അസം: സുപ്രീം കോടതി നിർദ്ദേശങ്ങളുടെയും നിലവിലെ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ മേയിൽ നാടുകടത്തിയത് അനധികൃതമായി കുടിയേറിയ 330 ബംഗ്ലാദേശികളെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ പറഞ്ഞു. 1971 നു ശേഷം നിയമവിരുദ്ധമായി കുടിയേറിയവർക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസം അക്കോഡിൻ്റെ ക്ലോസ് 6 A യെ സംബന്ധിച്ചുള്ള വിധിയിൽ വിദേശ ട്രൈബ്യൂണുകളെ സമീപിക്കാതെ തന്നെ സർക്കാരിന് നിയമവിരുദ്ധമായി കുടിയേറിയവരെ കുടിയൊഴിപ്പിക്കാമെന്നും 1950-ലെ ഇമിഗ്രൻ്റ്സ് ഓർഡർ നിയമാനുസാരമാണെന്നും സുപ്രീം കോടതി പറയുന്നുണ്ട്. ഇതേ സമയം മറ്റൊരു ബെഞ്ച്, വിദേശികളെന്ന് ട്രൈബ്യൂണൽ പ്രഖ്യാപിച്ച 30,000 ത്തോളം പേരെ നാടുകടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാലവരിൽ പലരും ഇപ്പോൾ അപ്രത്യക്ഷരാണ്. ഇവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. നിയമവിരുദ്ധമായി നിരവധി പേർ എൻ. ആർ.സിയിൽ അവരുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് സംസ്ഥാനം മനസിലാക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ താമസിക്കുന്നവരുടെ സമാനമായ പേരുകൾ മുതലെടുത്ത് പലരും എൻ.ആർ.സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഇതിനകം തന്നെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു
സുപ്രീംകോടതിവിധിയെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കോൺഗ്രസ്, എഐയുഡിഎഫ്, ഇടതുപക്ഷം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള സംസ്ഥാന സർക്കാരിൻ്റെ നടപടികളെ എതിർക്കുന്നുമുണ്ട്.