ലെനിന്റെ തിരഞ്ഞെടുത്ത കൃതികളില്‍ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ആഖ്യാനം ഒന്നേയുള്ളു -17 പേജ് നീണ്ട ആ വിവരണമാകട്ടെ, പ്ലഖനോവുമായി തര്‍ക്കിച്ച് പിരിഞ്ഞതിന്റേതാണ്. ഒരു പത്രവും മാസികയും തുടങ്ങുന്നതിനെപ്പറ്റി ലെനിന്‍ എഴുതിയ കുറിപ്പ്, വേറ സസൂലിച്ചിനെക്കൊണ്ട് പ്ലഖനോവ് മാറ്റി എഴുതിച്ചു.ലെനിന്റെ ഭാഷ പ്ലഖനോവിന് പിടിച്ചില്ല. ഉള്ളടക്കത്തിന് കാമ്പുള്ളതായും തോന്നിയില്ല.
ലെനിന്‍ ആദ്യമായി വിദേശത്തു പോകുന്നത്, 1895ല്‍ പ്ലഖനോവിനെ കാണാന്‍ വേണ്ടി തന്നെയാണ്. റഷ്യന്‍ മാര്‍ക്‌സിസ സ്ഥാപകരായ ആക്‌സല്‍റോഡിനെയും ജനീവയില്‍ ലെനിന്‍ കണ്ടു. സ്വതന്ത്ര ബൂര്‍ഷ്വയുമായി സഖ്യം വേണ്ടിവരുമെന്ന് അവര്‍ ലെനിനെ വിശ്വസിപ്പിച്ചു. റഷ്യയിലേക്ക് മടങ്ങിയ ലെനിന്‍,സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ സമരങ്ങളെ തുടര്‍ന്ന് ഒന്നരക്കൊല്ലം ജയിലിലായി, ലഖുലേഖകള്‍ എഴുതി.അതിനു ശിക്ഷയായി മൂന്നു കൊല്ലം സൈബീരിയയിലേക്ക് നാട് കടത്തി. അവിടെയും എഴുതി. ആധുനിക ന്യൂറോളജിയില്‍ ഇത് തലച്ചോറിനെ ബാധിച്ച അസുഖമാണ് -ഹൈപ്പര്‍ഗ്രാഫിയ. കേരളത്തിലെ പാര്‍ട്ടിയിലും ഇത് ബാധിച്ചവര്‍ ഉണ്ടായിരുന്നു.
സൈബീരിയയില്‍, റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ കടമ എന്ന ലഘുലേഖയും റഷ്യയില്‍ മുതലാളിത്തത്തിന്റെ വികാസം എന്ന പ്രബന്ധവും എഴുതി.ഈ പ്രബന്ധമാണ്, എതിര്‍ ചേരിക്ക് എതിരെ ലെനിന്റെ മാസ്റ്റര്‍പീസ്. താന്‍ ഉള്‍പ്പെട്ട സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആരുമായി സഖ്യത്തില്‍ ഏര്‍പ്പെടണം എന്ന് വ്യക്തമാക്കുന്നതാണ് ലഘു ലേഖ. നമ്മുടെ പാര്‍ട്ടിക്ക് ഒരു കരട് പരിപാടി (1899) എന്ന രേഖയില്‍ ലെനിന്‍ എഴുതി: പെറ്റി ബൂര്‍ഷ്വയുടെ ജനാധിപത്യാവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നാല്‍, പെറ്റിബൂര്‍ഷ്വയ്ക്ക് പിന്തുണ നല്‍കല്‍ അല്ല.
രാഷ്ട്രീയ സഖ്യങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നേ ലെനിന്‍ കരുതിയിരുന്നുള്ളു. തൊഴിലാളി വര്‍ഗവും അടിസ്ഥാന തന്ത്രത്തിന്റെ ഭാഗം മാത്രമായി. ജനകീയ ചേരിക്ക് ശക്തി പോയപ്പോള്‍, സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ പുതിയ ആശയങ്ങള്‍ നാമ്പിടുന്നത് ലെനിനെ വിറളി പിടിപ്പിച്ചു. കാര്‍ഷിക പ്രശ്‌നത്തെപ്പറ്റി കൗട്‌സ്‌കി എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് എസ് ബുള്‍ഗാക്കോവ് എഴുതിയ ലേഖനം കണ്ട് താന്‍ രോഷാകുലനായെന്ന് ലെനിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ബേണ്‍സ്റ്റീന് ജനപ്രിയത കൂടുന്നതും ബുള്‍ഗാക്കോവ് തുടങ്ങിയവര്‍ക്ക് സ്വീകാര്യത കിട്ടുന്നതും ലെനിനെ ആകുലനാക്കി. അതിനാല്‍ താന്‍ തത്വചിന്ത പഠിക്കാന്‍ തുടങ്ങിയെന്ന് 1899 ജൂണ്‍ 27 ന് ലെനിന്‍ എ എന്‍ പോട്രേസോവിന് എഴുതി.ഹോള്‍ബാക്കിനെയും സി എ ഹെല്‍വെറ്റിയസിനെയും വായിച്ചു. ഇമ്മാനുവല്‍ കാന്റിനെ വായിക്കണം. തത്വചിന്താപരമായ തര്‍ക്കങ്ങള്‍ ലെനിന്‍ ഗൗനിച്ചില്ല.സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഇക്കണോമിസം എന്നൊരു വരട്ടുവാദം കൊണ്ടുവന്നപ്പോഴും ലെനിന്‍ കലിതുള്ളി. ഇവര്‍ പുറത്തിറക്കിയ ക്രെഡോ എന്ന രേഖയ്ക്കുള്ള മറുപടിയാണ്, എന്താണ് ചെയ്യേണ്ടത് എന്ന ലെനിന്റെ രേഖ. പ്ലഖനോവ് നിരവധി സിദ്ധാന്തങ്ങള്‍ കൊണ്ടുവന്നിട്ടും താന്‍ സൈദ്ധാന്തികന്‍ ആയില്ല എന്ന തോന്നലിന്റെ ഉല്‍പന്നം കൂടി ആയിരുന്നു, ഇത്. ഇത് ബോള്‍ഷെവിസത്തിന് അടിത്തറയായി.
സൈബീരിയയിലെ തടവ് കഴിഞ്ഞ് 1900 തുടക്കത്തില്‍ ലെനിന്‍ വീണ്ടും ജനീവയില്‍ എത്തി. റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പ്രസ്ഥാനത്തിന്, ഇസ്‌ക്ര (തീപ്പൊരി) എന്ന പ്രസിദ്ധീകരണം ഉണ്ടാക്കാന്‍ ലെനിന്‍ പ്ലഖനോവിനെ കണ്ടപ്പോഴായിരുന്നു, പൊട്ടിത്തെറി.
യുവാവായ ലെനിന്‍ പ്രീതി നേടുന്നതില്‍ പ്ലഖനോവിന് താല്‍പര്യം ഇല്ലായിരുന്നു. അവര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ആഖ്യാനമാണ്, ആദ്യം പറഞ്ഞത്.
അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ്, ലെനിന്‍ എത്തിയത്. തന്റെ രോമക്കുപ്പായത്തിലെ ഒരു ബട്ടണുമായി പ്രേമത്തിലായ കര്‍ക്കശക്കാരനായ കാരണവരാണ് പ്ലഖനോവ് എന്ന് ഗോര്‍ക്കി എഴുതി.ആ ബട്ടണില്‍ തടവി തടവി ഒരു ഘട്ടം എത്തുമ്പോള്‍, പ്ലഖനോവ്,അതമര്‍ത്തും. ആ നിമിഷം പ്രഭാഷണം ഒന്ന് നില്‍ക്കും. അത് കഴിഞ്ഞ് വാക്കുകളുടെ പ്രവാഹം. ലെനിന്‍ ആജ്ഞ സ്വീകരിക്കാന്‍ ഒരുക്കം അല്ലായിരുന്നു. അതിനാല്‍ എതിര്‍ത്തു. വേറയെ ലെനിന് ഇഷ്ടമായിരുന്നു. അവര്‍ പ്ലഖനോവിനെ ആദരിക്കുന്നത് കണ്ട് ലെനിന് അദ്ഭുതം തോന്നി.വേറയും ആക്‌സല്‍റോഡും പ്ലഖനോവിന് പരിചിതരായപ്പോള്‍, ലെനിന്‍ ഏകനായി. പത്രം, മാസിക എന്നിവയുടെ സൈദ്ധാന്തിക നിയന്ത്രണം ആര്‍ക്ക് എന്നായിരുന്നു, തര്‍ക്കം.
അടുത്ത പ്രഭാതത്തിലും തര്‍ക്കം തുടര്‍ന്നു. തീപ്പൊരി എങ്ങനെയാണണച്ചത് എന്ന ശീര്‍ഷകത്തിലാണ്, ലെനിന്റെ ആഖ്യാനം. മറ്റ് ലേഖനങ്ങളിലെ കൈയക്ഷരവുമായി നോക്കുമ്പോള്‍ രോഷം വിങ്ങിയതാണ്, ഒറ്റയടിക്ക് 17 പേജ് അണ പൊട്ടല്‍. പ്ലഖനോവിന്റെ ഗുരുനാട്യവും പുച്ഛവും കോപാകുലനാക്കി എന്നാണ് ലെനിന്‍ എഴുതുന്നത്. കര്‍ശനമായ വാഗ്‌വാദത്തില്‍, താന്‍ വ്യക്തിപരമായ ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് പ്ലഖനോവ് പറഞ്ഞു. രാഷ്ട്രീയ തത്വങ്ങള്‍ വെളിവാക്കാന്‍ പ്ലഖനോവ് ചില സ്വകാര്യ കത്തുകള്‍ (ലെനിനുമായി അല്ല) പ്രസിദ്ധീകരിച്ചത് വ്യക്തിപരം തന്നെയായിരുന്നു. ‘പ്ലഖനോവ് അസഹിഷ്ണുത കാട്ടി’ ലെനിന്‍ എഴുതി,’മറ്റുള്ളവരുടെ വാദങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. അതിനു കഴിവില്ലായിരുന്നു, സത്യസന്ധന്‍ അല്ലായിരുന്നു.’
ഇസ്‌ക്രയുടെയും സാര്യയുടെയും പത്രാധിപസമിതി പ്രഖ്യാപനത്തിന്റെ കരട് എന്ന രേഖ ലെനിന്‍ തയ്യാറാക്കിയിരുന്നു. ഇസ്‌ക്ര, പത്രം. സാര്യ (പ്രഭാതം) മാസിക. ഇതാണ് പ്ലഖനോവ് മടക്കിയത്. കുപിതനായി മാറ്റിയെഴുതി കൊടുത്തു. അത് തിരുത്താന്‍ വേറയ്ക്ക് കൊടുത്തപ്പോള്‍ ലെനിന്‍ ഞെട്ടിപ്പോയി. പത്രാധിപ സമിതിയുടെ വോട്ടവകാശത്തെപ്പറ്റി ലെനിനും പ്ലഖനോവും തര്‍ക്കിച്ചു. സമിതിയില്‍ ആറ് അംഗങ്ങള്‍ ആകാമെന്ന് തീരുമാനിച്ചു. പ്ലഖനോവ്,ആക്‌സല്‍റോഡ്, വേറ സസൂലിച്, ലെനിന്‍, മാര്‍ട്ടോവ്, എ എന്‍ പോട്രെസോവ്. തനിക്ക് രണ്ടു വോട്ട് വേണമെന്ന് പ്ലഖനോവ് വാശി പിടിച്ചു. ലെനിന്‍ അതിനെ എതിര്‍ത്തു.
ലെനിന്‍ എഴുതുന്നു: ജാലവിദ്യയാല്‍ എന്ന പോലെ പ്ലഖനോവിനോടുള്ള എന്റെ ആകര്‍ഷണം അപ്രത്യക്ഷമായി. അവിശ്വസനീയമായ തലത്തില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. എനിക്കു നൊന്തു. എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറ്റൊരാളോടും ഇത്ര ആദരവും പരിഗണനയും ആദരവും തോന്നിയിരുന്നില്ല. ഒരാള്‍ക്ക് മുന്നിലും ഇത്ര വിനയത്തോടെ ഞാന്‍ നിന്നിട്ടില്ല. ഇത് പോലെ വേറൊരാളില്‍ നിന്നും എനിക്ക് പുറകില്‍ തൊഴി കിട്ടിയിട്ടില്ല. അതാണ് ഉണ്ടായത്…. കുഞ്ഞുങ്ങളെപ്പോലെ ഭയപ്പെടുത്തി ഞങ്ങളുടെ ബുദ്ധിയെ തളര്‍ത്തി…. ഒരു മാന്യതയുമില്ലാതെ ഞങ്ങളെ നിരാകരിച്ചു. രാവിലെ സഹ എഡിറ്ററാകാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ശാന്തമായി പ്ലഖനോവ് ഞങ്ങളെ കെണിയിലാക്കുകയായിരുന്നു. അത് നിശ്ചയിച്ചുറപ്പിച്ച ചതുരംഗ കളി ആയിരുന്നു….
എല്ലാം ഉപേക്ഷിച്ച് റഷ്യയിലേക്ക് മടങ്ങാന്‍ തോന്നിയെന്ന് ലെനിന്‍ എഴുതുന്നു. എന്നാല്‍ ഏകാധിപതിയുമായി ഒരു കൂടിക്കാഴ്ച കൂടിയാകാമെന്ന് തീരുമാനിച്ചു. ഒരു ശവമടക്കിനു പോകും പോലെ ആയിരുന്നു ഇത്. താന്‍ ചീത്തയാണെന്ന് ലെനിന്‍ പ്ലഖനോവിനോട് തുറന്നടിച്ചു. പ്രസക്തമല്ലാത്ത തോന്നലുകള്‍ക്ക് ലെനിന്‍ അടിമയായെന്ന് കാരണവര്‍ സിദ്ധാന്തിച്ചു. ലെനിന്റെ സഹായത്തെ ആശ്രയിച്ചല്ല താന്‍ കഴിയുന്നത്. വിയോജിപ്പുണ്ടായതിനാല്‍ കൈകൂപ്പി ചാരിയിരിക്കാന്‍ പോകുന്നില്ല. വേണമെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാം.
ഇത് കേട്ട് ലെനിന്‍ ക്ഷുഭിതനായി കൂടിക്കാഴ്ച അവസാനിപ്പിച്ചു. അടുത്ത നാള്‍ വീണ്ടും കാരണവരെ കണ്ടു. പത്രാധിപസമിതിയില്‍ വാഗ്വാദം അനുവദിക്കാമോ എന്നറിയാന്‍. കാരണവര്‍ നിരസിച്ചു. എങ്ങനെയാണ് വോട്ടെടുപ്പ് എന്ന് ലെനിന്‍ ചോദിച്ചു. അടിസ്ഥാന പ്രശ്‌നങ്ങളില്‍ വോട്ടെടുപ്പ് പറ്റില്ലെന്നായി, കാരണവര്‍. പത്രമിറക്കാന്‍ ന്യൂറംബെര്‍ഗിലേക്ക് പോകുമ്പോള്‍, ലെനിന്റെ ഉള്ളു കലമ്പി.
ലെനിന്റെ ഭാഷ സംസ്‌കാര ഹീനവും കാരണവരുടേത് സൗമ്യവും ആയിരുന്നു. ലെനിന്‍ ഉപയോഗിക്കുന്ന ചീത്ത വാക്കുകള്‍ റഷ്യന്‍ സോഷ്യലിസ്റ്റ് റിയലിസ സാഹിത്യത്തില്‍ സുലഭമായിരുന്നു. ഇക്കാര്യത്തില്‍ മാര്‍ക്‌സും ദിമിത്രി പിസാറേവും ആയിരുന്നു, ലെനിന് മാതൃക.
കടിഞ്ഞാണ്‍ വിടാതെ ലെനിന്‍ ജര്‍മനിയില്‍ ഇസ്‌ക്രയ്ക്കും സാര്യയ്ക്കും യന്ത്രം ഒരുക്കി. ഭാര്യ ക്രൂപ്‌സ്‌കേയ തടവ് കഴിഞ്ഞ് മ്യുണിക്കില്‍ എത്തിയപ്പോള്‍, അവരെ പത്രാധിപ സമിതി അധ്യക്ഷയാക്കി. പ്ലഖനോവ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടര്‍ന്നു-അസ്തമിക്കുന്ന കാരണവര്‍. 1901 ലെ ശിശിരത്തില്‍ ലെനിന്റെ ആദ്യ സൈദ്ധാന്തിക ഗ്രന്ഥം പുറത്തുവന്നു. ചര്‍ണിഷേവ്‌സ്‌കിയുടെ പ്രസിദ്ധ നോവലിന്റെ ശീര്‍ഷകം കടമെടുത്തു:എന്താണ് ചെയ്യേണ്ടത്? (What is to be Done ?). ഇതിലെ സിദ്ധാന്തങ്ങള്‍ക്ക് മാര്‍ക്‌സിസവുമായി ഒരു ബന്ധവും ഇല്ല. സെര്‍ജി നെചായേവ്, പിസാറേവ് എന്നിവരുടെ ആശയങ്ങള്‍ കടം എടുക്കുകയായിരുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനം ആ വര്‍ഗ്ഗത്തിന്റെ തന്നെ പണിയാണ് എന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തം നിരാകരിച്ച്, പരിശീലനം സിദ്ധിച്ച ഒരു സംഘം ബുദ്ധിജീവികള്‍ വിപ്ലവത്തിന്റെ കാവലാളായി നില്‍ക്കുമെന്ന് ഉറപ്പിക്കുന്നു.’സ്വന്തം പ്രയത്‌നത്താല്‍,തൊഴിലാളി വര്‍ഗത്തിന് തൊഴിലാളി യൂണിയന്‍ മനസ്സുണ്ടാക്കാനേ കഴിയൂ, ലെനിന്‍ എഴുതുന്നു പ്രവാചകനെപ്പോലെയാണ് ലെനിന്‍ ഇതില്‍ സ്വയം അവതരിപ്പിക്കുന്നത്. ലെനിന്‍ കടംകൊണ്ട നെചായേവിന്റെ പുസ്തകത്തിന്റെ പേരു തന്നെ, വിപ്ലവത്തിന്റെ അനുഷ്ഠാന വിധി (The Revolutionary- Catechism ) എന്നാണ്.
റഷ്യന്‍ തൊഴിലാളി വര്‍ഗത്തെ ലോക തൊഴിലാളി വര്‍ഗ നായകന്മാരാക്കും എന്ന് ലെനിന്‍ ഇതില്‍ പറയുമ്പോള്‍, ജര്‍മന്‍, ബ്രിട്ടീഷ്, അമേരിക്കന്‍ തൊഴിലാളികളെക്കാള്‍ പിന്നാക്കമായിരുന്നു.
ഇസ്‌ക്രയുടെ ആദ്യ ലക്കത്തില്‍ പ്ലഖനോവിന്റെ ലേഖനം ഉണ്ടായിരുന്നു.
ലെനിന്റെ സിദ്ധാന്തം, പാര്‍ട്ടിയെ പ്രൊഫഷനല്‍ ബുദ്ധിജീവികള്‍ റാഞ്ചാന്‍ ഇടയാക്കുമെന്നും അതിന് മാര്‍ക്‌സുമായി ബന്ധമില്ലെന്നും പ്ലഖനോവ് എഴുതിക്കൊണ്ടിരുന്നു. സ്വന്തം നിലയ്ക്ക് തൊഴിലാളി വര്‍ഗത്തിന് സോഷ്യലിസ്റ്റ് അവബോധം ഉണ്ടാകില്ലെന്ന ലെനിന്റെ നിരീക്ഷണം മാര്‍ക്‌സിസത്തിന് നിരക്കില്ല. 1905 ലെ വിപ്ലവവും പ്ലഖനോവിന്റെ ചിന്തയെ മാറ്റിയില്ല. ഇതിനു ശേഷം ലെനിന്‍ പ്ലഖനോവിനെ ഗുരുസ്ഥാനത്തു നിന്ന് നീക്കി. ലെനിന്‍ ഉള്‍പ്പെട്ട ബോള്‍ഷെവിക്ക് ചേരിക്ക് എതിരായ മെന്‍ഷെവിക്ക് ചേരിയില്‍ ഗുരു ചേര്‍ന്നു. 1905 നു ശേഷം ചരിത്രം, തത്വശാസ്ത്രം, സൗന്ദര്യ ശാസ്ത്രം എന്നിവയില്‍ ഗുരു എഴുത്ത് ഒതുക്കി. നിരവധി വാല്യങ്ങളുള്ള റഷ്യന്‍ സാമൂഹ്യ തത്വശാസ്ത്ര ചരിത്രം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും, മൂന്ന് വാല്യങ്ങളേ പൂര്‍ത്തിയാക്കാന്‍ ആയുള്ളൂ. 1905 -1914 ല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലിലെ മധ്യ ചേരിക്ക് ഒപ്പമായിരുന്നു. ഒന്നാം ലോകയുദ്ധ കാലത്ത്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വലതു ചേരിയില്‍ എത്തി. 1917 ഫെബ്രുവരിയില്‍ രാജഭരണം കട പുഴകിയപ്പോള്‍, പ്ലഖനോവ് റഷ്യയില്‍ തിരിച്ചെത്തി. ഒക്ടോബര്‍ ‘വിപ്ലവം’ ബോള്‍ഷെവിക്കുകള്‍ക്ക് പറ്റിയ പാളിച്ചയാണെന്ന് അദ്ദേഹം കണ്ടു. ഫെബ്രുവരിയില്‍ ലെനിന്‍ ഇല്ലാത്ത നേരത്തു നടന്ന വിപ്ലവത്തിന്റെ നേട്ടങ്ങളെ അത് നശിപ്പിക്കുമെന്ന് പ്രവചിച്ചു. 1918 മെയ് 30 ന് ഒരു ഫിനിഷ് ചികിത്സാ കേന്ദ്രത്തില്‍ നിരാശനും ഏകാകിയുമായി മരിച്ചു. ലെനിന് ശേഷം, പുനരധിവാസമുണ്ടായി.
(തുടരും)
————-
* വേറ സസൂലിച്: ആദ്യ റഷ്യന്‍ വിപ്ലവകാരി സെര്‍ജി നെചായേവിന്റെ ശിഷ്യ, മെന്‍ഷെവിക് നേതാവ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഗവര്‍ണര്‍ ഫയദോര്‍ ട്രെപ്പോവിനെ വെടിവച്ചു പരുക്കേല്‍പിച്ചു. ലെനിനും നെചായെവിനും ഇടയിലെ കണ്ണി.