ്ഥാനിലും പാക് സൈന്യം നടത്തുന്ന കടന്നാക്രമണങ്ങളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ഇതോടെയാണ് കേരളത്തിലെ തീവ്രവാദികളെ കൂടെച്ചേര്‍ത്ത് നിഴല്‍ യുദ്ധത്തിന് പാകിസ്ഥാന്‍ നിര്‍ബന്ധിതരായത്.
ഭീഷണി സ്വരത്തില്‍ പോസ്റ്റിടുകയും അതുവഴി രാജ്യദ്രോഹ കുറ്റം ചെയ്യുകയും ചെയ്ത സഫറുള്‍ ഇസ്ലാംഖാനെതിരെ നടപടിയുണ്ടായതില്‍ പ്രതിഷേധം മുഖ്യമായുണ്ടായത് കേരളത്തിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളില്‍ നിന്നും അവരുടെ മാധ്യമങ്ങളില്‍ നിന്നുമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന ജിഹാദി പ്രവര്‍ത്തനത്തിന്റെ ബുദ്ധികേന്ദ്രവും ഈ ശക്തികള്‍ തന്നെയാണ്. ഇത്തരം കാര്യങ്ങളില്‍ അവരില്‍നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ നല്കുന്ന സൂചന കേന്ദ്രഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
വിഭജനത്തിന്റെ ഭൂതം
ഇസ്ലാം പൂര്‍ണമാകണമെങ്കില്‍ ശരിയത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണ വ്യവസ്ഥ കൂടിയേ തീരൂ എന്നാണ് ഇസ്ലാമിസ്റ്റുകളുടെ നിലപാട്. പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും മുതല്‍ ഐസ് വരെയുള്ള തീവ്രവാദ സംഘങ്ങളിലൂടെ പരന്നൊഴുകുന്ന രാഷ്ട്രീയ ഇസ്ലാമെന്ന അപകടകരമായ ആശയത്തിന് കേരളത്തിലും വക്താക്കള്‍ ഏറെയുണ്ട്. ആധുനിക ലോകത്തെ രൂപപ്പെടുത്തിയെടുക്കുന്ന മൂല്യങ്ങളെ നിരാകരിക്കുന്ന ഇസ്ലാമിസത്തില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സഹിഷ്ണുതയ്ക്കും സ്ഥാനമില്ല. അവിടെ, മുസ്ലിങ്ങള്‍ അല്ലാത്തവരെല്ലാം ബഹിഷ്‌കൃതരാകേണ്ടവരോ കൊല്ലപ്പെടേണ്ടവരോ ആണ്. അതുകൊണ്ടാണ് നൂറ്റാണ്ടുകളുടെ അടിമത്തം മതഭേദമില്ലാതെ പോരാടി അവസാനിപ്പിച്ചപ്പോള്‍ മതരാജ്യത്തിനായി കൂട്ടക്കൊലകള്‍ നടത്തിയത്. അയല്‍രാജ്യത്തെ അഭയാര്‍ത്ഥികള്‍ക്കായി രാജ്യം പാസ്സാക്കിയ പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കുന്ന ‘മലപ്പുറം മോഡ’ലും ഈ മാനസികാവസ്ഥയുടെ തുടര്‍ച്ചയാണ്. മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികള്‍ മരണാനന്തര ജീവിതത്തില്‍ ലഭിക്കേണ്ട സുഖസൗകര്യങ്ങള്‍ക്കായുള്ള പുണ്യയുദ്ധവും. ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ് ഇപ്പോഴത്തെ ഗള്‍ഫ് ജിഹാദും.വിഷയത്തില്‍ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാന്‍ നടത്തിയ പ്രസ്താവന ഇസ്ലാമിസ്റ്റുകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന സത്യം വെളിവാക്കുന്നതാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ അറബ് രാജ്യങ്ങളോടും മുസ്ലിം ലോകത്തോടും പരാതിപ്പെട്ടാല്‍ ഇന്ത്യയുടെ തകര്‍ച്ചയാകും ഫലമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. രാജ്യാതിര്‍ത്തികള്‍ വ്യത്യസ്തമാണെങ്കിലും മുസ്ലിങ്ങള്‍ ഒറ്റ രാജ്യമാണെന്ന തുറന്ന പ്രഖ്യാപനമാണിത്. ഇന്ത്യയും മുസ്ലിം രാജ്യങ്ങളുമായി സംഘര്‍ഷമുണ്ടായാല്‍ മുസ്ലിങ്ങള്‍ എവിടെ നില്‍ക്കണമെന്നതിന് ഉത്തരവും. അതിനാല്‍, ഇന്ത്യക്കെതിരായ പാക് പദ്ധതിയില്‍ മലയാളികള്‍ ഉള്‍പ്പെടെ പങ്കാളികളാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. 1921ല്‍ മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയവര്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ മുസ്ലിം രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെന്നതും സഫറുള്‍ ഇസ്ലാം ഖാന്റെ പ്രതികരണവുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളെ അടിസ്ഥാനമാക്കിയല്ല ഈ ബന്ധം മുന്നോട്ടുപോകുന്നതും. താല്‍ക്കാലികമായ അസ്വസ്ഥതകള്‍ക്കപ്പുറം പാകിസ്ഥാനും അവരുടെ ചാവേര്‍പ്പടക്കും കാര്യമായൊന്നും നേടാനില്ല.