സനാതനധര്‍മ്മ വിശ്വാസികളുടെ മഹോത്സവങ്ങളില്‍ പ്രമുഖമാണ് ശിവരാത്രി. ശിവരാത്രിയോട് അനുബന്ധിച്ച് പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ ക്രമമനുസരിച്ച് ഓടി ദര്‍ശനം നടത്തുന്ന ആരാധനയാണ് ശിവാലയ ഓട്ടം. ഈ ശിവക്ഷേത്രങ്ങളെല്ലാം കന്യാകുമാരി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
ഭാരതദേശത്തിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങള്‍ സുപ്രസിദ്ധമാണല്ലൊ. കേദാരനാഥം, കാശി, സോമനാഥം, വൈദ്യനാഥം, ശ്രീശൈലം, ഉജ്ജയിനി, ഓങ്കാരനാഥം, ഭീമശങ്കരം, ത്രയംബകേശ്വരം, നാഗേശ്വരം, രാമേശ്വരം, ഘുഷ്‌മേശ്വരം എന്നിവയാണ് ജ്യോതിര്‍ലിംഗങ്ങള്‍. ഇവയെ ദിവസവും പ്രഭാതത്തിലും പ്രദോഷത്തിലും സ്മരിച്ചാല്‍ ഏഴു ജന്മങ്ങളിലെ പാപം നശിക്കുമെന്നു വിശ്വാസമുണ്ട്.
ജ്യോതിര്‍ലിംഗങ്ങളെപ്പോലെ ദക്ഷിണേന്ത്യയില്‍ പ്രസിദ്ധങ്ങളായ പന്ത്രണ്ട് ശിവാലയങ്ങളില്‍ ശിവരാത്രി നാളില്‍ ദര്‍ശനം നടത്തുന്നതും പാപഹരമെന്നാണ് വിശ്വാസം. ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കുന്ന ശിവഭക്തന്മാര്‍ ‘ഗോവിന്ദന്മാര്‍’ എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ ശിവരാത്രിയ്ക്ക് ഒരാഴ്ച മുമ്പുതന്നെ മാലയിട്ട് വ്രതം ആരംഭിക്കുന്നു. ശിവരാത്രിയുടെ തലേന്നാള്‍ ഗോവിന്ദന്മാര്‍ ഒന്നാമത്തെ ശിവാലയമായ തിരുമലയിലെത്തും. താമ്രപര്‍ണ്ണി നദിയില്‍ മുങ്ങിക്കുളിച്ച്, ഈറനുടുത്ത് സന്ധ്യാദീപാരാധന തൊഴുത് ‘ഗോവിന്ദാ, ഗോപാലാ’ എന്ന നാമമന്ത്രോച്ചാരണത്തോടെ ശിവാലയ ഓട്ടം തുടങ്ങുന്നു.
ഗോവിന്ദന്മാര്‍ വെള്ളമുണ്ടുടുത്ത് അതിനു മുകളില്‍ ചുവന്ന കച്ചകെട്ടിയാണ് യാത്ര തിരിക്കുക. കൈയ്യില്‍ ഒരു വിശറിയുണ്ടാകും. അതിന്റെ കൈപ്പിടിയില്‍ കെട്ടിയിട്ടുണ്ടാകും, രണ്ട് സഞ്ചികള്‍. ഒന്നില്‍ പണവും മറ്റേതില്‍ പ്രസാദവും സൂക്ഷിക്കും. പതിനൊന്നു ശിവാലയങ്ങളിലും പ്രസാദമായി ഭസ്മമാണ് ലഭിക്കുക. അവസാനത്തെ ശിവാലയമായ തിരുനട്ടാലത്തു മാത്രം ചന്ദനമാണ് പ്രസാദമായി ലഭിക്കുക. ഗോവിന്ദന്മാര്‍ ഓരോ ശിവലായത്തിലും എത്തിയാലുടനെ അവിടങ്ങളിലെ ജലാശയങ്ങളില്‍ സ്‌നാനം ചെയ്ത് ക്ഷേത്രദര്‍ശനം നടത്തും. അപ്പോള്‍ വിശറികൊണ്ട് പ്രതിഷ്ഠാവിഗ്രഹങ്ങളെ വീശണം.
ഗോവിന്ദനാമം ഉരുവിട്ടു നടത്തുന്ന ശിവാലയ ഓട്ടം ഒരുകാലത്ത് ദ്രാവിഡദേശത്തു നിലനിന്നിരുന്ന ശൈവ-വൈഷ്ണവ തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി സഹായകമായിട്ടുണ്ട്. ‘ഹരിയും ഹരനും ഒന്ന്, അതറിയാത്തവര്‍ക്ക് വായില്‍ മണ്ണ്’ എന്ന ചൊല്ല് തന്നെയുണ്ട്.
ശിവാലയ ഓട്ടവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് മഹാഭാരതകഥയോളം പഴക്കമുണ്ട്. തിരുനെല്‍വേലി ജില്ലയിലെ പ്രസിദ്ധമായ കൃഷ്ണപുരം ക്ഷേത്രത്തിലെ ശിലാശാസനം ഈ ഐതിഹ്യത്തിലേയ്ക്ക് വെളിച്ചം വീശുന്നു.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ സന്ദര്‍ഭം. വേദവ്യാസ മഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ച് പാണ്ഡവന്മാര്‍ അശ്വമേധയാഗം നടത്താനൊരുങ്ങി. യാഗത്തിന്റെ പ്രധാനാചാര്യനായി വ്യാഘ്രപാദമഹര്‍ഷിയെയാണ് ശ്രീകൃഷ്ണ ഭഗവാന്‍ നിര്‍ദ്ദേശിച്ചത്.
കഠിനതപസ്സിലൂടെ പരമശിവനെ പ്രത്യക്ഷപ്പെടുത്തി വിചിത്രങ്ങളായ രണ്ടുവരങ്ങള്‍ നേടിയെടുത്ത മഹര്‍ഷിയായിരുന്നു വ്യാഘ്രപാദര്‍. ശിവപൂജയ്ക്ക് പൂക്കളിറുക്കുമ്പോള്‍ അവയ്ക്ക് പോറലേല്‍ക്കാതിരിക്കാന്‍ കൈവിരലുകളില്‍ കണ്ണും ഏത് വൃക്ഷത്തിനു മുകളിലും കയറി പൂക്കളിറുക്കാന്‍ വ്യാഘ്രത്തിന്റെ കൈകാലുകളും തന്ന് അനുഗ്രഹിക്കണമെന്നായിരുന്നു ആ രണ്ടു വരങ്ങള്‍
ശിവനെ മാത്രമേ ആരാധിക്കൂ എന്ന ദൃഢവ്രതക്കാരനായിരുന്നു മഹര്‍ഷി. അദ്ദേഹത്തെ അശ്വമേധയാഗത്തില്‍ പങ്കെടുപ്പിക്കുകയെന്ന ദുഷ്‌ക്കരമായ ദൗത്യം നിറവേറ്റുവാന്‍ ശ്രീകൃഷ്ണഭഗവാന്‍ ഭീമസേനനെ നിയോഗിച്ചു. ഭീമന്റെ അഹങ്കാരം ഇല്ലാതാക്കാനും വ്യാഘ്രപാദരുടെ വിഷ്ണുവിരോധം തീര്‍ക്കാനുമായാണ് ഭഗവാന്‍ ഇതെല്ലാം ചെയ്തത്. ഭഗവാന്‍ ഭീമന് പന്ത്രണ്ട് രുദ്രാക്ഷങ്ങള്‍ നല്‍കി, യാത്രയ്ക്കിടയില്‍ എന്തെങ്കിലും ആക്രമണഭീഷണി ഉണ്ടാകുകയാണെങ്കില്‍ ഇവയിലോരോന്ന് ഭൂമിയിലെറിഞ്ഞ് രക്ഷപ്പെടുവാന്‍ അരുളി.
വ്യാഘ്രപാദ മഹര്‍ഷിയെ അന്വേഷിച്ചിറങ്ങിയ ഭീമന്‍ ഒടുവില്‍ മുനിമാര്‍ത്തോട്ടത്തില്‍ (മുഞ്ചിറ) വെച്ച് മഹര്‍ഷിയെ കാണുവാനിടയായി. ഉടനടി ഭീമന്‍ ‘ഗോവിന്ദാ… ഗോപാലാ’ എന്നുരുവിടുവാന്‍ തുടങ്ങി. വിഷ്ണുവിരോധിയായ വ്യാഘ്രപാദര്‍ ഭീമനെ ആക്രമിക്കാനൊരുമ്പെട്ടു. ഭയന്നോടിയ ഭീമന്‍ താന്‍ പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ ആദ്യത്തെ രുദ്രാക്ഷം നിലത്തിട്ട് ഓടി. രുദ്രാക്ഷം ഉടനെ ശിവലിംഗമായി മാറിയ കാഴ്ച കണ്ട്, സര്‍വ്വവും മറന്ന് മഹര്‍ഷി കുളിച്ച് ഈറനുടുത്തു വന്ന് ശിവപൂജ നടത്താന്‍ തുടങ്ങി. ‘ഗോവിന്ദാ… ഗോപാലാ’ എന്ന നാമം ഉച്ചത്തില്‍ ചൊല്ലി മഹര്‍ഷിയുടെ ശ്രദ്ധ തിരിച്ച ഭീമന്‍ വീണ്ടും ഓട്ടം തുടങ്ങി. ഭീമനെ പിടിക്കാനായി വ്യാഘ്രപാദരും. പിടിക്കപ്പെടുമെന്ന ഘട്ടമെത്തുമ്പോള്‍ ഭീമന്‍ രുദ്രാക്ഷങ്ങള്‍ ഓരോന്നായി ഓരോ സ്ഥലങ്ങളില്‍ ഇട്ടു. അതാതു സ്ഥലങ്ങളില്‍ ഓരോ ശിവാലയ പ്രതിഷ്ഠയും നടന്നു.
വ്യാഘ്രപാദര്‍ തിരുനട്ടാലത്തുവെച്ച് ഭീമനുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. അവിടെ പ്രത്യക്ഷനായ ഭഗവാന്‍ ഭീമന് ശ്രീനാരായണന്റെ രൂപത്തിലും വ്യാഘ്രപാദര്‍ക്ക് ശിവന്റെ രൂപത്തിലും ദര്‍ശനം നല്‍കി. ഭഗവാനോടൊപ്പമെത്തിയ ധര്‍മ്മപുത്രരുടെ നീതിന്യായം കേട്ട മഹര്‍ഷി അശ്വമേധയാഗത്തില്‍ ആചാര്യസ്ഥാനം വഹിക്കാന്‍ സന്നദ്ധനുമായി.
ഭീമന്‍ ഭൂമിയില്‍ പ്രതിഷ്ഠിച്ച രുദ്രാക്ഷങ്ങള്‍ ശിവലിംഗങ്ങളായി മാറിയ ഇടങ്ങളിലാണ് പന്ത്രണ്ടു ശിവാലയങ്ങളും സ്ഥിതിചെയ്യുന്നതെന്നാണ് ഐതിഹ്യം. ഭീമന്റെ അന്നത്തെ ഓട്ടത്തെ അനുകരിച്ചാണ് ഇന്നും ഭക്തജനങ്ങള്‍ ശിവാലയ ഓട്ടം നടത്തുന്നത്.
ശിവാലയ ഓട്ടം ആരംഭിക്കുന്നത് തിരുമല ക്ഷേത്രത്തില്‍ നിന്നാണ്. തുടര്‍ന്ന്, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, തിരുപന്നിപ്പാകം, പദ്മനാഭപുരം, മേലാങ്കോട്, തിരുവിടക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം തുടങ്ങിയ ക്ഷേത്രങ്ങളിലൂടെ പന്ത്രണ്ടു ശിവാലയങ്ങളിലെയും ദര്‍ശനം കഴിഞ്ഞ് ശുചീന്ദ്രത്തെ സ്ഥാണുമാലയപ്പെരുമാളിനെയും തിരുവട്ടാറിലെ ആദികേശവ പെരുമാളിനെയും കണ്ട് വണങ്ങുമ്പോഴാണ് ശിവാലയ ഓട്ടം പരിസമാപ്തിയിലെത്തുന്നത്.
ദ്രാവിഡ സ്വത്വത്തിന്റെ ആദിമഹത്വങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ ശിവാലയ ഓട്ടം സഹായകമാകുമെന്നതില്‍ സംശയമില്ല. സൃഷ്ടിയുടെ ആദികിരണങ്ങളും സംഹാരത്തിന്റെ താണ്ഡവനൃത്തങ്ങളും ഒത്തുചേര്‍ന്ന വരദമൂര്‍ത്തിയാണ് ശിവന്‍. ലിംഗരൂപത്തിലും നടരാജരൂപത്തിലുമാണ് ഏറ്റവും പ്രചാരമുള്ള ആരാധനാവിഗ്രഹങ്ങളുള്ളത.് അങ്ങനെ കാവ്യാത്മകമായ ബിംബകല്‍പനകളുടെ സഞ്ചിതരൂപമായിത്തീര്‍ന്നു ശിവാദ്വൈതം. ശിവനെ സ്തുതിച്ച് ദേശാന്തരങ്ങളില്‍ അലഞ്ഞു നടന്ന അറുപത്തിമൂന്നു നായനാര്‍മാര്‍ ദ്രാവിഡ പൈതൃകത്തിന്റെ പ്രകാശവാഹകരായിരുന്നു. അവര്‍ക്ക് ശിവാലയങ്ങളുമായി ആത്മബന്ധം ഉണ്ടായിരുന്നു. അനന്തവും അജ്ഞാതവുമായ ജന്മദൗത്യം തേടിയലഞ്ഞ അവര്‍ക്ക് പരമശിവന്‍ താങ്ങും തണലുമായി. ഭഗവാന്‍ സ്വന്തം പ്രതിരൂപം അവര്‍ക്കു മുന്നില്‍ അനാവരണം ചെയ്തു. ശിവാലയങ്ങള്‍ ഭക്തിക്കുമപ്പുറം ശക്തി സൗന്ദര്യങ്ങള്‍ നിറച്ച് നൃത്തമാടിയ ശൈവഭക്തന്മാരുടെ സങ്കേതങ്ങള്‍ കൂടിയാണ്. രാജാവ് മുതല്‍ മുക്കുവന്‍ വരെ ‘നായനാര്‍’മാരായി പ്രത്യക്ഷപ്പെട്ടു. ജാതികള്‍ക്കതീതമായ ഒരുമയുടെ സംഘഗാനം ശിവാലയങ്ങളെ കലയും കവിതയുമായി ബന്ധപ്പെടുത്തി. ആ ആത്മബന്ധത്തിന്റെ തിരിച്ചറിവു കൂടിയാണ് ശിവരാത്രി നാളിലെ ശിവാലയ ഓട്ടം.