ഇന്ത്യയിലെ സാമൂഹ്യചര്‍ച്ചകളുടെ നിലവാരം ഭയാനകമാം വണ്ണം താണിരിക്കുന്നു. ഗീബല്‍സ് പോലും നാണിച്ചുപോകും വിധം വളച്ചൊടിക്കപ്പെട്ട വിവരങ്ങളാലും അജ്ഞതകളാലും നുണകളാലും ഈ ചര്‍ച്ചകളെ മലിനപ്പെടുത്തുന്നത് ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന വിഭാഗമാണ്. അവരാണ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വേണ്ടി ഈ അപരാധമെല്ലാം കാണിക്കുന്നത്. ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയ, അടുത്ത കാലത്തെ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ റെജിസ്റ്റര്‍ എന്നിവയിന്മേല്‍ നടന്ന കോലാഹലങ്ങള്‍ ഇതിനു ഏറ്റവും വലിയ തെളിവുകള്‍ ആണ്. ഇവയിന്മേലുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അതിനു പറ്റിയ ഒരു അന്തരീക്ഷം ഉണ്ടാക്കേണ്ടതുണ്ട്. ആദ്യത്തെ ചോദ്യം ഇതാണ്: പാകിസ്ഥാന്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് വേഗത്തില്‍ പൗരത്വം നല്‍കുന്നത് ശരിയാണോ? ഇതിനുത്തരം പറയണമെങ്കില്‍ ആരാണ് അഭയാര്‍ത്ഥി എന്ന് നിര്‍വ്വചിക്കണം. അഭയാര്‍ത്ഥികളെ അന്താരാഷ്ട്ര നിയമമനുസരിച്ച് സംരക്ഷിക്കേണ്ടതാണ്. 1951 ലെ അന്താരാഷ്ട്ര നിയമം അനുസരിച്ച് അഭയാര്‍ത്ഥിയെ ഇങ്ങനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്. വംശീയത, മതം തുടങ്ങിയ കാരണത്താല്‍ പീഡിപ്പിക്കപ്പെടുകയോ, പീഡനത്തെ ഭയപ്പെടുകയോ ചെയ്യുന്ന കാരണത്താല്‍ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍. ഇനി നമുക്ക് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളിലെ ഭരണഘടന ഒന്ന് പരിശോധിക്കാം. പാകിസ്ഥാന്‍ ഭരണഘടനയുടെ രണ്ടാം അനുച്‌ഛേദ പ്രകാരം പാക്കിസ്ഥാന്റെ ഔദ്യോഗിക മതം ഇസ്ലാം ആണ്. ബംഗ്ലാദേശിന്റെ ഭരണഘടനയിലെ 2അ അനുച്‌ഛേദ പ്രകാരം അവരുടെയും ഔദ്യോഗിക മതം ഇസ്ലാം ആണ്. അഫ്ഗാനില്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറയുന്നത് ‘വിശുദ്ധമായ ഇസ്ലാം എന്നത് ഇസ്ലാമിക റിപ്പബ്ലിക് ആയ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക മതം’ എന്നുതെന്നയാണ്.
ഈ നിയമപ്രകാരം തന്നെയാണ് മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള, മുസ്ലീങ്ങളല്ലാത്ത ആളുകളെ അഭയാര്‍ത്ഥികള്‍ എന്ന നിര്‍വ്വചനത്തില്‍ പെടുത്തി, പൗരാവകാശങ്ങള്‍ ഇല്ലാതെ ഇവിടെ കഴിയാന്‍ അനുവദിച്ചിരുന്നത്. പൗരത്വനിയമഭേദഗതി ഇവരെ ദേശീയ മുഖ്യധാരയിലേക്ക് ഉള്‍ക്കൊള്ളുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം അഭയാര്‍ത്ഥികള്‍ എന്ന നിര്‍വ്വചനത്തില്‍ പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ നിയമഭേദഗതി വിവേചനപരമാണ് എന്ന് പറയാന്‍ കഴിയില്ല.
അടുത്ത ചോദ്യം: ദേശീയ പൗരത്വപട്ടിക അഥവാ NRC മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നുണ്ടോ?
ഒരു രാജ്യം എന്നാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ കയറിവരാന്‍ കഴിയുന്ന ഒന്നാകാന്‍ പാടില്ല. അത് ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രാജ്യം എപ്പോഴും അതിന്റെ ആശയപരമായ അടിത്തറ, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍, പൗരത്വം എന്നിവയെല്ലാം കൃത്യമായി നിര്‍വചിച്ചിരിക്കണം. അതെല്ലാം സൂക്ഷ്മമായിത്തന്നെ ഭരണഘടനയില്‍ രേഖപ്പെടുത്തുകയും വേണം.
ഭരണഘടനയുടെ 5-11 അനുച്‌ഛേദം പൗരത്വത്തെ കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്. ധാരാളം ഭേദഗതികള്‍ വരുത്തി ഇത് കൂടുതല്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 2003 ലെ പൗരത്വ നിയമഭേദഗതി, എന്താണ് ഒരു അനധികൃത കുടിയേറ്റക്കാരന്‍ എന്ന് നിര്‍വ്വചിക്കുന്നു.ഇവരുടെ മക്കള്‍ക്ക് പൌരത്വം ലഭിക്കുകയില്ല എന്നും ഈ ഭേദഗതി പറയുന്നു. പക്ഷേ നടപ്പാക്കാനുള്ള സംവിധാനം ഇല്ലങ്കില്‍ ഇതെല്ലാം വൃഥാവിലാണ്. അതുകൊണ്ട് 2003 ലെ പൗരത്വനിയമ ഭേദഗതിയാണ് ദേശീയ പൗരത്വ പട്ടികയുടെ ആവശ്യം എടുത്തുപറഞ്ഞത്. ഇത് ബിജെപി കൊണ്ടുവന്ന പുതിയ കാര്യമല്ല. അസമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനു വേണ്ടി, 1950ലെ നിയമമനുസരിച്ച് 1951 ലെ സെന്‍സസിന് ശേഷം കൊണ്ടുവന്ന നിയമമാണിത്. 2019 ലെ പൗരത്വ രജിസ്റ്റര്‍ പട്ടിക സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയതാണ്. അതായത് എന്‍.ആര്‍.സി എന്നത് ഭരണഘടനപ്രകാരം തന്നെ നിര്‍ബന്ധമുള്ള ഒരു കാര്യമാണ്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കും എന്ന് പ്രഖ്യാപിക്കുന്നവര്‍ തന്നെ ഈ നിയമത്തെ എതിര്‍ക്കുന്നതിലൂടെ ഭരണഘടനയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുകയാണ്. ഇതിനേക്കാള്‍ അപകടകരവും ജുഗുപ്‌സാവഹവും ആയ കാര്യം എന്തെന്നാല്‍ പല നിയമസഭകളും കേന്ദ്ര നിയമത്തിനെതിരെ പാസ്സാക്കിയ പ്രമേയങ്ങള്‍ ആണ്. ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെയും കേന്ദ്രസംസ്ഥാന ബന്ധങ്ങളേയും ഭരണഘടനയുടെ ഏഴാം വകുപ്പിനെയുമൊക്കെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നതാണ്. 1975 ലെ അടിയന്തിരാവസ്ഥക്ക് ശേഷം ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണിത്.
പുതിയ പൗരത്വനിയമഭേദഗതിക്കെതിരെ ഉള്ള പ്രധാന ആരോപണം അത് മുസ്ലീങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റുന്നു എന്നതാണ്. ഇത് തികച്ചും മിഥ്യയായ ഒരു ആരോപണമാണ്. ഇതെങ്ങിനെ എന്ന് നിയമത്തെ എതിര്‍ക്കുന്ന ആരും വിശദീകരിക്കുന്നുമില്ല. പാവപ്പെട്ട, നിരക്ഷരരായ, യഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട മുസ്ലീങ്ങളെ പ്രകോപിപ്പിച്ച് അസ്വസ്ഥരാക്കുക എന്നത് മാത്രമാണ് ഇവരുടെ ഉദ്ദേശ്യം. 2011 ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലെയും നിരക്ഷരത യഥാക്രമം 36%, 42% എന്നിങ്ങനെ ആണ്. ഇത് എണ്ണത്തില്‍ ഏകദേശം 30 കോടി ഹിന്ദുക്കളും ഏഴു കോടി മുസ്ലീങ്ങളും ആണ്. യഥാര്‍ത്ഥത്തില്‍ നിരക്ഷരത മാത്രമാണ് പ്രശ്‌നമെങ്കില്‍ അത് കൂടുതല്‍ ബാധിക്കേണ്ടത് മുസ്ലീങ്ങളേക്കാള്‍ ഹിന്ദുക്കളെ ആണ്. എന്‍.ആര്‍.സി കൂടുതല്‍ പരിഷ്‌കരിക്കപ്പെടേണ്ടതും സുരക്ഷിതവും ആക്കേണ്ടതുമാണ് എന്നതില്‍ സംശയമില്ല. പക്ഷേ ഒരു കാര്യം തറപ്പിച്ചു പറയാം, ഇതൊരിക്കലും മുസ്ലീങ്ങള്‍ക്ക് എതിരേ പ്രവര്‍ത്തിക്കാനുള്ള ഒരു ഉപകരണമല്ല.എന്നാല്‍ ആസൂത്രിതമായ നുണപ്രചാരണത്തിലൂടെ ഒരു കൂട്ടര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ അനാവശ്യമായ ഭീതി വിതച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വഴിമരുന്ന് ഇടുകയാണ്. ഇവര്‍ ശരിക്കും മുസ്ലീങ്ങളെ സഹായിക്കുകയല്ല, അവരെയും രാജ്യത്തെയും തികച്ചും അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണ്.
തെരുവിലിറങ്ങുന്ന പ്രക്ഷോഭകര്‍ ആരോപിക്കുന്നത് ഈ നിയമഭേദഗതി ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ്. എന്നാല്‍ എന്‍.ആര്‍.സി നടപ്പാകുമ്പോള്‍ ചില തീവ്രവാദ മുസ്ലീം ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ ആണ് പൊളിയുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി ബംഗാളിലെയും അസാമിലെയും ജനസംഖ്യാ സംതുലനം അപകടകരമാംവിധം തെറ്റി എന്നതും, 1947ലെ വിഭജനം, ബംഗ്ലാദേശ് രൂപീകരണം എന്നിവയെ തുടര്‍ന്ന് അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങി എന്നതും എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്.പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മുന്‍ ഐബി മേധാവിയുമായിരുന്ന ടിവി രാജേശ്വര്‍ ഐ.പി.എസ് നല്‍കിയ മുന്നറിയിപ്പ് പ്രധാനമാണ്. അത് ഇങ്ങനെ ആയിരുന്നു..” രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് മറ്റൊരു ഇസ്ലാമിക രാജ്യത്തിന്റെ സാധ്യത ഉരുത്തിരിഞ്ഞിരിക്കുന്നു’. ഇവിടെ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകര്‍ പ്രോത്സാഹിപ്പിക്കുന്നത് ഈ മുസ്ലീം തീവ്രവാദത്തെ ആണ്. അവരുടെ താല്പര്യസംരക്ഷണമാണ് അനധികൃതകുടിയേറ്റങ്ങളെ സഹായിക്കുന്നതിലൂടെ ഈ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത്.
പിന്നെ മറ്റൊരു കാര്യം. ഡിറ്റന്‍ഷന്‍ സെന്ററുകള്‍ എന്നാല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ അല്ല. അത് ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ എല്ലാ പരമാധികാര രാജ്യങ്ങളിലും അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ പ്രത്യേക ക്യാമ്പുകള്‍ ഉണ്ട്. അയല്‍പക്കത്തുള്ള ഇസ്ലാമിക രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂപക്ഷങ്ങളെ മനുഷ്യത്വപരമായി സമീപിക്കുന്ന ഈ നിയമത്തെ ദുഷ്ടലാക്കോടെ വളച്ചൊടിക്കുന്നതിന്റെ ലക്ഷ്യം വേറെയാണ്. മുസ്ലീങ്ങളില്‍ വെറുപ്പും ഭയവും നിറച്ച് അവരില്‍ അരക്ഷിതബോധം വളര്‍ത്തി സമൂഹത്തില്‍ അക്രമം ഉണ്ടാക്കുക. അതുവഴി രാജ്യത്തെ ദുര്‍ബ്ബലമാക്കുക എന്നത് മാത്രമാണ് ആ ലക്ഷ്യം. ഇവര്‍ സ്വയമൊന്നു കണ്ണോടിച്ചുനോക്കിയാല്‍ പരിഹാസ്യനായ ഒരു ചെകുത്താനെ കാണാന്‍ കഴിയും.
കടപ്പാട്- ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
വിവര്‍ത്തനം- ഷാബു പ്രസാദ്