ലോകചരിത്രം പഠിച്ചിട്ടില്ലാത്ത വായനക്കാര്‍ക്കുവേണ്ടി ഗീബല്‍സ് ആരാണെന്നു നടേ വിശദീകരിക്കേണ്ടിയിരിക്കുന്നു. ദശകണ്ഠ പരാക്രമിയായിരുന്ന ജര്‍മ്മനിയിലെ സ്വേച്ഛാധിപതി ഹെര്‍ ഹിറ്റ്‌ലറുടെ മന്ത്രിമാരില്‍ ഒരാളായിരുന്നു പോള്‍ ജോസഫ് ഗീബല്‍സ് (1897-1945). ഫ്യൂററുടെ മന്ത്രി മാത്രമല്ല, വളരെ അടുത്ത ഉപദേഷ്ടാവുമായിരുന്നു. ‘പ്രോപ്പഗാന്‍ഡാ’ വകുപ്പായിരുന്നു ഗീബല്‍സിന്റേത്. ദേശീയ-അന്തര്‍ദേശീയ സമൂഹങ്ങള്‍ക്കുവേണ്ടി, ഹിറ്റ്‌ലറുടെ ഭരണത്തെയും നയങ്ങളേയും അയാളുടെ തത്വശാസ്ത്രമായ നാറ്റ്‌സിസത്തെയും കുറിച്ചു ശക്തമായ, നിരന്തരമായ പ്രചാരണം നടത്തുകയായിരുന്നു ഗീബല്‍സിന്റെ നിയോഗം. അതു നിര്‍വ്വഹിക്കുന്നതിനുവേണ്ടി സകല മാധ്യമങ്ങളെയും – പ്രസ്സ്, റേഡിയോ, സിനിമ – അയാള്‍ കൈയടക്കി. ”ഒരു കള്ളം നൂറു തവണ ആവര്‍ത്തിച്ചാല്‍ അതു സത്യമാണെന്നു പൊതുജനം എന്ന കഴുത വിശ്വസിച്ചുകൊള്ളും.” എന്നതത്രെ ഗീബല്‍സിന്റെ ഏറ്റവും പ്രസിദ്ധമായ വചനം. ഹിറ്റ്‌ലറുടെ പതനത്തോടെ ആത്മഹത്യ ചെയ്ത അയാളുടെ അനുചരരില്‍ ഗീബല്‍സുമുണ്ടായിരുന്നു.
ഗീബല്‍സ് സായ്‌വിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ സന്തതികളുടെ നിര്‍വിശങ്കമായ വിളയാട്ടം ഇത്രയേറെ ഉണ്ടായ ഒരു ഭൂതകാലവും ഓര്‍ക്കാന്‍ കഴിയുന്നില്ല. വിശേഷിച്ചും, പൂര്‍വ്വാധികം ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും ജനപിന്തുണയോടും കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയും ദേശീയ നേതൃത്വം ഏറ്റെടുത്തതു മുതല്‍ ഈ ഗീബല്‍സ് പ്രതിഭാസം സകല സീമകളെയും ലംഘിച്ചു നഗ്നനൃത്തം ആരംഭിച്ചിരിക്കുന്നു. മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും പ്രത്യയശാസ്ത്ര പ്രതിബദ്ധതകളെക്കുറിച്ചായിരുന്നു ആദ്യഘട്ടത്തിലെ ആക്രമണങ്ങള്‍. കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ധീരവും നിര്‍ണ്ണായകവുമായ ഭരണഘടനാപരമായ നടപടികളെ തുടര്‍ന്ന്, ആക്രമണത്തിന്റെ കുന്തമുന അങ്ങോട്ടു തിരിഞ്ഞു. ”ആസാദി” യെച്ചൊല്ലി, കൊടും ഭീകരരുടെയും വിഘടനവാദികളുടെയും അതേ സ്വരത്തില്‍ തന്നെ, ജെ.എന്‍.യുവിലെയും ജാമിയാമില്ലിയ ഇസ്ലാമിയായിലെയും അലിഗറിലെയും വഴിതെറ്റിപ്പോയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഒരു വിദേശ രാഷ്ട്രത്തില്‍ നിന്നും വിപുലവും നിരന്തരവുമായ പ്രചോദനവും പ്രോത്സാഹനവും ഉള്‍ക്കൊണ്ട്, മുസ്ലീം മൗലികവാദിസംഘടനകളും നഗര നക്‌സലൈറ്റ് ”സ്ലീപ്പിങ്ങ്‌സെല്‍” അംഗങ്ങളും ആവേശത്തോടെ ആ ചെറുപ്പക്കാര്‍ക്കു ശക്തിപകര്‍ന്നു. കുപ്രസിദ്ധമായ ”പച്ചച്ചെങ്കൊടി” ശൈലിയില്‍, കോണ്‍ഗ്രസ്സും ഉഭയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് അവര്‍ക്ക് ഓശാനപാടി. സ്വാതന്ത്ര്യത്തിനു ശേഷം ഒരു ദേശീയ സര്‍ക്കാരിനും ഇത്രയേറെ വിദ്വേഷാത്മകമായ, വിനാശകരമായ, ദേശദ്രോഹപരമായ ഒരു പ്രതിരോധം നേരിടേണ്ടി വന്നിട്ടില്ല. ഏറ്റവും ആശങ്കയുണര്‍ത്തുന്നത്, ചില സംസ്ഥാന സര്‍ക്കാരുകളും, അതിനെക്കാളേറെ, ബൗദ്ധികരംഗത്തെ (വന്‍കിട പത്രങ്ങളെപ്പോലെയുള്ള) പ്രബലശക്തികളും ഈ ദേശീയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ്.
ഈ ”കേന്ദ്രവിരുദ്ധ” (കേരളീയരായ, ജന്മനാ വിപ്ലവകാരികളാല്‍ സൃഷ്ടിക്കപ്പെട്ട, നമുക്കു സുപരിചിതമായ ഒരു പ്രയോഗമാണല്ലൊ അത്) സമരത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ലക്ഷീകരിച്ചുള്ള അതിശക്തവും വ്യാപകവുമായ അസത്യപ്രചാരണം, ഗീബല്‍സ് ശൈലിയില്‍ത്തന്നെ, ആരംഭിച്ചത്. ഉദരംഭരിയായ, ചുമ്മാ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മുതല്‍ ദേശീയ നേതാക്കള്‍വരെ ഈ അഭിനവ ”വിമോചന” സമരത്തില്‍ ആവേശത്തോടെ പങ്കെടുത്തുകൊണ്ടിരിക്കുന്നു. പൗരത്വ (ഭേദഗതി) നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാരജിസ്റ്റര്‍ ഇവയിലേക്ക് അടുത്തകാലത്തായി കടന്നാക്രമണത്തിന്റെ ഫോക്കസ് തിരിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റു മുതിര്‍ന്ന മന്ത്രിമാരും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും നിരന്തരമായി വിശദീകരണങ്ങള്‍ നടത്തി ജനങ്ങളുടെ തെറ്റായ ധാരണകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കവെയാണ് ഈ ശ്രമങ്ങളെയൊക്കെ വിഴുങ്ങത്തക്കരീതിയില്‍ സംഘടിതമായ, വിപുലമായ അസത്യപ്രചാരണം, സര്‍ക്കാര്‍ വിരുദ്ധ കേന്ദ്രങ്ങള്‍ നടത്തി വരുന്നത്.
ഈ നുണ പ്രചാരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ‘ഇര’ യാണ് ഇക്കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്. രാഷ്ട്രീയവും താത്വികവുമായ അടിസ്ഥാനത്തിലുള്ള എതിര്‍പ്പുകള്‍ നെഹ്‌റുവിന്റെ കാലം മുതല്‍ സുപരിചിതമാണ്; അവ മനസ്സിലാക്കാവുന്നതേയുള്ളൂ. നികുതി വ്യവസ്ഥയുടെ പരിഷ്‌കരണത്തെപ്പറ്റി, സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരു നിതാന്തഭാരവും ശാപവുമായി മാറിയ എയര്‍ ഇന്ത്യയെപ്പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വില്പനയെപ്പറ്റി, തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ സ്വകാര്യ മൂലധനത്തിനു നല്‍കുന്ന പ്രോത്സാഹനത്തെപ്പറ്റി, അഭിപ്രായ ഭിന്നതകളും വിമര്‍ശനങ്ങളും ഉയരുന്നതു സ്വാഭാവികമാണ്. പക്ഷെ ചില പ്രത്യേക വിഭാഗം ജനങ്ങള്‍ക്ക് ഏറെ താല്പര്യമുള്ള, ‘വോട്ട് ബാങ്ക്’ കാഴ്ചപ്പാടില്‍ ഏറ്റവുമധികം മുതലെടുപ്പുനടത്താന്‍ സാധ്യതയുള്ള ചില മേഖലകളിലേക്ക്, ഈ നിര്‍ലജ്ജവും നിരന്തരവുമായ വ്യാജ പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നതു ശ്രദ്ധിക്കാതെ വയ്യ.
പ്രവാസി ഭാരതീയരുടെ മേലുള്ള ആദായ നികുതി ഭാരത്തെപ്പറ്റിയാണ് ചിദംബരത്തെപ്പോലുള്ള മുതിര്‍ന്ന ദേശീയ നേതാക്കള്‍ മുതല്‍, കേന്ദ്രസര്‍ക്കാരിനോടുള്ള അന്ധമായ എതിര്‍പ്പ് ഒരു ശീലവൈകൃതം തന്നെയായി മാറിയിട്ടുള്ള നമ്മുടെ പ്രതിപക്ഷ നേതാവുവരെ ഇപ്പോള്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ”പ്രവാസികളെ ഞെക്കിപ്പിഴിയുന്നു” എന്നാണ് പതിവു ശൈലിയിലുള്ള ചെന്നിത്തലജിയുടെ വിലാപം. ഈ വിഷയത്തെപ്പറ്റി യാതൊരു അര്‍ത്ഥശങ്കയ്ക്കുമിടയില്ലാത്തവിധം ധനമന്ത്രാലയവും ധനമന്ത്രി നേരിട്ടും ഇതിനകം വിശദീകരണങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ആറു വര്‍ഷമായി കേന്ദ്രസര്‍ക്കാരിനെ ഒരു തരം വൈരാഗ്യ ബുദ്ധിയോടെ ആക്രമിക്കുക മുഖ്യനയമായി സ്വീകരിച്ചിട്ടുള്ള ദേശീയ ദിനപത്രമായ ”ദ ഹിന്ദു” (തിരുവനന്തപുരം പതിപ്പ് – ഫെബ്രുവരി 3) തന്നെ ഈ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (വാര്‍ത്താ പ്രാധാന്യമുള്ളതിനാല്‍ ഒഴിവാക്കാനാവില്ലല്ലൊ!) പ്രവാസികള്‍ക്ക് ഇന്ത്യയിലെ വരുമാനത്തിനു മാത്രമാണ് (വിദേശത്തു നേടുന്ന വരുമാനത്തിനല്ല എന്നര്‍ത്ഥം) ആദായ നികുതി കൊടുക്കേണ്ടത്. മാത്രമല്ല, അവരുടെ ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശയ്ക്ക് ഇപ്പോള്‍ ലഭിച്ചു വരുന്ന ഇളവുകള്‍ തുടര്‍ന്നും ലഭിക്കും. ഇത്രയുമാണ് ഇക്കാര്യത്തിലുള്ള സകല ആശയക്കുഴപ്പങ്ങളും ആശങ്കകളും ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള വിശദീകരണങ്ങള്‍. ഇതിനപ്പുറം എന്തു വിശദീകരണങ്ങളാണ് വേണ്ടത്? നമ്മുടെ ചെന്നിത്തലജിയെപ്പോലെ, ഇരുട്ടെവെളുക്കെ ഒടുങ്ങാത്ത ആവലാതിയും ആക്ഷേപവും പ്രാക്കും ശാപവുമായി ഓടിനടക്കുന്നവരെപ്പറ്റിയല്ലേ മഹാനായ ഭര്‍ത്തൃഹരി പണ്ടു പറഞ്ഞത് – ”ബ്രഹ്മാപി നരം ന രഞ്ജയതി” എന്ന്! ആക്രമണത്തിനുവേണ്ടിയുള്ള ആക്രമണങ്ങള്‍ അത്രതന്നെ!
അവഗണിക്കാനാവാത്ത ഒരു കാര്യം കൂടിയുണ്ട്. അഭിമാനത്തോടെ നമുക്കുപറയാം, നമ്മുടെ ധനമന്ത്രി വിശ്വപ്രസിദ്ധമായ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ഉയര്‍ന്ന നിലയില്‍ എം.എസ്.സി. ബിരുദം നേടിയ മിടുക്കിയാണെന്ന് (അതെ, നമ്മുടെ അഭിമാനങ്ങളായ വി.കെ. കൃഷ്ണമേനോനും കെ.ആര്‍ നാരായണനും പഠിച്ച അതേ മഹാ വിദ്യാലയം തന്നെ). കഷ്ടിച്ച് ഉച്ചക്കഞ്ഞിയും സര്‍വ്വ ശിക്ഷാ അഭിയാനും (ഇറ്റലിയില്‍ ഉച്ചക്കഞ്ഞി ഉണ്ടോ എന്നറിഞ്ഞുകൂടാ — വിവരാവകാശ കമ്മീഷണറോടോ മറ്റോ ചോദിക്കേണ്ടിയിരിക്കുന്നു) മാത്രം ”വിധ്യബ്യാസ” യോഗ്യതയുള്ളവര്‍ അവരെ നിരന്തരം അധിക്ഷേപിക്കുന്നതു കേള്‍ക്കാന്‍ വിശേഷിച്ചൊരുരസമുണ്ട്. ഗവര്‍ണ്ണരെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന ”ഐതിഹാസിക” മായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നതുപോലെ എളുപ്പമല്ലല്ലൊ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അനിവാര്യമായ ഭാഗമായി ഇനിയും അഭൂതപൂര്‍വ്വമായ സാമ്പത്തിക പ്രതിസന്ധിയെ വിവേകപൂര്‍വ്വം നേരിടുക എന്നത്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനപ്പുറം കാണാന്‍ കഴിയാത്ത നേതാക്കള്‍, ”നമ്മെ നയിക്കും” എന്ന ഭീഷണി ഉയര്‍ത്തിക്കൊണ്ട്, ദിവസം കൃത്യമായി മൂന്നു തവണ കേന്ദ്രസര്‍ക്കാരിനെതിരെ ആക്രോശിക്കുന്നതു കേട്ടു മടുത്തു. ഒരു പഴയ ചൊല്ലുണ്ട്. കുറേക്കാലം ചുരുക്കം ചിലരെ കബളിപ്പിക്കാം. കുറച്ചുകാലം എല്ലാവരെയും കബളിപ്പിക്കാം. പക്ഷെ എല്ലാവരെയും എല്ലാകാലത്തും കബളിപ്പിക്കാനാവില്ല. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള ഗീബല്‍സിന്റെ സന്തതികള്‍ക്ക് ഒരു ഗുണപാഠമില്ലേ ഇവിടെ?