ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഒരിക്കല്‍ ഇന്ദിര അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു, അലഹബാദില്‍ വെച്ച്. അതാണ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇന്ദിരയുടെ റോള്‍. എന്നാല്‍ എത്രയോ തവണ മണിബെന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ ബര്‍ദോളി കര്‍ഷക സമരത്തിന്റെ പിന്നണിയിലും മുന്നിലുമൊക്കെ അവരെ കാണാമായിരുന്നു. അത് 1928 കാലഘട്ടത്തിലാണ്. 1938 -ല്‍ രാജ്‌കോട്ട് ദിവാനെതിരെ കസ്തുര്‍ബ ഗാന്ധി ഒരു സത്യാഗ്രഹം പ്രഖ്യാപിച്ചു; അന്ന് കസ്തുര്‍ബാക്കൊപ്പം പോയത് മണിബെന്‍ ആണ്. പക്ഷെ, ബ്രിട്ടീഷ് പോലീസ് അതനുവദിച്ചില്ല. പിന്നെ കണ്ടത് സത്യഗ്രഹമാണ്. അവസാനം മണിബെന്നിനെ കസ്തുര്‍ബക്കൊപ്പം പോകാന്‍ അനുവദിച്ചു. ഇത് മണി ബെന്നിന് 35 വയസ്സുള്ളപ്പോഴാണ്. ക്വിറ്റ് ഇന്ത്യാ സമരകാലഘട്ടത്തില്‍ 1942 മുതല്‍ 1945 വരെ ജയില്‍വാസവും വേണ്ടിവന്നു; അന്ന് തടവില്‍ കഴിഞ്ഞത് യെര്‍വാഡാ ജയിലിലാണ്. സ്വാതന്ത്ര്യം കിട്ടുമ്പോഴേക്ക് സര്‍ദാര്‍ പട്ടേലിന്റെ സഹായിയായി മാറാനാണ് അവര്‍ ആഗ്രഹിച്ചത്; അച്ഛന്റെ ആരോഗ്യവും സൗകര്യവും ഒക്കെ ശ്രദ്ധിക്കുന്ന ഒരു മകളായിട്ട്. പട്ടേലിന്റെ അന്ത്യം വരെ അങ്ങിനെയാണ് ജീവിച്ചത്.
ഇതൊക്കെയാണെങ്കിലും ഇന്ദിരയില്‍ ഏറെ വിശ്വാസം നെഹ്‌റു രേഖപ്പെടുത്തി. താന്‍ പ്രധാനമന്ത്രി ആയിരിക്കെത്തന്നെ പാര്‍ട്ടി അധ്യക്ഷയായി ഇന്ദിരയെ അദ്ദേഹം കൊണ്ടുവന്നു. ഒരര്‍ത്ഥത്തില്‍ ആ പാര്‍ട്ടിയെ മകളെ ഏല്പിച്ചുകൊടുക്കലായിരുന്നു അത്. നെഹ്‌റുവിന് പാര്‍ട്ടിയെ കയ്യടക്കുന്നതിന് തടസ്സമായി നിന്നിരുന്നത് രണ്ടുപേരാണ്; അതില്‍ പ്രധാനി ഗാന്ധിജി. അദ്ദേഹത്തിന്റെ മരണശേഷം ഉണ്ടായിരുന്ന തടസ്സം സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു. അവര്‍ രണ്ടുപേരുടെയും വിടവാങ്ങലിന് ശേഷം പാര്‍ട്ടിയെ കുടുംബ സ്വത്താക്കാന്‍ നെഹ്‌റുവിന് വളരെ എളുപ്പമായിരുന്നുവല്ലോ. അത് ഒരു വിധത്തില്‍ പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കലുമായി. നെഹ്‌റുവിന് ശേഷം ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രി ആയപ്പോള്‍ ഇന്ദിരയും കൂടെയുണ്ടായിരുന്നു, മന്ത്രിയായിട്ട്. അത് ഇന്ദിരയുടെ തീരുമാനമായിരുന്നു. പാര്‍ട്ടി അധ്യക്ഷയായിരുന്ന അവര്‍ക്ക് എന്തും തീരുമാനിക്കാന്‍ അധികാരമുണ്ടായിരുന്നുവല്ലോ. ശാസ്ത്രി മരണമടഞ്ഞപ്പോള്‍ പ്രധാനമന്ത്രിക്കസേരയിലേക്ക് അവകാശമുന്നയിക്കാന്‍ അതോടെ അവര്‍ക്കായി. പിന്നീടങ്ങോട്ട് നാം കണ്ടത്, പാര്‍ട്ടിയെ കുടുംബ സ്വത്താക്കുന്നതാണ്.’ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നുവരെ പറഞ്ഞ കാലഘട്ടമുണ്ടല്ലോ. കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തി; പ്രതിയോഗികളായ മുതിര്‍ന്ന കോണ്‍ഗ്രസുകാരെ പുറന്തള്ളി ……. കമ്മ്യുണിസ്റ്റുകളുടെ പോലും സഹായത്തോടെ അധികാരത്തില്‍ പിടിച്ചുനിന്നതുമൊക്കെ ചരിത്രമാണല്ലോ.
ഇന്ദിരാഗാന്ധി പിന്നീടൊരിക്കല്‍ ജയിലില്‍ പോയത് 1977ല്‍ ജീപ്പ് കുംഭകോണത്തിന്റെ പേരിലാണ്. അവരെ അറസ്റ്റ് ചെയ്തുവെങ്കിലും കോടതി മോചിപ്പിച്ചു. പിന്നീട് മൊറാര്‍ജി ദേശായ് സര്‍ക്കാരിന്റെ കാലത്ത്, 1978 ഡിസംബര്‍ 20 -ന്, പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ ജയിലിലടക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതുവരെ ജയില്‍വാസം എന്നതായിരുന്നു ആ പ്രമേയം. അത് പാര്‍ലമെന്റില്‍ വോട്ടിനിട്ടു; 279 പേര്‍ ജയിലിലടക്കാനും സഭയില്‍ നിന്ന് പുറത്താക്കാനുമുള്ള പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് 138 എംപിമാരാണ്; 37 പേര്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നു. ആര്‍.കെ ധവാന്‍, മുന്‍ സിബിഐ ഡയറക്ടര്‍ ഡി സെന്‍ എന്നിവരെയും അന്ന് അധികാര ദുര്‍വിനിയോഗത്തിന് ജയിലിലടച്ചു. സഭയുടെ അധികാരങ്ങളുപയോഗിച്ച് ഒരു മുന്‍ പ്രധാനമന്ത്രി ജയിലില്‍ അടക്കപെടുന്നത് ലോകത്ത് തന്നെ അതാദ്യമായിട്ടായിരുന്നു. അങ്ങിനെയാണ് ഇന്ദിര ഗാന്ധി പിന്നീട് ജയിലിലായത്.
കയ്യൊഴിഞ്ഞ് മണിബെന്‍ കയ്യടക്കി ഇന്ദിര
അപ്പുറത്ത്, മണി ബെന്‍ ഒരിക്കലും അധികാരത്തിലേക്ക് ഇടിച്ചുകയറിയില്ല. സര്‍ദാര്‍ പട്ടേലിന്റെ നിര്യാണശേഷം 1952- ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ദക്ഷിണ കെയ്‌റ മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1957 -ല്‍ ആനന്ദ് മണ്ഡലത്തെയാണ് അവര്‍ ലോകസഭയില്‍ പ്രതിനിധീകരിച്ചത്. പിന്നീട് 1964- 70 കാലത്ത് രാജ്യസഭയിലും അംഗമായി. 1973 -ല്‍ സബര്‍ക്കന്തയില്‍ നിന്നും സംഘടന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും 1977 ല്‍ മെഹ്‌സാനയില്‍ നിന്ന് ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായും വിജയിച്ചു പാര്‍ലമെന്റിലെത്തി. എന്നാല്‍ ഒരിക്കലും അവര്‍ അധികാര കേന്ദ്രമാവാനോ ചീത്തപ്പേര് ഉണ്ടാക്കാനൊ ശ്രമിച്ചിട്ടില്ല. അങ്ങിനെ രാജ്യം അവരെക്കുറിച്ച് കേട്ടിട്ടേയില്ല. അച്ഛന്റെ മകളായി എന്തെങ്കിലും അവര്‍ സമ്പാദിച്ചിട്ടുമില്ല.
ഇന്ദിരാ ഗാന്ധി എങ്ങനെയായിരുന്നു എന്നത് വിശദീകരിക്കാന്‍ ഏറെയുണ്ട്. കുറെയൊക്കെ നേരത്തെയുള്ള ലേഖനങ്ങളില്‍ സൂചിപ്പിച്ചിരുന്നു. കെജിബി ഫണ്ട് വാങ്ങിയത് മുതല്‍ പാര്‍ട്ടിയെ കുടുംബ സ്വത്താക്കിയത് വരെ. എത്രയോ നൂറ് കോടികളുടെ ആസ്തിയാണ് ഇന്നാ കുടുംബത്തിനുള്ളത്, അത് രാജ്യത്തിനകത്തും പുറത്തുമുണ്ടെന്ന് പറയുന്നു. ‘നാഷണല്‍ ഹെറാള്‍ഡ്’ കേസ് കാണിച്ചുതരുന്നതും അവരുടെ അത്യാര്‍ത്തിയാണല്ലോ. ഒരു കാര്യം മാത്രം ആലോചിച്ചാല്‍ മതി. ഇവര്‍ എന്താണ് ഒരു ജോലി ചെയ്തിട്ടുള്ളത്? രാജീവ് ഗാന്ധി എയര്‍ലൈന്‍സ് പൈലറ്റ് ആയിരുന്നു; സഞ്ജയ് ഗാന്ധി തുടങ്ങിയതൊക്കെ പൊളിഞ്ഞുപോയിട്ടേയുള്ളു. ജവഹര്‍ലാലും പൊതുപ്രവര്‍ത്തനമല്ലാതെ വലിയ ജോലിയൊന്നും ചെയ്തിട്ടില്ല. മോത്തിലാല്‍ നെഹ്‌റു വക്കീലായിരുന്നു; എന്നാല്‍ അന്ന് എന്താണുണ്ടായിരുന്നത്, ഇന്നെന്താണുള്ളത് എന്നതൊക്കെ കണക്കുകളാണല്ലോ. സോണിയ – രാഹുല്‍ -പ്രിയങ്കമാര്‍ എന്താണ് ജീവിതത്തില്‍ ജോലി ചെയ്തിട്ടുള്ളത്? ഒരിക്കലും ധാര്‍മിക ചിന്ത ആ കുടുംബത്തിലെ ഒരാള്‍ക്കുമുണ്ടായിട്ടില്ല. വ്യക്തി ജീവിതത്തിലും അതൊക്കെ നിഴലിച്ചിട്ടുണ്ടല്ലോ. എംഒ മത്തായി പറഞ്ഞത് മാത്രം പോരെ അത് സാക്ഷ്യപ്പെടുത്താന്‍. പണം പണം…… എന്ന് മാത്രം പറഞ്ഞുനടന്നവര്‍; അധികാരവും പണവുമാണ് എല്ലാം എന്ന് കരുതിയവര്‍. എത്രയെത്രെ അഴിമതി ആരോപണങ്ങള്‍ ആ കുടുംബത്തിനെതിരെ ഉയര്‍ന്നു. അവിടെയാണ് ഈ രണ്ടു നേതാക്കളുടെ കുടുംബവും മക്കളും വ്യത്യസ്തരാവുന്നത്.
മരണവേളയിലും അപമാനിക്കല്‍
സര്‍ദാര്‍ പട്ടേല്‍ മരിച്ചപ്പോള്‍ പണ്ഡിറ്റ് നെഹ്‌റു നടത്തിയ പ്രസംഗത്തില്‍ പട്ടേലിനെ വാനോളം പുകഴ്ത്തി. ‘ജനങ്ങള്‍ക്ക് ദുരിതം വിതച്ച അനവധി ദുരന്തങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെയേറെ പ്രയാസമുണ്ടാക്കുന്നതാണ് നമ്മുടെകൂടെയുള്ള ഈ കരുത്തന്റെ വിടവാങ്ങല്‍. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്വാതന്ത്ര്യ സമരകാലഘട്ടം മുതലുള്ള പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.’എന്നൊക്കെ അന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനുമുന്‍പ് നെഹ്‌റു ചെയ്തത് ആരെയും ലജ്ജിപ്പിക്കുന്നതാണ്; അത്രക്ക് തരംതാണതായിരുന്നു ആ നീക്കങ്ങള്‍. കെഎം മുന്‍ഷിയും, മലയാളിയായ എംകെകെ നായരും അക്കാര്യം വിവരിച്ചിട്ടുണ്ട്. എംകെകെ നായര്‍ പറയുന്നതിങ്ങനെയാണ്. ‘പട്ടേലും നെഹ്രുവുമായി അനുസ്യൂതം ഉണ്ടായിക്കൊണ്ടിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഒടുവില്‍ നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം വ്യക്തിവൈരാഗ്യത്തില്‍ കലാശിച്ചു. മഹാനായ നെഹ്‌റുവിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെങ്കില്‍, താഴെ പറയുന്ന രണ്ടുകാര്യങ്ങള്‍ സംഭവിക്കുകയില്ലായിരുന്നു. സര്‍ദാര്‍ പട്ടേല്‍ അന്തരിച്ച ദിവസം, രണ്ട് കുറിപ്പുകള്‍ സംസ്ഥാന കാര്യാലയത്തിന് നെഹ്‌റു അയച്ചു. അവ എത്തിയത് വിപി മേനോന്റെ കയ്യിലായിരുന്നു. ഒന്നാമത്തെ കുറിപ്പ് പട്ടേല്‍ ഉപയോഗിച്ചിരുന്ന കാഡിലാക് കാര്‍ അടുത്തദിവസം രാവിലെ വിദേശ കാര്യാലയത്തില്‍ എത്തിക്കണമെന്നായിരുന്നു. ബോംബെയില്‍ വെച്ചാണ് പട്ടേല്‍ അന്തരിച്ചത്. പട്ടേലിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ അത് അവരവരുടെ സ്വന്തം ചിലവില്‍ തന്നെയായിരിക്കണമെന്നായിരുന്നു രണ്ടാമത്തെ കുറിപ്പ്. ഈ കുറിപ്പ് കിട്ടിയ ഉടനെ തന്റെ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാരെയും വിപി മേനോന്‍ വിളിച്ചുവരുത്തി. നെഹ്രുവിന്റെ കുറിപ്പിനെപ്പറ്റി യാതൊന്നും പറയാതെ ആര്‍ക്കെല്ലാം ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ചോദിച്ചു. പത്ത് പന്ത്രണ്ട് പേര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച്, ബോംബെയില്‍ അവര്‍ക്ക് പോയിവരാനുള്ള വിമാനടിക്കറ്റുകള്‍ അദ്ദേഹം സ്വന്തം ചെലവില്‍ വാങ്ങിക്കൊടുത്തു. ഈ സംഭവവും നെഹ്‌റുവിനെ ചൊടിപ്പിച്ചു’. (‘ആരോടും പരിഭവമില്ലാതെ’; പേജ് -163).
അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെഎം മുന്‍ഷി പറഞ്ഞത്, ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമല്ല കേന്ദ്ര മന്ത്രിമാര്‍ക്കും ബോംബെയില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകേണ്ടതില്ലെന്ന നിര്‍ദ്ദേശം നെഹ്‌റുവില്‍ നിന്നുമുണ്ടായി എന്നാണ്. മുന്‍ഷി പറഞ്ഞത്, താന്‍ അപ്പോള്‍ തന്നെ ബോംബെയിലായിരുന്നു. സത്യനാരായണ സിന്‍ഹ, എന്‍വി ഗാഡ്ഗില്‍ എന്നിവരും അന്ന് ബോംബെയിലെത്തി. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനോടും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നെഹ്‌റു അഭ്യര്‍ത്ഥിച്ചു; എന്നാല്‍ രാഷ്ട്രപതി അത് അവഗണിച്ചുകൊണ്ട് ബോംബെയിലെത്തി എന്നും മുന്‍ഷി പറയുന്നുണ്ട്. പട്ടേല്‍ ഉപപ്രധാനമന്ത്രി മാത്രമല്ല ദീര്‍ഘകാലമായുള്ള എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് എന്നും അന്നത്തെ രാഷ്ട്രപതി പറഞ്ഞുവത്രേ.
പട്ടേല്‍ മരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നത് മണിബെന്‍ ആണ്. മനുഷ്യക്കടലാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്. മനുഷ്യരുടെ നീണ്ട ക്യൂ. മണിക്കൂറുകള്‍ അവര്‍ അവിടെനിന്നു, തങ്ങളുടെ മഹാനായ നേതാവിനെ ഒരുനോക്കുകാണാന്‍. എങ്ങിനെയാണോ പട്ടേല്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അതേപോലെതന്നെയായിരുന്നു അപ്പോഴും; ജുബ്ബ, ദോത്തി ….. നെറ്റിയില്‍ മകളുടെ വക ഒരു കുങ്കുമക്കുറി. മകള്‍ തന്നെ കൈകൊണ്ടു നെയ്‌തെടുത്ത ഒരു മാലയും. നെഞ്ചത്ത് ഉണ്ടായിരുന്നത് ഒരു ഭഗവദ് ഗീത. തികഞ്ഞ ഹിന്ദുവായി, ദേശീയതയുടെ പ്രവാചകനായി ആ ധീര ദേശാഭിമാനി വിടചൊല്ലി. പക്ഷെ അദ്ദേഹം അനാഥമാക്കിയത് ഒരു രാജ്യത്തെയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ മണിബെന്നിന് എല്ലാം നഷ്ടമായി.
ഇവിടെ ഒരു കാര്യം കൂടി സ്മരിക്കേണ്ടതുണ്ട്. 1950 -ല്‍ സര്‍ദാര്‍ പട്ടേല്‍ മരണമടഞ്ഞ ശേഷം ഒരിക്കല്‍ മണിബെന്‍ നെഹ്‌റുവിനെ കാണാനെത്തി. കയ്യില്‍ ഒരു പുസ്തകവും സഞ്ചിയുമുണ്ടായിരുന്നു. ‘ഇതൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണ്; ഇത് അങ്ങയെ ഏല്‍പ്പിക്കാന്‍ അച്ഛന്‍ പറഞ്ഞിരുന്നു; അതുകൊണ്ടുവന്നതാണ്.’ നെഹ്‌റു ഉടനെ രണ്ടുകയ്യും നീട്ടി അത് വാങ്ങിവെച്ചു. 35 ലക്ഷം രൂപയുണ്ടായിരുന്നു ആ സഞ്ചിയില്‍. പുസ്തകം എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കണക്ക് പുസ്തകവും. ‘നന്ദി’ എന്ന് മാത്രം മറുപടി പറഞ്ഞു. എന്താണ് തുടര്‍ന്ന് നെഹ്‌റു പറയുക എന്നറിയാനായി മണിബെന്‍ കുറച്ചുനേരം കൂടി കാത്തിരുന്നു; പക്ഷെ, നെഹ്‌റു മൗനം പാലിച്ചു; ഒന്നും മിണ്ടാതെ സര്‍ദാര്‍ പട്ടേലിന്റെ മകള്‍ അവിടംവിട്ടിറങ്ങി. രാജ്യം കണ്ട വലിയ ക്ഷീര വിപ്ലവ പദ്ധതിയുടെ ഉപജ്ഞാതാവായ ‘അമൂല്‍’ വര്‍ഗീസ് കുര്യന്‍ തന്റെ ആത്മകഥയിലാണ് (ഐ ടൂ ഹാഡ് എ ഡ്രീം) ഇക്കാര്യം പറഞ്ഞിട്ടുള്ളത്. എന്താണ് നെഹ്‌റു ചോദിക്കും എന്ന് കരുതിയിരുന്നതെന്ന് പിന്നീട് മണിബെന്നിനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇനി എങ്ങിനെയാണ് ജീവിക്കുക എന്ന് അദ്ദേഹം ആരായാതിരിക്കില്ല എന്നായിരുന്നു മറുപടി. ആ മഹതിക്ക് ഭാവി ജീവിതം തന്നെ വലിയ പ്രതിസന്ധിയിലായിരുന്നു; കാരണം കയ്യില്‍ നയാപൈസ ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് അച്ഛന്റെ സഹായം; അച്ഛനാവട്ടെ തന്റെയെല്ലാം പാര്‍ട്ടിയുടേതാണ് എന്ന് കരുതി; അതാണ് തിരികെ കൊടുക്കാന്‍ മകളെ ഏല്‍പ്പിച്ചത്. അതായിരുന്നു സര്‍ദാര്‍ പട്ടേലും മകള്‍ മണിബെന്നും.
അവസാന കാലത്ത് മണിബെന്നിന് കാഴ്ചശേഷി നഷ്ടപ്പെട്ടിരുന്നു. അവര്‍ ആരുടെയും സഹായമില്ലാതെ, അഹമ്മദാബാദിലെ തെരുവുകളിലൂെട തപ്പിത്തടഞ്ഞ് നടക്കുന്നത് കണ്ടിട്ടുണ്ടെന്ന് വര്‍ഗീസ് കുര്യന്‍ പറയുന്നുണ്ട്. പലപ്പോഴും വഴിയാത്രക്കാരാണ് അവരെ സഹായിച്ചിരുന്നത്. മരണശയ്യയിലായപ്പോള്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ ഭായ് പട്ടേല്‍ കിടയ്ക്കക്കരികിലെത്തി; ഒരു ഫോട്ടോഗ്രാഫറെയും കൊണ്ടായിരുന്നു വരവ്. സര്‍ദാര്‍ പട്ടേലിന്റെ മകളെ സന്ദര്‍ശിച്ചു എന്ന് വരുത്താനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. ആ ഫോട്ടോ പിറ്റേന്ന് പത്രങ്ങളില്‍ അച്ചടിച്ചുവന്നു. ‘ഇക്കൂട്ടര്‍ നേരത്തെ ചെറിയ കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്ക് മണിബെന്നിന്റെ അവസാനകാല ജീവിതം കുറെയെങ്കിലും സുഖകരമാക്കാമായിരുന്നു’ എന്നാണ് വര്‍ഗീസ് കുര്യന്‍ എഴുതിയത്.
രാജ്യത്തെ അനവധി നേതാക്കളുടെ പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ ഒക്കെ ശേഖരിച്ചു പ്രസിദ്ധീകരിക്കുന്ന ഒരു പതിവ് കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഒരിക്കലും സര്‍ദാര്‍ പട്ടേലിന്റെ പ്രസംഗം പുസ്തക രൂപത്തില്‍ വെളിച്ചം കണ്ടില്ല. അതുതന്നെയായിരുന്നു നേതാജി സുഭാഷ് ബോസിനുണ്ടായ അനുഭവവും. അനവധി പേര്‍ക്ക് ഭാരതരത്‌ന കൊടുത്തു; പക്ഷെ, നെഹ്‌റു പരിവാര്‍ ഒരിക്കലും പട്ടേലിനെ പരിഗണിച്ചില്ല. പട്ടേലിന് ഒരു സ്മാരകമുണ്ടായത് നരേന്ദ്ര മോദിയിലൂടെയാണ് എന്നതും സ്മരിക്കാതെ പോകാനാവില്ലല്ലോ. ആ സ്മാരകം ലോകോത്തരമായിരിക്കുന്നു എന്നതും പറയേണ്ടതുണ്ട്.
(അവസാനിച്ചു)