കേരള ജനതയ്ക്കുമേല്‍ സമാനതകള്‍ ഇല്ലാത്ത യാതനകള്‍ അടിച്ചേല്പിച്ചുകൊണ്ടാണ് 2018ലും 2019ലും തുടരെ തുടരെ രണ്ടു മഹാപ്രളയങ്ങള്‍ കടന്നുപോയത്. പ്രളയം വിതച്ച കെടുതിയിയില്‍ നിന്നും ദുരന്തബാധിതരെ കൈപിടിച്ചുയര്‍ത്തി അവര്‍ക്കൊരു പുതുജീവിതം നല്‍കാന്‍ കരുണയുള്ള മലയാളികള്‍ ഒരേ മനസ്സോടെ രംഗത്തിറങ്ങി. ഒരുമയുടെയും സഹാനുഭൂതിയുടെയും മഹാമനസ്‌കതയുടെയും മഹത്തായ കേരള മാതൃകയ്ക്ക് തീരാക്കളങ്കമായിരിക്കുകയാണ് എറണാകുളം ജില്ലയില്‍നിന്നും പുറത്തുവന്ന ആസൂത്രിതമായ പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിന്റെ വാര്‍ത്തകള്‍. ദുരന്ത ബാധിതര്‍ക്കു വിതരണം ചെയ്യാനുള്ള ദുരിതാശ്വാസ ഫണ്ട് മോഷ്ടിച്ച് പാര്‍ട്ടിക്കാര്‍ക്ക് വീതം വച്ച് നല്‍കിയ മഹാക്രൂരതയ്ക്ക് ഒരിക്കലും മാപ്പു നല്‍കാന്‍ കേരള ജനതയ്ക്ക് ആവില്ല.
എറണാകുളം ജില്ലാ കളക്‌ട്രേറ്റില്‍ ജോലി ചെയ്യുന്ന ഇടതു സഹയാത്രികനായ ഒരു ജീവനക്കാരന്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ലക്ഷങ്ങള്‍ ഒഴുക്കിയെന്നാണ് ആരോപണം. ആദ്യം ഉയര്‍ന്നുവന്ന ആരോപണം 10.5 ലക്ഷം രൂപയുടേതായിരുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് തുകയില്‍ വന്‍ വര്‍ദ്ധനവ് കണ്ടെത്തിയത്. കേരളഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന സിപിഎമ്മിന്റെ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയിലെ രണ്ട് അംഗങ്ങള്‍ – ഇതില്‍ ഒരാളുടെ ഭാര്യയും എല്‍.ഡി.എഫ് ഭരിക്കുന്ന അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ആള്‍ – എന്നിവര്‍ അടങ്ങിയ ഉന്നത രാഷ്ട്രീയ ബന്ധമുള്ള തട്ടിപ്പു സംഘമാണ് ഈ പകല്‍ക്കൊള്ളക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
എക്കാലത്തും ദുരന്തവും ദുരിതവും തങ്ങളുടെ മുതലെടുപ്പിനുള്ള സുവര്‍ണ്ണാവസരമായാണ് സി.പി.എം കണ്ടിട്ടുള്ളത്. ദുരന്ത ബാധിതരോട് അതിരറ്റ സഹാനുഭൂതി അഭിനയിച്ചുകൊണ്ട് ആദ്യം തന്നെ അവര്‍ പിരിവ് തുടങ്ങും. പ്രളയം വന്നപ്പോഴും അതുതന്നെയാണ് നടന്നത്. പ്രളയം തീരുന്നതിനുമുമ്പേ അവര്‍ പിരിവ് ആരംഭിച്ചു. നാടാകെ അണികളെ ഇറക്കി പിരിച്ചതിനു പുറമേ സര്‍ക്കാര്‍ ജീവനക്കാരെ ഭരണസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിരിവ് നടത്തി. അതുകൂടാതെ സാലറി ചലഞ്ച് എന്ന ഓമനപ്പേരില്‍ തൂപ്പുകാരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരെ പിഴിഞ്ഞ് ഒരു മാസത്തെ ശമ്പളം ഈടാക്കി. ഇങ്ങനെയൊക്കെയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചത്. പൊടിക്കുഞ്ഞുങ്ങള്‍ വഞ്ചിപ്പെട്ടിയില്‍ ശേഖരിച്ച പണം മുതല്‍ ഇടുക്കിയില്‍ ഒരുയാചകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസത്തിന് സംഭാവന ചെയ്ത തുക വരെയാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടില്‍ എത്തിയത്. ഇതിനെല്ലാം പുറമേ ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നു പറഞ്ഞതുപോലെ ദുരിതബാധിതര്‍ക്കുമേല്‍ നിഷ്‌ക്കരുണം പ്രളയ സെസ് അടിച്ചേല്പിച്ച് ദുരിത നിവാരണത്തിന് പണം സമാഹരിച്ചുകൊണ്ടിരിക്കുകയാണ്.
ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരിക്കുന്ന പാര്‍ട്ടിയില്‍ ഉന്നത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തിയിരിക്കുന്ന ഈ ദുരിതാശ്വാസ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കാണുന്നതിലും ഏറെയാണ്. യഥാര്‍ത്ഥത്തില്‍ നടന്ന തട്ടിപ്പിന്റെ നേരിയ ഒരംശം മാത്രമാണ് പുറത്തുവന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ചായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ചത്. ഈ പഴുതുകളും സ്വാധീനവും ഉപയോഗിച്ച് കേരളത്തിലുടനീളം ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടാകും. അര്‍ഹരായ പതിനായിരങ്ങള്‍ക്ക് ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ലാത്തത് അവര്‍ക്കുള്ള ആനുകൂല്യം ഇത്തരത്തില്‍ തട്ടിയെടുത്തത് കൊണ്ടാണോ എന്നത് അന്വേഷിക്കേണ്ടതുണ്ട്.
പ്രളയത്തില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് നല്‍കാനുള്ള സഹായധനമാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരും മാഫിയാ സംഘങ്ങളും ചേര്‍ന്ന് തട്ടിയെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷിച്ച വിജിലന്‍സ് സംഘം കോടതിയില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ഇത് സംഘടിതവും ആസൂത്രിതവുമായി നടത്തിയിരിക്കുന്ന കുറ്റകൃത്യമാണെന്നാണ്. ഇതിന്റെ വ്യാപ്തി കണ്ടെത്താന്‍ കൂടുതല്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് കോടതിയില്‍ അറിയിച്ചിട്ടുള്ളത്.
2018ലെ മഹാപ്രളയത്തില്‍ 1,80,000 പേരെയാണ് എറണാകുളം ജില്ലയില്‍ ദുരിതാശ്വാസത്തിന് അര്‍ഹരായി കണ്ടെത്തിയിരുന്നത്. ഇതില്‍ ഏതാണ്ട് ഒരു ലക്ഷത്തില്‍ പരംപേര്‍ക്കാണ് 10000 രൂപാ വീതം ആനുകൂല്യം ലഭിച്ചത്. ബാക്കിയുള്ളവര്‍ 10000ന് മുകളില്‍ 4 ലക്ഷം വരെ ആനുകൂല്യത്തിന് അര്‍ഹരായവരാണ്. ഇവര്‍ക്ക് വിതരണം ചെയ്യേണ്ട തുകയാണ് ഇങ്ങനെ കൊള്ളയടിച്ചുകൊണ്ടുപോയത്. ഇത് കേവലം എറണാകുളം ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രതിഭാസമല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അവരുടെ ഉദ്യോഗസ്ഥ സംവിധാനത്തിനും ശക്തമായ സംഘടനാ സ്വാധീനം കേരളമാകെ ഉണ്ട്. എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ഇനിയും സഹായധനം സ്വന്തം അക്കൗണ്ടില്‍ ലഭിച്ചിട്ടില്ലാത്തവരെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തിയാല്‍ മാത്രമേ നീചവും നിന്ദ്യവുമായ ഈ കുംഭകോണത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തു കൊണ്ടുവരാന്‍ കഴിയൂ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ ഇങ്ങനെ ഒരന്വേഷണം നടക്കുമെന്നോ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നോ കരുതാനാകില്ല.
എറണാകുളം സംഭവത്തില്‍ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കഥകളാണ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സംവിധാനത്തിന്റെ സഹകരണത്തോടെ സംസ്ഥാന ഐ.ടി മിഷന്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പ്രളയ ദുരിതാശ്വാസ തിരിമറി നടത്തിയത്. ഈ പട്ടികയിലേക്ക് സ്വന്തം പേരും തട്ടിപ്പില്‍ പങ്കാളികളായ മറ്റു പ്രതികളുടെ പേരും തിരുകിക്കയറ്റിയാണ് അവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുക്കിയത്. കളക്‌ട്രേറ്റില്‍ ജോലി ചെയ്യുന്ന ഒരു ക്ലാര്‍ക്ക് മാത്രം ശ്രമിച്ചാല്‍ ഈ തട്ടിപ്പ് നടത്താന്‍ കഴിയുകയില്ലെന്ന് നമ്മുടെ ഓഫീസ് സംവിധാനത്തെക്കുറിച്ച് പ്രാഥമിക വിവരം ഉള്ളവര്‍ക്ക് അറിയാം. ഒരു ക്ലാര്‍ക്ക് തയ്യാറാക്കുന്ന ഫയല്‍ അതിനു മുകളിലുള്ള മൂന്ന് ഉദ്യോഗസ്ഥരെങ്കിലും പരിശോധിച്ചേ പാസ്സാക്കി വിടുകയുള്ളു. അതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോ മൗനസമ്മതമോ ഇല്ലാതെ ഈ തട്ടിപ്പ് നടത്താനാവില്ലെന്ന് വ്യക്തം.
തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് സി.പി.എം. ആദ്യം പരാതിക്കാരന്റെ പേരില്‍ പോലീസില്‍ പരാതി കൊടുത്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളായപ്പോള്‍ പാര്‍ട്ടി വക അന്വേഷണ കമ്മീഷനെ വച്ചിരിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന്റെ വിവരങ്ങള്‍ നാം കണ്ടതാണ്.
ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റ കുംഭകോണം പോലെ വ്യാപ്തിയുള്ള ഈ കേസിന്റെ അന്വേഷണം ഒരു ക്ലാര്‍ക്കിനെ പിടിച്ചതുകൊണ്ട് അവസാനിപ്പിച്ചുകൂടാ. ഇതില്‍ കേരളാപോലീസും അതിന്റെ അനുബന്ധ ഏജന്‍സികളും നടത്തുന്ന അന്വേഷണം മല എലിയെ പ്രസവിക്കുന്നതുപോലെയാകും. തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ മാത്രം 1.2 ലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കണം. ഇത്തരത്തില്‍ കേരളം മുഴുവന്‍ സമഗ്ര പരിശോധന നടന്നാലേ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരൂ. ഇതിന് സി.ബി.ഐ. പോലുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമോ സിറ്റിങ്ങ് ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണമോ ആണ് നടത്തേണ്ടത്.