Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാരതത്തിന്റെ ലക്ഷ്യം ധര്‍മ്മത്തിന്റെ വിജയം

ഹൈദരാബാദില്‍ നടന്ന ആര്‍.എസ്.എസ് ശിബിരത്തില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണം.

Print Edition: 31 January 2020

ഈ പരിപാടിയുടെ പേര് വിജയ സങ്കല്പ ശിബിരം എന്നാണ്. സ്വാഭാവികമായും മനസ്സിലുയരുന്ന ചോദ്യം ആരുടെ വിജയത്തെക്കുറിച്ച്, എങ്ങനെയുള്ള വിജയത്തെക്കുറിച്ചാണ് നിശ്ചയമെടുക്കുന്നത് എന്നാണ്? സംഘത്തിന്റെ പരിപാടിയാണ്. സംഘത്തിന്റെ ആളുകള്‍ ഏതു വിജയത്തിന്, ആരുടെമേല്‍ വിജയത്തിനാണ് ശ്രമിക്കുക? ഏതു യുദ്ധമാണ് ചെയ്യുന്നത്? ആദ്യമായി മനസ്സിലാക്കേണ്ടത് സംഘസ്വയംസേവകര്‍ ലോകത്ത് എന്നും സ്വന്തം രാജ്യത്തിന്റെ വിജയം ആഗ്രഹിക്കുന്നു. സ്വന്തം വിജയമല്ല. സ്വന്തം സ്വാ ര്‍ത്ഥതയല്ല. പദവി, പേര്, യശസ്സ്, കീര്‍ത്തി തുടങ്ങിയവയുടെ പിന്നാലെ പോകരുത്. ആയിരം നല്ല കാര്യങ്ങള്‍ ചെയ്യാം എന്നാല്‍ ഒന്നിന്റെയും ശ്രേയസ്സ് സ്വന്തം പേരിലല്ല സ്ഥാപിക്കേണ്ടത്. എല്ലാം സമൂഹത്തിന് അര്‍പ്പിക്കണം. വളരെ കഷ്ടപ്പാടുകള്‍ സഹിക്കണം, വളരെ അധ്വാനിക്കണം, ചിരിച്ചുകൊണ്ട് പാടണം: നിന്റെ വൈഭവം അമരമാകട്ടമ്മേ, ഞാന്‍ നാലുനാള്‍ ജീവിച്ചെന്നാലും. രാജ്യത്തിന്റെ വിജയത്തിന്റെ കാര്യമാണ്. ആ വിജയം നമ്മുടെ രാജ്യത്തിന് ആവശ്യമാണ്. എല്ലാ ദേശവാസികളുടെയും ആഗ്രഹമാണ്, പ്രതീക്ഷയാണ്. സമ്പൂര്‍ണ്ണ വിശ്വത്തിന്റെയും അനിവാര്യമായ ആവശ്യമാണ്. കാരണം നാം ആഗ്രഹിക്കുന്ന ഈ വിജയം ധര്‍മ്മ വിജയമാണ്.

മൂന്നു തരത്തിലുള്ള വിജയത്തെക്കുറിച്ചാണ് പറയാറ്. എല്ലാവരും വിജയമാഗ്രഹിക്കുന്നു. എന്നാല്‍ ആസുരവൃത്തിയുള്ളവരെന്നു പറയപ്പെടുന്ന ചിലര്‍ ഈ ലോകത്ത് ജീവിക്കുന്നുണ്ട്. സ്വയം പല തരത്തിലുള്ള കഷ്ടതകളില്‍ കഴിയുക, ലോകത്തെയും പല തരത്തിലുള്ള കഷ്ടങ്ങളിലാക്കുക. എന്റേത് എന്റേതാണുതന്നെ, മറ്റുള്ളവരുടേതും എന്റെ പക്കലെത്തുക. ആസുര മനോവൃത്തിയെക്കുറിച്ച് ശ്രീമദ് ഭഗവദ്ഗീതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഞാനാണ് ശരി, ഞാന്‍ തന്നെയാണ് എല്ലാമെന്നുള്ള അഹങ്കാരമനോവൃത്തിയോടെ സംസാരിക്കുക, പ്രവര്‍ത്തിക്കുക! നിയമം, നീതി, അച്ചടക്കം എന്നിവയോട് സമര്‍പ്പണമനോഭാവമില്ലാതിരിക്കുക, അതിനോട് അകല്‍ച്ചയുണ്ടാക്കുക! തോന്നിയതുപോലെ വിധ്വസം പ്രവര്‍ത്തിക്കുക, വിധ്വംസ പ്രവര്‍ത്തികള്‍ ചെയ്യിക്കുക. അങ്ങനെയുള്ളയാളുകളെ ലോകത്ത് കാണാം. അവര്‍ സ്വയം കഷ്ടപ്പാടില്‍ പെടുന്നു, മറ്റുള്ളവരെയും കഷ്ടപ്പെടുത്തുന്നു. അവര്‍ വിജയിക്കുന്നിടത്ത് അവരുടെ വിജയം സര്‍വ്വത്ര വിനാശത്തിന് കാരണമാകുന്നു. അങ്ങനെയുള്ള ആളുകളുടെ വിജയത്തെയാണ് അസുരവിജയം എന്നു പറയുന്നത്. നമുക്ക് അത് വേണ്ടേ വേണ്ട. മനസ്സില്‍ എള്ളോളമെങ്കിലും നന്മയുള്ളവര്‍ അസുരരുടെ വിജയം ഒരിക്കലും ആഗ്രഹിക്കയില്ല.

മറ്റൊരുകൂട്ടര്‍ രാജസ വൃത്തിയുള്ളവരാണ്. അവര്‍ നല്ല നല്ല കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ ഒരു പ്രവൃത്തി ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് പേര്, കീര്‍ത്തി, മഹത്വമുണ്ടാകുമെങ്കില്‍ അവര്‍ അത്തരം പ്രവൃത്തികളും ചെയ്യുന്നു. അവര്‍ക്ക് മോഹമുണ്ട്, അവര്‍ക്ക് യോഗമുണ്ട്, അവര്‍ക്ക് പലതും വേണം. സാധിക്കുമെങ്കില്‍ ലോകമെങ്ങും തങ്ങള്‍ക്ക് കീര്‍ത്തിയുണ്ടാകട്ടെ, സാധിക്കുമെങ്കില്‍ ലോകത്തിലെ സമ്പത്തുമുഴുവന്‍ അവരുടെ ആധിപത്യത്തിലാകട്ടെ. സാധിക്കുമെങ്കില്‍ ലോകത്തിലെ അധികാരം മുഴുവന്‍ അവരുടെ പക്കലിരിക്കട്ടെ. അങ്ങനെ ആഗ്രഹിക്കുന്നവരും അതു സാധിക്കുന്നതിന് ആളുകളെ ഉപയോഗിക്കുന്നവരും ഉണ്ട്്. സ്വന്തം സ്വാര്‍ഥതയ്ക്ക് ആളുകള്‍ക്ക് സദുപദേശങ്ങള്‍ നല്കുകയും ചെയ്യും, ആളുകളെക്കൊണ്ട് നല്ല ജോലി ചെയ്യിക്കയും ചെയ്യും. അതല്ലെങ്കില്‍ സ്വാര്‍ത്ഥസിദ്ധിക്കുവേണ്ടി ആളുകളെ പരസ്പരം പോരടിപ്പിക്കുകയും ചെയ്യുന്നു. അവരുടെ ഹൃദയത്തില്‍ ഭയം ഉണ്ടാക്കി മറ്റുള്ളവരില്‍ നിന്ന് സ്വാര്‍ത്ഥസിദ്ധി നേടുന്നു. അവര്‍ക്കു ചില രൂപം തന്നെയുണ്ട്. എന്നാല്‍ അവരുടെ യാഥാര്‍ഥ്യം കടുത്ത സ്വാര്‍ത്ഥപൂര്‍ണ്ണമായ ഉള്ളാണ്, അന്തക്കരണമാണ്. അങ്ങനെയുള്ള രാജസ പ്രവൃത്തിയുള്ള ആളുകളുടെ വിജയത്തെ ധനവിജയം എന്നു പറയുന്നു. അവരുടെ വിജയമുണ്ടാകുന്നിടത്ത് അവരുടെ സമ്പത്ത് വര്‍ധിക്കുന്നു. അവരുടെ ധനം വര്‍ധിക്കുന്നതിനും അവരുടെ വൈഭവമേറുന്നതിനും അവര്‍ക്ക് കീര്‍ത്തിയുണ്ടാകുന്നതിനും ശേഷം മറ്റുള്ളവര്‍ക്ക് നന്മ ഉണ്ടായാല്‍ ഉണ്ടായി. അല്ലാതെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നോ എന്ന കാര്യത്തില്‍ അവര്‍ക്കു ശ്രദ്ധയില്ല.

ഈ രണ്ടു വിജയങ്ങളും നമ്മുടെ സമൂഹത്തിന്റെ പാരമ്പര്യത്തില്‍ നിഷിദ്ധമാണ്. നമ്മുടെ പൂര്‍വ്വികരുടെ, പരമ്പരയുടെ ധര്‍മ്മികമായ ആജ്ഞയുണ്ട്, ധര്‍മ്മവിജയം. ധര്‍മ്മവിജയം എന്താണ്? ധര്‍മ്മവിജയം നേടുന്നവര്‍ തങ്ങള്‍ക്കായി ഒന്നും ആഗ്രഹിക്കുന്നില്ല. സ്വയം കഷ്ടം സഹിച്ചുകൊണ്ട് എല്ലാവരെയും സുഖമാക്കി വയ്ക്കുന്നതില്‍ അവന്‍ വിശ്വസിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് സ്വന്തം ഹിതത്തെക്കുറിച്ച് ചിന്തയില്ല. നത്വഹം കാമയേ രാജ്യം, ന സ്വര്‍ഗ്ഗം നാ പുനര്‍ഭവം. എനിക്ക് രാജ്യം വേണ്ട, എനിക്ക് സ്വര്‍ഗ്ഗവൈഭവം വേണ്ട, പുനര്‍ജ്ജന്മം വേണ്ട. കാമയേ ദുഃഖതപ്താനാം പ്രാണിനാം ആര്‍ത്തിനാശനം. ദുഃഖത്തില്‍ തപ്തരായ പ്രാണികളുടെ ദുഃഖം നിവാരണം ചെയ്യാനാകണം എന്നതാണ് എന്റെ ആഗ്രഹം. ധര്‍മ്മവിജയം ആഗ്രഹിക്കുന്നവര്‍ അതാണ് ആഗ്രഹിക്കുന്നത്. സംഘം അതാണ് ആഗ്രഹിക്കുന്നത്. ഹിന്ദു സമൂഹം അങ്ങനെയാണ് ആഗ്രഹിക്കുന്നത്. ഭാരതം അങ്ങനെ ചിന്തിച്ചുകൊണ്ടാണ് ലോകത്ത് നിലകൊള്ളുന്നത്.

ഇന്ന് വിശ്വമെങ്ങും താമസ-രാജസശക്തികളുടെ കളികളാണ് നടക്കുന്നത്. ഇന്ന് നമ്മുടെ രാജ്യത്തും ആ കളികളാണ് നടക്കുന്നത്. അതിന്റെ മേല്‍ സാത്വിക ശക്തികളുടെ വിജയമുണ്ടാകണം. സാത്വിക ശക്തികള്‍ തങ്ങള്‍ക്കു വേണ്ടിയല്ല വിജയം ആഗ്രഹിക്കുന്നത്. ലോകഹിതത്തിനുവേണ്ടിയാണ്. ആ വിജയത്തില്‍ എന്താണ് സംഭവിക്കുന്നത്? എല്ലാവരും ഒത്തു ചേരുന്നു. ചിന്നിച്ചിതറി കിടക്കുന്നവരും ഒരുമിച്ചാകുന്നു. എല്ലാവരുടെയും ഉന്നതിയുണ്ടാകുന്നു. എല്ലാവരെയും ഒരുമിപ്പിക്കുന്ന, എല്ലാവരെയും ഒരുമിച്ചു നിരത്തുന്ന, ഒരുമിച്ച് എല്ലാവരുടെയും ഉന്നതിയുണ്ടാക്കുന്ന ശരീരം, മനസ്സ്, ബുദ്ധി, ആത്മാവിന് സുഖം ഒരുമിച്ചു നല്കുന്ന, വ്യക്തിയുടെ, മാനവസമൂഹത്തിന്റെ, സൃഷ്ടിയുടെ, എല്ലാവരുടെയും നന്മ ഒരുമിച്ചു ചെയ്തുകൊണ്ട്, എല്ലാവരെയും പരമേഷ്ടിയിലേക്കു നയിക്കുന്ന; അര്‍ത്ഥകാമപുരുഷാര്‍ഥങ്ങളെ കൂടുതല്‍ നന്നായി ധര്‍മ്മത്തിന്റെ നിയന്ത്രണത്തില്‍ നടത്തിക്കൊണ്ട് മുക്തിയിലേക്ക് എല്ലാവരെയും കൊണ്ടുപോകുന്ന ധര്‍മ്മം, ആ ധര്‍മ്മം ലോകത്തിലുണ്ടാകുന്നു, അതിന്റെ വര്‍ധനവുണ്ടാകുന്നു. അതുകാരണം എല്ലായിടത്തും ശാന്തി, സമാധാനം, സുഖം, സര്‍വ്വത്ര പരസ്പര പെരുമാറ്റത്തില്‍ സ്‌നേഹം, സന്തുലനം: എല്ലാവരുടെയും വികസനം ഉണ്ടാകുന്നു. സാത്വിക പ്രകൃതിയുള്ള ആളുകള്‍ക്കറിയാം, ഈ വിജയം, സ്വയം ഉദാഹരിക്കുന്നതിലൂടെയേ ഉണ്ടാകൂ. ഉപദേശം കൊണ്ട് ഇതുണ്ടാവില്ല. മറ്റുള്ളവരെ മര്‍ദ്ദിച്ച് ഇത് ഉണ്ടാക്കാവുന്നതല്ല.

ഇരുട്ടു മായ്ക്കണമെങ്കില്‍ അത് വടികൊണ്ട് അടിച്ചടിച്ച് സാധ്യമാവില്ല. ഒരു വിളക്ക് കത്തിക്കേണ്ടി വരും. ഇരുട്ട് സ്വയം ഓടിമറയും. ഈ വിജയത്തിനായി സാധന ചെയ്യുന്ന സാത്വികരായ ആളുകള്‍ സ്വയം മാതൃകയെന്ന നിലയില്‍ അവതരിപ്പിക്കുന്നു. സ്വന്തം സ്‌നേത്തിലൂടെ എല്ലാവരെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നു. അവരോടും എതിര്‍പ്പുണ്ടാകും. അവരുടെ മേലും ആരോപണങ്ങള്‍ ഉന്നയിക്കപ്പെടും. അവര്‍ക്കും പേരുദോഷം ഉണ്ടാക്കും. അവരെയും ചീത്തപറയാനാളുണ്ടാകും. അവര്‍ കൊല്ലപ്പെടുകയും ചെയ്യും. ചിലപ്പോഴൊക്കെ ആത്മരക്ഷക്കായി അവര്‍ക്ക് പോരാടേണ്ടിയും വരാം. എന്നാല്‍ അവരുടെ മനസ്സിലെ സ്‌നേഹം ഒരിക്കലും കുറയുകയില്ല. അവര്‍ക്ക് എല്ലാവരോടുമുള്ള സകാരാത്മകത, എല്ലാവരോടുമുള്ള ആത്മീയത ഒരിക്കലും വിഷലിപ്തമാവില്ല. സ്വയം നന്നാക്കി, തന്റെ പ്രവൃത്തികളിലൂടെ ലോകത്തെ നന്നാക്കാനുള്ള നിരന്തരം പരിശ്രമം അവര്‍ ഒരിക്കലും ഉപേക്ഷിക്കില്ല. എരിയുന്ന ദീപശിഖയുടെ ജ്വാല അത് നാം തലകുത്തനെ പിടിച്ചാലും മുകളിലേക്കുതന്നെ എരിയും. ആ ജ്വാലപോലെ സാത്വിക ശക്തികളുടെ സദ്പ്രവൃത്തികളുടെ ഗതി എന്നും ഉയര്‍ച്ചയിലേക്കു തന്നെയായിരിക്കും. ചുറ്റുപാടുകള്‍ എങ്ങനെതന്നെയാണെങ്കിലും…! അങ്ങനെയുള്ള പ്രവൃത്തികളാണ് വേണ്ടത്. അപ്പോള്‍ രാജ്യത്ത് സ്വാത്വികതയുടെ, ധര്‍മ്മത്തിന്റെ വിജയമുണ്ടാകും.

ഈ വിജയസങ്കല്പവുമായി കാര്യകര്‍ത്താക്കള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കയാണ്. നമ്മുടെ എല്ലാവരുടെയും കാര്യമായതുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ വരേണ്ടി വരുന്നത്. ഇവര്‍ക്ക് ആത്മപ്രദര്‍ശനം നടത്തണമെന്നില്ല. ഇവര്‍ക്ക് സമൂഹത്തെയാകെ തങ്ങളെപ്പോലെ നിര്‍മ്മിക്കണമെന്നുണ്ട്. സംഘത്തിലെ ആളുകള്‍ക്ക് സംഘത്തില്‍ സംഘത്തിന്റെ വിചാരഗതിയില്‍ സ്വാധീനംചെലുത്തുന്ന കണമായിരിക്കണമെന്നില്ല. വലിയ സംഘടനയായും ഇരിക്കേണ്ടതില്ല. സമ്പൂര്‍ണ്ണ സമൂഹം സംഘടിക്കേണ്ടതുണ്ട്. കാരണം, വിശ്വസുഖത്തിന്, രാജ്യസുഖത്തിന് സ്വന്തം സുഖത്തിന് നാം ആഗ്രഹിക്കുന്ന സാത്വികമായ പരിവര്‍ത്തനം ഉണ്ടാക്കുന്ന കരാറുകാരനില്ല ഇവിടെ. ഇപ്പോഴിവിടെ നന്ദി പ്രകാശിപ്പിക്കപ്പെട്ടു. ഇവിടെ വൈദ്യുതിക്കുള്ള ഏര്‍പ്പാടു ചെയ്തവരോട് കൃതജ്ഞതയുണ്ട്. സുരക്ഷാ വ്യവസ്ഥകളേര്‍പ്പെടുത്തിയ പോലീസിനോടു നന്ദിയുണ്ട്. അങ്ങനെ ലോകത്തിലെ, രാജ്യങ്ങളിലെ നമുക്കു സുഖം പകരുന്ന ധര്‍മ്മത്തെ സുരക്ഷിതമായി വയ്ക്കുന്നവരോട് നമുക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കില്ല. കാരണം ഇത് എല്ലാവരുടെയും സ്വന്തം കാര്യമാണ്. ഭഗവാന്‍ അവതരിക്കട്ടെ, അപ്പോള്‍ ശരിയാക്കാം. നല്ല സര്‍ക്കാര്‍ വരും അപ്പോള്‍ ശരിയാകും. ഏതെങ്കിലും പുതിയ നേതാവു വരും, പുതിയ വെളിച്ചം പകരും. ആരെങ്കിലും എനിക്ക് നല്ലതു ചെയ്യട്ടെ. ആരെങ്കിലും നമുക്ക് ഉന്നതിയുണ്ടാക്കട്ടെ. അങ്ങനെ പ്രാര്‍ഥിച്ചതുകൊണ്ടോ ആഗ്രഹിച്ചതുകൊണ്ടോ ഒരിക്കലും ആര്‍ക്കും ഉന്നതിയുണ്ടാവില്ല. അങ്ങനെ ആര്‍ക്കും ഉയര്‍ച്ചയുണ്ടാവില്ല. വ്യക്തിയുടേതുമുണ്ടാവില്ല, കുടുംബത്തിന്റേതുമുണ്ടാവില്ല, സമൂഹത്തിന്റേതുമുണ്ടാവില്ല, രാജ്യത്തിന്റേതുമുണ്ടാവില്ല, ലോകത്തിന്റേതുമുണ്ടാവില്ല. ഇത് നമ്മുടെ എല്ലാവരുടെയും കാര്യമാണ്. നാമെല്ലാം ചെയ്യേണ്ടി വരും. കാരണം രാഷ്ട്രത്തിനു വേണ്ടി, രാജ്യത്തിനുവേണ്ടി, സമൂഹത്തിനുവേണ്ടി.നാം ഒരു ജീവനാണ്.

ഇംഗ്ലീഷില്‍ നാം ഒരു ഓര്‍ഗാനിക് എക്‌സിസ്റ്റന്‍സ് ആണ് എന്നു പറയുന്നു. സംഘത്തിന്റെ പ്രാര്‍ത്ഥനയില്‍ നാം പറയും, നാം ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമാണെന്ന്. കാരണം ഈ ധര്‍മ്മവിജയമെന്ന ചിന്താഗതി, പരസ്പരമുള്ള പെരുമാറ്റത്തില്‍ സ്‌നേഹത്തെക്കുറിച്ചും സന്തുലനത്തെക്കുറിച്ചും ചിന്തിക്കുന്നത്, എല്ലാവരെയും സ്വീകരിക്കുന്നത്, നാം ഒരുമിച്ച് എല്ലാവരുടെയും ഉന്നതിക്കായി പ്രവര്‍ത്തിക്കണമെന്ന ഈ ചിന്താഗതിയെ ലോകം ഹിന്ദു ചിന്താഗതി എന്നു പറയുന്നു. അത് ഭാരതത്തിന്റെ പരമ്പരാഗതമായ ചിന്താഗതിയാണ്. ഭാരതത്തിന്റെ മണ്ണില്‍ പിറന്ന എല്ലാ ചിന്താഗതികളുടെയും സാരതത്വമാണത്. ഈശ്വരനെ അംഗീകരിക്കുന്ന വിചാരധാരകളും ഭാരതത്തില്‍ പിറന്നതാണ്, ഈശ്വരനെ മാനിക്കാത്ത വിചാരധാരകളും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ എല്ലാത്തിന്റെയും സാരതത്വം ഒന്നാണ്. കാരണം അതിന്റെയെല്ലാം സത്യം ഒന്നാണ്. ആ സത്യം എന്താണ്? എല്ലാവരും ഒരുപോലെയാണ്. കാരണം എല്ലാം ഒന്നില്‍ നിന്നു പുറപ്പെട്ടതാണ്. നാനാത്വത്തില്‍ ഏകത്വമെന്ന വാക്യം എല്ലായിടത്തും പറയപ്പെടുന്നതാണ്. വളരെ നല്ലതാണ്. എന്നാല്‍ നമ്മുടെ രാജ്യം അതിനേക്കാള്‍ ഒരു പടി അപ്പുറത്താണ്. നാനാത്വത്തില്‍ ഏകത്വം മാത്രമല്ല, ഏകത്വം തന്നെയാണ് നാനാത്വം. നാനാത്വത്തില്‍ നാം ഏകത്വം അന്വേഷിക്കയല്ല, നാനാത്വം ഏത് ഏകത്വത്തില്‍ നിന്നാണോ പുറപ്പെട്ടത് ആ ഏകത്വത്തെ അന്വേഷിക്കയാണ്. അത് നേടുന്നതിന് വഴികള്‍ അനേകമാണ്. ദര്‍ശനങ്ങള്‍ അനേകമാണ്. വഴികളും മതങ്ങളും അനേകമാണ്. അഭിപ്രായങ്ങളും പലതാണ്, ചിലപ്പോള്‍ പരസ്പരം വിരുദ്ധങ്ങളുമാണ്. അതുകൊണ്ട് കുഴപ്പമില്ല. എല്ലാത്തിന്റെയും സാരതത്വം ഒന്നുതന്നെയാണ്.

സത്യം, അഹിംസാ, അപരിഗ്രഹം, അസ്‌തേയം, ബ്രഹ്മചര്യം, തപം, ശൗചം, സ്വാധ്യായം, ഈശ്വരപ്രണിധാനം. യമനിയമാത്മകമായ പത്ത് മൂല്യങ്ങളുള്ള ഈ ആചരണമാണ് വേണ്ടത്. ഈ കാര്യം നാം പറയുമ്പോള്‍, വിശദീകരിക്കുമ്പോള്‍, അതിന്റെ അടിസ്ഥാനത്തെക്കുറിച്ചു പറയുമ്പോള്‍, അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആളുകള്‍ നിങ്ങളെ ഹിന്ദുത്വവാദി എന്നു പറയും. നമ്മുടെ രാജ്യം പരമ്പരയായി ഹിന്ദുത്വവാദിയാണ്. നമ്മുടെ രാജ്യത്തെ എല്ലാ കാര്യങ്ങളും അതുമായി ബന്ധപ്പെട്ടതാണ്. ഒന്നും മാറ്റേണ്ട ആവശ്യമില്ല. ഒരുമിച്ച് മുന്നോട്ടു നടക്കാം. അച്ചടക്കം പാലിക്കുക. നീതിനിയമങ്ങളും അച്ചടക്കവും പാലിക്കുക. അതിനായി നല്ല സംസ്‌കാരം ഉണ്ടായിരിക്കുക. നമ്മുടെ ജീവിതം ധര്‍മ്മജീവിതമാണ്. അത് മുക്തിയിലേക്കു നയിക്കുന്നു. അര്‍ഥകാമങ്ങളുണ്ട്. ആവശ്യമാണ്. എത്രവേണമോ അത്രയുമാകാം. പരിധി വിടാതിരിക്കുന്നതിന് ധര്‍മ്മത്തിന്റെ അച്ചടക്കം പാലിക്കുക. ഒരു തരത്തിലുമുള്ള അച്ചടക്കരാഹിത്യത്തിനും ഇവിടെ അനുവാദമില്ല. സ്വാതന്ത്ര്യത്തിന് അനുവാദമുണ്ട്. എന്നാല്‍ സ്വാതന്ത്ര്യമെന്നാല്‍ അച്ചടക്കരാഹിത്യമല്ല. ലോകത്ത് ഒരു വ്യക്തിയേ ഉണ്ടായിരുന്നെങ്കില്‍ തനിയെ തോന്നിയതുപോലെ നടക്കാമായിരുന്നു. എന്നാല്‍ നാം എല്ലാവരുമുണ്ട്. നമുക്കെല്ലാം ജീവിക്കണം. നമുക്കെല്ലാം മുന്നോട്ടു പോകാം. അതുകൊണ്ട് എല്ലാവരുടെയും ഹിതത്തിന് ആവശ്യമായ നിയമങ്ങളുണ്ടാകും. അത് പാലിക്കേണ്ടതുണ്ട്. ഇതുപറയുമ്പോള്‍ ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. പൊതുമധ്യത്തില്‍ ഇതാര്‍ക്കും നിഷേധിക്കാനാവില്ല. എല്ലാവരും അംഗീകരിക്കുന്നുണ്ടാകുമെങ്കിലും ഇത് ആചരിക്കയുംകൂടി വേണമെന്നതാണ് പ്രധാനം. കാരണം അത് വിശേഷാല്‍ പറയേണ്ട കാര്യമല്ല. സാധാരണ ജനങ്ങള്‍ ഇത്രയും ചിന്തിക്കയില്ല.

സാധാരണക്കാര്‍ പറയുക, വലിയ ആളുകള്‍ എന്തു ചെയ്യുന്നോ, അതുപോലെ ഞങ്ങളും ചെയ്യും എന്നാണ്. ആളുകള്‍ ശ്രദ്ധിക്കുന്നവര്‍, മറ്റുള്ളവരുടെ മാതൃകയായവര്‍, ആരുടെ മേലാണോ ആളുകള്‍ വിശ്വാസമര്‍പ്പിക്കുന്നത്, ആള്‍ക്കാരുടെ മുന്നില്‍ ആരുടെ പ്രതിച്ഛായയാണോ സുതാര്യമായി വര്‍ത്തിക്കുന്നത്, അങ്ങനെ പെരുമാറുന്ന ആളുകള്‍ സമൂഹത്തിലുണ്ടാകണം. രവീന്ദ്രനാഥ ടാഗോര്‍ അങ്ങനെയുള്ള ആളുകള്‍ക്ക് നായക് എന്ന പേരുനല്കി. അദ്ദേഹത്തിന്റെ ഒരു ലേഖനമുണ്ട്. സ്വദേശീ സമാജ്. ഭാരതത്തിന്റെ ഉയര്‍ച്ച രാജനീതി കൊണ്ടുണ്ടാവില്ല, നേതാക്കള്‍ വഴിയുമുണ്ടാവില്ല, സമൂഹത്തില്‍ മാറ്റമുണ്ടാകണം എന്ന് അതില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം പറയുന്നു, ഐക്യത്തിലേക്കു മുന്നേറുന്നത് നമ്മുടെ സമൂഹത്തിന്റെ സ്വഭാവമാണ് എന്ന്. ഈ സമൂഹത്തില്‍ ഹിന്ദുവെന്നു പറയുന്നവരും മുസല്‍മാന്മാര്‍ എന്നു പറയുന്നവരും തമ്മില്‍ അടിപിടി കൂടുമെന്നും പരസ്പരം പോരാടുമെന്നും ഇല്ലാതെയാകുമെന്നും ഇഗ്ലീഷുകാര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. പക്ഷേ, അങ്ങനെയുണ്ടാവില്ലെന്ന് ഇംഗ്ലീഷുകാര്‍ ഓര്‍ത്തോളൂ. പരസ്പരമുള്ള ഈ സംഘര്‍ത്തില്‍നിന്നുതന്നെ ഒരുമിച്ചു നില്‍ക്കാനുള്ള വഴി ഈ സമൂഹം അന്വേഷിച്ചു കണ്ടെത്തും. രവീന്ദ്രനാഥിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ആ വഴി, തീര്‍ച്ചയായും ഹിന്ദു വഴിയായിരിക്കും. രവീന്ദ്രനാഥ ഠാകൂറിന്റെ വാക്കുകളാണിത്. തുടര്‍ന്ന് അദ്ദേഹം എഴുതുന്നു, അതിന് സമൂഹത്തെ ആത്മബന്ധത്തോടെ, സ്വന്തമെന്നു കാണുന്നവര്‍, സമൂഹത്തിലെ ആളുകള്‍ തമ്മില്‍ വ്യത്യാസം കാണാത്തവര്‍, നിസ്വാര്‍ഥബുദ്ധിയോടെ സമൂഹത്തിനുവേണ്ടി മാത്രം ജീവിച്ച് മരിക്കുന്ന, സമൂഹത്തെ അറിയുന്ന നേതാവ് വേണം. കാരണം യദ്യദാചരതി ശ്രേഷ്ഠഃ തതദേവേതരോ ജനഃ, സ യത്പ്രമാണം കുരുതേ ലോകസ്തദനുവര്‍തതേ… ഒരു നായകന്‍ മതിയാവില്ല. ഇത്രയ്ക്ക് വിശാലമായ രാജ്യമാണ്. വലിയ ജനസംഖ്യയുണ്ട്. ഓരോ തെരുവിലും ഓരോ ഗ്രാമത്തിലും സമൂഹത്തോട് അത്യന്തം നിസ്വാര്‍ഥമായ ആത്മബന്ധം പുലര്‍ത്തുന്ന, മുഴുവന്‍ സമൂഹത്തെയും വ്യത്യാസമേതുമില്ലാതെ സ്വന്തമെന്നു കണക്കാക്കുന്ന, മനസ്സില്‍ സ്വാര്‍ഥത ലവലേശം പോലുമില്ലാത്ത, സ്വഭാവം തീര്‍ത്തും നിഷ്‌കളങ്കമായ, അതുകൊണ്ട് സമൂഹത്തിന്റെ സ്‌നേഹവും വിശ്വാസവും നേടിയിട്ടുള്ള, സമൂഹനന്മയുടെ ചിന്തയില്‍ ജീവിതം നയിക്കുന്ന, വേണ്ടിവന്നാല്‍ ബലിദാനമനുഷ്ഠിക്കുന്ന തരുണന്മാരും മുതിര്‍ന്നവരും ബാലന്മാരും അടങ്ങുന്ന കൂട്ടം വേണം. ഓരോ തെരുവിലും അങ്ങനെയുള്ള ആളുകള്‍ ഉണ്ടാകുന്നതിലൂടെ സമൂഹം മാറും.

സമൂഹം മാറുന്നതോടെ ഭാരതത്തിന്റെ വിധിതന്നെ മാറും. നേതാവാരാണ്, പാര്‍ട്ടി ഏതാണ്, എന്ത് ഉപായങ്ങളുണ്ട്, സാമ്പത്തിക വ്യവസ്ഥ എങ്ങനെയുണ്ട് എന്നൊന്നുമുള്ള ചോദ്യങ്ങളുണ്ടാവില്ല. അങ്ങനെയൊരു സമൂഹം രൂപപ്പെടുത്താന്‍ സംഘം പ്രവര്‍ത്തിക്കുന്നു. സംഘത്തിന് ഈ വിജയമാണ് വേണ്ടത്. സ്വന്തം രാജ്യത്തെ പരമവൈഭവമിയന്നതാക്കുന്ന, സ്വന്തം രാജ്യത്തെ വിശ്വഗുരുവാക്കി വിശ്വത്തിന് സുഖത്തിന്റെയും ശാന്തിയുടെയും പുതിയ പാത കാട്ടിക്കൊടുക്കുന്ന, ഭാരതവര്‍ഷം ആരുടെ പ്രയത്‌നത്തിലൂടെ രൂപപ്പെടുമോ അങ്ങനെയുള്ള സംഘടിത ഹിന്ദു സമൂഹമാണ് വേണ്ടത്. ഞാന്‍ ഹിന്ദുവെന്നു പറയുമ്പോള്‍ ആരെയും വിട്ടുകളയുന്നില്ല. കാരണം സംഘം ഹിന്ദു എന്നു പറയുമ്പോള്‍ മൂന്നു കാര്യങ്ങളുണ്ട് – ഭാരതത്തെ സ്വന്തം മാതൃഭൂമിയെന്നു കരുതുന്നവര്‍, ഭരതത്തിന്റെ ജനം, കാട്, ഭൂമി, ഇവിടത്തെ ജീവജാലങ്ങള്‍ എല്ലാമടങ്ങുന്ന ഭൂമിയെ സ്‌നേഹിക്കുന്നവര്‍, അതിനോടു ഭക്തിയുള്ളവര്‍, ഈ ഭാരതത്തിന്റെ സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന, എല്ലാത്തിനെയും അംഗീകരിക്കുന്ന ഉദാരമായ മാനവസംസ്‌കൃതിയെ സ്വന്തം ജീവിതത്തില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നവര്‍… ഭാരതത്തിന്റെ ഈ നീതിപൂര്‍വ്വമായ സംസ്‌കാരത്തെയും അച്ചടക്കത്തെയും മാനിക്കുന്ന, മനുഷ്യജീവിതത്തില്‍ മംഗളം വരുത്തുന്ന, സമ്പൂര്‍ണ്ണ സൃഷ്ടിയെയും മിത്രഭാവത്തോടെ നന്മയിലേക്കു നയിക്കുന്ന ഈ ശ്രേഷ്ഠമായ സംസ്‌കാരത്തെ ദേശകാലപരിസ്ഥിതിക്കനുകൂലമായി ആചരിച്ചംഗീകരിക്കുന്ന ആരാണെങ്കിലും, ഏതു ഭാഷ സംസാരിക്കുന്നയാളാണെങ്കിലും, ഏതു പ്രദേശത്ത് ജീവിക്കുന്ന ആളാണെങ്കിലും, ഏത് ഉപാസന പദ്ധതിഅനുഷ്ഠിക്കുന്ന ആളാണെങ്കിലും, ഒരു പൂജാപദ്ധതിയും അനുഷ്ഠിക്കാത്തവരാണെങ്കിലും, ഭാരതമാതാവിന്റെ പുത്രന്‍ ഹിന്ദുവാണ്. ഈ അര്‍ഥത്തില്‍ നമ്മുടെ 130 കോടി ജനങ്ങളുള്ള സമൂഹം മുഴുവന്‍ സംഘത്തെ സംബന്ധിച്ചിടത്തോളം ഹിന്ദു സമൂഹമാണ്. സംഘം എല്ലാവരെയും സ്വന്തമെന്നു കരുതുന്നു, സംഘം എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്നു, സംഘം എല്ലാവരെയും ഒരേ ചരടില്‍ കോര്‍ക്കാനാഗ്രഹിക്കുന്നു. ഉന്നതിയിലെത്തിക്കാനാഗ്രഹിക്കുന്നു. മറ്റുള്ളവരോ നാമോ എന്തു വിചാരിക്കുന്നു എന്നതല്ല പ്രശ്‌നം. അതുകൊണ്ട് വീടുതോറും പോവുക, സമ്പര്‍ക്കം ചെയ്യുക, നാം എന്താണു ചെയ്യുന്നതെന്നു കാട്ടിക്കൊടുക്കുക, ഇല്ലായ്മയുള്ളിടത്ത് സേവനം ചെയ്യുക, തന്റെ സര്‍വ്വസ്വവും സമര്‍പ്പിച്ച് സമൂഹത്തെ സേവിക്കുക, ജീവിതം മുഴുവന്‍ അങ്ങനെ ചെയ്തു കഴിയാന്‍ വേണ്ട കഴിവുനേടാന്‍ ദിവസേന ഒരു മണിക്കൂര്‍ ആ കഴിവുകള്‍ക്കായി ഭക്തിയോടെ, സമര്‍പ്പണത്തോടെ, മനസ്സര്‍പ്പിച്ച് നിത്യേന അഭ്യസിക്കുക. ഇതാണ് സംഘ സ്വയംസേവകര്‍ ചെയ്യുന്നത്. ആ വിജയത്തിനുവേണ്ടി, ധര്‍മ്മത്തിന്റെ വിജയത്തിനുവേണ്ടി.

ഈ വിജയത്തിനുള്ള സാധന കേവലം സംഘത്തിന്റെ സാധനയല്ല. ഇത് നാം ഭാരതവാസികളുടെയെല്ലാം സാധനയാണ്. അത് നമുക്ക് പൂര്‍വ്വികസമ്പത്തെന്നപോലെ ലഭിച്ചിട്ടുണ്ട്. ഇതിനായിട്ടാണ് വിവേകാനന്ദന്‍ പറഞ്ഞത് ഇനി വരുന്ന അമ്പതു വര്‍ഷത്തോളം എല്ലാ ദേവീദേവതകളെയും മറന്ന് ഭാരതമാതാവിനെ മാത്രം ആരാധിക്കൂ എന്ന്. ഭാരതത്തിലെ പുത്രന്മാരുടെ നന്മയ്ക്കായി സ്വന്തമായതു സര്‍വ്വസ്വവും അര്‍പ്പിക്കൂ എന്ന്. ആ ആഹ്വാനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് വീണ്ടും പ്രവര്‍ത്തന നിരതരാകേണ്ടതുണ്ട്. വിശ്വമാകെയും കാത്തിരിക്കയാണ്. ഭാരതത്തില്‍ നിന്ന് അതിനുള്ള വഴി ലഭ്യമാകും. ഭാരതം കാത്തിരിക്കയാണ്. നാം എഴുന്നേറ്റു നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ ആ ഭാരതത്തിന്, അതായത് നമുക്കെല്ലാം എഴുന്നേറ്റു നില്‍ക്കേണ്ടതുണ്ട് എന്നു കരുതി ആരും നമ്മെ വന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയില്ല എന്നോര്‍ക്കണം. നാം സ്വന്തം കാലില്‍ നില്ക്കണം. അതുകൊണ്ട് ഈ മുന്നേറ്റത്തില്‍ നാമേവരും പങ്കാളികളാകേണ്ടതുണ്ട്. അബാലവൃദ്ധം, സ്ത്രീപുരുഷന്മാരൊന്നാകെയും ചെയ്യേണ്ട ജോലിയാണിത്. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പേരില്‍ ശാഖയുടെ കാര്യം നടക്കുന്നതില്‍ പുരുഷന്മാര്‍ മാത്രമാണുള്ളത്. എന്നാല്‍ സ്ത്രീകളെ ഉപേക്ഷിച്ചിട്ടില്ല. അവര്‍ക്കുമുണ്ട് കര്‍ത്തവ്യം. രാഷ്ട്ര സേവികാ സമിതി എന്ന പേരില്‍ അതു നടക്കുന്നു. സംഘം ആരംഭിച്ചപ്പോള്‍ത്തന്നെ സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കേണ്ട എന്നു തീരുമാനിച്ചതാണ്. രാഷ്ട്ര സേവികാ സമിതിയില്‍ പുരുഷന്മാരും പ്രവര്‍ത്തിക്കില്ല. രണ്ടു കൂട്ടരും പരസ്പരം സഹായിച്ചു പ്രവര്‍ത്തിക്കും. സമൂഹ നന്മയ്ക്കുള്ള എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ സ്വയംസേവകര്‍ പല പല സംഘടനകളെ കെട്ടിപ്പടുത്തിട്ടുണ്ട്. വേറിട്ട സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ആറുതരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. 1,20,000 ലധികം സേവന കാര്യങ്ങള്‍ നടക്കുന്നു. പല തരത്തിലുള്ള സേവന കാര്യങ്ങള്‍ സ്വയംസേവകര്‍ ഒറ്റയ്ക്കും ചെയ്യുന്നു. അതിലെല്ലാം സ്ത്രീപുരുഷന്മാര്‍ ഒരുമിച്ച് സ്വന്തം രാജ്യം കെട്ടിപ്പടുക്കാനുള്ള പ്രവൃത്തികള്‍ ചെയ്യുന്നു. ഈ മുന്നേറ്റം സമ്പൂര്‍ണ്ണ സമൂഹത്തിന്റെയും മുന്നേറ്റമാകേണ്ടതുണ്ട്. അതിന് ആവശ്യമായ യോഗ്യത നേടുന്നതിനുള്ള ഒരു മണിക്കൂര്‍ സാധന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാണപ്പെട്ട രൂപമാണ്. ആ രൂപത്തില്‍ നമ്മുടെ ഏവരുടെയും രൂപം ലയിച്ചു ചേരേണ്ടതുണ്ട്. ആ സാധന നമ്മുടെ ഏവരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീരേണ്ടതാവശ്യമാണ്. അതുകൊണ്ട് സ്വയംസേവകര്‍ വിജയത്തിനുള്ള തീരുമാനവുമായി നില്‍ക്കുമ്പോള്‍ പഥസഞ്ചലനം നടത്തി സമൂഹത്തിന് കാട്ടിക്കൊടുക്കുന്നു. പൊതു സമ്മേളനത്തിലേക്ക് ജനങ്ങളെ വിളിക്കുന്നു. ലൗകിക വീക്ഷണത്തില്‍ ആളുകള്‍ക്കു തോന്നും സംഘം സ്വയം പ്രചരിപ്പിക്കയാണെന്ന്. സംഘത്തിന്റെ കാര്യം സംസ്‌കാരത്തിന്റെ കാര്യമാണ്. എന്തിന് പ്രചരിപ്പിക്കണം?

സംഘം ശാന്തിയോടെ 90 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. പ്രചാരണ കാര്യത്തില്‍ സംഘം വളരെ പിന്നിലാണ്. എങ്കിലും നാം മുന്നേറുകയാണ്. ഈ പരിപാടി സ്വയംസേവകര്‍ക്കു മാത്രമുള്ളതല്ല. അവര്‍ ലാബില്‍ ടെസ്റ്റ് ചെയ്യപ്പെടുന്നു. നാം എത്ര പരിശ്രമിച്ചു. എവിടെയാണ് കുറവുണ്ടായിരുന്നത്? എന്താണ് ശരിയാക്കാനുള്ളത്? അതെക്കുറിച്ച് വിചിന്തനം നടത്തും. എന്നാല്‍ സമൂഹത്തെ മുഴുവന്‍ ഗുണസമ്പന്നമാക്കുന്നതിന്, സ്വയം മൂല്യസമ്പന്നമാക്കുന്നതിന് ഇതു ചെയ്യുന്നു. സ്വന്തം ജീവിതം പോലെയായിരിക്കണം രാജ്യത്തിന്റെ ജീവിതം… അതിനായി, രാജ്യഹിതത്തിനായി രാജ്യത്തെ ഒരുമിപ്പിക്കുന്ന പ്രവൃത്തി ചെയ്യുക, അതില്‍ പങ്കാളിയാകേണ്ടതുണ്ട്, അതില്‍ പങ്കാളിയാകുന്നതിനുള്ള ഈ ആഹ്വാനം ഞാനിന്ന് നിങ്ങളുടെ മുന്നില്‍ വയ്ക്കുന്നു.

(പരിഭാഷ:
ഡോ.കെ.സി.അജയകുമാര്‍)

Tags: RSS
Share184TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies