ചിന്നക്കനാല്‍ വില്ലേജില്‍ സര്‍ക്കാര്‍ വസ്തു വ്യാജപട്ടയം ഉപയോഗിച്ച് കൈക്കലാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സംഭവം പൊതുജനമധ്യത്തില്‍ എത്തിച്ച ലേഖകന്റെ(ഡോ.സംഗീത് രവീന്ദ്രന്‍) മൊഴി ഇടുക്കി വിജിലന്‍സ് വിഭാഗം വിശദമായി രേഖപ്പെടുത്തി. ലേഖകന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച നിര്‍ണ്ണായകമായ രേഖകളും വിജിലന്‍സിന് കൈമാറി. ഇടുക്കി വിജിലന്‍സ് സി.ഐ സദന്റെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാല്‍ വില്ലേജില്‍ നിന്നും ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ ഓഫീസില്‍ നിന്നും ഫയലുകള്‍ പിടിച്ചെടുത്ത് രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇടുക്കിയിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രാഥമിക റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് എസ്.പിക്ക് കൈമാറി. തട്ടിപ്പ് സ്ഥിരീകരിക്കുന്ന രേഖകള്‍ കണ്ടെത്തിയിട്ടും തട്ടിപ്പുകാര്‍ക്കെതിരെ കേസ്ഫയല്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് പുതിയവിവരം. ലാന്റ് റവന്യൂ കമ്മീഷണറുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസ് വിജിലന്‍സ് വിഭാഗം അന്വേഷിക്കാന്‍ ആരംഭിച്ചത്. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ലാന്റ് റവന്യൂ ഡയറക്ടര്‍ക്ക് ഇതുവരെ ഔദ്യോഗികമായി കൈമാറിയിട്ടില്ല.
തട്ടിപ്പിന്റെ നാള്‍വഴി
സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്ന ഈ ഭൂമി തട്ടിപ്പ് 2019 ഒക്ടോബര്‍ 11ന് കേസരി വാരിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിന്നക്കനാല്‍ വില്ലേജില്‍ 87/1ല്‍പ്പെട്ട വാണിജ്യ പ്രാധാന്യമുള്ള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവാണ് സ്വകാര്യ വ്യക്തികള്‍ വ്യാജ രേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയത്. തുടര്‍ന്ന് കൈവശപ്പെടുത്തിയ ഭൂമിയുടെ വ്യാജരേഖകള്‍ ഉപയോഗിച്ച് കരം അടയ്ക്കുന്നതിനായി ചിന്നക്കനാല്‍ വില്ലേജില്‍ എത്തി. ചില ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്ന് ഭൂമിക്ക് കരം ഒടുക്കി നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തട്ടിപ്പിന് നേതൃത്വം നല്‍കിയ എം.ബി സാജന്‍ ഉള്‍പ്പെടെയുള്ളവര്‍ 13475/16 നമ്പര്‍ പ്രകാരം ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തുകയായിരുന്നു. കരംഒടുക്കാന്‍ റവന്യൂവകുപ്പ് തടസം നില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. എം.ബി സാജന്‍ കോടതിയില്‍ നല്‍കിയത് എല്‍എ 24/93,25/94, 26/93, 27/93,30/93,33/93, എന്നീ പട്ടയ ഫയലുകളാണ്. ഇതില്‍ എല്‍എ നമ്പര്‍ 24/93 ഒഴികെയുള്ള പട്ടയങ്ങളിലെല്ലാം സര്‍വ്വേ നമ്പര്‍,വിസ്തീര്‍ണ്ണം, കക്ഷികളുടെ പേരുകള്‍ എന്നിവ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററുമായി ഒത്തുനോക്കുമ്പോള്‍ വ്യത്യസ്തമാണെന്ന് കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതികള്‍ വ്യാജ പട്ടയമാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്ന് വ്യക്തമായിട്ടും ഈ വിവരം സര്‍ക്കാരില്‍ അറിയിക്കാനോ ക്രൈംബ്രാഞ്ചിന് മുന്നിലെത്തിക്കാനോ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. 24/93 ഒഴികെയുള്ള പട്ടയങ്ങളിലെ സര്‍വ്വേ നമ്പര്‍,വിസ്തീര്‍ണ്ണം, കക്ഷികളുടെ പേരുകള്‍ എന്നിവ വ്യത്യസ്തമാണെന്ന് മാത്രം കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകമാത്രം ചെയ്ത് ഗുരുതരമായ കുറ്റം ഫയലില്‍ ഒളിപ്പിക്കാനുള്ള ശ്രമം നടത്തി. ഈ തട്ടിപ്പ് അറിഞ്ഞ് ലേഖകന്‍ 2018 ജനുവരിയില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതി ഒരു വര്‍ഷത്തോളം തട്ടിക്കളിച്ചെങ്കിലും പിന്നീട് വിജിലന്‍സ് വിഭാഗത്തിന് കൈമാറുകയായിരുന്നു. സര്‍ക്കാരിന്റെ എട്ടേക്കറോളം വരുന്ന ഭൂമി തട്ടിയെടുക്കാന്‍ പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പുകാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വ്യാജ പട്ടയത്തിന്റെ നിജസ്ഥിതി തേടിയ വിജിലന്‍സ് സംഘത്തിന് അതേ പട്ടയ നമ്പരില്‍ താമസിക്കുന്ന വ്യക്തികളെ കണ്ട് മൊഴിയെടുക്കാന്‍ കഴിഞ്ഞതാണ് തട്ടിപ്പിന്റെചുരുളഴിയാന്‍ എളുപ്പമായത്.
റവന്യൂ വകുപ്പിന്റെ അന്വേഷണം
2018 ജനുവരി മാസത്തില്‍ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ ദേവികുളം ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. ആര്‍ഡിഒ ഈ പരാതി ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ക്ക് നല്‍കി. തഹസീല്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വാസ്തവമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 13475 നമ്പര്‍ പ്രകാരം ഹര്‍ജിക്കാരന്‍ നല്‍കിയ പരാതിയില്‍ വ്യാജ രേഖകളാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കാണുന്നതായും വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയെയും റവന്യൂ അധികാരികളെയും കബളിപ്പിച്ച് സര്‍ക്കാര്‍ വസ്തു കയ്യേറുന്നതിനുള്ള ശ്രമമാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണ് ദേവികുളം സബ്കളക്ടര്‍ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ട് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കുകയും ചെയ്തു. ഈ വിവരം കേസരി വാരിക പ്രസിദ്ധീകരിച്ചതോടെയാണ് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തിന് കളമൊരുങ്ങിയത്. സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ കേരള ലാന്റ് കണ്‍സെര്‍വന്‍സി ആക്ട് പ്രകാരം ഭൂമി തിരിച്ച്പിടിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് സബ്കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
പ്രതിക്കൂട്ടില്‍ ഉദ്യോഗസ്ഥന്‍
സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ കേസില്‍ പ്രതിസ്ഥാനത്താണ്. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം രഹസ്യമാക്കിവയ്ക്കുകയും ക്രൈംബ്രാഞ്ച് പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് നേരത്തെ റഫര്‍ചെയ്യാതിരിക്കുകയും ചെയ്തത് ന്യായീകരിക്കാവുന്നതല്ല. കയ്യേറിയ ഭൂമിയിലൂടെ കൈയ്യേറ്റക്കാര്‍ക്ക് റോഡ് വെട്ടാന്‍ അനുമതി പത്രം നല്‍കിയ ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ സ്ഥലം മാറ്റി. വിവാദമായ റവന്യൂ ഭൂമിയിലൂടെ റോഡ് വെട്ടാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനോട് റവന്യൂവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ റോഡ് നിര്‍മ്മിക്കാന്‍ അനുമതി നിഷേധിച്ച് കത്ത് നല്‍കി തലയൂരാന്‍ ശ്രമം നടത്തിയിരുന്നു. ചിന്നക്കനാലിനെ ഒരു പൊതു പ്രവര്‍ത്തകന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വഴിവെട്ടുന്നത് സംബന്ധിച്ച് ഈ വിവാദ ഉദ്യോഗസ്ഥന്‍ നടത്തിയ വഞ്ചന വ്യക്തമാക്കിത്തരുന്നു. പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിജിലന്‍സ് ശേഖരിച്ചതിന് ശേഷം ഉദ്യോഗസ്ഥനില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് രക്ഷപ്പെടാനായി പറഞ്ഞത്. ആസ്തി രജിസ്റ്ററില്‍ ആദ്യം റോഡിന്റെ വിവരം എഴുതിക്കയറ്റിയെങ്കിലും പിന്നീട് ആ പേജ് കീറിമാറ്റിയ നിലയിലായിരുന്നു. വിവാദ നായകനായ ഈ ഉദ്യോഗസ്ഥനെ ജില്ലവിട്ട് സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സംഘം മേലുദ്യോഗസ്ഥന് നല്‍കിയിരിക്കുന്നത്.
ഭൂമിതട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍ എന്ന ലേഖനം വായിക്കാം