പത്തായം ഒഴിഞ്ഞ് താളും തകരയും വരെ ഭക്ഷിച്ച് തോരാത്ത മഴകൊണ്ട്പുറത്തിറങ്ങാനാവാത്ത കര്‍ക്കിടകമാസം പഴയ ഗ്രാമീണകേരളത്തിന് പഞ്ഞമാസമായിരുന്നു. കൊയ്ത്തുകഴിഞ്ഞ് വരുന്ന സമൃദ്ധിയുടെ ഓണനാളുകളെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഹൈന്ദവര്‍ അദ്ധ്യാത്മരാമായണ ഈരടികളെയാണ്— അക്കാലത്ത് വലിയൊരു ആശ്വാസമായി കണ്ടിരുന്നത്. ഗൃഹശുദ്ധിവരുത്തി ചേട്ടയെ പുറത്താക്കി ശ്രീഭഗവതിയെ കുടിവെച്ച്, ഗണപതിഹോമത്തിനും ഭഗവതിസേവയ്ക്കും കൂടെ ശാരീരികാരോഗ്യത്തിന് മരുന്നുകഞ്ഞിക്കും പ്രാധാന്യം കല്പിച്ചിരുന്ന കര്‍ക്കിടകമാസം മലയാളികള്‍ക്ക് പണ്ടുമുതലേ രാമായണ മാസവുമായിരുന്നു.
ഭാരതീയമായ എന്തിനേയും അന്ധവിശ്വാസമെന്നും അനാചാരമെന്നും മുദ്രകുത്തി നമ്മുടെ സ്വത്വത്തെ അപ്പാടെ നിരാകരിച്ച ഒരു തലമുറയാണ് സ്വാതന്ത്ര്യാനന്തര കേരളം കണ്ടത്. കമ്മ്യുണിസത്തിന്റെ ദു:സ്വാധീനം നമ്മുടെ സാംസ്‌കാരിക അപചയത്തിന്ന് വല്ലാതെ ആക്കംകൂട്ടി. പാശ്ചാത്യസ്വാധീനത്തില്‍ കേരളീയ തനതു സങ്കല്പത്തിനെല്ലാം വലിയ കോട്ടം തട്ടിയപ്പോള്‍ രാമായണമാസാചരണത്തിനും ഏറെ മങ്ങലേറ്റിരുന്നു. നമ്മുടെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും പ്രത്യേകിച്ച് ക്ഷേത്രസംസ്‌കാരത്തിനും സ്വാതന്ത്ര്യാനന്തരമുള്ള മൂന്ന്-നാല് ദശാബ്ദങ്ങള്‍ ഏല്പിച്ച ആഘാതം വളരെ വലുതായിരുന്നു.
രാമായണമാസാചരണം
ശക്തവും സംഘടിതവുമായ രാമായണമാസാചരണത്തിലൂടെ നിരീശ്വരവാദത്തിനും കമ്മ്യൂണിസത്തിനും തടയിടാമെന്നും തദ്വാരാ നമ്മുടെ പഴയ സംസ്‌കൃതിയെ വീണ്ടെടുക്കാമെന്നും ഹൈന്ദവ നേതൃത്വത്തെ ചിന്തിപ്പിച്ചത് കാലഘട്ടത്തിന്റെ അനിവാര്യത ഒന്നുകൊണ്ടാണ്. കര്‍ക്കിടക മാസത്തെ രാമായണമാസമായി ആചരിക്കണമെന്ന വിശാലഹിന്ദുസമ്മേളനാഹ്വാനം ആരേയും അദ്ഭുതപ്പെടുത്തുംവിധമാണ്— കേരളജനത നെഞ്ചിലേറ്റിയത്. കര്‍ക്കിടകമാസത്തില്‍ രാമായണ ഈരടികള്‍ മുഴങ്ങാത്ത ഒരു ദേശമോ ക്ഷേത്രമോ ഹിന്ദുഭവനങ്ങളോ ഇന്ന് കേരളത്തില്‍ കാണാനാകില്ല. എന്തിന് – ആകാശവാണിയും ടി.വി. ചാനലുകളും പത്രമാദ്ധ്യമങ്ങളും എണ്ണമറ്റ സാംസ്‌കാരിക കേന്ദ്രങ്ങളുംവരെ രാമായണമാസാചരണം ഏറ്റെടുത്തിരിക്കുന്നു. രാമായണപാരായണവും പ്രശ്‌നോത്തരിയും പ്രഭാഷണങ്ങളും നാലമ്പലദര്‍ശനവും രാമായണപുസ്തക വില്പനയുമെല്ലാം രാമായണമാസത്തിന്റെ ഭാഗം തന്നെ.
മതപഠനതിന്ന് പൊതുവെ അവസരം കുറഞ്ഞ ഹൈന്ദവസമൂഹത്തിന് ഇന്നത്തെ രാമായണമാസാചരണം ഒരു കായകല്പചികിത്സപോലെ ഏറ്റുവെന്നതാണ് സത്യം. രാമായണകഥയിലുപരി ആദികാവ്യകഥാപാത്രങ്ങളെയും സങ്കല്പങ്ങളെയും അതിലുള്‍ക്കൊണ്ട ദര്‍ശനങ്ങളെയും ഹൈന്ദവരെപ്പോലെത്തന്നെ ഇതര മതസ്ഥരും കൂടി ഇന്ന് മനസ്സിലാക്കിവരുന്നു. ഹൈന്ദവസാംസ്‌കാരിക-ആദ്ധ്യാത്മിക രംഗത്ത് ഇതുകൊണ്ടുണ്ടായ പുത്തനുണര്‍വ് എന്തെന്ന് മുന്‍പില്ലാത്തവിധം ഇന്നിവിടെ പ്രകടമാണ്. ബാലഗോകുലത്തിന്റെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സാര്‍വ്വജനികഗണേശോത്സവവും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ച ശബരിമലപ്രക്ഷോഭവും മറ്റും ഇതില്‍ ചിലതു മാത്രം. ഒരു കാലത്ത് ക്ഷേത്രവും രാമായണവും കത്തിക്കാന്‍ പ്രേരിപ്പിച്ചവര്‍ തന്നെ ഇന്നതിന്റെ രക്ഷാധികാരികളാവുന്നത് വിരോധാഭാസമാണെങ്കിലും കാണാന്‍ കൗതുകകരമാണ്. പഞ്ഞമാസമെന്ന അപഖ്യാതിയെല്ലാം മാറിയെന്നുമാത്രമല്ല ഇന്ന് കര്‍ക്കിടകം മണ്ഡലകാലസദൃശമായ ഒരു ആദ്ധ്യാത്മിക ഉണര്‍വിന്റെ മാസമാണ് ഹൈന്ദവര്‍ക്ക്.
മഹാഭാരതമഹിമ
ആദികാവ്യത്തേയും രാമായണമാസാചരണത്തേയും കുറിച്ച് ആമുഖമായി ഇത്രയും പരാമര്‍ശിച്ചത് മഹാഭാരതപ്രാധാന്യത്തെ എടുത്തുകാട്ടാനാണ്. ഭാരതസംസ്‌കാരമെന്ന പട്ടുവസ്ത്രത്തിന്റെ ഊടും പാവുമായി കരുതേണ്ട “’നാന്മറ’ക്ക്— തുല്യമായ നമ്മുടെ രണ്ട് ഇതിഹാസങ്ങളില്‍ മഹാഭാരതമെന്തേ ഇവിടെ വിസ്മരിക്കപ്പെടുന്നത്? രാമായണത്തെ ഏതുവിധത്തിലും അതിശയിക്കാവുന്ന മറ്റൊരു ഗ്രന്ഥം ലോകത്തുണ്ടെങ്കില്‍ അത് പഞ്ചമവേദമെന്ന മഹാഭാരതമാണ്. 18 പര്‍വങ്ങള്‍, 100 ഉപപര്‍വ്വങ്ങള്‍, 2000ല്‍ ഏറെ അദ്ധ്യായങ്ങള്‍, ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങള്‍ എന്നിങ്ങനെ ആയിരക്കണക്കിന് കഥാപാത്രങ്ങളായുള്ള പഞ്ചമവേദമെന്ന് പുകള്‍പ്പെറ്റ ഹിമാലയശോഭയൊത്ത മഹാഭാരതം വലിപ്പം കൊണ്ടും മഹത്വം കൊണ്ടും ലോകത്തിലെ പ്രഥമസ്ഥാനീയ ഗ്രന്ഥമാണ്. ഭാരതം ഒരേ സമയം ഇതിഹാസവും വേദവും പുരാണവും മഹാകാവ്യവും മഹാശാസ്ത്രവും മഹാകഥയുമാണ്. അസംഖ്യം ശാസ്ത്രങ്ങളുടെയും ധര്‍മ്മോപദേശങ്ങളുടെയും അതിവിപുലമായ ഭണ്ഡാഗാരമാണ് ഭാരതം. പുരുഷാര്‍ത്ഥങ്ങളില്‍ വിശേഷിച്ച് ധര്‍മ്മശാസ്ത്രങ്ങള്‍ക്ക് അതില്‍ മറ്റെന്തിനേക്കാളും സ്ഥാനമുണ്ട്. സാക്ഷാല്‍ ഭഗവത്ഗീതയടക്കം അനുഗീത, വിദുരവാക്യം, സനത്സുജാതീയം തുടങ്ങിയ എണ്ണമറ്റ അനര്‍ഘങ്ങളായ ഉപദേശഗീതങ്ങള്‍ ഭാരതത്തിന്റെ ഭാഗമാണ്. സത്യം വദ, ധര്‍മം ചര, യതോ ധര്‍മ്മസ്തതോ ജയ: ഇത്യാദി ഭാരതത്തിലെ എത്രയെത്ര മഹാവാക്യങ്ങളാണ് ഈ മഹാരാജ്യത്തില്‍ പ്രയോഗത്തിലുള്ളത്. മഹാഭാരതത്തിലെ എത്രയെത്ര പേരുകളും പ്രയോഗങ്ങളുമാണ് സാധാരണക്കാര്‍വരെ അതിന്റെ പശ്ചാത്തലപ്രമേയം അറിയാതെപോലും ഭാഷാശൈലികളായി ഉപയോഗിച്ചുവരുന്നത്
പ്രശസ്തങ്ങളായ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിനും ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥക്കും വി.എസ്.ഖാണ്ഡേക്കറുടെ യയാതിക്കും നിദാനമായത് ഈ മഹാകഥയിലെ ഉപകഥകള്‍ തന്നെ. ആധുനികസാഹിത്യത്തിലായാലും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. മഹാഭാരതകഥ (രാമായണവും) സ്പര്‍ശിക്കാത്ത അഥവാ സ്വാധീനിക്കാത്ത ഒരു സാഹിത്യസൃഷ്ടിയോ കലാരൂപമോ ഭാഷാശൈലിയോ ഈ മഹാരാജ്യത്ത് കാണാനാകില്ല. തത്ത്വചിന്തയും ഉപനിഷല്‍ ദര്‍ശനങ്ങളുമാണെങ്കില്‍ വേദസാരമുടലെടുത്ത ഈ മഹാഗ്രന്ഥത്തിലല്ലാതെ മറ്റെവിടെയാണ് ഇത്രത്തോളം കാണുക? ഇതിലുള്ളത് മറ്റെവിടെയും കണ്ടെന്നുവരാം, ഇതിലില്ലാത്തത് മറ്റെവിടെയും കാണാനാവില്ലെന്നു കവിവേധസ്സായ വ്യാസമഹര്‍ഷിക്കല്ലാതെ ലോകത്തില്‍ മറ്റൊരാള്‍ക്ക്— പറയാനാകുമോ? “വ്യാസോച്ഛിഷ്ടം ജഗത്സര്‍വ്വം’ എന്ന പ്രശസ്തി ഒരു ആലങ്കാരികപ്രയോഗമല്ല; മറിച്ച് അതൊരു നിസ്തര്‍ക്കലോകസത്യമാണ്. ആസേതുഹിമാലയം മഹാഭാരതകഥാ സ്പര്‍ശമില്ലാത്ത ഒരു ദേശവും ക്ഷേത്രപ്രതിഷ്ഠയും കാണുക എളുപ്പമാവില്ലെന്നതും ഭാരതപ്രശസ്തി തന്നെ.
ഏട്ടാനുജന്മാര്‍ തമ്മിലുള്ള അധികാരത്തര്‍ക്കമെന്ന ഭാരതത്തിലെ ബീജകഥ കാല-ദേശാതീത സ്വഭാവമുള്ളതാണ്. ദേശ-ഭാഷ-കഥാപാത്രങ്ങള്‍ മാറിയാലും അധികാര വടംവലിയുടെയും യുദ്ധത്തിന്റെയും സ്വഭാവം ലോകത്തിലെവിടെയും ഒന്നുതന്നെ. കാല-ദേശാതീതമായി നമുക്കു പരിചയമുള്ള ഏതു മനുഷ്യനെയും ജീവിത സന്ദര്‍ഭങ്ങളെയും ലോകോത്തരമായ ഈ മഹാകഥയില്‍ എക്കാലത്തും കാണാനാകും. ഭഗവദ്ഗീതയടക്കം ഈ മഹാഗ്രന്ഥത്തിലെ ഓരോ ധര്‍മ്മോപദേശവും ഒരു അര്‍ജ്ജുനനോ അഥവാ ധര്‍മ്മപുത്രര്‍ക്കോ ഒരു പ്രത്യേക രാജ്യത്തിനോ കാലത്തിനോ മാത്രമായുള്ളതല്ല, ലോകത്തില്‍ എക്കാലത്തും ഏവര്‍ക്കുമുള്ളതാണ്. മഹാഭാരതത്തിന്റെ സാര്‍വ്വകാലിക-സാര്‍വ്വദേശിക പ്രസക്തിയും അതുതന്നെ.
പാണ്ഡവ-കൗരവ ശത്രുതപോലെ സഹോദരകലഹം ഉണ്ടാകുമെന്ന വിശ്വാസമുള്ളതിനാല്‍ അദ്ധ്യാത്മരാമായണത്തോളം ഭാരതം കിളിപ്പാട്ട് നിത്യപാരായണം ചെയ്യാറില്ല. ഭാരതത്തിന്റെ സംക്ഷിപ്തരൂപമാണ്— അതിവിശിഷ്ട ഭാഷാകാവ്യമായ എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട്. സാക്ഷാല്‍ മഹാഭാരതം പൂര്‍ണരൂപത്തില്‍ മനസ്സിലാക്കാന്‍ വ്യാസഭാരതത്തിന്റെ വൃത്താനുവൃത്ത-പദാനുപദതര്‍ജ്ജമയായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ മഹഭാരതം (വിദ്വാന്‍ കെ. പ്രകാശത്തിന്റെ സമ്പൂര്‍ണ ഗദ്യവിവര്‍ത്തനവുമാകാം) വായിക്കണം. ഭാരതം ഒരൊറ്റ തവണയെങ്കിലും വായിച്ചാല്‍ ഒരുവന് ലഭിക്കുന്ന ആദ്ധ്യാത്മികജ്ഞാനം പോലെ പ്രാധാന്യമുള്ളതാണ് അതുകൊണ്ട് ഒരുവന്‍ ആര്‍ജ്ജിക്കുന്ന പദസമ്പത്തും ഭാഷാസ്വാധീനവും. അതേസമയം ഭാരതത്തിന്റെ ഗ്രന്ഥവലിപ്പം (രാമായണത്തിന്റെ അഞ്ചിരട്ടിയിലേറെ വരുമത്) പുസ്തകവായനയെ ദുഷ്‌കരമാക്കുന്നു. ഗഹനങ്ങളായ തത്ത്വോപദേശങ്ങളുടെ അര്‍ത്ഥതലങ്ങള്‍ അറിയാനും മനസ്സിലാക്കാനുമുള്ള വിഷമം ഗ്രന്ഥപാരായണത്തെ കൂടുതല്‍ ശ്രമകരമാക്കുന്നു. ആദികാവ്യം വായിച്ചവരില്‍ത്തന്നെ ഒരു മഹാന്യുനപക്ഷമേ മഹാഭാരതം മുഴുവനായും വായിച്ചിരിയ്ക്കൂ. മഹാഭാരതത്തിന്റെ പാര്‍ശ്വസ്ഥപീഠത്തില്‍ മാത്രമേ ആദികാവ്യമായ രാമായണത്തിനുപോലും ആരോഹണം ചെയ്യാന്‍ അര്‍ഹതയുള്ളു” എന്ന മഹാകവി ഉള്ളൂരിന്റെ ഭാരതപ്രശംസ ഇവിടെ സ്മരണീയമാണ്.
മഹാഭാരതമാസാചരണം
ഭാഗവതസപ്താഹവും രാമായണ-നാരായണീയ പാരായണവും ഗീതാജ്ഞാനയജ്ഞവും സര്‍വ്വസാധാരണമായ കേരളത്തില്‍ താരതമ്യേന ദുര്‍ഗ്രഹമായ മഹാഭാരതത്തെയും ജനസാമാന്യത്തിലെത്തിക്കേണ്ട ചുമതല നമുക്കില്ലേ? അതിന്നായി രാമായണമാസാചരണവഴിയില്‍ മഹാഭാരതവും സാധാരണക്കാരിലെത്തിക്കാന്‍ ഒരു കൂട്ടായ ശ്രമം എന്തുകൊണ്ട് ചിന്തിച്ചുകൂടാ? കേരളവ്യാസന്റെ മഹാഭാരതത്തെ അടിസ്ഥാനമാക്കി അതിന്റെ കഥാതന്തുവിനുപരി കൂടുതല്‍ ആഴത്തില്‍ വ്യാസപ്രപഞ്ചത്തെ ജനമനസ്സിലെത്തിക്കാന്‍ കഴിഞ്ഞാലുള്ള മഹത്വം എത്ര വലുതാണ്. അതുകൊണ്ട് ഉണ്ടാകാവുന്ന സാംസ്‌കാരിക ഉല്‍ക്കര്‍ഷം രാമായണമാസാചരണം നമുക്ക് മനസ്സിലാക്കി തന്നിട്ടുണ്ടല്ലോ.
ഇവിടെ മഹാഭാരതമാസാചരണം എന്നതുകൊണ്ട് വിവക്ഷിച്ചത് ഭാരതം പൂര്‍ണമായി പാരായണം ചെയ്യുക എന്നല്ല. 18 പര്‍വ്വങ്ങളില്‍ ചിലതേ അക്കാലയളവില്‍ വായിച്ചു മുഴുമിക്കാനാവൂ. അതിനുപകരം ഭാരതകഥയെ പ്രഭാഷണങ്ങളിലൂടെ സമഗ്രമായി പരിചയപ്പെടുത്തുകയാണ് വേണ്ടത്. കഥാപാത്രനിരൂപണത്തോടെ വ്യത്യസ്ത കഥാസന്ദര്‍ഭങ്ങളെയും ധര്‍മ്മോപദേശങ്ങളെയും ചര്‍ച്ച ചെയ്ത് അതിലടങ്ങിയ വ്യാസസന്ദേശം ജനമനസ്സില്‍ എത്തിക്കാറാകണം. ഭഗവദ്ഗീതയെ തല്ക്കാലം മറന്നാലും അത്രതന്നെ കേട്ടിരിക്കാന്‍ സാദ്ധ്യത കുറഞ്ഞ വിദുരവാക്യം, സനത്സുജാതീയം, അനുഗീത, യക്ഷ-നഹുഷ പ്രശ്‌നങ്ങള്‍, ഭീഷ്‌മോപദേശങ്ങള്‍, ഋശ്യശൃംഗോപാഖ്യാനം, സര്‍പ്പസത്രം, ശ്രീകൃഷ്ണദൂത്, അംശാവതാരങ്ങള്‍, വംശപരമ്പരകള്‍, ആയുഷ്യാഖ്യാനം, അക്ഷൗഹിണിസംഖ്യ, വ്യൂഹനിര്‍മ്മാണം, അസ്ത്ര-പ്രത്യസ്ത്ര പ്രയോഗങ്ങള്‍, കാല-യുഗ സങ്കല്പങ്ങള്‍, പുത്രോല്പാദനം ‘നിയോഗ’ത്തിലൂടെ, കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ മഹാഭാരതസ്വാധീനം എന്നിങ്ങനെ ഹൈന്ദവ യുവതലമുറ അവശ്യം അറിഞ്ഞിരിക്കേണ്ട എന്തെന്തു സംഗതികളും സങ്കല്പങ്ങളും അതില്‍ ചര്‍ച്ചചെയ്തുകൂടാ? ചിലത് ചൂണ്ടിക്കാട്ടിയെന്നുമാത്രം. ഈവിധം വര്‍ഷംതോറും അരങ്ങേറാവുന്ന ചിട്ടയായ മഹാഭാരതമാസാചരണംകൊണ്ട് ഭാരതകഥയും ജനസാമാന്യത്തിലെത്തിക്കാനാവില്ലേ?.
നമ്മുടെ പുരാണേതിഹാസങ്ങളെയും മതസങ്കല്പങ്ങളെയും കുറിച്ച് അടുത്തറിയാന്‍ വരുംതലമുറക്ക് നാം അവസരമുണ്ടാക്കിയേ തീരൂ. ഉണര്‍ന്ന മത-സാംസ്‌കാരിക-ദേശീയബോധവും ആത്മാഭിമാനവുമുള്ളവരാവട്ടെ ഓരോ ഹിന്ദുവും. ഇതിഹാസങ്ങളുടെ ആത്മാവുകണ്ട ഒരുവനേ ഭാരതദേശത്തിന്റെ ആത്മാവുകാണാന്‍ കഴിയൂ എന്നകാര്യം നിസ്തര്‍ക്കമാണ്. രാമായണ-മഹാഭാരതസന്ദേശം ചെറുതായെങ്കിലും ഉള്‍ക്കൊണ്ട ഒരു സമൂഹത്തില്‍ സാംസ്‌കാരികാപചയത്തിന് ഇടം ലഭിക്കില്ല. വൈശാഖമാസത്തോടോ വ്യാസപൂര്‍ണ്ണിമയോടോ ഗീതാദിനത്തോടോ അനുബന്ധിച്ച് ഒരു മഹാഭാരത മാസാചരണം രാമായണമാസാചരണമട്ടില്‍ കേരളത്തില്‍ വരുംവര്‍ഷങ്ങളില്‍ നടത്താനായെങ്കില്‍ അത് സംസ്‌കാരസംരക്ഷണത്തിനായി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ചുവടുവെപ്പായിരിക്കും. ഉണര്‍ന്ന ഹൈന്ദവ നേതൃത്വം ആ വഴിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇടവരട്ടെ.